മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Tuesday, September 29, 2009

പ്ലീസ്......

പ്രിയപ്പെട്ട എന്റെ ഭാര്യയുടെ പഴയ സുഹൃത്തിന്‌,

ഞാന്‍ പിന്നെ എന്തു ചെയ്യണം, നാലഞ്ചാളുകള്‍ കയറിയിറങ്ങിയ അവളുടെ ശരീരം പൂവിട്ടു പൂജിക്കണോ? അവളുടെ മാറിടത്തില്‍, കഴുത്തില്‍, നാഭിയില്‍ കാണുന്ന കടിച്ച പാടുകളും, നഖത്തിന്റെ നീണ്ട പാണ്ടുകളും കണ്ടു ഞാന്‍ കോള്‍മയിര്‍ കൊള്ളണോ? നിങ്ങള്‍ക്ക് ആശ്വസിപ്പിക്കാന്‍ എന്തും പറയാം, പക്ഷെ ഞാന്‍ അനുഭവിക്കുന്ന മനോവേദന ആരോട്‌ പറയും, എന്നെ കാണുമ്പോള്‍ അവള്‍ മുഖം തിരിച്ച് വിതുമ്പുമ്പോള്‍ എന്റെ നിസഹായത ഒന്ന് ആലോചിച്ചു നോക്കൂ.

ബന്ധുക്കളും, സുഹൃത്തുക്കളും അവളെ വന്നു കാണുമ്പോള്‍ അവര്‍ മനസിന്റെ ഭാവനയില്‍ കണ്ടു രമിക്കുന്ന ആ വേഴ്ചയുടെ രംഗം എനിക്കവരുടെ മുഖത്ത് നിന്നും വായിക്കാം. കൌണ്‍സിലിംഗ് എന്ന് പറഞ്ഞുകൊണ്ട് നടന്നു അവളെയൊരു കാഴ്ചവസ്തുവായി സമൂഹത്തിന്റെ, പരിചയക്കാരുടെ മുമ്പിലോ പ്രദര്‍ശിപ്പിക്കാന്‍ എനിക്ക് താല്പര്യമില്ല. വിഷയപരമായ ഒരു ആഗ്രഹവും എനിക്കിന്ന് അവളോടോ എന്തിനു മറ്റാരു പെണ്ണിനോടോ തോന്നുന്നില്ല.....എല്ലാം കൂട്ടികിഴിച്ചു നോക്കിയാല്‍ ഒരു ഭര്‍ത്താവ് എന്ന നിലയില്‍ ഞാനിന്നോരു പരാജയമാണ്.

പണ്ട് നിങ്ങളുടെ യൌവ്വനകാലത്ത്‌ നിങ്ങളും എന്റെ ഭാര്യയും പ്രണയിച്ചിരുന്നുവല്ലോ. ജീവിതത്തിന്റെ ഒരു നിര്‍ണായക ഘട്ടത്തില്‍, അവള്‍ക്കായി നീട്ടാന്‍ ഒരു ജീവിതം നിങ്ങള്‍ക്കുണ്ടയിരിക്കില്ല, അല്ലെങ്കില്‍ താങ്കളെക്കാള്‍ നല്ലൊരു ജീവിതം അവള്‍ക്ക് കിട്ടട്ടെയെന്ന് കരുതി നിങ്ങള്‍ മാറി നിന്നിരിക്കാം. ഒരു തരത്തില്‍ പറഞ്ഞാല്‍ എനിക്ക് കിട്ടിയത് നിങ്ങളുടെ ഭിക്ഷ. മനസ്സ് കൊടുക്കുന്നിടത്ത് ശരീരം കൊടുക്കുമ്പോഴേ ജീവിതത്തില്‍ ആനന്ദം കിട്ടുകയുള്ളൂവന്ന്, നിങ്ങളെ പോലെ ഫിലോസഫി പഠിച്ചില്ലെങ്കിലും എനിക്കറിയാം. അവളുടെ മനസ്സ്‌ എനിക്കൊരിക്കലും കിട്ടിയിട്ടില്ല, അതിനാല്‍ തന്നെ മറ്റൊന്നും, പക്ഷെ ഏതൊരു ആണിനേയും മോഹിപ്പിക്കുന്ന അവളുടെ ശരീരത്തിന്റെ ഉടമ അല്ലെങ്കില്‍ അവളുടെ ഭര്‍ത്താവ്‌ എന്ന നിലയില്‍ സമൂഹത്തില്‍ എനിക്കിത്തിരി അഹംഭാവം ഉണ്ടായിരുന്നു. ഇപ്പോള്‍ ആ ഉടമസ്ഥതയും ആരൊക്കെയോ വന്നു കവര്‍ന്നെടുത്തിരിക്കുന്നു.

ഒരു ഭര്‍ത്താവ്‌ എന്ന നിലയില്‍ ആ മനുഷ്യരുടെ ആക്രമണത്തില്‍ നിന്നും അവളെ എനിക്ക് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഞാനൊരു സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ഒന്നുമല്ല, നാലഞ്ചു പേരെ ഒറ്റയ്ക്ക് നേരിട്ട് അവളെ രക്ഷിക്കാന്‍. എല്ലാം സംഭവിച്ചു. പക്ഷെ അവളുടെ കണ്ണില്‍ നിന്നും ഞാനറിയുന്ന അവജ്ഞ, അതെന്റെ ഉറക്കം കളയുന്നു. രാത്രികളില്‍ ഉറക്കമില്ലാതെ ഞാനെന്തിനു ജീവിക്കുന്നു.

ഒരു പക്ഷെ നിങ്ങള്‍ പറയുമായിരിക്കും ഒരു ഡെറ്റോള്‍ കുളിയില്‍ ശരീരത്തില്‍ നിന്ന് കഴുകിമാറ്റാവുന്ന കറയല്ലേ അവളുടെ ശരീരത്തില്‍ പറ്റിയതെന്നു, പക്ഷെ ആ കറ, അതെന്റെ ഹൃദയത്തില്‍ നിന്നും പോവേണ്ടേ. നിങ്ങളുടെ മനസ്സില്‍ നിന്നും പോവുമോ? എല്ലാവരും പറയുന്നു ജീവിതം വിജയിക്കുന്നവര്‍ക്ക് മാത്രമാണെന്ന്. എനിക്കും ഒരു ദിവസം, അല്ലെങ്കില്‍ ഒരു പ്രാവിശ്യം ഈ ജീവിതത്തില്‍ ഒന്ന്‍ ജയിക്കണം. അതിനാല്‍ ഞാന്‍ അവളെ കൊന്നു ഞാനും മരിക്കുന്നു.എന്റെ ജീവിതത്തിലെ ആദ്യത്തെ വിജയം............

എന്ന്...............ഞാന്‍

കൂട്ടിച്ചേര്‍ക്കലുകള്‍

ഈ കത്തിലെ “ഞാന്‍, അയാള്‍ & അവള്‍” എന്നിവര്‍ ജീവിച്ചിരുന്നവരായിരുന്നു. ആരെയും മനപൂര്‍വ്വം വേദനിപ്പിക്കാന്‍ ആയിരുന്നില്ല. ആ സംഭവം ഒരു കഥയായി ഞാന്‍ രൂപപ്പെടുതിയതും ഈ ബ്ലോഗില്‍ മുമ്പ് ഒരു പോസ്റ്റായി പ്രസിദ്ധികരിച്ചതും. മറിച്ച്, യാഥാര്‍ത്യങ്ങള്‍ ചിലപ്പോള്‍ കഥകളെക്കാള്‍ അവിശ്വസ്നീയമായിരിക്കും, കാരണം അങ്ങിനെയാണ് ജീവിതത്തില്‍ ചിലര്‍ അഭിനയിക്കുന്നത് അല്ലെങ്കില്‍ ജീവിതം നമ്മളെ പഠിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഈ കഥയിലെ യഥാര്‍ത്ഥജീവിതത്തിനു ഒരു മറുപുറവും ഉണ്ടാവാം.

മൂന്നാഴ്ചകള്‍ക്ക് ശേഷം, ഒരു വൈകുന്നേരം

അയാളുടെ പ്രവൃത്തികള്‍ തീര്‍ത്തും വ്യത്യസ്തങ്ങളായിരുന്നു, അതോ എനിക്ക് തോന്നുന്നതോ, ഞാന്‍ ഡ്രൈവ് ചെയ്യുന്ന സമയത്ത് അയാള്‍ ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ച സിഡികള്‍ പരതുകയായിരുന്നു.,

നിങ്ങള്‍ക്ക് ദൈവവിശ്വാസമില്ലെ.....?????

