മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Sunday, December 20, 2009

ചെമ്പരത്തിപ്പൂവ് ബ്ലോഗ് അവാര്‍ഡ്

ചെമ്പരത്തിപ്പൂവ് ബ്ലോഗ് അവാര്‍ഡ് - 2009

മല്‍പ്രിയരെ.....

നട്ടപ്പിരാന്തന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനും (.ബ്രോ.കോ), ബൂലോകം ഓണ്‍ലൈനും ചേര്‍ന്ന് “ചെമ്പരത്തിപ്പൂവ് ബ്ലോഗ് അവാര്‍ഡ് -2009” നടത്താന്‍ യോജിച്ച് തീരുമാനിച്ചിരിക്കുന്നു.


അവാര്‍ഡ് വിഭാഗങ്ങള്‍.


വായിച്ചാ‍ല്‍ ചൊറിച്ചില്‍ വരുന്ന ബ്ലോഗ്

ബൂലോകത്തെ നനഞ്ഞ പടക്കം

ഏറ്റവും മടിയനായ ബ്ലോഗര്‍

കയ്യില്‍ കിട്ടിയാല്‍ കലിപ്പ് തീര്‍ക്കാന്‍ കൊതിക്കുന്ന ബ്ലോഗര്‍

ഏറ്റവും നല്ല വഞ്ചകനായ ബ്ലോഗര്‍

കമന്റിടാന്‍ പിശുക്കനായ ബ്ലോഗര്‍

ഫ്ലാഷിന് പകരം വയ്ക്കാവുന്ന എപ്പോഴും തിളങ്ങുന്ന കഷണ്ടിയുള്ള ബ്ലോഗര്‍

ചെറിയ ശരീരത്തില്‍ വലിയ ഹൃദയമുള്ള ബ്ലോഗര്‍

നല്ല അരക്കെട്ട് (സോറി) നല്ല തലക്കെട്ടുള്ള ബ്ലോഗ്

കിടിലന്‍ സസ്പന്‍സുള്ള അസ്ലീല പോസ്റ്റ്

-------

കൂടുതല്‍ അവാര്‍ഡ് വിഭാഗങ്ങള്‍ കൂട്ടുകാര്‍ക്ക് നിര്‍ദേശിക്കാവുന്നതാണ്.

Sunday, December 13, 2009

നട്ടപിരാന്തുകള്‍.കോം






ഈ ബ്ലോഗില്‍ പണി നടക്കുന്നു.

അസ്ലീലമെന്ന് തോന്നുന്നവര്‍ താഴെ എഴുതിയത് വായിക്കുക.

This blog under construction


അടുത്ത കൊല്ലം പുതിയ രൂപത്തില്‍, പുതി ഭാവത്തില്‍, പുതിയ പേരില്‍

നമ്മുക്ക് വീണ്ടും കാണാം.

സ്നേഹത്തോടെ....

നട്ടപിരാന്തുകള്‍.കോം

നാടകകാരന്‍ വക കിട്ടി ബോധിച്ചു


നന്ദപര്‍വ്വം വക കിട്ടി ബോധിച്ചു.


പണിക്കര്‍ വക കിട്ടി ബോധിച്ചു.

രായപ്പന്‍ (സിനിമാഭ്രാന്തന്‍) വക കിട്ടി ബോധിച്ചു


അപരന്‍ വക കിട്ടി ബോധിച്ചു.


അഹങ്കാരം വക കിട്ടി ബോധിച്ചു.


തലക്കെട്ടുകള്‍ അയച്ചു തരാത്ത എല്ലാ കശ്മലന്മാരെയും ഈ ബ്ലോഗിലൂടെ അശ്ലീലവര്‍ഷം നടത്തി നാറ്റിക്കുന്നതായിരിക്കും.

Wednesday, November 25, 2009

“ബാജിയുടെ 25 കഥകള്‍”.

പ്രിയപ്പെട്ട കൂട്ടുകാരെ,

ബഹറൈനിലും ഒപ്പം ബൂലോഗത്തും പ്രശസ്തനായ ബ്ലോഗര്‍ ശ്രീ. ബാജി ഓടംവേലി തന്റെ ബ്ലോഗില്‍എഴുതിയതുള്‍പ്പെടെ അദ്ദേഹത്തിന്റെ 25 കഥകള്‍, 2009 നവംബര്‍ 28ന് ബഹറൈന്‍ കേരളീയസമാജത്തില്‍ വച്ച് പ്രശസ്ത കഥാകൃത്ത് ശ്രീ. ശിഹാബുദ്ദീന്‍ പൊയ്തുംകടവിലിന്റെ കാര്‍മ്മികത്വത്തില്‍പ്രകാശനം ചെയ്യുകയാണ്. കൃതിയുടെ പേര്ബാജിയുടെ 25 കഥകള്‍”.

ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളത് ബാജിയുടെ സംഘാടകകഴിവിനെയാണ്, ഒരു കാര്യം ഏല്‍പ്പിച്ചാല്‍അതില്‍ തന്റെ മുഴുവന്‍ ശ്രദ്ധയും നല്‍കിയുള്ള അര്‍പ്പണമനോഭാവം തികച്ചും പ്രോത്സാഹജനകമാണ്. ഇത് പറയാന്‍ കാരണം, എനിക്ക് കിട്ടിയ വിവരമനുസരിച്ച് ശ്രീ. ബാജി തന്നെയാണ് പുസ്തകത്തിന്റെ എല്ലാ വര്‍ക്കുകളും ചെയ്തിരിക്കുന്നത്, എന്തിന് പ്രസാധനം പോലും സ്വന്തം കാര്‍മ്മികത്വത്തിലുള്ളതണല്‍ പബ്ലിക്കേഷന്‍” എന്ന സംരംഭത്തിലൂടെ.

ഒരു പക്ഷെ ബ്ലോഗില്‍ മുമ്പ് ഇറങ്ങിയ പല പുസ്തകങ്ങളും ഇത് പോലെ ബാജി അടവച്ച് വിരിയിച്ചപോലെ വിരിഞ്ഞിട്ടുണ്ടാവില്ല. അതില്‍ തീര്‍ച്ചയായും ബാജിയ്ക്ക് അഭിമാനിക്കാം. ഇത്തരം ഒരുപ്രസാധനത്തിലൂടെ ശ്രീ. ബാജി നമ്മുടെ ആരാധനയ്ക്ക് കൂ‍ടി പാത്രമാവേണ്ടതാണ്.
പണ്ട് മലയാളസിനിമയില്‍ പ്രശസ്തനായിരുന്ന ശ്രീ. ബാലചന്ദ്രമേനോന്‍ ഇങ്ങനെയായിരുന്നല്ലോ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നായകനടന്‍, എല്ലാം സ്വന്തമായി നടത്തിയ ആള്‍.

ബാജിയുടെ ഒരു സുഹൃത്ത് എന്ന നിലയില്‍, സന്തോഷവേളയില്‍ ഞാനും എന്റെ സന്തോഷം ബാജിയൊടോപ്പം പങ്കിടുന്നു. ഒപ്പം ഇനിയും അനേകമനേകം രചനകള്‍ ഈ ബൂലോഗത്ത് ശ്രീ. ബാജിയില്‍ നിന്നും ഉണ്ടാവട്ടെ.

അടിക്കുറിപ്പ്.

ഒന്നര വര്‍ഷം മുമ്പ് ഞാന്‍ ബഹറൈനില്‍ വന്നിട്ടാണ് ബ്ലോഗ് എന്തെന്ന് അറിയുന്നത് പോലും, അങ്ങിനെ ബഹറൈനിലെ ഏതെങ്കിലും ഒരു ബ്ലോഗറെ കണ്ട് ഒരു ബ്ലോഗ് തുടങ്ങാനുള്ള സഹായംആവിശ്യപ്പെടണമെന്ന് വിചാരിച്ച് ബഹറൈന്‍ ബ്ലോഗര്‍മ്മാരുടെ കൂട്ടായ്മയായബഹറൈന്‍ബൂലോഗത്തില്‍” വന്നു. നോക്കിയപ്പോള്‍ അതില്‍ വര്‍ഗ്ഗീസ് കോശി എന്ന് പറഞ്ഞു ഒരാള്‍ മൊബൈല്‍നമ്പര്‍ എല്ലാം കൊടുത്തിരിക്കുന്നു ബന്ധപ്പെടാനായി (തെറ്റിദ്ധരിക്കരുത്). ഞാന്‍ നമ്പരില്‍ വിളിച്ചു .

ഞാന്‍: ഹലോ ബ്ലോഗര്‍ വര്‍ഗ്ഗീസ് കോശിയല്ലെ.
വ.കോ: അതെ.
ഞാന്‍. ഞാന്‍ രണ്ട് മാസമായി ബഹറൈനില്‍ എത്തിയിട്ട്, എനിക്ക് ബ്ലോഗ് തുടങ്ങാന്‍ നിങ്ങളുടെ സഹായം വേണം.
വ.കോ. എന്ത് പേരിലാണ് നിങ്ങള്‍ ബ്ലോഗില്‍ അറിയപ്പെടാന്‍ ഉദ്ദേശിക്കുന്നത്.
ഞാന്‍: നട്ടപിരാന്തന്‍.

പിന്നെ ഞാന്‍ കേള്‍ക്കുന്നത്....... അങ്ങേ തലയ്ക്കല്‍ ശക്തിയായിടക്ക്എന്ന ശബ്ദത്തില്‍ ഫോണ്‍ ഇടിച്ച് വയ്ക്കുന്നതാണ്. മാത്രമല്ല പിന്നെ പരിചയപ്പെട്ട ശ്രീ. കുഞ്ഞന്‍, ശ്രീ. രാജു ഇരിങ്ങല്‍ എന്നിവര്‍ പറഞ്ഞറിഞ്ഞു, ശ്രീ. വര്‍ഗ്ഗീസ് കോശിയെന്നബാജിബ്ലോഗിംഗ് നിറുത്തിയെന്ന്. പിന്നീട് ഇന്ത്യന്‍ക്ലബ്ബില്‍ ഒരു കവിയരങ്ങില്‍ വച്ചാണ് മാസങ്ങള്‍ക്ക് ശേഷം ശ്രീ. ബാജിയെ ഞാന്‍ ആദ്യമായി കാണുന്നത്. അപ്പോള്‍ കണ്ണില്‍ എഴുതിവച്ചത് ഞാന്‍ എല്ലാം വായിച്ചിരുന്നു.

Thursday, October 29, 2009

സഖാവ് കുഞ്ഞിരാമേട്ടന്റെ വിസ്മയചിന്തകള്‍



സമര്‍പ്പണം

“എരിഞ്ഞടങ്ങിയും, കത്തിജ്ജ്വലിച്ചതുമായ ഒരു പറ്റം കറയറ്റ സഖാക്കള്‍ക്ക്”

*****************

അച്ഛാ.....മുത്തച്ഛനെ വിളിക്കുന്നില്ലേ നമ്മള്‍ വാട്ടര്‍ തീം പാര്‍ക്ക് കാണാന്‍ പോവുമ്പോള്‍?

മോന്‍ പോയി ചോദിക്ക്, മുത്തച്ഛന്‍ വരുന്നുണ്ടോയെന്ന്...വരുന്നുണ്ടെങ്കില്‍ നമ്മുക്ക് കൊണ്ടുപോവാം..

എട്ടുവയസ്സുകാരന്‍ കിരണ്‍, ജില്ലാ കമ്മറ്റി മെമ്പറും റബ്ബ്കോയില്‍ ജോലിയുള്ള സ. അശോകന്റെയും, ലോക്കല്‍ കമ്മറ്റി മെമ്പറും, പരിയാരം മെഡിക്കല്‍ കോളേജില്‍ യു.ഡി. ക്ലര്‍ക്കുമായ സ. പുഷ്പയുടെയും മകനാണ്. അവര്‍ മൂന്നും, പാര്‍ട്ടിയുടെ പുതിയ വാട്ടര്‍തീം പാര്‍ക്കിന്റെ ഉദ്ഘാടനത്തിന് പോവാനുള്ള തിരക്കിലാണ്, ആ തിരക്കിനിടയിലാണ് കൊച്ചുമകന്‍, മുത്തച്ഛന്റെ അഭാവത്തെ പറ്റി ഓര്‍ത്തതും, അശോകനോട് ചോദിച്ചതും.