അതെന്താ.....ഞാന്‍ ചിരിച്ച് കൊണ്ട് ചോദിച്ചു.

നിങ്ങളുടെ കാറില്‍ ഒരു ഡെവോഷണന്‍ സോങ്ങിന്റെ സിഡിപോലും കാണാനില്ല.

എന്റെ മറുപടി വീണ്ടും ഒരു ചിരിയായിരുന്നു., പിന്നെ അയാളെ ഒന്നു വേദനിപ്പിക്കണം എന്നു കരുതിതന്നെയാണു ഞാന്‍ ആ ചോദ്യം അയാള്‍ക്ക് നേരെ ചോദിച്ചത്.

നിങ്ങള്‍ ഇത്രത്തോളം ഒരു ദൈവവിശ്വാസിയാണെങ്കില്‍ അവളെ കൊന്നു നിങ്ങള്‍ എന്തിനു ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു?”

ഞാനതിന്റെ കാരണം ആ മെസ്സേജില്‍ എഴുതിയിരുന്നല്ലോ, ആ ദുര്‍ബലനിമിഷത്തില്‍ എനിക്കങ്ങനെ തോന്നി. സത്യമായിട്ടും നിങ്ങള്‍ തിരിച്ച് വിളിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ അവളെ കൊന്ന് ആത്മഹത്യ ചെയ്തേനെ”.

ആത്മഹത്യ ജീവിതത്തില്‍ നിന്നും ഒരു ഒളിച്ചോട്ടം ആണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച് സ്വന്തംജീവനെക്കാള്‍ തന്റെ ജീവിതത്തെ അത്രമേല്‍ സ്നേഹിക്കുന്നവര്‍ക്കെ ആത്മഹത്യ ചെയ്യാന്‍ കഴിയുകയുള്ളു എന്നാണ് എന്റെ വിശ്വാസം”.

തീര്‍ത്തും അപ്രതീക്ഷമായിരുന്നു മൂന്നാഴ്ച മുമ്പ് അയാളുടെ മെസ്സേജ്, എനിക്കെഴുതിയ ഒരു കത്തായി എന്റെ ബ്ലാക്ക്ബെറിയില്‍ വന്നത്, വായിച്ചപ്പോള്‍ ശരീരമാസകലം ഒരു വിറയല്‍ ആണ് അനുഭവപ്പെട്ടത്, ആലോചിച്ച് നോക്കുമ്പോള്‍ എനിക്കുതന്നെ മനസ്സിലാവുന്നില്ല എന്തുപറഞ്ഞാണു ഞാനിയാളുടെ മനസ്സ് മാറ്റിയതെന്ന്. പക്ഷെ ഒന്നുറപ്പായിരുന്നു, ഇയാള്‍ അവളെ അത്രമേല്‍ സ്നേഹിച്ചിരുന്നെന്ന്, ഒരു പക്ഷെ ഞാന്‍ അവളെ പണ്ട് സ്നേഹിച്ചതിനെക്കാള്‍.. പണ്ട് യൌവ്വനകാലത്ത് അവളെ എന്റെ സ്വപ്നരഥത്തിലേറ്റി ലോകത്തിന്റെ ഏതെല്ലാം കോണിലേക്ക് ഞങ്ങള്‍ പറന്നിരുന്നു, എന്നിരുന്നാലും ഒരു വേള ഞാന്‍ ആഗ്രഹിച്ചിരുന്നു. ദൈവം എനിക്ക് പറക്കാനുള്ള കഴിവ് തന്നിരുന്നെങ്കില്‍ ആകാശത്തിലെ പ്രകാശം വിതറിനില്‍ക്കുന്ന ആ നക്ഷത്രങ്ങളെയെല്ലാം കൊണ്ട് വന്ന് അവളിരിക്കുന്ന ആ ഉദ്യാനത്തില്‍ തോരണമായി ഞാന്‍ തൂക്കിയിടുമായിരുന്നുവെന്ന്. അല്ലെങ്കില്‍ മധുരമനോജ്ഞവും പ്രണയസുരഭിലമായ ആ പ്രണയകാലഘട്ടത്തില്‍, കാമിനിയായ അവളുടെ പ്രണയാദ്രമായ കടക്കണ്ണില്‍ നിന്നുള്ള ഒരു നോട്ടത്തില്‍ ഏത് മലയും എനിക്ക് ഒരു കടുകായി മാത്രമേ തോന്നിയിരുന്നുള്ളു.

പക്ഷേ പ്രണയജീവിതത്തിലെ കാല്പനികത, യാഥാര്‍ത്യവുമായി പൊരുത്തപെടാതെ വന്നപ്പോള്‍ അനിവാര്യമായ വിടപറയല്‍ അതായിരുന്നു ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത്. അല്ലെങ്കില്‍ പ്രണയത്തിന്റെ മിനുമിനുപ്പില്‍ നിന്നും, എന്റെ ജീവിതത്തിന്റെ പരുപരിപ്പിലേക്ക് അവളെ കൂട്ടികൊണ്ടു വരാനുള്ള എന്റെ വൈമുഖ്യമായിരിക്കാം. പക്ഷെ എതൊരു കാമുകന്റെയും ഹൃദയം തകര്‍ക്കുന്ന കാഴ്ചയാണ്, വര്‍ത്തമാനജീവിതത്തില്‍ തനിക്ക് ലഭിച്ച സമ്പന്നതയില്‍, താന്‍ സ്നേഹിച്ച പെണ്‍ക്കുട്ടിയെ, തന്റെ നഷ്ടപ്രണയിനിയെ വളരെ ദുരിതപൂര്‍ണമായ ഒരു ജീവിതചുറ്റുപാടില്‍ കാണെണ്ടിവരികയെന്നത്. ഒരു പക്ഷെ, ആലോചിക്കുമ്പോള്‍ സ്വയം തോന്നുമായിരിക്കും. പണ്ട് എന്റെ വിരലോന്ന് നീട്ടിയാല്‍, ആ വിരലിലൂടെ എന്റെ ജീവിതത്തെ ചുറ്റി അവള്‍ ഇന്നും തളിര്‍ത്ത് നിന്നിരുന്നേനെയെന്ന്.. ആ വിങ്ങല്‍ എത്ര വേദനാജനകമായിരിക്കും., അത് കൊണ്ടായിരിക്കാം പുരുഷന്‍, ലോകത്തിനു മുമ്പില്‍ തന്റെ പ്രണയത്തിന്റെ കാവ്യബിംബമായി ഒരു താജ് മഹല്‍ ഉയര്‍ത്തികാണിക്കുമ്പോള്‍, സ്ത്രീ തന്റെ മനസ്സിന്റെ ശ്മശാനത്തില്‍ അനേകായിരം നഷ്ട പ്രണയത്തിന്റെ താജ് മഹലുകള്‍ കുഴിച്ച് മൂടുന്നത്.

നിങ്ങള്‍ എന്തുകൊണ്ട് ഇത് വരെ വിവാഹം കഴിച്ചില്ല. അവളെ നിങ്ങള്‍ക്ക് അത്ര ഇഷ്ടമായിരുന്നോ? അവള്‍ക്ക് പകരം ഒരു പെണ്ണിനും നിങ്ങളുടെ ഹൃദയത്തില്‍ ഇതുവരെ ഇടം കിട്ടിയില്ലെ? അയാളുടെ ആ ചോദ്യമാണ് എന്നെ ചിന്തകളില്‍ നിന്നും ഉയര്‍ത്തിയത്. അതിനും എന്റെ ഉത്തരം ഒരു ചിരിയായിരുന്നു.

ഒപ്പം അയാള്‍ കയ്യില്‍ പിടിച്ച് വച്ചിരിക്കുന്ന സിഡികളില്‍ നിന്നും ഞാന്‍ ഒരു സിഡി പ്രത്യേകം നോക്കിയെടുത്ത് പ്ലെയറില്‍ ഇട്ടു. നേര്‍ത്ത സ്വരത്തില്‍ നളചരിതം ആട്ട കഥയിലെ പ്രണയാദ്രമായ പദങ്ങള്‍ കാറില്‍ ഉയര്‍ന്നു.