അശോകേട്ടാ..അല്ലെങ്കില്‍ തന്നെ, ജില്ലാക്കമ്മറ്റിയില്‍ നിങ്ങളെ പുറത്താക്കാനുള്ള തിരക്കിലാണ് പാര്‍ട്ടി, എന്റെ ഏട്ടന്റെ സപ്പോര്‍ട്ട് എന്നും ഉണ്ടായെന്ന് പറയാന്‍ പറ്റില്ല. മാത്രമല്ല ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനത്തിന് വരുന്നില്ല എന്നാണിപ്പോള്‍ ആളുകള്‍ പറയുന്നത്; ഇനി അതിന്റെ കൂടെ അച്ഛനെ അവിടെ കൊണ്ടുപോയി, അച്ഛന്‍ നേതാക്കന്മാരോട് ചോദ്യങ്ങള്‍ ചോദിച്ച് വല്ല പ്രശ്നവുമുണ്ടാക്കിയാല്‍, അച്ഛനെ വെട്ടിനിരത്തിയത് പോലെ മകനെയും വെട്ടിനിരത്താന്‍ എളുപ്പമാവും എതിരാളികള്‍ക്ക്..അത് ഓര്‍മ്മ വച്ചോ? പുഷ്പ പതിവ് പോലെ അളന്ന് മുറിച്ച് അശോകനോട് പറഞ്ഞു.

എടീ, എന്നാലും, അച്ഛന്‍ കമ്മ്യൂണിസ്റ്റ് അല്ലാതാവുമോ?, ആ ശരീരം ഏറ്റുവാങ്ങിയ മര്‍ദ്ദനത്തിന്റെ വിലകൂടി കൂട്ടിയതല്ലേ നമ്മുടെ പാര്‍ട്ടി.

ഞാന്‍ പറഞ്ഞൂന്ന് മാത്രം; അല്ലെങ്കിലും, പാര്‍ട്ടിമെമ്പറാണെങ്കിലും, ചില സമയത്തെ നിങ്ങളുടെ സംസാരം തനി മൂരാച്ചി കോണ്‍ഗ്ഗ്രസ്സ് നേതാവിന്റെ പോലാണ്.ഒരു തനി മൂരാച്ചി.

മിണ്ടാതിരി.......അതാ അച്ഛന്‍ വരുന്നൂ...........

കണ്ണിലും, ശരീരത്തിലും, തന്റെ ഉള്‍ത്തുടിപ്പിലും, ഒരു സഖാവിന്റെ ജീവിത നൈര്‍മ്മല്യത്തിന് മകുടോദോരണമായ സ.കുഞ്ഞിരാമേട്ടന്‍, കൊച്ചുമകന്റെ കയ്യും പിടിച്ച് അവരുടെ അടുത്തേക്ക് വന്നു......

എന്താ...അശോകാ......മുഖ്യന്‍ വരുന്നില്ല്യാ എന്നു കേട്ടു...പിന്നാരാ ഉദ്ഘാടനത്തിന് വര്യാ...

പാര്‍ട്ടി സെക്രട്ടറിയാവുമത് നടത്തുക..........അശോകന്‍ പറയുന്നത് മുമ്പേ പുഷ്പ മറുപടി പറഞ്ഞു..........

ആഹ്.......എന്തായാലും ഞാന്‍ വരുന്നില്ല.....നിങ്ങള്‍ പൊയ്ക്കോ......പിന്നെ അശോകാ.....ഈ വാട്ടര്‍ തീം പാര്‍ക്കും ഓഹരി പിരിച്ചാ‍ണോ ഉണ്ടാക്കിയത്?

അതെ.....കുറയൊക്കെ...

എനിക്കിപ്പോള്‍ ഇതോക്കെ കേള്‍ക്കുമ്പോള്‍ ചിരിയാണു വരുന്നത്....

എന്തിനാണാച്ഛാ..???

പണ്ട് നിങ്ങള്‍ പറഞ്ഞ്, ആ ചാനലിന് വേണ്ടി ഞാന്‍ ദിനേശ് ബീഡിയില്‍ നിന്നും പിരിഞ്ഞു പോന്നപ്പോള്‍ കിട്ടിയ പൈസ വച്ച് കുറേ ഓഹരികള്‍ വാങ്ങിയിരുന്നല്ലോ, അതിനു പകരമരമായിട്ട് ഞാനൊക്കെയിപ്പോള്‍ ചാനലില്‍ കാണുന്നത് ആ പ്രസിദ്ധമായ പരസ്യമാണ്.....

ഏത് പരസ്യാച്ഛാ.....പുഷ്പ ചോദിച്ചു........

അനിസ്പ്രേ..........അറിയില്ലേ..ഓഹരിയുടെ പോടി പോലുമില്ല കണ്ടുപിടിക്കാന്‍!!!!!!!!..കുഞ്ഞിരാമേട്ടന്‍ ചിരിച്ച് കൊണ്ട് ഉത്തരം പറഞ്ഞു.

ആ ക്രൂരമായ ഫലിതത്തിനു മുമ്പില്‍ ചിരിക്കാകാതിരിക്കാന്‍ അശോകനും, പുഷ്പയ്ക്കും കഴിഞ്ഞില്ല.

പിന്നെ കൊച്ചുമകന്‍ കിരണിനോടായി പറഞ്ഞു " വെള്ളത്തില്‍ ചാടി മറിഞ്ഞു കളിയ്ക്കുമ്പോള്‍ ശ്രദ്ധിക്കണം, ചില വലിയ ആണുങ്ങളും, ആണ്‍ക്കുട്ടികളും, വായില്‍ വെള്ളമെടുത്ത് വെറുതെ വായില്‍ കൂടി തുപ്പികൊണ്ടിരിക്കുമ്പോഴോ, അല്ലെങ്കില്‍ ചില പെണ്ണുങ്ങള്‍, വെറുതെ കൈ കെട്ടിനിന്ന് അനങ്ങാ‍തെ നില്‍ക്കുന്നത് കാണുമ്പോഴോ...എന്റെ മോന്‍ വെള്ളത്തില്‍ നിന്നും വേഗം കയറി പോന്നോണം

അതെന്താ മുത്തച്ഛാ......?

എടാ കുട്ടാ........അതവരു വെള്ളത്തില്‍ ആരുമറിയാതെ മൂത്രമൊഴിക്കുന്നതിന്റെ ലക്ഷണമാണത്. പൈസ കൊടുത്ത് എന്തിനാ നമ്മള്‍ മൂത്രത്തില്‍ കുളിക്കുന്നത്. സാരമില്ല....ഈ വേനല്‍ കഴിയട്ടെ....നമ്മുക്ക് നമ്മുടെ കുളം ഒന്ന് കോരി വൃത്തിയാക്കണം, എന്നിട്ട് മുത്തച്ഛന്‍ മോനെ നന്നായി നീന്തല്‍ പഠിപ്പിക്കാം"

പിന്നെ അശോകനോടും, പുഷ്പയോടുമായി പറഞ്ഞു......"നിങ്ങള്‍ പൊയ്ക്കോള്ളു....ഞാ‍ന്‍ എന്തായാലും വരുന്നില്ല"

"അച്ഛന്റെ അവൈലബിള്‍ പോളിറ്റ് ബ്യൂറോ മീറ്റിംഗ് ഇന്നുണ്ടാവും" അവര്‍ നടന്ന് പോവുന്നതിനിടയില്‍, പുഷ്പ പതുക്കെ അശോകന്റെ ചെവിയില്‍ മന്ത്രിച്ചു.....

അവര്‍ കണ്ണില്‍ നിന്നും നടന്ന് മറഞ്ഞപ്പോള്‍ സ.കുഞ്ഞിരാമേട്ടന്‍ തന്റെ വായന മുറിയിലേക്ക് നടന്നു.....മുറിയില്‍ കയറി വാതില്‍ അടച്ചു.....

ലാല്‍ സലാം സഖാവേ......ലാല്‍ സലാം........സ.കുഞ്ഞിരാമേട്ടന്‍ കേറി വന്നപ്പോള്‍ ആ റൂമിലുണ്ടായിരുന്ന സഖാക്കള്‍ ഒന്നിച്ച് പറഞ്ഞു.

ലാല്‍ സലാം.....കുഞ്ഞിരാമേട്ടന്‍ തന്റെ പ്രിയപ്പെട്ട സഖാക്കള്‍ക്ക് ഓരോരുത്തര്‍ക്കായി തന്റെ അഭിവാദനങ്ങള്‍ തെര്യപ്പെടുത്തി. എല്ലാ സഖാക്കളും പതിവ് പോലെ ചിരിയിലും, നല്ല സന്തോഷത്തിലുമായിരുന്നു അവരുടെ മുഖഭാവങ്ങളില്‍........ചുമരില്‍ തൂങ്ങി നിന്നിരുന്ന ആ സഖാക്കള്‍ ഇവരായിരുന്നു....മാര്‍ക്സ്, ഏ.കെ.ജി, കൃഷ്ണപിള്ള, ഇ. എം. എസ്, നാ‍യനാര്‍. കണ്ണന്‍, പിന്നെ സ. കുഞ്ഞാലി......

സ. എ.കെ.ജിയ്ക്കും, സ. കൃഷ്ണപിള്ളയ്ക്കും നടുവിലായിരുന്നു സ.മാര്‍ക്സ് ഇരുന്നിരുന്നത്, സ.ഇ.എം.എസ്സും, സ.നായനാരും ഇത്തിരി മാറി ഒന്നിച്ച്.....അതു പോലെ സ.കണ്ണനും, സ.കുഞ്ഞാലിയും ഇത്തിരി മാറിയാണ് ഇരുന്നിരുന്നത്..........ഒരു മൂലയില്‍ സ.കുഞ്ഞിരാമേട്ടന്റെ പരേതയായ ഭാര്യ കുഞ്ഞുലക്ഷി.

സ.കുഞ്ഞിരാമേട്ടന്‍ തന്നെയാണ്.....സംസാരത്തിന് തുടക്കമിട്ടത്.........

അല്ല....ഇന്ന് നമ്മുടെ സ.മാര്‍ക്സ് നല്ല സന്തോഷത്തിലാണല്ലോ.........

"ങാ‍....ഓന്റെ സന്തോഷത്തിന്റെ കാര്യം ഞാമ്പറയാം....." പതിവ് ശൈലിയില്‍.....നായനാര്‍ തുടങ്ങി....."ഇപ്പോ.....അമേരിക്കേലും, യൂറോപ്പിലും.. ടപ്പേ.....ടപ്പേന്നല്ലേ കീപ്പോട്ടിക്കിടിഞ്ഞ് ഓന്റെയൊക്കെ മൊതലാളിത്തവും, ബാങ്കും കൂപ്പ് കുത്തണത്.... അതിന്റെ സന്തോഷത്തിലാണ് നമ്മുടെ സഖാവ്....നമ്മുടെ സഖാവ് ഇത് എന്ന് പറഞ്ഞീണ്....വേറൊരു വല്യ ബര്‍ത്താനം കേട്ടോ......ഇപ്പോള്‍ യൂറോപ്പിലോന്നും, നമ്മുടെ മൂലധനം ആര്‍ക്കും വായിക്കാന്‍ കിട്ടിണുല്യാത്രേ....ഇനി എബെട്യേങ്കിലും, വിക്കാന്‍ വെച്ചാ.......ചൂടപ്പം പോലാത്രേ മൂലധനം വായിക്കാന്‍ ആളുകള്‍ വാങ്ങി പോവുന്നത്. ...ഓര് വീണ്ടും നമ്മുടെ സഖാവിന്റെ വെല മനസില്യാക്കാന്ന് തോന്നുണ്.......അതാണ് നമ്മുടെ സഖാവിന്റെ മൊകത്ത് ഒരു പുഞ്ചിരി"

"പാശ്ചാത്യമുതലാളിത്ത വക്താക്കളെ സ.മാര്‍ക്സിന്റെ ഭൂതം പേടി പെടുത്തികൊണ്ടിരിക്കുന്നു..." സ.കൃഷ്ണപിള്ള ഗൌരവം വിടാതെ പറഞ്ഞു......

പെട്ടെന്ന്.....സ. ഇ.എം.എസ്.....ആ ചര്‍ച്ചയില്‍ ഇടപെട്ട് തന്റെ പതിവ് സ്വതസിദ്ധശൈലിയിലേക്ക് ആ ചര്‍ച്ച വഴി തിരിച്ചു..... " സ.മാര്‍ക്സിന്റെ ചില നിരീക്ഷണങ്ങളെ ലളിതവത്കരിച്ച് കൊണ്ട് ഉപരിപ്ലവമായ വിലയിരുത്തലുകളിലേക്ക് എത്തിചേരുന്ന ഒരു തെറ്റായ പ്രവണത ഇടതുപക്ഷ-വലതുപക്ഷ ഭേതമില്ലാതെ ഇപ്പോള്‍ ഉയര്‍ന്ന് വരുന്നുണ്ട്; മാര്‍ക്സിന്റെ പദങ്ങളുടെ ശക്തിയും, ആര്‍ജ്ജവവും, ഉള്‍കാഴ്ചയും, പാടെ ചോര്‍ത്തികളയുന്ന അപകടകരമായ ഒരു പ്രവണതയാണിത്. അതുകൊണ്ട് തന്നെ മാര്‍ക്സിയന്‍ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന ചിന്താധാരയുടെ പശ്ചാത്തലത്തില്‍ നിന്നു കൊണ്ട് ഈ ആഗോള ധനകാര്യ തകര്‍ച്ചയെ നമ്മുക്ക് വിലയിരുത്തേണ്ടതുണ്ട്."

"അതേ ഇ.എം.എസ്സ്..... പിന്നീട് സാമ്രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടമെന്ന് സ.ലെനിന്‍ വിശേഷിപ്പിച്ചതും, മുതലാളിത്തതിന്റെ ഈ തകര്‍ച്ചയെ തന്നെയാണ്.... " സ.മാര്‍ക്സ് അതിനു അടിവരയിട്ടു.....

സ.കണ്ണന്‍ ഒന്നും പറഞ്ഞില്ലല്ലോ........കുഞ്ഞിരാമേട്ടന്‍ സ.കണ്ണന്റെ ശ്രദ്ധ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നു........പിന്നെ മറുപടിയായി സ.കണ്ണന്‍."ഞാനിപ്പോ എന്താ പറയാ.....തിന്മകളുടെ ലോകം ഒടുവില്‍ നഷ്ടങ്ങളിലേക്ക് കൂപ്പുക്കുത്തിയിരിക്കുന്നു.....ഈ കൂട്ടനാശത്തോടെ മുതലാളിത്തത്തിന്റെ പ്രചാരകര്‍ക്ക് പോലും, മുതലാളിത്തത്തിന്റെ അന്ത്യമാണെന്ന് തോന്നി തുടങ്ങിയിരിക്കുന്നു."

അതാ വേറോരാള്‍......അതും......പാര്‍ട്ടിയെ ഹൃദയം കൊണ്ട് നയിച്ച ഒരു നേതാവ്.......ഒന്നും മിണ്ടാതെയിരിക്കുന്നു......സ.എ.കെ.ജിയെ ചൂണ്ടി സ.കുഞ്ഞാലി പറഞ്ഞു..........

"സ. കുഞ്ഞാലി......അത്തരം പ്രയോഗം ഒഴുവാക്കുന്നതല്ലേ നല്ലത്......." സ. ഇ.എം.എസ്സ് പറഞ്ഞു.......

"ഏത് പ്രയോഗമാണ് സഖാവേ.........." സ. കുഞ്ഞാലി...തിരിച്ച് ചോദിച്ചു...........

മറുപടിയായി ഇം.എം.എസ്സ്. "നിങ്ങള്‍ പറഞ്ഞ 'പാര്‍ട്ടിയെ ഹൃദയം കൊണ്ട് നയിച്ച ഒരു നേതാവ്' എന്ന പ്രയോഗം......"

പക്ഷേ നമ്മുടെ എല്ലാ സഖാക്കള്‍ക്കും അറിയാവുന്നതല്ലേ ആ കാര്യം.......നിങ്ങളുടേ രണ്ടാളുടെയും നേതൃത്വത്തില്‍ പാര്‍ട്ടി അതിന്റെ സുവര്‍ണ്ണ ദിശയിലായിരുന്നെന്ന്, പക്ഷേ.....ഒന്നുണ്ട് സ. ഇ.എം.എസ്സ്..........നിങ്ങള്‍ പാര്‍ട്ടിയെ നയിച്ചത് തലച്ചോറ് കൊണ്ടും, സ. എ.കെ.ജി പാര്‍ട്ടിയെ നയിച്ചത് ഹൃദയം കൊണ്ടും..... അതിന്റെ ഗുണദോഷങ്ങള്‍ നമ്മുടെ പാര്‍ട്ടിയില്‍ ഇന്നുണ്ട്.."..

"നിങ്ങള്‍ നിറുത്തൂ........" തന്റെ ഗാംഭിര്യസ്വരത്തില്‍ സ. എ.കെ.ജി പറഞ്ഞു.......പിന്നെ ഇങ്ങനെ തുടര്‍ന്നു.....ഈ ആഗോളപ്രശ്നങ്ങളെയെല്ലാം നമ്മുടെ സ്വന്തം ജീവിതത്തിലേക്ക്, അല്ലെങ്കില്‍ കേരളത്തിന്റെ ഇന്നത്തെ ജീവിതചുറ്റുപ്പാടുകളിലേക്ക് കൊണ്ടുവരൂ....അവിടെ നിന്നും നമ്മള്‍ ചര്‍ച്ച ചെയ്യുമ്പോള്‍, ഇത്തരം ചര്‍ച്ചകള്‍ക്ക് അതിന്റെതായ വിലയുണ്ടാവും"......സ. എ.കെ.ജി പറഞ്ഞു നിറുത്തി.

അതിനു മറുപടി പറഞ്ഞത് സ.കുഞ്ഞിരാമേട്ടനാണ്, " സമാന രീതിയില്‍ പ്രത്യയശാസ്തപരമോ, സാമൂഹികപരമോ....രാഷ്ടീയപരമോ, മൂല്യസംബന്ധിയോ ആയ വല്ല സന്ദേശവും മലയാളിയുടെ ജീവിതത്തില്‍ ഇന്ന് സംഭവിക്കുന്നുണ്ടോ....അല്ലെങ്കില്‍ നമ്മുടെ പാര്‍ട്ടി അത്തരം ആശയങ്ങള്‍ക്ക് ചെവികൊടുക്കുന്നുണ്ടോ?

പെട്ടെന്നാണു............ആര്‍ക്കും ഒന്നും മനസ്സിലാക്കാന്‍ സാധിക്കാത്ത അത്ര വേഗത്തില്‍...........അവിടെ തൂക്കിയിട്ടിരുന്ന എല്ലാ സഖാക്കളുടെ ചിത്രങ്ങളെയും തകര്‍ത്ത് കൊണ്ട്, പാര്‍ട്ടി സെക്രട്ടറിയുടെ ആ മുറി നിറയുന്ന തരത്തിലുള്ള ഒരു വലിയ ഫൊട്ടോ എവിടെ നിന്നോ അവിടെ പ്രത്യക്ഷമായി..........

തകര്‍ന്ന് കിടക്കുന്ന തന്റെ പ്രിയ സഖാക്കളുടെ ചിത്രങ്ങള്‍, സ. കുഞ്ഞിരാമേട്ടന്‍ പതുക്കെ പെറുക്കി കൂട്ടാ‍ന്‍ തുടങ്ങി.....ആ സമയത്ത് തന്റെ അളന്ന് മുറിച്ച വാക്കുകള്‍ കൊണ്ട് പാര്‍ട്ടി സെക്രട്ടറി, സ. കുഞ്ഞിരാമേട്ടനെ നോക്കി പറഞ്ഞു...........

"എടോ.....കുഞ്ഞിരാമാ.......താന്‍‍ എവിടെത്തെ കുഞ്ഞിരാമനാടോ......തനിക്ക് ഇപ്പോ പാര്‍ട്ടിയെക്കുറിച്ച് എന്തറിയാം....താനൊരു കുഞ്ഞിരാമന്‍ വിചാരിച്ചാല്‍ തകരുന്നതാണോ പാര്‍ട്ടിയുടെ പാരമ്പര്യം ? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് താനൊക്കെ എന്താണ് വിചാരിച്ചു വച്ചിരിക്കുന്നത് ? ആര്‍ക്കും കയറി മേയാമെന്ന് കരുതിയോ? കേരളത്തിലെ പാര്‍ട്ടിക്ക് ചിട്ടയായി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പശ്ചാത്തലമുണ്ട്.....അതിനെതിരെ നില്‍ക്കുന്ന ആരായാലും ഞങ്ങള്‍ വെട്ടിവീഴ്ത്തും"

എന്നാല്‍ കേട്ടോ......സെക്രട്ടറി.......നവോത്ഥാനകാ‍ലത്ത് ഉഴുത് മറിച്ച മണ്ണില്‍ നിന്നും, ഉയര്‍ന്ന് വന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, എത്ര തവണ കേരളത്തില്‍ അധികാ‍രത്തില്‍ വന്നു....ഇപ്പോഴും ഭരിക്കുന്നു......കേരളീയ ജീവിതത്തെ അതിഗാഢം സ്വാധിനിച്ചതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാ‍നം... വ്യക്തിജീവിതത്തിലും, അതു വഴി കുടുംബജീവിതത്തിലും അതു നിര്‍ണായകമായി.....ഈ പോട്ടി തകര്‍ന്ന് കിടക്കുന്ന, എ.കെ.ജി, ഇ.എം.എസ്സ്, നായനാര്‍, കൃഷ്ണപ്പിള്ള, കണ്ണന്‍, കുഞ്ഞാലി തുടങ്ങിയര്‍ ജനമനസ്സില്‍ വിഗ്രഹങ്ങളായി.....അവരുടെ നിര്‍മ്മലവും, ത്യാഗസുരഭിലവുമായ ജീവിതം മാതൃകാരൂപമായി. ഇന്ന് അവരെയെല്ലാം, നിങ്ങള്‍ ഇന്നലകളുടെ തടവറയിലാക്കിയിരിക്കുന്നു....പകരം എത്തി നില്ക്കുന്നവരാകട്ടെ ദുരഹാങ്കാരികളും, മനുഷ്യസ്നേഹസ്പര്‍ശമില്ലാത്തവരുമായി മാറിയിരിക്കുന്നു....ഞങ്ങള്‍ ചോരയും നീരും കൊടുത്ത് വളര്‍ത്തിയ പ്രസ്ഥാനം ഇന്ന് മരിച്ച് കൊണ്ടിരിക്കുന്നു..."

അതേ ഞങ്ങള്‍ക്ക് ചില കണക്ക്കൂട്ടലുകള്‍ ഉണ്ട്.........അതിനെന്താ കുഞ്ഞിരാമനു പ്രശ്നം....

കണക്ക്കൂട്ടലുകള്‍ ജീവിതത്തില്‍ പ്രധാനമാണ്....എന്നാല്‍ നിങ്ങളുടെ കണക്ക്കൂട്ടലുകള്‍ കിഴിച്ച് ബാക്കിയുള്ളതെന്താണോ അതാണ് ഞങ്ങളുടെ ജീവിതമല്ലേ...താങ്കള്‍ ഒരു നല്ല നേതാവ് തന്നെ സഖാവേ.......

പാര്‍ട്ടിയാവുമ്പോള്‍ ഇന്നത്തെ ഭൌതീക സാഹചര്യങ്ങള്‍ക്കനുസരിച്ച്, മാറേണ്ടിവരും.......അത് ആര്‍ക്കും തടയാന്‍ കഴിയില്ല.....

"ഈ ലോകത്ത് ഭൌതീക സാഹചര്യങ്ങള്‍ക്കനുസരിച്ച് ആഹ്ലാദവും, മനസമാധാനവും വര്‍ദ്ധിക്കണമെന്നില്ല സഖാവേ....ഇത് ഒരു നൈസര്‍ഗ്ഗീകമായ സമത്വമാണ്. മനുഷ്യയുസ്സ് അപരിമിതമായിരുന്നെങ്കില്‍, ഭൌതികസുഖസൌകര്യങ്ങള്‍ക്കനുസരിച്ച് ആനന്ദം വര്‍ദ്ധിച്ചിരുന്നെങ്കില്‍, ഈ ലോകം കൂടുതല്‍ ക്രൂരമായി പോയേനെ, ദുസ്സഹമായേനെ"

ഞങ്ങള്‍ക്ക് മൂല്യങ്ങള്‍ ഇല്ലായെന്നാണോ അപ്പോള്‍ കുഞ്ഞിരാമന്‍ പറഞ്ഞുവരുന്നത്.......

അതെ....നിങ്ങളെ പോലുള്ള പുത്തന്‍ പ്രഭുക്കളുടെ പാര്‍ട്ടിയിലെ ഭരണത്തില്‍........ആദ്യം കുടിയിറക്കിയത് മൂല്യങ്ങളെയാണ്....പിന്നെ പീഢിതരെയും...

ആരെ മുമ്പില്‍ നിര്‍ത്തിയാണു കുഞ്ഞിരാമന്‍ ഈ പറയുന്നത് എന്ന് മനസ്സിലാക്കാനുള്ള കഴിവെല്ലാം എനിക്കുണ്ട്......നിങ്ങള്‍ പറയുമ്പോലെ ദരിദ്രബാല്യമുള്ളവര്‍ പില്‍ക്കാലം സുമന്‍സ്സുക്കളായിമാറുമെന്ന ചൊല്ല് വെറുതെയാണ്...ആത്മാനുരാഗികളായ നീചന്മാരാണു കൂടുതലും......