..പ്രിയമാനസാ നീ പോയ് വരേണം
പ്രിയയോടെന്റെ വാര്‍ത്തകള്‍ ചൊല്‍വാന്‍....

ഒരു വ്യക്തിക്ക്‌ മുമ്പ്‌ പ്രണയം ഉണ്ടായിരുന്നെങ്കില്‍, ആ പ്രണയത്തിന്റെ അവസാനം ഒരു തോല്‍വി ഉണ്ടായാല്‍, ആ തോല്‍‌വിയില്‍ തന്നെ ജീവിക്കുകയാണോ വേണ്ടത്. വേറെ ഒരു വിവാഹത്തിന് ശ്രമിച്ചൂടെ?” അയാള്‍ വീണ്ടും ചോദ്യങ്ങളിലൂടെ എന്നെ അറിയാന്‍ ശ്രമിക്കുകയായിരുന്നു..

മാഷേ, തോല്‍വിയടയാന്‍ പ്രണയം എന്നത് ഒരു പരീക്ഷയോന്നുമല്ലല്ലോ. അത് ഒരു തരം ഫീലിങ്ങ്സ്‌ അല്ലേ. ജീവിതത്തില്‍ യഥാര്‍ത്ഥ പ്രണയത്തിന്റെ ഒരു ഫീലിങ്ങ്സ്‌ വന്നാല്‍, അത് എപ്പോഴും മാറ്റികൊണ്ടിരിക്കാന്‍ കഴിയില്ലല്ലോ നമ്മള്‍ക്ക്”

പ്രണയം നഷ്ടപ്പെട്ടവരായ എത്രപേര്‍, വീണ്ടും വിവാഹം കഴിച്ചു ജീവിക്കുന്നു?

തീര്‍ച്ചയായും, പക്ഷെ അവര്‍ സന്തോഷമായിട്ടാണ് ജീവിക്കുന്നതെന്ന് നമ്മള്‍ക്ക്‌ എങ്ങിനെ പറയാന്‍ കഴിയും, ഉദാഹരണത്തിന് ദൂരെ എങ്ങും പോവേണ്ടല്ലോ. വിവാഹം കഴിച്ചവര്‍ അവരുടെ നെഞ്ചില്‍ കൈ വച്ച് പറയട്ടെ എന്റെ മനസ്സില്‍ ആ പഴയ പ്രേമത്തിന്റെ ഒരു തരിമ്പും ഇല്ലെന്ന്, കാരണം ഹൃദയത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ആ ഓര്‍മ അവരെ വേട്ടയാടികൊണ്ടിരിക്കും.

ഒരു നഷ്ടപ്രണയത്തിനു ഇത്രയും നിങ്ങള്‍ ഫീല്‍ ചെയ്യണോ? ഒരു ചെടിയിലെ പുഷ്പം അടര്‍ന്ന്‍ വീണാല്‍ ആ ചെടിയില്‍ വീണ്ടും പുഷ്പങ്ങള്‍ വിടരാറില്ലെ?

ശരിയാണ്, പക്ഷെ അടര്‍ന്ന്‍ വീണ പൂവിനെ നിങ്ങള്‍ക്ക് വീണ്ടും ഒട്ടിക്കാന്‍ കഴിയുമോ? കഴിയില്ല. അത് പോലെയാണ് എന്റെ പ്രണയവും,

ഇതാണോ നിങ്ങളുടെ മറുപടി?

അല്ല ഇതാണ് എന്റെ ജീവിതം, എന്റെ അവസ്ഥ നിങ്ങള്‍ക്ക് ശോകമായിരിക്കാം. പക്ഷെ ഈ ശോകം പോലും എനിക്ക് സുഖമുള്ള അവസ്ഥയാണ്.“ അത് പറഞ്ഞ് കഴിഞ്ഞു ഞാനിത്തിരി ഉച്ചത്തില്‍ ചിരിച്ചു.

നിങ്ങള്‍ ഈ ചിരികൊണ്ട് എന്താണ്‍ അര്‍ത്ഥമാക്കുന്നത്. നിങ്ങള്‍ക്കറിയുമോ, നിങ്ങളുടെ വിരഹജീവിതം അവളെ എത്രത്തോളം അസ്വസ്ഥ ആക്കിയിരുന്നെന്ന്. ടെലിവിഷനില്‍ നിങ്ങളുടെ അഭിമുഖമോ, അല്ലെങ്കില്‍ വാര്‍ത്തയോ വരുമ്പോള്‍ അവള്‍ എണീറ്റ് അടുക്കളയിലേക്ക് പോവുമായിരുന്നു., ഞാനപ്പോള്‍ മനപ്പൂര്‍വ്വം അവള്‍ കേള്‍ക്കാനായി നിങ്ങളുടെ സ്വരം ഉച്ചത്തില്‍ വയ്ക്കും......അതിനെ അവള്‍ പ്രതിരോധിക്കുന്നത്, അടുക്കളയിലെ പാത്രങ്ങള്‍ പരസ്പരം ശക്തിയായി മുട്ടിച്ചും അല്ലെങ്കില്‍ അതെല്ലാം മനപ്പുര്‍വ്വം താഴെക്കിട്ടുമാണ്.. അവള്‍ മാത്രമല്ല ഒരു വിധം സ്ത്രീകള്‍ എല്ലാം അങ്ങിനെയായിരിക്കാം അടുക്കളയില്‍ വച്ച് പ്രതിഷേധിക്കുന്നത്..ഭൂരിപക്ഷം പുരുഷന്മാരും ആ ശബ്ദം വെറുക്കുമ്പോള്‍, ഞാനത് ആസ്വദിക്കുകയാണ് ചെയ്യാറുള്ളത്.“.

നിങ്ങള്‍ ചെയ്യുന്നത് ഒരു തരം സെക്കിക്ക് ടോര്‍ച്ചറിംഗ് ആണ്, അതറിയുമോ? പരുഷമായിട്ടാണ് ഞാനതിനു അയാളോട് പ്രതികരിച്ചത്.

അറിയാം.......പുറത്ത് കാണുന്ന മോടിക്ക് അപ്പുറം ഞങ്ങളുടെ ജീവിതം പരസ്പരം ഒരു തരം ടോര്‍ച്ചറിംഗ് ആയിരുന്നു. അവളാ‍യിരുന്നു ഒരു പക്ഷെ അതിന്റെ വേദന കൂടുതല്‍ അനുഭവിച്ചിരുന്നത്., വളരെ ഇന്റലക്ചല്‍ ആയ അവള്‍ സ്വയം ഇഷ്ടപെട്ടിരുന്ന, അല്ലെങ്കില്‍ കണ്ടെത്തിയ അവളുടെ ഏകാന്തത, അത് അവള്‍ ആസ്വദിച്ചിരുന്ന ഒരു തരം ആത്മരതിയാണ്. ഫലം ഉത്പാദിപ്പിക്കാനാവാന്‍ കഴിവില്ലാത്ത ഞാന്‍ അവളില്‍ ചെയ്യുന്ന ശാരീരീകരതിയും അവള്‍ക്ക് ഒരു തരം ടോര്‍ച്ചറിംഗ് ആണ്. അല്ലെങ്കില്‍ അങ്ങിനെ ആയിരുന്നിരിക്കും.

സോറി......ഞാന്‍ ആ വിധത്തില്‍ അല്ല ഉദ്ദേശിച്ചത്” അയാളുടെ മുഖഭാവം മാറുന്നത് കണ്ട് എനിക്ക് തന്നെ കുറ്റബോധം തോന്നി.

നിങ്ങള്‍ എന്തും പറഞ്ഞോ......എനിക്ക് യാതൊരു വിരോധവുമില്ല, മാത്രമല്ല നിങ്ങളുടെ നന്മയെ ഞാന്‍ സ്നേഹിക്കുന്നു. മാത്രമല്ല ബന്ധങ്ങള്‍ നിങ്ങള്‍ സ്വന്തം സുഖത്തിനായി മുതലെടുക്കാറില്ല എന്നും എനിക്കറിയാം.

അതെങ്ങിനെ നിങ്ങള്‍ക്കറിയാം. അത്തരമൊരു ബന്ധം നമ്മള്‍ തമ്മില്‍ ഉണ്ടായിരുന്നില്ലല്ലോ? ഞാന്‍ അത്ഭുതത്തോടെ അയാളോട് പറഞ്ഞു. പക്ഷെ അയാളുടെ മറുപടി ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു..