അതേ സെക്രട്ടറി......ജനാധിപത്യത്തില്‍ ഇന്ന് ശോഭിക്കുന്നതിനുള്ള മാനദണ്ഢം ജനകീയബന്ധമല്ല....മറിച്ച്.....ഇന്ന് പ്രഫണലിസവും, മാനേജ്മെന്റ് വൈഭവുമാണല്ലോ......

പിന്നെന്താ.....പണ്ടത്തെ പോലെ......കട്ടന്‍ ചായയും, ബീഡിയും, പരിപ്പ് വടയും, പാര്‍ട്ടി ഓഫിസ്സിലെ ബഞ്ചിലെ ഉറക്കവും മതിയെന്നാണോ........

സഖാവേ.....അവിടെയാണ് നിങ്ങളുടെ ചിന്തകളുടെ നയവ്യതിയാനം.......കട്ടന്‍ ചായയും, ബീഡിയും, പരിപ്പ് വടയും എല്ലാം, പണ്ടത്തെ സഖാക്കളുടെ ജീവിതത്തിന്റെ, മൂല്യങ്ങളുടെ......അവരുടെ സമര്‍പ്പണങ്ങളുടെ പകര്‍പ്പുകളായിരുന്നു.....അത് മനസ്സിലാക്കാതെ പറയുമ്പോഴാണ് നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുന്നത്..

പക്ഷെ കുഞ്ഞിരാമന്റെ മകനും, മരുമകളും..........ഞങ്ങളുടെ കൂടെയുണ്ടല്ലോ.........

പണ്ട് രാജ്യം അടിമയും, ജനം സ്വാതന്ത്രരുമായിരുന്നു.....പക്ഷേ ഇന്ന് രാജ്യം സ്വാതന്ത്രവും, ജനം അടിമയുമായിരിക്കുന്നു, അതിനുദാഹരമാണു എന്റെ മകനും, മരുമകളും.....

എടോ.....കുഞ്ഞിരാമാ.......എന്നാല്‍ നിന്റെ ഗീര്‍വാണങ്ങളില്‍ നീ എന്നെ നേര്‍വഴിയ്ക്ക് നടത്തൂ.......

എന്നാല്‍ കേട്ടോ.....സഖാവേ........ഈ പൊട്ടിതകര്‍ന്ന് കിടക്കുന്ന A.K.G പണ്ട്, മദിരാശിയിലേക്കുള്ള പട്ടിണിജാഥ മുതല്‍ അമരാവതിയിലെ കുടിയിറക്കിനെതിരെ ദുഷ്കരസമരം വരെ നയിച്ച കര്‍ഷകരുടെയും, കര്‍ഷക തൊഴിലാളികളുടെയും നെഞ്ചിടിപ്പില്‍ നിന്നും പോരാട്ടവീര്യം ഉള്‍കൊണ്ട് നടപ്പാക്കിയ ഭൂപരിഷ്കാരം അട്ടിമറിക്കാന്‍, നിങ്ങളുടെ കൂടെയുള്ള ഒരു മന്ത്രിയല്ലേ മുതിര്‍ന്നത്???? അതും ഒരു ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിയില്‍ നിന്നും ഉണ്ടാവുന്നത് ഒരു നീറുന്ന ദുഖമാണ് സഖാവേ, പാര്‍ട്ടി അണികള്‍ക്ക്.

ഇവിടെ.......വ്യവസാ‍യങ്ങള്‍ വേണ്ടേ......അതിനു സ്ഥലങ്ങള്‍ വേണ്ടേ........നിങ്ങളുടെ മൊട്ടത്തലയില്‍ കൊണ്ടുപോയി വ്യവസായം തുടങ്ങുവാന്‍ പറ്റുമോ?

പക്ഷേ.....കൃഷിഭൂമിയോടൊപ്പം നഷ്ടപെടുന്നത്, സ്വന്തം നിലനില്‍പ്പും, സംസ്കാരവുമാണ്, കുത്തകകള്‍ക്ക് വേണ്ടി നമ്മള്‍ മണ്ണിനെ ബലി നല്‍കുന്നു. കുറെ വയലുകള്‍ പോയി എന്നു പറന്ന് അതിനെ ലളിതവത്കരിക്കരുത്.... പോയത് വയലുകളല്ല..അവിടെ പണയപ്പെടുന്നത്, പണിയെടുക്കുന്നവന്റെ ഭക്ഷണവും, ജീവിതവും, നിലനില്‍പ്പുമാണ്.പാര്‍ശ്വവല്‍കരിക്കപെടുന്നവര്‍ക്ക് വേണ്ടിയാവണം ഒരു നല്ല ഇടത്പക്ഷ ഗവണ്മെന്റ്..... അതിനാണു ജനങ്ങള്‍ പാര്‍ട്ടിയെ അധികാരത്തിലേറ്റിയത്.

അതാണു ഞാന്‍ നേരത്തെ പറഞ്ഞത്.....കുഞ്ഞിരാമന്‍..ആരെയൊ മുമ്പില്‍ നിര്‍ത്തിയാണ് എന്നോട് കളിക്കാന്‍ വരുന്നത്...അയാളുടെ ഇന്നത്തെ ഗതിയറിയാമല്ലോ കുഞ്ഞിരാമന്?

ഇനി അങ്ങിനെ തന്നെ കരുതിക്കോ.......എന്നാല്‍........

ഞാന്‍ ഒരു കഥ പറഞ്ഞുതരാം കുഞ്ഞിരാമന്.....സോറി.....സ.കുഞ്ഞിരാമന്....കൊച്ചുമകന് പറഞ്ഞുകൊടുക്കാന്‍ പറ്റിയ കഥ.....പണ്ട് ശ്രീരാമന്‍ ബാലിയെ കൊന്ന കഥയറിയില്ലെ.....നല്ല കഥയാണത്...കൊച്ചുമകന് പറഞ്ഞുകൊടുത്തുകൊള്ളു.....

പക്ഷേ..പുതിയ നീതി ശാസ്തത്തിന്റെ വക്താവായ മാരുതിയോട്, കിഷ്കിന്ധയിലെ യുവാക്കള്‍ ഒരു ദിവസം ചോദിക്കും... ബാലിയെ കൊന്നത് ശരിയോ എന്ന്?

പുതിയ നീതികള്‍ക്ക് വേണ്ടി.പഴയ ശരികളെ ചിലപ്പോള്‍ കൊല്ലേണ്ടിവരും.....

അപ്പോള്‍ ബാലി ശരിയല്ലേ.......

കാലഹരണപെട്ട ശരിയാണ് ബാലി, കാലഹരണപ്പെട്ട ശരികള്‍ തിന്മകളാണ്....അത്തരം തിന്മകളാണ് രാമനാല്‍ കൊല്ലപ്പെട്ടത്...അത്തരം ഒരു പുതിയ മറയുമായി ഞാന്‍ വരും സ. കുഞ്ഞിരാമാ..നിന്നെ കൊല്ലാന്‍. കാത്തിരിക്കൂ.

ഇതും പറഞ്ഞു.....സെക്രട്ടറിയുടെ ആ വലിയ പടം അവിടെ നിന്നും അപ്രത്യക്ഷമായി......ആ മുറിയില്‍ സ.കുഞ്ഞിരാമേട്ടനും..പൊട്ടിതകര്‍ന്ന സ്വന്തം സഖാക്കളുടെ ചിത്രങ്ങളും....ആ കാഴ്ച കണ്ട് സ.കുഞ്ഞിരാമേട്ടന്‍ പൊട്ടികരഞ്ഞു............

ആ സമയത്ത് ഒഴുകി വരുന്ന തഴുകലായി.........ഒരു സ്വരം സ.കുഞ്ഞിരാമേട്ടന്റെ കാതില്‍ വീണും...........സ്വന്തം ഭാര്യ കുഞ്ഞുലക്ഷ്മിയുടെ.........ചുമരില്‍ തൂങ്ങുന്ന ആ ചിത്രത്തില്‍ നിന്നും, കുഞ്ഞുലക്ഷ്മി പറഞ്ഞു..

"എന്തിനാന്റെ കുഞ്ഞിരാമേട്ടന്‍ കര്യണത്.......ഇക്കത് കാ‍ണാന്‍ വയ്യട്ടാ........നോക്ക്....നല്ല കാലത്ത് ഇന്നേയും, കുട്ട്യോളേയും, നോക്കാതെ....പാര്‍ട്ടിയ്ക്ക് വേണ്ടീട്ട് എത്ര കഷ്ടപ്പെട്ടീണ്.....എത്ര കാലായി ഞാനിവിടെയിങ്ങനെ ഒറ്റയ്ക്ക്....വാ..കുഞ്ഞിരാമേട്ടാ......അവരു കൊല്ലുന്നതിന് മുമ്പായി........തലവെട്ടിയും, കാലു വെട്ടിയും, വെട്ടിക്കീറിയ ഒരു ശവമായി എനിക്ക് കുഞ്ഞിരാമേട്ടനെ കാണാന്‍ വയ്യ്യാ......വാ......ഇനിയെന്തിനാ....കുഞ്ഞിരാമേട്ടന്‍ ജീവിക്കണത്......അശോകന്‍ അവന്‍ ഒരു വഴിയ്കായില്ലേ.....അവനായി.....അവന്റെ കുടുംബായി.... ഇനിയെങ്കിലും...ഞാനെന്റെ കുഞ്ഞിരാമേട്ടന്റെ കൂടെ സന്തോഷായി ഇരിക്കട്ടെ....ഇങ്ങട്ട് പോരൂ..ആരുമില്ല നമ്മളെ ശല്യപെടുത്താന്‍.........

എന്റെ കുഞ്ഞുലക്ഷ്മി....ഞാന്‍‍ എങ്ങിനെ വരും....വന്നാലും എന്നെ ചിലപ്പോള്‍ രക്തസാക്ഷിയാക്കിയാലോ....

അതിനെന്താ........കുഞ്ഞിരാമേട്ടാ..ആ കണ്ണുകള്‍ ധാനം ചെയ്യു........ആ കിഡ്നി ധാനം ചെയ്യു.....പിന്നെ ആ ശരീരം വല്ല ആശുപത്രിയിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ കൊടുക്കു..........ആ ശരീരം കൊണ്ട് അങ്ങിനെയും ഉണ്ടല്ലോ ഗുണം........

ശരി....എന്റെ കുഞ്ഞു ലക്ഷി..........ഞാനതിന്റെ സമ്മതപത്രം എഴുതി വയ്ക്കട്ടെ.........ഒപ്പം നമ്മുടെ മുഖ്യനും, സെക്രട്ടറിയ്ക്കും കൂടി ഒരു കത്തെഴുതണം.....

ആ കത്തുകള്‍ എഴുതിക്കൊണ്ടിരിക്കുമ്പൊള്‍........പൊട്ടിതകര്‍ന്ന ആ പഴയ സഖാക്കള്‍ ഒരുമിച്ച് പറഞ്ഞു.....

"സ.കുഞ്ഞിരാമാ....കുട്ടികള്‍ക്ക് പഠിക്കാന്‍ സ്വന്തം ശരീരം സമ്മതപത്രമൊപ്പിട്ട ഒരു റിബല്‍ ഈ കേരളത്തില്‍ പണ്ട് ഉണ്ടായിരുന്നു, അവന്റെ പേര് നവാബ് രാജേന്ദ്രന്‍ എന്നായിരുന്നു.......ആ വ്യക്തിയോടുള്ള കലിയും വൈരാഗ്യവും, ആ മൃതശരീരത്തില്‍ പ്രയോഗിച്ച്, ആ ശരീരം ഒന്നിനുമല്ലാതാക്കി പുഴുപ്പിച്ച് കളഞ്ഞതാണ് കേരളത്തിലെ ചില രാഷ്ട്രീയ പുംഗവന്മാര്‍...അതിനാല്‍ സഖാവ് കുഞ്ഞിരാമാ നീയും സൂക്ഷിക്കുക"

രണ്ട് കത്തുകള്‍ സ.കുഞ്ഞിരാമേട്ടന്‍ എഴുതി....ഒന്നു സ്വന്തം മകനും, പിന്നോന്ന് പാര്‍ട്ടി സെക്രട്ടറിയ്ക്കും മുഖ്യനുമായി ഒരെണ്ണവും...

പിന്നീടെപ്പോഴോ..........ആ ആ ശരീരത്തില്‍നിന്നും കണ്ണുകള്‍ മുകളിലേക്കുയര്‍ന്നു.....ശ്വാ‍സമെടുക്കല്‍ പതുക്കെയില്ലാതായി.....കുറേ കഴിഞ്ഞപ്പോള്‍ ആ ശരീരത്തിനു തണുപ്പേറിവന്നു..........