അവള്‍ തന്നെ അതിനു ഉത്തമ ഉദാഹരണമല്ലെ...... ഒരു ആവറേജ് പുരുഷന്‍ തന്റെ ഭാര്യയുടെ കന്യകാത്വത്തിലേക്ക് ഇറങ്ങുമ്പോള്‍, അവള്‍ക്ക് വേദനിക്കുമെങ്കിലും, ഒരു പുരുഷന്‍ അനുഭവിക്കുന്ന ആ സുഖം അവള്‍ എനിക്കായി കാത്ത് വച്ചിരുന്നു. മറ്റോരു തരത്തില്‍ പറഞ്ഞാല്‍ അവളില്‍ നിന്നും എനിക്ക് കിട്ടിയ സമ്മാനം. അല്ലെങ്കില്‍ നിങ്ങള്‍ അവളില്‍ സുക്ഷിച്ച് വച്ചതായിരിക്കാം. പുരുഷന്റെ നിഷ്കളങ്കമായ സ്നേഹത്തിനു അല്ലെങ്കില്‍ നമ്മുടെ നാട്യത്തിനു മുമ്പില്‍ സര്‍വ്വവും സമര്‍പ്പിക്കുന്നവരല്ലെ സ്തീകള്‍.

ഇത് വെറും ഒരു പുരുഷന് മാത്രം കിട്ടുന്ന സുഖമല്ല മാഷെ......മറിച്ച് സ്ത്രീകളും അനുഭവിക്കുന്നുണ്ട് അത്തരം സ്വകാര്യമായ സുഖങ്ങള്‍, അതിനെക്കുറിച്ച് നമ്മള്‍ പുരുഷന്മാര്‍ അധികം ചിന്തിക്കാറില്ലായിരിക്കാം.. ഒരു പുരുഷന്‍ അറിഞ്ഞ ആദ്യത്തെ സ്ത്രീ ഞാനാണെന്നറിയുന്ന ഏതൊരു സ്ത്രീയിലും ഇത്തരം മാനസീകമായ സന്തോഷം ഉണ്ടാവും, വഴിയില്‍ പകച്ച് നില്‍ക്കുന്ന അവനെ കൈപിടിച്ച് തന്നിലേക്ക് കൊണ്ടുപോവുമ്പോള്‍ സ്തീകളും അനുഭവിക്കുന്നുണ്ട് അത്തരം സുഖം. അത്തരം സുഖം തന്നില്‍ നിന്നും തന്റെ ഭാര്യയ്ക്ക് കിട്ടിയിട്ടുണ്ടോ എന്ന് പുരുഷനും ചിന്തിക്കട്ടെ, എന്നിട്ടുമതിയല്ലോ, സ്തീയുടെ കന്യകാത്വത്തിന്റെ മഹത്വം പറയാന്‍.

അയാള്‍ ഒന്നും മിണ്ടാതെ താഴെക്ക് നോക്കിയിരുന്നു എന്റെ ആ സംസാരം കേട്ടപ്പോള്‍, പിന്നെ കുറച്ച് നേരം പുറത്തേക്ക് നോക്കിയിരുന്നിട്ട്, എന്നോട് പറഞ്ഞു.

എനിക്ക് നിങ്ങളോട് ഒരു സഹായം ചോദിക്കാനുണ്ട്, അതുപോലെ എന്റെ മനസ്സിനെ ഒന്ന് പരുവപ്പെടുത്താനുണ്ട് അവളുടെ അടുത്ത് എത്തുന്നതിനു മുമ്പ്. ഞാനത് പറയുമ്പോള്‍ അവളുടെ മുഖം തുടുക്കുമോ, അതോ പതിവ് നിര്‍വികാരികത തന്നെയാവുമോ എന്നെനിക്കൊരു ആകാംഷ. അതിനാല്‍ തന്നെ ഇനി അവളുടെ മുമ്പില്‍ എത്തുമ്പോള്‍ എനിക്കോരു പുതിയ മനുഷ്യനായി വേണം ചെല്ലാന്‍. നടന്നത് നടന്നു. നിങ്ങള്‍ മുമ്പ് പറഞ്ഞ പോലെ ഒരു ഡെറ്റോള്‍ കുളിയില്‍ കഴുകി മാറ്റാവുന്ന കറയല്ലെ അവളുടെ ശരീരത്തില്‍ പറ്റിയത്. എനിക്കുറപ്പുണ്ട് എന്റെ മനസ്സിലെ കറയും നിങ്ങളുമായുള്ള തുറന്ന സംസാരത്തില്‍ തുടച്ച് നീക്കപ്പെടുമെന്ന്.

അപ്രതീഷിതമായിട്ടാണു അവരുടെ ജീവിതത്തില്‍ ആ സംഭവം നടന്നത്. എനിക്ക് ആ മെസ്സേജ് കിട്ടിയ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നഗരത്തിലെ ഒരു പാര്‍ട്ടി കഴിഞ്ഞു രാത്രി പോവുന്ന സമയത്ത് അവരുടെ കാര്‍ വഴിയില്‍ ബ്രേക്ക് ഡൌണ്‍ ആയത്. ആ സമയം അവള്‍ കാറില്‍ മയങ്ങുകയായിരുന്നു. അവളാണെങ്കില്‍ അന്ന് സോഷ്യല്‍ ഡ്രിംഗ്സ് എന്ന ലേബലില്‍ നല്ല വണ്ണം ആ പാര്‍ട്ടിയില്‍ വച്ച് മദ്യപിച്ചിരുന്നു. ആദ്യമെല്ലാം പാര്‍ട്ടികളില്‍ അത്തരം മദ്യപാനം അയാളുടെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു അവള്‍ കുടിച്ചിരുന്നത്. പിന്നിടെപ്പോഴോ അവളും അതില്‍ എന്തോ സ്വയം മറക്കാന്‍ കണ്ടെത്തി.

മരണാസന്നനായി വഴിയില്‍ കിടന്നാല്‍ പോലും സഹായിക്കാത്ത സമൂഹം, അയാള്‍ വേച്ച് വേച്ച് റോഡില്‍ വച്ച് കാണിച്ച സഹായഹസ്തങ്ങള്‍ക്ക്... അലറിവിളിച്ച് കടന്നു പോയ വാഹനങ്ങളുടെ ഹോണ്‍ ശബ്ദങ്ങളാണ് ഉത്തരം പറഞ്ഞത്. ഏതോ ഒരു അഭിശപ്തനിമിഷത്തില്‍, ഉറക്കം തെളിഞ്ഞ അവളും, മദ്യലഹരിയില്‍ കാറില്‍ നിന്നും റോഡിലേക്ക് ഇറങ്ങി, പാര്‍ട്ടിവെയറില്‍ അന്നവള്‍ അതീവസുന്ദരിയായിരുന്നു. അവളെ ആരാധനയോടെ പാര്‍ട്ടിയില്‍ വച്ച് ഓരൊരുത്തര്‍ നോക്കുന്നത് ഒരു തരത്തില്‍ സ്വയം അയാളും ആസ്വദിച്ചിരുന്നു.. പക്ഷെ അഴിഞ്ഞും, സ്ഥാനം തെറ്റിയതുമായ വസ്ത്രം ധരിച്ച് അവള്‍ കാറില്‍ നിന്നും റോഡില്‍ ഇറങ്ങിയപ്പോള്‍ അന്നേരം അതിലെ പോയ ഒരു കാര്‍ വേഗത കുറച്ച് കടന്ന് പോയതും, പതിയെ ആ കാര്‍ പുറകോട്ട് തിരിച്ച് മടങ്ങിവന്നതും അയാള്‍ക്കൊര്‍മ്മയുണ്ട്..

പിറ്റേന്ന് നഗരം ഉയരുന്നത്, ആ ബലാത്സംഗത്തിന്റെ റിപ്പോര്‍ട്ടുമായിട്ടാണു, സമൂഹത്തിലെ ഉന്നതനായ ഒരു പുരുഷന്റെ ഭാര്യ, അതും ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കി ഒരു സംഘം യുവാക്കള്‍ ബലാത്സംഗം ചെയ്തത് മാധ്യമങ്ങള്‍ക്ക് ഒരു സെന്‍സേഷണല്‍ വാര്‍ത്തയായിരുന്നു.. അവളെന്റെ പൂര്‍വ്വകാമുകിയായിരുന്നുവെന്ന് ഈ ലോകം മുഴുവന്‍ അറിയുന്നത് കൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ ആ സംഭവത്തെക്കുറിച്ച് എന്റെ അഭിപ്രായം ചോദിച്ചത്. എന്റെ ഉത്തരം ഇത്രമാത്രമായിരുന്നു.. “ഒരു ഡെറ്റോള്‍ കുളിയില്‍ കഴുകികളയാവുന്ന അഴുക്ക്“.

ഇരുട്ട് പതുക്കെ വഴിയില്‍ വീഴാന്‍ തുടങ്ങി, അയാള്‍ വാച്ചിലേക്ക് നോക്കി എന്നിട്ട് “ നമ്മള്‍ ഈ സ്പീഡില്‍ പോയാല്‍ ഒരു മണിക്കൂറിനകം ഹോസ്പിറ്റലില്‍ എത്താമായിരിക്കുമല്ലെ.”.

സമയത്തെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട, എത്ര വൈകിയാലും ഡോക്ടര്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും, ഞാന്‍ രാവിലെ ഡോക്ടറിനെ വിളിച്ചിരുന്നു. അവള്‍ ഒത്തിരി ഇന്‍പ്രൂവ് ചെയ്തിട്ടുണ്ട് എന്നു പറഞ്ഞു. മാത്രമല്ല ഞങ്ങളെല്ലാം ഒന്നിച്ച് കോളെജില്‍ വച്ച് ഒരു ക്ലാസ്സില്‍ പഠിച്ചിരുന്നവരല്ലേ. മാത്രമല്ല അവന്‍ ഇന്ന് കേരളത്തിലെ ഏറ്റവും മിടുക്കനായ സൈക്യാട്രിക്ക് ഡോക്ടര്‍ ആണ്. അവനറിയാം അവളെ എങ്ങിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരണമെന്നത്...”

അത് പറഞ്ഞപ്പോള്‍ അയാള്‍ എന്റെ മുഖത്തേക്ക് വല്ലാത്തൊരു ഭാവത്തോടെ നോക്കി, പിന്നെ പതുക്കെ എന്റെ കൈയില്‍ അയാള്‍ കൈത്തലമമര്‍ത്തി.

ഒരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ അവളുടെ സ്വഭാവം ഒത്തിരി മാറുമായിരുന്നു., അവളുടെ ഏകാന്തതയ്ക്കും ഒരു പരിഹാരമായിരുന്നേനെ.. ഞാന്‍ പലവട്ടം പറഞ്ഞതാണ്, ഒരു കുട്ടിയെ ദത്ത് എടുക്കാമെന്ന്. അവള്‍ സമ്മതിക്കുന്നില്ല.. എനിക്കാണെങ്കില്‍ കുട്ടികളെ വലിയ ഇഷ്ടവുമാണ്. പ്രത്യേകിച്ച് പെണ്‍ക്കുട്ടികളെ, കളര്‍ ഉടുപ്പെല്ലാം ധരിപ്പിച്ച് അവരെ കൊണ്ടുനടക്കാന്‍ എന്തു രസമാണ്.

ഇന്ന് പലവിധത്തില്‍ ഉള്ള പുതിയ ടെക്നോളാജികള്‍ ഉണ്ടല്ലോ, അതൊന്നും ശ്രമിച്ചില്ലെ. ഞാന്‍ ചോദിച്ചു

അവള്‍ പറയുന്നത്, അതെല്ലാം വെറുതെ പണം കളയുന്ന പരിപാടികള്‍ ആണെന്നാണ്, ഇന്ന് ഫെര്‍ട്ടിലിറ്റി ഹോസ്പിറ്റലും ഒരു തരം പുതിയ ബിസിനസ്സ് ആണല്ലോ. പിന്നെ എന്റെയൊരു ഗിനിപന്നിയായി അവളെ ആശുപത്രികള്‍ തോറും കെട്ടിയെഴുന്നെള്ളിക്കാന്‍ എനിക്കൊട്ട് ആഗ്രഹവുമില്ല. കാരണം എന്നില്‍ നിന്നും ഒരു ഫലവും ഉത്പാദിപ്പിക്കാന്‍ കഴിയില്ല. അത് മറ്റാരെക്കാളും എനിക്കും അവള്‍ക്കും നന്നായറിയാം..”

ഒന്നും മിണ്ടാതെ ഡ്രൈവിംഗില്‍ മാത്രമായിരു ന്നു ഞാന്‍ ശ്രദ്ധിച്ചിരുന്നത്.

ഞാനോരു കാര്യം ചോദിച്ചാല്‍ നിങ്ങള്‍ അതിനു സമ്മതിക്കുമോ?

താങ്കള്‍ ചോദിക്കൂ, ചോദ്യം കേള്‍ക്കാതെ എങ്ങിനെ ഞാന്‍ സമ്മതം മൂളും, പറ്റില്ലെങ്കില്‍ പറ്റില്ല എന്നും ഞാന്‍ പറയും.

അതല്ല, നിങ്ങള്‍ക്ക് മാത്രമേ അതിനു കഴിയൂ, നിങ്ങളെ മാത്രമേ എനിക്കതിനു അംഗികരിക്കാന്‍ കഴിയൂ.

നിങ്ങള്‍ കാര്യം പറയൂ......ഞാന്‍ നിര്‍ബന്ധിച്ചു.

താങ്കള്‍ നേരത്തെ പറഞ്ഞല്ലോ, വിവാഹം കഴിച്ചവര്‍ ആണെങ്കിലും മനസ്സില്‍ ആ പഴയ പ്രണയത്തിന്റെ ഒരു തരിമ്പെങ്കിലും ഉണ്ടാവുമെന്ന്. അല്ലെങ്കില്‍ ഹൃദയത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ആ ഓര്‍മ അവരെ വേട്ടയാടികൊണ്ടിരിക്കുമെന്ന്..

അതെ, അങ്ങിനെ പറഞ്ഞു!!!! അത് ഇവിടെ പറയാന്‍?

നിങ്ങള്‍ വണ്ടി നിറുത്തൂ......ഞാന്‍ പറയാം.

അയാള്‍ പറഞ്ഞ പ്രകാരം വണ്ടി റോഡിന്റെ അരികിലേക്ക് മാറ്റി നിര്‍ത്തി, പിന്നെ എന്റെ രണ്ടു കയ്യും അയാളുടെ കയ്യിലേക്ക് ചേര്‍ത്ത് പിടിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ അവളെ ഇന്നും പ്രണയിക്കുന്നുവെന്ന് എനിക്കറിയാം, നിങ്ങളുടെ ഒറ്റയ്ക്കുള്ള ജീവിതം തന്നെ അതിനുദാഹരണമാണു,, എന്റെ ഭാര്യയാണെങ്കിലും അവളും നിങ്ങളെ ഹൃദയത്തിന്റെ ഒരു കോണില്‍ വച്ച് പൂജിക്കുന്നുണ്ട്..

ഞാന്‍ അത്ഭുതത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി, അയാള്‍ തുടര്‍ന്നു.

അനുവാദമില്ലാതെ അവളുടെ ഗര്‍ഭപാത്രത്തില്‍ പതിച്ച ആ കറകള്‍ മാറ്റി, അവളെ ശുദ്ധികരിക്കാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ, അതിലൂടെ നിങ്ങള്‍ രണ്ടാളും ചേര്‍ന്ന് എനിക്കോരു കുഞ്ഞിനെ തരുമോ?........അല്ലെങ്കില്‍ നമ്മുക്ക് മൂന്ന് പേര്‍ക്കും ജീവിതത്തില്‍ അവകാശപ്പെടാവുന്ന ഒരു കുഞ്ഞ്.............സ്വന്തമെന്ന് പറഞ്ഞ് ഒരു കുഞ്ഞിനെ ലാളിക്കാനുള്ള കൊതികൊണ്ടാണു....പ്ലീസ്...അവള്‍ സമ്മതിക്കും.......ഞാന്‍ അവളെ സമ്മതിപ്പിക്കാം......പ്ലീസ്.“

ശക്തിയായി ഒഴുകുകയായിരുന്നു.......മുമ്പോട്ട്.......അത് ഞാനോ, അതോ കാറോ എന്നെനിക്കറിയില്ല.

Tuesday, September 08, 2009

കുഞ്ഞാന്നാമ്മയ്ക്ക് തിരിച്ച് കിട്ടിയ വിശുദ്ധചന്തി.........