*************

ആളുകള്‍ ഒഴുകിയെത്തുകയായിരുന്നു......സ.കുഞ്ഞിരാമേട്ടന്റെ മൃതശരീരത്തിനു അന്തിമോപചരാമര്‍പ്പിക്കാന്‍.. പക്ഷെ അവര്‍ക്കൊന്നും മനസ്സിലാവാത്തത്.......കുഞ്ഞിരാമേട്ടന്റെ ശരീരം ഏറ്റുവാങ്ങാന്‍.....പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ ആംബുലന്‍സ് കിടക്കുന്നത് കണ്ടിട്ടാ‍ണ്...കുഞ്ഞിരാമേട്ടന്റെ ജീവിതശൈലിയും, പുഷ്പഗിരി ശൈലിയും നമ്മില്‍ ഒരു പൊരുത്തവും ആളുകള്‍ക്ക് പിടികിട്ടിയില്ല..........

ആ സമയത്ത്.........പുഷ്പയുടെ ചേട്ടന്‍ അവിടെ വന്ന് പതുക്കെ അശോകനെയും, പുഷ്പയെയും വിളിച്ച് കുറച്ചകലേക്ക് കൊണ്ടുപോയി....പിന്നെ പറഞ്ഞു.......

"സംഭവം ശരിയാണു, പരിയാരം നമ്മുടെ പാര്‍ട്ടിക്ക് ചായ്‌വുള്ള മെഡിക്കല്‍ കൊളെജ് ആണ്....പക്ഷേ......അഞ്ച് പൈസ കിട്ടില്ല മൃതശരീരം അവിടേ കൊടുത്താല്‍...പിന്നെ എന്ത് ഒലയ്ക്കക്കാണ്, നിങ്ങള്‍ കടും പിടുത്തം പിടിക്കണത്. പുഷ്പഗിരികാരാണെങ്കില്‍ രൊക്കം 2 ലക്ഷമായി കാത്തിരിക്കുകയാണ് ആ വണ്ടിയില്, നിങ്ങള്‍ എന്തുപറയുന്നു........"

പക്ഷേ...അച്ഛന്റെ ശരീരം പുഷ്പഗിരിയ്ക്ക് കൊടുക്കുകയെന്ന് വച്ചാല്‍......പാര്‍ട്ടിയിലെ മറുവിഭാഗം.....

"മണ്ണാങ്കട്ട....സ.കുഞ്ഞിരാമേട്ടന്‍......തന്റെ അവസാനസമയത്ത് പാര്‍ട്ടിയില്‍ നടക്കുന്ന പരിഷ്ക്കരണനടപടികളില്‍ സന്തുഷ്ടി രേഖപ്പെടുത്തുകയും, ഒപ്പം പുത്തന്‍ യാഥാര്‍ത്യങ്ങള്‍ മനസ്സിലാക്കി...സ്വന്തം ശവശരീരം തന്നെ ഒരു ഒരു സ്വയാശ്രയ മെഡിക്കല്‍ കോളേജിനു ധാനം നല്‍കിയ മഹാനുഭാവന്‍ എന്ന് നമ്മുക്ക് ഒരു പ്രമേയം ജില്ലാ കമ്മറ്റിയില്‍ പാസാക്കാം...അതോടെ എല്ലാവരുടെയും പ്രശ്നം തീര്‍ന്നില്ലേ........."

പാര്‍ട്ടി യുവജനവിഭാഗത്തിന്റെ റെഡ് സല്യൂട്ട് കഴിഞ്ഞു.....സ.കുഞ്ഞിരാമേട്ടന്റെ മൃതശരീരം ആ ആംബുലന്‍സില്‍ കയറ്റി വച്ചു.........45-50 ലക്ഷം കൊടുത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് കുത്തിക്കിറി പഠിക്കാന്‍ ആദ്യമായി ഒരു സംശുദ്ധ കമ്മ്യൂണിസ്റ്റിന്റെ മൃതശരീരമായി ആ വാഹനം കുതിച്ച് പാഞ്ഞു........

**************

ആളുകള്‍ പിരിഞ്ഞുപോവാന്‍ തുടങ്ങുന്ന സമയത്താണ് സ.കുഞ്ഞിരാമേട്ടന്റെ ഒരു കത്തെടുത്ത് കൊച്ചുമകന്‍ കിരണ്‍ അവിടെയ്ക്ക് ഓടി വന്നത്...........

അച്ഛാ.....മുത്തച്ഛന്റെ ഒരു കത്ത്, ആ വായന മുറിയില്‍..........

വായിച്ചേ..........മോനേ.........ഞങ്ങളുടെ സഖാവ് അവസാനമായി എഴുതിയ കത്ത്....." അവിടെ കൂടി നിന്നിരുന്ന പഴയകാല സഖാക്കള്‍ കിരണിനോട് പറഞ്ഞു.......കിരണ്‍ ആ കത്ത് ഇപ്രകാരം വായിച്ചു.......

"പ്രിയപ്പെട്ട സെക്രട്ടറി, മുഖ്യമന്ത്രി.....

ഈ നാട്ടിലെ പാവപ്പെട്ടവനും, കര്‍ഷകതൊഴിലാളികള്‍ക്കും, പീഢീതര്‍ക്കും.....ഒന്നുമില്ലെങ്കിലും ഒരു നല്ല നാളെ വരുമെന്ന് പറഞ്ഞു ആശ്വസിപ്പിക്കാന്‍, ആ സ്വപ്നം കാണിക്കാന്‍ നമ്മുടെ പാര്‍ട്ടിയുണ്ടായിരുന്നു....അതിലെ നേതാക്കള്‍ക്ക് കഴിഞ്ഞിരിരുന്നു.....നിങ്ങളതിനെ പരസ്പരം പോരടിച്ച്....മറ്റോരു അരിവാള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയാക്കരുത്.....പാര്‍ട്ടിയുടെ മരണമെന്ന് പറയുന്നത് കേരളത്തിന്റെ മരണമാണ്.

സ്നേഹത്തോടെ........

സ.കുഞ്ഞിരാമന്‍"

******************

വാല്‍കഷ്ണം........

രാജ്യത്തും, കുടുംബത്തും, അധികാരത്തിന് വേണ്ടിയുള്ള വടംവലിയും, യുദ്ധവും ആത്യന്തികമായി ബാധിക്കപ്പെടുന്നത് സ്ത്രീകളെയാണ്. കാരണം സ്ത്രീ ശരീരം തടവറയും, ആയുധമായും തീരുന്ന സന്ദര്‍ഭങ്ങള്‍ രാജ്യത്തും, കുടുംബത്തും കൂടിവരുന്നു......

സ്വന്തം സഹോദരനെ വധിച്ച്......ജ്യേഷ്ടഭാര്യയായ താരയെ സ്വന്തം കിടപ്പറയില്‍ എത്തിച്ച സുഗ്രീവന്റെ വാക്കുകള്‍, താരയെന്ന സ്ത്രീക്ക് പ്രലോഭനവും, കിഴടക്കനാവാത്ത യാഥാര്‍ത്ഥ്യവുമാണ്.

"ബാലിയെ ഞാന്‍ കൊന്നുവെങ്കില്‍ അതിന്റെ കാരണം നീയാണ്, നിന്റെ സൌന്ദര്യം"

സ്വന്തം മാറിടത്തിലേക്ക് നിണ്ടുവരുന്ന സുഗ്രീവന്റെ കയ്യ് കണ്ട്, താര സ്വന്തം കഞ്ചുകം ഊരി വലിച്ചെറിയുന്നു.

"സൌന്ദര്യം.......നോക്ക്....ബാലിയുടെ വിരലടയാളങ്ങള്‍, അവന്‍ ഏല്‍പ്പിച്ച ദന്തക്ഷതങ്ങള്‍, എന്റെ മകന്‍ അംഗദന്റെ കുഞ്ഞരി പാല്‍ പല്ലുകള്‍ വീഴ്തിയ തുളകള്‍..ആ അച്ഛന്റെയും മകന്റെയും, ചുംബനമുദ്രകള്‍ കൊണ്ട് അടയാളപെടുത്തിയ ഭൂമിയാണ് ഈ മാറിടം.....നിനക്കായി ഒരൊഴിഞ്ഞ ഇടമുണ്ടൊയിവിടെ കണ്ടുപിടിക്ക്.??? *****
************

കടപ്പാടുകള്‍.......
1. ശ്രീമതി. സാറ ജോസഫ് *****
2. എന്റെ ചിന്തകളില്‍ മേമ്പൊടി വിതറിയ ശ്രീ. അനില്‍ വേങ്കൊട് (തുമ്പി)

Saturday, October 24, 2009

“ബെഞ്ച്” മേറ്റ്സ്

“ബഞ്ച്” മേറ്റ്സ് ലത്തീഫ്, സജി, ശ്രീനി, നട്ട്സ്, സന്തോഷ്, കൃഷ്ണന്‍ നമ്പൂതിരി, ദിവാകരന്‍ ഭട്ടത്തിരിപ്പാട്

ചിത്രം എടുത്തത്
ഞങ്ങള്‍ക്ക് മുമ്പിലുള്ള ബഞ്ചില്‍ ഇരുന്നവളും, പിന്നീട് എന്റെ ചുള്ളിയുമായവള്‍

Tuesday, September 29, 2009

പ്ലീസ്......

പ്രിയപ്പെട്ട എന്റെ ഭാര്യയുടെ പഴയ സുഹൃത്തിന്‌,

ഞാന്‍ പിന്നെ എന്തു ചെയ്യണം, നാലഞ്ചാളുകള്‍ കയറിയിറങ്ങിയ അവളുടെ ശരീരം പൂവിട്ടു പൂജിക്കണോ? അവളുടെ മാറിടത്തില്‍, കഴുത്തില്‍, നാഭിയില്‍ കാണുന്ന കടിച്ച പാടുകളും, നഖത്തിന്റെ നീണ്ട പാണ്ടുകളും കണ്ടു ഞാന്‍ കോള്‍മയിര്‍ കൊള്ളണോ? നിങ്ങള്‍ക്ക് ആശ്വസിപ്പിക്കാന്‍ എന്തും പറയാം, പക്ഷെ ഞാന്‍ അനുഭവിക്കുന്ന മനോവേദന ആരോട്‌ പറയും, എന്നെ കാണുമ്പോള്‍ അവള്‍ മുഖം തിരിച്ച് വിതുമ്പുമ്പോള്‍ എന്റെ നിസഹായത ഒന്ന് ആലോചിച്ചു നോക്കൂ.

ബന്ധുക്കളും, സുഹൃത്തുക്കളും അവളെ വന്നു കാണുമ്പോള്‍ അവര്‍ മനസിന്റെ ഭാവനയില്‍ കണ്ടു രമിക്കുന്ന ആ വേഴ്ചയുടെ രംഗം എനിക്കവരുടെ മുഖത്ത് നിന്നും വായിക്കാം. കൌണ്‍സിലിംഗ് എന്ന് പറഞ്ഞുകൊണ്ട് നടന്നു അവളെയൊരു കാഴ്ചവസ്തുവായി സമൂഹത്തിന്റെ, പരിചയക്കാരുടെ മുമ്പിലോ പ്രദര്‍ശിപ്പിക്കാന്‍ എനിക്ക് താല്പര്യമില്ല. വിഷയപരമായ ഒരു ആഗ്രഹവും എനിക്കിന്ന് അവളോടോ എന്തിനു മറ്റാരു പെണ്ണിനോടോ തോന്നുന്നില്ല.....എല്ലാം കൂട്ടികിഴിച്ചു നോക്കിയാല്‍ ഒരു ഭര്‍ത്താവ് എന്ന നിലയില്‍ ഞാനിന്നോരു പരാജയമാണ്.

പണ്ട് നിങ്ങളുടെ യൌവ്വനകാലത്ത്‌ നിങ്ങളും എന്റെ ഭാര്യയും പ്രണയിച്ചിരുന്നുവല്ലോ. ജീവിതത്തിന്റെ ഒരു നിര്‍ണായക ഘട്ടത്തില്‍, അവള്‍ക്കായി നീട്ടാന്‍ ഒരു ജീവിതം നിങ്ങള്‍ക്കുണ്ടയിരിക്കില്ല, അല്ലെങ്കില്‍ താങ്കളെക്കാള്‍ നല്ലൊരു ജീവിതം അവള്‍ക്ക് കിട്ടട്ടെയെന്ന് കരുതി നിങ്ങള്‍ മാറി നിന്നിരിക്കാം. ഒരു തരത്തില്‍ പറഞ്ഞാല്‍ എനിക്ക് കിട്ടിയത് നിങ്ങളുടെ ഭിക്ഷ. മനസ്സ് കൊടുക്കുന്നിടത്ത് ശരീരം കൊടുക്കുമ്പോഴേ ജീവിതത്തില്‍ ആനന്ദം കിട്ടുകയുള്ളൂവന്ന്, നിങ്ങളെ പോലെ ഫിലോസഫി പഠിച്ചില്ലെങ്കിലും എനിക്കറിയാം. അവളുടെ മനസ്സ്‌ എനിക്കൊരിക്കലും കിട്ടിയിട്ടില്ല, അതിനാല്‍ തന്നെ മറ്റൊന്നും, പക്ഷെ ഏതൊരു ആണിനേയും മോഹിപ്പിക്കുന്ന അവളുടെ ശരീരത്തിന്റെ ഉടമ അല്ലെങ്കില്‍ അവളുടെ ഭര്‍ത്താവ്‌ എന്ന നിലയില്‍ സമൂഹത്തില്‍ എനിക്കിത്തിരി അഹംഭാവം ഉണ്ടായിരുന്നു. ഇപ്പോള്‍ ആ ഉടമസ്ഥതയും ആരൊക്കെയോ വന്നു കവര്‍ന്നെടുത്തിരിക്കുന്നു.

ഒരു ഭര്‍ത്താവ്‌ എന്ന നിലയില്‍ ആ മനുഷ്യരുടെ ആക്രമണത്തില്‍ നിന്നും അവളെ എനിക്ക് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഞാനൊരു സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ഒന്നുമല്ല, നാലഞ്ചു പേരെ ഒറ്റയ്ക്ക് നേരിട്ട് അവളെ രക്ഷിക്കാന്‍. എല്ലാം സംഭവിച്ചു. പക്ഷെ അവളുടെ കണ്ണില്‍ നിന്നും ഞാനറിയുന്ന അവജ്ഞ, അതെന്റെ ഉറക്കം കളയുന്നു. രാത്രികളില്‍ ഉറക്കമില്ലാതെ ഞാനെന്തിനു ജീവിക്കുന്നു.

ഒരു പക്ഷെ നിങ്ങള്‍ പറയുമായിരിക്കും ഒരു ഡെറ്റോള്‍ കുളിയില്‍ ശരീരത്തില്‍ നിന്ന് കഴുകിമാറ്റാവുന്ന കറയല്ലേ അവളുടെ ശരീരത്തില്‍ പറ്റിയതെന്നു, പക്ഷെ ആ കറ, അതെന്റെ ഹൃദയത്തില്‍ നിന്നും പോവേണ്ടേ. നിങ്ങളുടെ മനസ്സില്‍ നിന്നും പോവുമോ? എല്ലാവരും പറയുന്നു ജീവിതം വിജയിക്കുന്നവര്‍ക്ക് മാത്രമാണെന്ന്. എനിക്കും ഒരു ദിവസം, അല്ലെങ്കില്‍ ഒരു പ്രാവിശ്യം ഈ ജീവിതത്തില്‍ ഒന്ന്‍ ജയിക്കണം. അതിനാല്‍ ഞാന്‍ അവളെ കൊന്നു ഞാനും മരിക്കുന്നു.എന്റെ ജീവിതത്തിലെ ആദ്യത്തെ വിജയം............

എന്ന്...............ഞാന്‍

കൂട്ടിച്ചേര്‍ക്കലുകള്‍

ഈ കത്തിലെ “ഞാന്‍, അയാള്‍ & അവള്‍” എന്നിവര്‍ ജീവിച്ചിരുന്നവരായിരുന്നു. ആരെയും മനപൂര്‍വ്വം വേദനിപ്പിക്കാന്‍ ആയിരുന്നില്ല. ആ സംഭവം ഒരു കഥയായി ഞാന്‍ രൂപപ്പെടുതിയതും ഈ ബ്ലോഗില്‍ മുമ്പ് ഒരു പോസ്റ്റായി പ്രസിദ്ധികരിച്ചതും. മറിച്ച്, യാഥാര്‍ത്യങ്ങള്‍ ചിലപ്പോള്‍ കഥകളെക്കാള്‍ അവിശ്വസ്നീയമായിരിക്കും, കാരണം അങ്ങിനെയാണ് ജീവിതത്തില്‍ ചിലര്‍ അഭിനയിക്കുന്നത് അല്ലെങ്കില്‍ ജീവിതം നമ്മളെ പഠിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഈ കഥയിലെ യഥാര്‍ത്ഥജീവിതത്തിനു ഒരു മറുപുറവും ഉണ്ടാവാം.

മൂന്നാഴ്ചകള്‍ക്ക് ശേഷം, ഒരു വൈകുന്നേരം

അയാളുടെ പ്രവൃത്തികള്‍ തീര്‍ത്തും വ്യത്യസ്തങ്ങളായിരുന്നു, അതോ എനിക്ക് തോന്നുന്നതോ, ഞാന്‍ ഡ്രൈവ് ചെയ്യുന്ന സമയത്ത് അയാള്‍ ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ച സിഡികള്‍ പരതുകയായിരുന്നു.,

നിങ്ങള്‍ക്ക് ദൈവവിശ്വാസമില്ലെ.....?????

അതെന്താ.....ഞാന്‍ ചിരിച്ച് കൊണ്ട് ചോദിച്ചു.

നിങ്ങളുടെ കാറില്‍ ഒരു ഡെവോഷണന്‍ സോങ്ങിന്റെ സിഡിപോലും കാണാനില്ല.

എന്റെ മറുപടി വീണ്ടും ഒരു ചിരിയായിരുന്നു., പിന്നെ അയാളെ ഒന്നു വേദനിപ്പിക്കണം എന്നു കരുതിതന്നെയാണു ഞാന്‍ ആ ചോദ്യം അയാള്‍ക്ക് നേരെ ചോദിച്ചത്.

നിങ്ങള്‍ ഇത്രത്തോളം ഒരു ദൈവവിശ്വാസിയാണെങ്കില്‍ അവളെ കൊന്നു നിങ്ങള്‍ എന്തിനു ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു?”

ഞാനതിന്റെ കാരണം ആ മെസ്സേജില്‍ എഴുതിയിരുന്നല്ലോ, ആ ദുര്‍ബലനിമിഷത്തില്‍ എനിക്കങ്ങനെ തോന്നി. സത്യമായിട്ടും നിങ്ങള്‍ തിരിച്ച് വിളിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ അവളെ കൊന്ന് ആത്മഹത്യ ചെയ്തേനെ”.

ആത്മഹത്യ ജീവിതത്തില്‍ നിന്നും ഒരു ഒളിച്ചോട്ടം ആണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച് സ്വന്തംജീവനെക്കാള്‍ തന്റെ ജീവിതത്തെ അത്രമേല്‍ സ്നേഹിക്കുന്നവര്‍ക്കെ ആത്മഹത്യ ചെയ്യാന്‍ കഴിയുകയുള്ളു എന്നാണ് എന്റെ വിശ്വാസം”.

തീര്‍ത്തും അപ്രതീക്ഷമായിരുന്നു മൂന്നാഴ്ച മുമ്പ് അയാളുടെ മെസ്സേജ്, എനിക്കെഴുതിയ ഒരു കത്തായി എന്റെ ബ്ലാക്ക്ബെറിയില്‍ വന്നത്, വായിച്ചപ്പോള്‍ ശരീരമാസകലം ഒരു വിറയല്‍ ആണ് അനുഭവപ്പെട്ടത്, ആലോചിച്ച് നോക്കുമ്പോള്‍ എനിക്കുതന്നെ മനസ്സിലാവുന്നില്ല എന്തുപറഞ്ഞാണു ഞാനിയാളുടെ മനസ്സ് മാറ്റിയതെന്ന്. പക്ഷെ ഒന്നുറപ്പായിരുന്നു, ഇയാള്‍ അവളെ അത്രമേല്‍ സ്നേഹിച്ചിരുന്നെന്ന്, ഒരു പക്ഷെ ഞാന്‍ അവളെ പണ്ട് സ്നേഹിച്ചതിനെക്കാള്‍.. പണ്ട് യൌവ്വനകാലത്ത് അവളെ എന്റെ സ്വപ്നരഥത്തിലേറ്റി ലോകത്തിന്റെ ഏതെല്ലാം കോണിലേക്ക് ഞങ്ങള്‍ പറന്നിരുന്നു, എന്നിരുന്നാലും ഒരു വേള ഞാന്‍ ആഗ്രഹിച്ചിരുന്നു. ദൈവം എനിക്ക് പറക്കാനുള്ള കഴിവ് തന്നിരുന്നെങ്കില്‍ ആകാശത്തിലെ പ്രകാശം വിതറിനില്‍ക്കുന്ന ആ നക്ഷത്രങ്ങളെയെല്ലാം കൊണ്ട് വന്ന് അവളിരിക്കുന്ന ആ ഉദ്യാനത്തില്‍ തോരണമായി ഞാന്‍ തൂക്കിയിടുമായിരുന്നുവെന്ന്. അല്ലെങ്കില്‍ മധുരമനോജ്ഞവും പ്രണയസുരഭിലമായ ആ പ്രണയകാലഘട്ടത്തില്‍, കാമിനിയായ അവളുടെ പ്രണയാദ്രമായ കടക്കണ്ണില്‍ നിന്നുള്ള ഒരു നോട്ടത്തില്‍ ഏത് മലയും എനിക്ക് ഒരു കടുകായി മാത്രമേ തോന്നിയിരുന്നുള്ളു.

പക്ഷേ പ്രണയജീവിതത്തിലെ കാല്പനികത, യാഥാര്‍ത്യവുമായി പൊരുത്തപെടാതെ വന്നപ്പോള്‍ അനിവാര്യമായ വിടപറയല്‍ അതായിരുന്നു ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത്. അല്ലെങ്കില്‍ പ്രണയത്തിന്റെ മിനുമിനുപ്പില്‍ നിന്നും, എന്റെ ജീവിതത്തിന്റെ പരുപരിപ്പിലേക്ക് അവളെ കൂട്ടികൊണ്ടു വരാനുള്ള എന്റെ വൈമുഖ്യമായിരിക്കാം. പക്ഷെ എതൊരു കാമുകന്റെയും ഹൃദയം തകര്‍ക്കുന്ന കാഴ്ചയാണ്, വര്‍ത്തമാനജീവിതത്തില്‍ തനിക്ക് ലഭിച്ച സമ്പന്നതയില്‍, താന്‍ സ്നേഹിച്ച പെണ്‍ക്കുട്ടിയെ, തന്റെ നഷ്ടപ്രണയിനിയെ വളരെ ദുരിതപൂര്‍ണമായ ഒരു ജീവിതചുറ്റുപാടില്‍ കാണെണ്ടിവരികയെന്നത്. ഒരു പക്ഷെ, ആലോചിക്കുമ്പോള്‍ സ്വയം തോന്നുമായിരിക്കും. പണ്ട് എന്റെ വിരലോന്ന് നീട്ടിയാല്‍, ആ വിരലിലൂടെ എന്റെ ജീവിതത്തെ ചുറ്റി അവള്‍ ഇന്നും തളിര്‍ത്ത് നിന്നിരുന്നേനെയെന്ന്.. ആ വിങ്ങല്‍ എത്ര വേദനാജനകമായിരിക്കും., അത് കൊണ്ടായിരിക്കാം പുരുഷന്‍, ലോകത്തിനു മുമ്പില്‍ തന്റെ പ്രണയത്തിന്റെ കാവ്യബിംബമായി ഒരു താജ് മഹല്‍ ഉയര്‍ത്തികാണിക്കുമ്പോള്‍, സ്ത്രീ തന്റെ മനസ്സിന്റെ ശ്മശാനത്തില്‍ അനേകായിരം നഷ്ട പ്രണയത്തിന്റെ താജ് മഹലുകള്‍ കുഴിച്ച് മൂടുന്നത്.

നിങ്ങള്‍ എന്തുകൊണ്ട് ഇത് വരെ വിവാഹം കഴിച്ചില്ല. അവളെ നിങ്ങള്‍ക്ക് അത്ര ഇഷ്ടമായിരുന്നോ? അവള്‍ക്ക് പകരം ഒരു പെണ്ണിനും നിങ്ങളുടെ ഹൃദയത്തില്‍ ഇതുവരെ ഇടം കിട്ടിയില്ലെ? അയാളുടെ ആ ചോദ്യമാണ് എന്നെ ചിന്തകളില്‍ നിന്നും ഉയര്‍ത്തിയത്. അതിനും എന്റെ ഉത്തരം ഒരു ചിരിയായിരുന്നു.