________________

കടലിന്റെ ഇരമ്പലാണു ലാസറിനെ ഉണര്‍ത്താന്‍ തുടങ്ങിയത്. രാത്രിയിലെ കെട്ടിറങ്ങിയതിന്റെ ബോധത്തില്‍, രാവിലെ കണ്ണുതുറക്കാതെ കിടക്കപ്പായയില്‍ തപ്പിനോക്കിയപ്പോള്‍ അടുത്ത് കിടന്നിരുന്ന ഭാര്യ കുഞ്ഞാന്നാമ്മയെ ലാസര്‍ കണ്ടില്ല. എഴുന്നേല്‍ക്കാന്‍ നോക്കിയപ്പോള്‍ ശരീരമാസകലം ഒരു വേദന..എങ്കിലും ഒരുവിധം എഴുന്നേറ്റ് വെളിയില്‍ വന്നു....വന്നപ്പോള്‍ കാണുന്നത് കുഞ്ഞാന്നാമ്മ മുറ്റമടിക്കുന്നതാണു....

എടിയേ....ഇതെന്നതാ നീ രാത്രി കാണിച്ചേ......മേലാകെ വേദനയാണല്ലോടീ...നിന്റെ പിടിയും വലിയും ഇത്തിരി കൂടുതലായിരുന്നു രാത്രി.............ഇത്തിരികൂടി....ഇത്തിരികൂടിയെന്ന് പറഞ്ഞു നീയെന്റെ ചന്തിക്ക് പിടിച്ച് വലിച്ചടിപ്പിച്ചപ്പോഴെ ഞാന്‍ കരുതിയതാണു"

"വെളിവില്ലാതെ വല്ലപ്പോഴുമല്ലെ എന്റെ അടിയിലോ, മുകളിലോ കിട്ടുന്നത്..." ഉള്ളില്‍ ചിരിച്ചുകൊണ്ട് പുറമേ വരുത്തിയ കൃത്രിമഗൌരവവത്തില്‍ കുഞ്ഞാന്നാമ്മ....

"എന്തായാലും ഒരു സുഖമുണ്ടെടീ രാവിലെതന്നെ ഈ ദിവസത്തിനു.........നീ ആ മുറ്റമടി നിര്‍ത്തിയേച്ച് കേറിവാടി അകത്തേക്ക്"

"പോ.... മനുഷ്യാ രാവിലെ തന്നെ വീണ്ടും ........അടുക്കളയില്‍ അനത്തിവച്ചിരിക്കുന്ന കാപ്പി കൂടിച്ച് തൂറിയിട്ട് വാ".........

ആ സമയത്താണു ലാസര്‍ റോഡിലൂടെ പ്രഭാതനടത്തം കഴിഞ്ഞുവരുന്ന പള്ളിവികാരിയെ കണ്ടത്..... "ന്തേണ്ടടീ അച്ചന്‍ പോവുന്നു, ഞാനൊന്ന് പോയി, ഇക്കുറി ട്രോളിംഗ് നിരോധനത്തിനോ, കടല്‍ക്ഷോഭമുണ്ടാവുമ്പോഴോ വല്ല സഹായവും പള്ളിക്കാര്‍ ചെയ്യുന്നുണ്ടോന്ന്....ഇപ്പോള്‍ പണ്ടത്തെ പോലെയല്ലടി.... കൊടിപ്പിടിക്കാനും, ജാഥയ്കുമായി അല്‍മായരെയും പള്ളിക്കും പട്ടക്കാര്‍ക്കും ഇപ്പോള്‍ വളരെ ആവിശ്യമാടി..."

"എന്റെ മനുഷ്യാ കെടക്കപായിന്നെണീച്ചാണോ രാവിലെ അച്ചനെ കാണാന്‍ പോവുന്നത്".........

"എടി കുഞ്ഞാന്നാമ്മേ...കര്‍ത്താവ് കൂടെവരാന്‍ പറഞ്ഞപ്പോള്‍ കോട്ടും സൂട്ടുമിട്ട് ഒരുങ്ങികെട്ടിയാണൊടി ശ്ലീഹേന്മാര്‍ കൂടെ പോയത്...അല്ലല്ലോ......ഞാനൊക്കെ ശെമൊവോന്‍ പത്രോസിന്റെ കൂട്ടരാടീ"

ലാസര്‍ ഓടിച്ചെന്ന് അച്ചനോട് "ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ"......

സ്തുതിമടക്കി അച്ചന്‍ പറഞ്ഞു " ഇതെന്നതാടാ ലാസറേ........രാവിലെ കിടക്കാപായിന്നാണൊടാ എണീച്ച് വരുന്നത്.....അതും മൂക്കു മുട്ടെ കുടിച്ചിട്ടും"

"എന്റെ പോന്നച്ചോ......പത്ത് കല്പനകള്‍ ഒന്നും ഞാന്‍ തെറ്റിച്ചിട്ടില്ല........കള്ള് കുടിക്കുന്നത് 10 കല്‍പനയില്‍ വിലക്കിയിട്ടില്ലല്ലോ അച്ചോ, എനിക്കറിയാമച്ചോ അപ്പറത്തെ ശോശാമ്മയേയും, എന്റെ കുഞ്ഞാന്നാമ്മയേയും, ഇനി കുടിച്ചാലും ഞാന്‍ വന്ന് കിടന്നത് എന്റെ കുഞ്ഞന്നാമ്മയുടെ കൂടെയാച്ചോ..."

"എന്റെ ലാസറേ......എല്ലാത്തിനും അതിന്റെതായ ഓരോ ചിട്ടയുണ്ട്.......വാ എന്റെ കൂടെ വാ ഞാന്‍ നിന്നെ ചിട്ടയുള്ളവനാക്കാം."

"ശരിയച്ചോ......അച്ചനോടും എനിക്ക് ചിലത് ചോദിക്കാനുണ്ട്" എന്നിട്ട് വീട്ടിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു "എടീ കുഞ്ഞാന്നാമ്മേ.....ഞാ‍ന്‍ അച്ചന്റെകൂടെ പോവ്വാ....വേഗം വരാം"

അവര്‍ പോവുന്നതിന് മുമ്പേ.....അച്ചന്‍ ചോദിച്ചു "ലാസറെ നീ രാവിലെ തൂറിയോടാ"

"ഇല്ലച്ചോ......."

നീ കടല്‍ക്കരയില്‍ പോയല്ലേ രാവിലെ തൂറുന്നത്........നീ തൂറിയേച്ച് വാ.....ഞാന്‍ കാത്തിരിക്കാം. പക്ഷേ ഒരു കാര്യം.....നീ വയറ്റിലുള്ളത് മുഴുവന്‍ തൂറികളയരുത്"

"അതെന്താച്ചോ അങ്ങിനെ......"

"നീ എന്നെ ചോദ്യം ചെയ്യരുത്....അച്ചനെന്ന് പറയുന്നത് ദൈവത്തിന്റെ പ്രതിപുരുഷന്‍, അപ്പോള്‍ അച്ചനെ അനുസരിക്കുക എന്ന് പറയുന്നത്, ദൈവത്തെ അനുസരിക്കുന്നതിനു തുല്ല്യം."

അച്ചന്‍ പറഞ്ഞതും കേട്ട് ലാസര്‍ കടല്‍ക്കരയിലേക്ക് തൂറാന്‍ പോയി.....കടലിന്റെ അനന്തനീലിമയില്‍ ലയിച്ച് വീശാലമായി തൂറുന്ന സമയത്താണ് ലാസറിനു അച്ചന്‍ പറഞ്ഞ കാര്യം ഓര്‍മ്മ വന്നത്...അതോടെ തൂറല്‍ പാതിനിറുത്തി.....ചന്തിയും കഴുകി അച്ചനടുത്തേക്ക് വന്നു"

"നീ മുഴുവന്‍ തൂറിയോടാ ലാസറേ"......." ഇല്ലച്ചോ" ലാസര്‍ മറുപടി പറഞ്ഞു.

"എടാ ലാസറേ......നമ്മുടെ ഇടവകയില്‍ നിന്നെക്കാള്‍ ഒരു പടികൂടുതല്‍ സാമ്പത്തികസ്ഥിതിയാര്‍ക്കാടാ‍"

"ചേമ്മേലി കുര്യാക്കോസിനാണച്ചോ"

"എന്നാല്‍ നമ്മുക്കങ്ങോട്ട് പോവാം....."

ചേമ്മേലി കുര്യാക്കോസിന്റെ വീട്ടിലെത്തിയപ്പോള്‍, അച്ചന്‍ ആ വീട്ടിലേക്ക് കയറി, കുര്യാക്കോസിനോട് എന്തോ പറഞ്ഞു.........എന്നിട്ട് പുറത്ത് വന്നിട്ട് ലാസറിനൊട് പറഞ്ഞു...."ഈ ബാക്കി ഇവിടെയുള്ള കക്കുസില്‍ തൂറു......ഓര്‍ക്കുക ലാസറേ........മുഴുവന്‍ ഇവിടെ തൂറി തീര്‍ക്കരുത്...."

അങ്ങിനെ....ലാസറിനെക്കാള്‍ ഓരോ പടി ഉയര്‍ന്ന സാമ്പ്ത്തികസ്ഥിതി കൂടുതലുള്ള പല ആളുകളുടെ വീട്ടില്‍ കയറ്റി അച്ചന്‍ ലാസറിനെ കൊണ്ട് തൂറിച്ചു.......അവസാനം ലാസര്‍ പറഞ്ഞു....

"അച്ചോ ഇനി തീട്ടമില്ലച്ചോ......തൂറാനായി"......

എന്നാല്‍ വാ നമ്മുക്ക് പള്ളി അരമനയില്‍ പോവാം. അവര്‍ രണ്ടും നടന്ന് പള്ളിമേടയില്‍ എത്തി...എന്നിട്ട് അച്ചന്‍ പറഞ്ഞു......"ലാസറെ......എന്റെ റുമില്‍ ഒരു കക്കുസ്സുണ്ട്...അവിടെ പോയി തൂറിയിട്ട് വാ"

"അച്ചോ.......ഞാന്‍ മുന്‍പേ പറഞ്ഞില്ലേ.....ഇനി തീട്ടമില്ലച്ചോ വയറ്റില്‍ തൂറാനായി"

"നീ ഒന്നു പോയി നോക്ക്.....എന്റെ കക്കുസ്സ് കണ്ടാല്‍ നിനക്ക് അവിടെ നിന്നും എഴുന്നേല്‍ക്കാനെ തോന്നില്ല"

അച്ചന്‍ പറഞ്ഞത് കേട്ട് ലാസര്‍ അച്ചന്റെ റുമിലുള്ള കക്കുസ്സില്‍ തൂറാന്‍ പോയി......അവിടെ കയറിയപ്പോള്‍ ലാസറിനു മനസ്സിലായി..അച്ചന്‍ പറഞ്ഞത് ശരിതന്നെ.....ഇവിടെ തൂറാനിരുന്നാല്‍ എഴുന്നേല്‍ക്കാനെ തോന്നില്ല. ആ ഒരു ബോധത്തില്‍, നേരത്തെ കടല്‍ക്കരയില്‍ ലയിച്ചിരുന്നു തുറിയത് പോലെ ലാസര്‍ അച്ചന്റെ കക്കുസ്സില്‍ ലയിച്ചിരുന്നു. ഒരു വിത്യാസം മാത്രം...കടല്‍ക്കരയില്‍ വച്ച് തൂറാന്‍ തീട്ടമുണ്ടായിരുന്നു വയറ്റില്‍, ഇപ്പോള്‍ ഇവിടെ വച്ച് തൂറാന്‍ തീട്ടമില്ല വയറ്റില്‍.

ഒത്തിരിനേരം കഴിഞ്ഞിട്ടും ലാസര്‍ പുറത്ത് വരാതിരുന്നതിനാല്‍..അച്ചന്‍ വാതിലില്‍ തട്ടി വിളിച്ചു പറഞ്ഞു........"ലാസറേ നീ പുറത്ത് വരിക". അച്ചന്‍ വിളിച്ചത് കേട്ട് ലാസര്‍ പുറത്ത് വന്നു.

ലാസറെ നിനക്ക് ഇപ്പോള്‍ എന്തു തോന്നുന്നു......

എന്തു പറയാനാ അച്ചാ....നല്ല സുഖം, അച്ചനെന്നെ അത്രയും നടത്തി തൂറിക്കാതെ എല്ലാം ഇവിടെതന്നെ തീര്‍ത്താല്‍ മതിയായിരുന്നു....

മകനെ ലാസറെ ദൈവസന്നിധിയില്‍ വരുമ്പോള്‍ ഒഴിഞ്ഞ കയ്യാല്‍ വരണം.....അതുപോലെ അരമനയിലെ കക്കുസ്സില്‍ തൂറാന്‍ വരുമ്പോള്‍ ഒഴിഞ്ഞ വയറുമായി വരണം......അതറിയില്ലേ നിനക്ക്?"

ശരിക്കും അചഛനായവര്‍ക്ക്, അച്ചനെപോലെ ഇനി അച്ചനാവാന്‍ പറ്റുമോ അച്ചോ...? ലാസര്‍ നിഷ്കളങ്കമായി അച്ചനോട് ചോദിച്ചു.

അതിനു നീ ലാസറേ, ഇതാ എന്റെ ഈ ളോഹ ഊരി ധരിക്ക്, എന്നിട്ട് നീ ളൊഹയിലൂടെ ഈ ലോകമൊന്ന് നോക്കിക്കാണു...

അച്ചന്‍ പറഞ്ഞപോലെ, അച്ചന്റെ ളോഹ ഊരി ലാസര്‍ അണിഞ്ഞു.... എന്നിട്ട് ലാസര്‍ ജീവിതം നോക്കി കണ്ടു. എന്നിട്ട് അച്ചനോടായി പറഞ്ഞു "എന്റെ അച്ചോ ,അച്ചനൊക്കൊ എന്തു സുഖമാ.....അരിയുടെ വിലയറിയാതെ തൂറാം, വിദ്യാഭ്യാസത്തിന്റെ ചിലവറിയാതെ തൂറാം, ജീവിതത്തിന്റെ കഷ്ടപ്പാടറിയാതെ തൂറാം......ഹായ്.....ഹായ്........ഹായ്...എന്തു രസം. എന്റെ അച്ചോ........ഞാനീ ളോഹയിട്ട് അരമനയിലെ കക്കൂസില്‍ പോയി ഒന്നു തൂറട്ടെ".....

"ഇല്ല മകനേ...അതൊരിക്കലും സാധിക്കില്ല...അതിനു നിനക്ക് അവകാശമില്ല".....

പക്ഷേ ളോഹയിട്ട സുഖത്തില്‍.....അച്ചന്‍ പറഞ്ഞത് കേള്‍ക്കാതെ.......ലാസര്‍ അരമനയിലെ കക്കൂസിലേക്ക് കുതിച്ച് പാഞ്ഞു......എന്നിട്ട് അകത്ത് കയറി വാതിലടച്ചു......പിന്നെ ളോഹ പോക്കി ലാസര്‍ അവന്റെ ചന്തി ആ ക്ലോസറ്റില്‍ പതിയെ വച്ചു...........എന്നിട്ട് തൂറാന്‍ ശ്രമിച്ചു..പക്ഷേ ഒന്നും വന്നില്ല." ഈ സമയത്ത് അച്ചന്‍ നിലവിളിച്ചു കൊണ്ട് കക്കൂസിന്റെ വാതിലില്‍ മുട്ടി.....അച്ചന്റെ അലര്‍ച്ചയും ഉയര്‍ന്ന ശബ്ദവും കേട്ട് അരമനയിലെ മറ്റു അച്ചന്മാരും, ബിഷപ്പും വന്നു........ അവരോട് അച്ചന്‍ സംഭവിച്ചതെല്ലാം എല്ലാം വിശദമായി പറഞ്ഞുകൊടുത്തു......പിന്നിട് അവര്‍ ലാസര്‍ കക്കുസ്സില്‍ നിന്നും വരാന്‍ കാത്തിരുന്നു...

അങ്ങിനെ കൊതിതീരെ കക്കുസിലിരുന്ന് അവസാനം ലാസര്‍ പുറത്ത് വന്നു......ളോഹയിട്ട ലാസറിനോട് ബിഷപ്പ് ചോദിച്ചു...."ലാസറേ...നിന്റെ തൂറലിനെ പറ്റി ഒന്നു വിവരിച്ചേ?"