ഒപ്പം അയാള്‍ കയ്യില്‍ പിടിച്ച് വച്ചിരിക്കുന്ന സിഡികളില്‍ നിന്നും ഞാന്‍ ഒരു സിഡി പ്രത്യേകം നോക്കിയെടുത്ത് പ്ലെയറില്‍ ഇട്ടു. നേര്‍ത്ത സ്വരത്തില്‍ നളചരിതം ആട്ട കഥയിലെ പ്രണയാദ്രമായ പദങ്ങള്‍ കാറില്‍ ഉയര്‍ന്നു.

..പ്രിയമാനസാ നീ പോയ് വരേണം
പ്രിയയോടെന്റെ വാര്‍ത്തകള്‍ ചൊല്‍വാന്‍....

ഒരു വ്യക്തിക്ക്‌ മുമ്പ്‌ പ്രണയം ഉണ്ടായിരുന്നെങ്കില്‍, ആ പ്രണയത്തിന്റെ അവസാനം ഒരു തോല്‍വി ഉണ്ടായാല്‍, ആ തോല്‍‌വിയില്‍ തന്നെ ജീവിക്കുകയാണോ വേണ്ടത്. വേറെ ഒരു വിവാഹത്തിന് ശ്രമിച്ചൂടെ?” അയാള്‍ വീണ്ടും ചോദ്യങ്ങളിലൂടെ എന്നെ അറിയാന്‍ ശ്രമിക്കുകയായിരുന്നു..

മാഷേ, തോല്‍വിയടയാന്‍ പ്രണയം എന്നത് ഒരു പരീക്ഷയോന്നുമല്ലല്ലോ. അത് ഒരു തരം ഫീലിങ്ങ്സ്‌ അല്ലേ. ജീവിതത്തില്‍ യഥാര്‍ത്ഥ പ്രണയത്തിന്റെ ഒരു ഫീലിങ്ങ്സ്‌ വന്നാല്‍, അത് എപ്പോഴും മാറ്റികൊണ്ടിരിക്കാന്‍ കഴിയില്ലല്ലോ നമ്മള്‍ക്ക്”

പ്രണയം നഷ്ടപ്പെട്ടവരായ എത്രപേര്‍, വീണ്ടും വിവാഹം കഴിച്ചു ജീവിക്കുന്നു?

തീര്‍ച്ചയായും, പക്ഷെ അവര്‍ സന്തോഷമായിട്ടാണ് ജീവിക്കുന്നതെന്ന് നമ്മള്‍ക്ക്‌ എങ്ങിനെ പറയാന്‍ കഴിയും, ഉദാഹരണത്തിന് ദൂരെ എങ്ങും പോവേണ്ടല്ലോ. വിവാഹം കഴിച്ചവര്‍ അവരുടെ നെഞ്ചില്‍ കൈ വച്ച് പറയട്ടെ എന്റെ മനസ്സില്‍ ആ പഴയ പ്രേമത്തിന്റെ ഒരു തരിമ്പും ഇല്ലെന്ന്, കാരണം ഹൃദയത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ആ ഓര്‍മ അവരെ വേട്ടയാടികൊണ്ടിരിക്കും.

ഒരു നഷ്ടപ്രണയത്തിനു ഇത്രയും നിങ്ങള്‍ ഫീല്‍ ചെയ്യണോ? ഒരു ചെടിയിലെ പുഷ്പം അടര്‍ന്ന്‍ വീണാല്‍ ആ ചെടിയില്‍ വീണ്ടും പുഷ്പങ്ങള്‍ വിടരാറില്ലെ?

ശരിയാണ്, പക്ഷെ അടര്‍ന്ന്‍ വീണ പൂവിനെ നിങ്ങള്‍ക്ക് വീണ്ടും ഒട്ടിക്കാന്‍ കഴിയുമോ? കഴിയില്ല. അത് പോലെയാണ് എന്റെ പ്രണയവും,

ഇതാണോ നിങ്ങളുടെ മറുപടി?

അല്ല ഇതാണ് എന്റെ ജീവിതം, എന്റെ അവസ്ഥ നിങ്ങള്‍ക്ക് ശോകമായിരിക്കാം. പക്ഷെ ഈ ശോകം പോലും എനിക്ക് സുഖമുള്ള അവസ്ഥയാണ്.“ അത് പറഞ്ഞ് കഴിഞ്ഞു ഞാനിത്തിരി ഉച്ചത്തില്‍ ചിരിച്ചു.

നിങ്ങള്‍ ഈ ചിരികൊണ്ട് എന്താണ്‍ അര്‍ത്ഥമാക്കുന്നത്. നിങ്ങള്‍ക്കറിയുമോ, നിങ്ങളുടെ വിരഹജീവിതം അവളെ എത്രത്തോളം അസ്വസ്ഥ ആക്കിയിരുന്നെന്ന്. ടെലിവിഷനില്‍ നിങ്ങളുടെ അഭിമുഖമോ, അല്ലെങ്കില്‍ വാര്‍ത്തയോ വരുമ്പോള്‍ അവള്‍ എണീറ്റ് അടുക്കളയിലേക്ക് പോവുമായിരുന്നു., ഞാനപ്പോള്‍ മനപ്പൂര്‍വ്വം അവള്‍ കേള്‍ക്കാനായി നിങ്ങളുടെ സ്വരം ഉച്ചത്തില്‍ വയ്ക്കും......അതിനെ അവള്‍ പ്രതിരോധിക്കുന്നത്, അടുക്കളയിലെ പാത്രങ്ങള്‍ പരസ്പരം ശക്തിയായി മുട്ടിച്ചും അല്ലെങ്കില്‍ അതെല്ലാം മനപ്പുര്‍വ്വം താഴെക്കിട്ടുമാണ്.. അവള്‍ മാത്രമല്ല ഒരു വിധം സ്ത്രീകള്‍ എല്ലാം അങ്ങിനെയായിരിക്കാം അടുക്കളയില്‍ വച്ച് പ്രതിഷേധിക്കുന്നത്..ഭൂരിപക്ഷം പുരുഷന്മാരും ആ ശബ്ദം വെറുക്കുമ്പോള്‍, ഞാനത് ആസ്വദിക്കുകയാണ് ചെയ്യാറുള്ളത്.“.

നിങ്ങള്‍ ചെയ്യുന്നത് ഒരു തരം സെക്കിക്ക് ടോര്‍ച്ചറിംഗ് ആണ്, അതറിയുമോ? പരുഷമായിട്ടാണ് ഞാനതിനു അയാളോട് പ്രതികരിച്ചത്.

അറിയാം.......പുറത്ത് കാണുന്ന മോടിക്ക് അപ്പുറം ഞങ്ങളുടെ ജീവിതം പരസ്പരം ഒരു തരം ടോര്‍ച്ചറിംഗ് ആയിരുന്നു. അവളാ‍യിരുന്നു ഒരു പക്ഷെ അതിന്റെ വേദന കൂടുതല്‍ അനുഭവിച്ചിരുന്നത്., വളരെ ഇന്റലക്ചല്‍ ആയ അവള്‍ സ്വയം ഇഷ്ടപെട്ടിരുന്ന, അല്ലെങ്കില്‍ കണ്ടെത്തിയ അവളുടെ ഏകാന്തത, അത് അവള്‍ ആസ്വദിച്ചിരുന്ന ഒരു തരം ആത്മരതിയാണ്. ഫലം ഉത്പാദിപ്പിക്കാനാവാന്‍ കഴിവില്ലാത്ത ഞാന്‍ അവളില്‍ ചെയ്യുന്ന ശാരീരീകരതിയും അവള്‍ക്ക് ഒരു തരം ടോര്‍ച്ചറിംഗ് ആണ്. അല്ലെങ്കില്‍ അങ്ങിനെ ആയിരുന്നിരിക്കും.

സോറി......ഞാന്‍ ആ വിധത്തില്‍ അല്ല ഉദ്ദേശിച്ചത്” അയാളുടെ മുഖഭാവം മാറുന്നത് കണ്ട് എനിക്ക് തന്നെ കുറ്റബോധം തോന്നി.

നിങ്ങള്‍ എന്തും പറഞ്ഞോ......എനിക്ക് യാതൊരു വിരോധവുമില്ല, മാത്രമല്ല നിങ്ങളുടെ നന്മയെ ഞാന്‍ സ്നേഹിക്കുന്നു. മാത്രമല്ല ബന്ധങ്ങള്‍ നിങ്ങള്‍ സ്വന്തം സുഖത്തിനായി മുതലെടുക്കാറില്ല എന്നും എനിക്കറിയാം.

അതെങ്ങിനെ നിങ്ങള്‍ക്കറിയാം. അത്തരമൊരു ബന്ധം നമ്മള്‍ തമ്മില്‍ ഉണ്ടായിരുന്നില്ലല്ലോ? ഞാന്‍ അത്ഭുതത്തോടെ അയാളോട് പറഞ്ഞു. പക്ഷെ അയാളുടെ മറുപടി ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു..

അവള്‍ തന്നെ അതിനു ഉത്തമ ഉദാഹരണമല്ലെ...... ഒരു ആവറേജ് പുരുഷന്‍ തന്റെ ഭാര്യയുടെ കന്യകാത്വത്തിലേക്ക് ഇറങ്ങുമ്പോള്‍, അവള്‍ക്ക് വേദനിക്കുമെങ്കിലും, ഒരു പുരുഷന്‍ അനുഭവിക്കുന്ന ആ സുഖം അവള്‍ എനിക്കായി കാത്ത് വച്ചിരുന്നു. മറ്റോരു തരത്തില്‍ പറഞ്ഞാല്‍ അവളില്‍ നിന്നും എനിക്ക് കിട്ടിയ സമ്മാനം. അല്ലെങ്കില്‍ നിങ്ങള്‍ അവളില്‍ സുക്ഷിച്ച് വച്ചതായിരിക്കാം. പുരുഷന്റെ നിഷ്കളങ്കമായ സ്നേഹത്തിനു അല്ലെങ്കില്‍ നമ്മുടെ നാട്യത്തിനു മുമ്പില്‍ സര്‍വ്വവും സമര്‍പ്പിക്കുന്നവരല്ലെ സ്തീകള്‍.

ഇത് വെറും ഒരു പുരുഷന് മാത്രം കിട്ടുന്ന സുഖമല്ല മാഷെ......മറിച്ച് സ്ത്രീകളും അനുഭവിക്കുന്നുണ്ട് അത്തരം സ്വകാര്യമായ സുഖങ്ങള്‍, അതിനെക്കുറിച്ച് നമ്മള്‍ പുരുഷന്മാര്‍ അധികം ചിന്തിക്കാറില്ലായിരിക്കാം.. ഒരു പുരുഷന്‍ അറിഞ്ഞ ആദ്യത്തെ സ്ത്രീ ഞാനാണെന്നറിയുന്ന ഏതൊരു സ്ത്രീയിലും ഇത്തരം മാനസീകമായ സന്തോഷം ഉണ്ടാവും, വഴിയില്‍ പകച്ച് നില്‍ക്കുന്ന അവനെ കൈപിടിച്ച് തന്നിലേക്ക് കൊണ്ടുപോവുമ്പോള്‍ സ്തീകളും അനുഭവിക്കുന്നുണ്ട് അത്തരം സുഖം. അത്തരം സുഖം തന്നില്‍ നിന്നും തന്റെ ഭാര്യയ്ക്ക് കിട്ടിയിട്ടുണ്ടോ എന്ന് പുരുഷനും ചിന്തിക്കട്ടെ, എന്നിട്ടുമതിയല്ലോ, സ്തീയുടെ കന്യകാത്വത്തിന്റെ മഹത്വം പറയാന്‍.

അയാള്‍ ഒന്നും മിണ്ടാതെ താഴെക്ക് നോക്കിയിരുന്നു എന്റെ ആ സംസാരം കേട്ടപ്പോള്‍, പിന്നെ കുറച്ച് നേരം പുറത്തേക്ക് നോക്കിയിരുന്നിട്ട്, എന്നോട് പറഞ്ഞു.

എനിക്ക് നിങ്ങളോട് ഒരു സഹായം ചോദിക്കാനുണ്ട്, അതുപോലെ എന്റെ മനസ്സിനെ ഒന്ന് പരുവപ്പെടുത്താനുണ്ട് അവളുടെ അടുത്ത് എത്തുന്നതിനു മുമ്പ്. ഞാനത് പറയുമ്പോള്‍ അവളുടെ മുഖം തുടുക്കുമോ, അതോ പതിവ് നിര്‍വികാരികത തന്നെയാവുമോ എന്നെനിക്കൊരു ആകാംഷ. അതിനാല്‍ തന്നെ ഇനി അവളുടെ മുമ്പില്‍ എത്തുമ്പോള്‍ എനിക്കോരു പുതിയ മനുഷ്യനായി വേണം ചെല്ലാന്‍. നടന്നത് നടന്നു. നിങ്ങള്‍ മുമ്പ് പറഞ്ഞ പോലെ ഒരു ഡെറ്റോള്‍ കുളിയില്‍ കഴുകി മാറ്റാവുന്ന കറയല്ലെ അവളുടെ ശരീരത്തില്‍ പറ്റിയത്. എനിക്കുറപ്പുണ്ട് എന്റെ മനസ്സിലെ കറയും നിങ്ങളുമായുള്ള തുറന്ന സംസാരത്തില്‍ തുടച്ച് നീക്കപ്പെടുമെന്ന്.

അപ്രതീഷിതമായിട്ടാണു അവരുടെ ജീവിതത്തില്‍ ആ സംഭവം നടന്നത്. എനിക്ക് ആ മെസ്സേജ് കിട്ടിയ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നഗരത്തിലെ ഒരു പാര്‍ട്ടി കഴിഞ്ഞു രാത്രി പോവുന്ന സമയത്ത് അവരുടെ കാര്‍ വഴിയില്‍ ബ്രേക്ക് ഡൌണ്‍ ആയത്. ആ സമയം അവള്‍ കാറില്‍ മയങ്ങുകയായിരുന്നു. അവളാണെങ്കില്‍ അന്ന് സോഷ്യല്‍ ഡ്രിംഗ്സ് എന്ന ലേബലില്‍ നല്ല വണ്ണം ആ പാര്‍ട്ടിയില്‍ വച്ച് മദ്യപിച്ചിരുന്നു. ആദ്യമെല്ലാം പാര്‍ട്ടികളില്‍ അത്തരം മദ്യപാനം അയാളുടെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു അവള്‍ കുടിച്ചിരുന്നത്. പിന്നിടെപ്പോഴോ അവളും അതില്‍ എന്തോ സ്വയം മറക്കാന്‍ കണ്ടെത്തി.

മരണാസന്നനായി വഴിയില്‍ കിടന്നാല്‍ പോലും സഹായിക്കാത്ത സമൂഹം, അയാള്‍ വേച്ച് വേച്ച് റോഡില്‍ വച്ച് കാണിച്ച സഹായഹസ്തങ്ങള്‍ക്ക്... അലറിവിളിച്ച് കടന്നു പോയ വാഹനങ്ങളുടെ ഹോണ്‍ ശബ്ദങ്ങളാണ് ഉത്തരം പറഞ്ഞത്. ഏതോ ഒരു അഭിശപ്തനിമിഷത്തില്‍, ഉറക്കം തെളിഞ്ഞ അവളും, മദ്യലഹരിയില്‍ കാറില്‍ നിന്നും റോഡിലേക്ക് ഇറങ്ങി, പാര്‍ട്ടിവെയറില്‍ അന്നവള്‍ അതീവസുന്ദരിയായിരുന്നു. അവളെ ആരാധനയോടെ പാര്‍ട്ടിയില്‍ വച്ച് ഓരൊരുത്തര്‍ നോക്കുന്നത് ഒരു തരത്തില്‍ സ്വയം അയാളും ആസ്വദിച്ചിരുന്നു.. പക്ഷെ അഴിഞ്ഞും, സ്ഥാനം തെറ്റിയതുമായ വസ്ത്രം ധരിച്ച് അവള്‍ കാറില്‍ നിന്നും റോഡില്‍ ഇറങ്ങിയപ്പോള്‍ അന്നേരം അതിലെ പോയ ഒരു കാര്‍ വേഗത കുറച്ച് കടന്ന് പോയതും, പതിയെ ആ കാര്‍ പുറകോട്ട് തിരിച്ച് മടങ്ങിവന്നതും അയാള്‍ക്കൊര്‍മ്മയുണ്ട്..

പിറ്റേന്ന് നഗരം ഉയരുന്നത്, ആ ബലാത്സംഗത്തിന്റെ റിപ്പോര്‍ട്ടുമായിട്ടാണു, സമൂഹത്തിലെ ഉന്നതനായ ഒരു പുരുഷന്റെ ഭാര്യ, അതും ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കി ഒരു സംഘം യുവാക്കള്‍ ബലാത്സംഗം ചെയ്തത് മാധ്യമങ്ങള്‍ക്ക് ഒരു സെന്‍സേഷണല്‍ വാര്‍ത്തയായിരുന്നു.. അവളെന്റെ പൂര്‍വ്വകാമുകിയായിരുന്നുവെന്ന് ഈ ലോകം മുഴുവന്‍ അറിയുന്നത് കൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ ആ സംഭവത്തെക്കുറിച്ച് എന്റെ അഭിപ്രായം ചോദിച്ചത്. എന്റെ ഉത്തരം ഇത്രമാത്രമായിരുന്നു.. “ഒരു ഡെറ്റോള്‍ കുളിയില്‍ കഴുകികളയാവുന്ന അഴുക്ക്“.

ഇരുട്ട് പതുക്കെ വഴിയില്‍ വീഴാന്‍ തുടങ്ങി, അയാള്‍ വാച്ചിലേക്ക് നോക്കി എന്നിട്ട് “ നമ്മള്‍ ഈ സ്പീഡില്‍ പോയാല്‍ ഒരു മണിക്കൂറിനകം ഹോസ്പിറ്റലില്‍ എത്താമായിരിക്കുമല്ലെ.”.

സമയത്തെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട, എത്ര വൈകിയാലും ഡോക്ടര്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും, ഞാന്‍ രാവിലെ ഡോക്ടറിനെ വിളിച്ചിരുന്നു. അവള്‍ ഒത്തിരി ഇന്‍പ്രൂവ് ചെയ്തിട്ടുണ്ട് എന്നു പറഞ്ഞു. മാത്രമല്ല ഞങ്ങളെല്ലാം ഒന്നിച്ച് കോളെജില്‍ വച്ച് ഒരു ക്ലാസ്സില്‍ പഠിച്ചിരുന്നവരല്ലേ. മാത്രമല്ല അവന്‍ ഇന്ന് കേരളത്തിലെ ഏറ്റവും മിടുക്കനായ സൈക്യാട്രിക്ക് ഡോക്ടര്‍ ആണ്. അവനറിയാം അവളെ എങ്ങിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരണമെന്നത്...”

അത് പറഞ്ഞപ്പോള്‍ അയാള്‍ എന്റെ മുഖത്തേക്ക് വല്ലാത്തൊരു ഭാവത്തോടെ നോക്കി, പിന്നെ പതുക്കെ എന്റെ കൈയില്‍ അയാള്‍ കൈത്തലമമര്‍ത്തി.

ഒരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ അവളുടെ സ്വഭാവം ഒത്തിരി മാറുമായിരുന്നു., അവളുടെ ഏകാന്തതയ്ക്കും ഒരു പരിഹാരമായിരുന്നേനെ.. ഞാന്‍ പലവട്ടം പറഞ്ഞതാണ്, ഒരു കുട്ടിയെ ദത്ത് എടുക്കാമെന്ന്. അവള്‍ സമ്മതിക്കുന്നില്ല.. എനിക്കാണെങ്കില്‍ കുട്ടികളെ വലിയ ഇഷ്ടവുമാണ്. പ്രത്യേകിച്ച് പെണ്‍ക്കുട്ടികളെ, കളര്‍ ഉടുപ്പെല്ലാം ധരിപ്പിച്ച് അവരെ കൊണ്ടുനടക്കാന്‍ എന്തു രസമാണ്.

ഇന്ന് പലവിധത്തില്‍ ഉള്ള പുതിയ ടെക്നോളാജികള്‍ ഉണ്ടല്ലോ, അതൊന്നും ശ്രമിച്ചില്ലെ. ഞാന്‍ ചോദിച്ചു

അവള്‍ പറയുന്നത്, അതെല്ലാം വെറുതെ പണം കളയുന്ന പരിപാടികള്‍ ആണെന്നാണ്, ഇന്ന് ഫെര്‍ട്ടിലിറ്റി ഹോസ്പിറ്റലും ഒരു തരം പുതിയ ബിസിനസ്സ് ആണല്ലോ. പിന്നെ എന്റെയൊരു ഗിനിപന്നിയായി അവളെ ആശുപത്രികള്‍ തോറും കെട്ടിയെഴുന്നെള്ളിക്കാന്‍ എനിക്കൊട്ട് ആഗ്രഹവുമില്ല. കാരണം എന്നില്‍ നിന്നും ഒരു ഫലവും ഉത്പാദിപ്പിക്കാന്‍ കഴിയില്ല. അത് മറ്റാരെക്കാളും എനിക്കും അവള്‍ക്കും നന്നായറിയാം..”

ഒന്നും മിണ്ടാതെ ഡ്രൈവിംഗില്‍ മാത്രമായിരു ന്നു ഞാന്‍ ശ്രദ്ധിച്ചിരുന്നത്.

ഞാനോരു കാര്യം ചോദിച്ചാല്‍ നിങ്ങള്‍ അതിനു സമ്മതിക്കുമോ?

താങ്കള്‍ ചോദിക്കൂ, ചോദ്യം കേള്‍ക്കാതെ എങ്ങിനെ ഞാന്‍ സമ്മതം മൂളും, പറ്റില്ലെങ്കില്‍ പറ്റില്ല എന്നും ഞാന്‍ പറയും.

അതല്ല, നിങ്ങള്‍ക്ക് മാത്രമേ അതിനു കഴിയൂ, നിങ്ങളെ മാത്രമേ എനിക്കതിനു അംഗികരിക്കാന്‍ കഴിയൂ.

നിങ്ങള്‍ കാര്യം പറയൂ......ഞാന്‍ നിര്‍ബന്ധിച്ചു.

താങ്കള്‍ നേരത്തെ പറഞ്ഞല്ലോ, വിവാഹം കഴിച്ചവര്‍ ആണെങ്കിലും മനസ്സില്‍ ആ പഴയ പ്രണയത്തിന്റെ ഒരു തരിമ്പെങ്കിലും ഉണ്ടാവുമെന്ന്. അല്ലെങ്കില്‍ ഹൃദയത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ആ ഓര്‍മ അവരെ വേട്ടയാടികൊണ്ടിരിക്കുമെന്ന്..

അതെ, അങ്ങിനെ പറഞ്ഞു!!!! അത് ഇവിടെ പറയാന്‍?

നിങ്ങള്‍ വണ്ടി നിറുത്തൂ......ഞാന്‍ പറയാം.

അയാള്‍ പറഞ്ഞ പ്രകാരം വണ്ടി റോഡിന്റെ അരികിലേക്ക് മാറ്റി നിര്‍ത്തി, പിന്നെ എന്റെ രണ്ടു കയ്യും അയാളുടെ കയ്യിലേക്ക് ചേര്‍ത്ത് പിടിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ അവളെ ഇന്നും പ്രണയിക്കുന്നുവെന്ന് എനിക്കറിയാം, നിങ്ങളുടെ ഒറ്റയ്ക്കുള്ള ജീവിതം തന്നെ അതിനുദാഹരണമാണു,, എന്റെ ഭാര്യയാണെങ്കിലും അവളും നിങ്ങളെ ഹൃദയത്തിന്റെ ഒരു കോണില്‍ വച്ച് പൂജിക്കുന്നുണ്ട്..

ഞാന്‍ അത്ഭുതത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി, അയാള്‍ തുടര്‍ന്നു.

അനുവാദമില്ലാതെ അവളുടെ ഗര്‍ഭപാത്രത്തില്‍ പതിച്ച ആ കറകള്‍ മാറ്റി, അവളെ ശുദ്ധികരിക്കാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ, അതിലൂടെ നിങ്ങള്‍ രണ്ടാളും ചേര്‍ന്ന് എനിക്കോരു കുഞ്ഞിനെ തരുമോ?........അല്ലെങ്കില്‍ നമ്മുക്ക് മൂന്ന് പേര്‍ക്കും ജീവിതത്തില്‍ അവകാശപ്പെടാവുന്ന ഒരു കുഞ്ഞ്.............സ്വന്തമെന്ന് പറഞ്ഞ് ഒരു കുഞ്ഞിനെ ലാളിക്കാനുള്ള കൊതികൊണ്ടാണു....പ്ലീസ്...അവള്‍ സമ്മതിക്കും.......ഞാന്‍ അവളെ സമ്മതിപ്പിക്കാം......പ്ലീസ്.“

ശക്തിയായി ഒഴുകുകയായിരുന്നു.......മുമ്പോട്ട്.......അത് ഞാനോ, അതോ കാറോ എന്നെനിക്കറിയില്ല.