ലാസര്‍ പിതാവിനോടായി ഇപ്രകാരം പറഞ്ഞു.

പിതാവേ.........ഞാനാദ്യം കടല്‍ക്കരയിലെ വിശാലതയില്‍ തൂറി
പിന്നെ ചേമ്മേലി കുര്യാക്കോസിന്റെ ഓലമറച്ച കക്കുസ്സില്‍ തൂറി
പിന്നെ ഞാന്‍ പറമ്പില്‍ വക്കച്ചന്റെ പറമ്പിലെ കക്കുസില്‍ തൂറി
പിന്നെ ഞാന്‍ തൊടുകുഴി ഓനച്ചന്റെ വീട്ടിനകത്തെ കക്കുസ്സില്‍ തൂറി
പിന്നെ ഞാന്‍ പടുവേലി ഔസേപ്പിന്റെ വീട്ടിലെ യൂറോപ്യന്‍ കക്കുസ്സില്‍ തൂറി.
പിന്നെ അവസാനം അരമനയിലെ വിശുദ്ധ ചന്തികള്‍ ഇരിക്കുന്ന കക്കുസിലും തൂറി.

ഇതില്‍ നിന്നും നിനക്ക് എന്തു മനസ്സിലായി ലാസറെ......

"പിതാവേ......തൂറല്‍ മാത്രമേ സത്യമൊള്ളു......കക്കുസ്സെല്ലാം ആപേക്ഷികങ്ങളാണു"

ഉടനെ പിതാവ് "കണ്ടോ....കണ്ടോ....മുക്കുവന്റെ ഭാഷയില്‍ നിന്നും..........സമൂഹത്തിലെ ഉയര്‍ന്നവരുടെ തലത്തിലേക്ക് നിന്നെ സംഭാഷണം പരിപോഷിച്ചു വന്നത്.......നീ ഇത്തരത്തില്‍ ഉയര്‍ന്ന് ചിന്തിക്കാന്‍ കാരണമായത് നിന്റെ ചന്തി..അരമനയിലെ ക്ലോസറ്റില്‍ സ്പര്‍ശിച്ചതിനാലാണു.....അതിനാല്‍ ഇനി നിന്റെ ചന്തി വെറും ചന്തിയല്ല.....അതു വിശുദ്ധ ചന്തിയാണു"

പിന്നെ, അവിടെ കൂടി നിന്നവരെല്ലാം ലാസറിന്റെ വിശുദ്ധചന്തിയില്‍ തൊട്ട് വന്ദിച്ചു......

അവസാനം പിതാവ് പറഞ്ഞു........"ലാസറെ ഇനി നിന്റെ വിശുദ്ധചന്തി പാപപങ്കിലമാവതെ സൂക്ഷിക്കണം......അതു പോലെ കഴിയുന്നതും ഈ ലോകത്തിനു മുമ്പിലേക്ക് തുറന്നിരിക്കട്ടെ ലാസറിന്റെ വിശുദ്ധ ചന്തി"......

അങ്ങിനെ ലോകത്തിന് മുഴുവന്‍ തന്റെ വിശുദ്ധ ചന്തി കാണാനായി....ലാസര്‍ തന്റെ ഉടുമുണ്ട് ഊരിയെറിഞ്ഞു അരമനയില്‍ നിന്നും ലോകത്തിന്റെ പരുപരുപ്പിലേക്കിറങ്ങി.

ഈ ലോകത്തിനു സംഭാവനയായി കിട്ടിയ തന്റെ വിശുദ്ധചന്തിയുമായി വീട്ടിലേക്ക് ലാസര്‍ നടന്നു....

ലാസര്‍ തിരിച്ചു വീട്ടിലെക്ക് വരുമ്പോള്‍ കാണുന്നത്, കുളിച്ച് സുന്ദരിയായി നില്‍ക്കുന്ന കുഞ്ഞാന്നാമ്മയേയാണു...അതും മറ്റൊരു അങ്കത്തിനു തയ്യാറായി..... ലാസര്‍ വഴിയില്‍ നിന്നേ തുണിപറിച്ച് വരുന്നത് കണ്ട് കുഞ്ഞാന്നാമ്മ ഓടിചെന്നു.

"മകളെ കുഞ്ഞാനാമ്മേ......നിന്റെ പാപപങ്കിലമായ വിരലിനാല്‍ എന്റെ വിശുദ്ധചന്തി അശുദ്ധമാവാന്‍ പാടില്ല....എന്നില്‍ നിന്നും മാറി പോവൂ".

"എന്റെ ലാസറെട്ടാ.......രാവിലെ മുറ്റമടിക്കുന്ന സമയത്ത് വിളിച്ചപ്പൊള്‍ കേറിവരാത്തതിന്റെ കെറുവാണോ?..വാ കേറിവാ..........ഞാന്‍ സ്വര്‍ഗം കാണിച്ചു തരാം എന്റെ ലാസറേട്ടനു"

പക്ഷേ കുഞ്ഞാന്നാമ്മയുടെ കൈ തട്ടി മാറ്റി ലാസര്‍ മുന്‍പോട്ട് ഓടി......ഒപ്പം പുറകെ കുഞ്ഞാന്നാമ്മയും.....

ഓടിയൊടി തളര്‍ന്ന ലാസറിനെ കുഞ്ഞാനമ്മ അവസാനം വട്ടക്കെട്ടിട്ട് പിടിച്ചു, എന്നിട്ട് പറഞ്ഞു........" സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.അതുകൊണ്ടു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും;ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ അതിനാല്‍ നിങ്ങള്‍ക്ക് ആരു വിശുദ്ധചന്തി ചാര്‍ത്തിതന്നാലും, ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്തരുത്..ഓര്‍മ്മയിരിക്കട്ടെ".

കുഞ്ഞാന്നാമ്മ ലാസറിനെ തൂക്കിയെടുത്ത് വീട്ടിലേക്ക് കൊണ്ടുപൊയി മുറിയില്‍ കയറി വാതിലടച്ചു, പിന്നീട് ലാസറിനെ വാരിപുണര്‍ന്ന് താഴെ വിരിച്ച പായയിലേക്ക് കുഞ്ഞാന്നാമ്മ മലര്‍ന്ന് കിടന്നു..... സാവധാനം ലാസര്‍ കുഞ്ഞാന്നാമ്മയിലേക്കും.

ഈ സമയത്തെല്ലാം......കുഞ്ഞാന്നാമ്മ ലാസറിന്റെ ചന്തിയിലെ വിശുദ്ധ തിരുവെഴുത്തുകള്‍ മായ്ക്കുന്ന തിരക്കിലായിരുന്നു..........

Tuesday, September 01, 2009

K.P. നമ്പൂതിരിസ് ദന്തധാവനചൂര്‍ണവും, ഒരു പെറ്റി ബൂര്‍ഷ്വയുടെ ഉദയവും

1987 ല്‍- എറണാകുളം ജില്ലയിലെ പിറവം എന്ന സ്ഥലത്തിനടുത്തുള്ള വെളിയനാട് സെന്റ് പോള്‍സ് ഹൈസ്കൂളില്‍ സ്കൂള്‍ ഷൈനിങ്ങിനുള്ള ലാസ്റ്റ്‌ ചാന്‍സിനു പഠിച്ചിരുന്ന സമയം ( SSLC- യെ അങ്ങിനെയും നിര്‍വചിക്കാമായിരുന്നു). ഇപ്പോഴത്തെ ബേബിച്ചാ‍യനോട് കിടപിടിക്കുന്ന ജേക്കബ്ബച്ചായന്‍ ആയിരുന്നു അന്നു വിദ്യ കൊണ്ട് അഭ്യാസമാടിയിരുന്നത്. അതിനാല്‍ തന്നെ പുള്ളിക്കാരന്‍ ഞങ്ങളുടെ “എല്ല്” ഊരി SSC ആക്കി ഒരു പാള പുസ്തകവും തന്ന് ഞങ്ങളെ പടിയിറക്കിവിട്ടപ്പോഴാണ് വ്യവസ്ഥിയോട് പ്രതികരിച്ച് ജീവിതത്തിലാദ്യമായി സ്വയം പിന്‍തിരിപ്പനായി തീര്‍ന്നത്. മാത്രമല്ല മുറിച്ചാല്‍ കോണ്‍ഗ്രസ്സിന്റെ ത്രിവര്‍ണ്ണരക്തം മാത്രം ഒഴുകിവരുന്ന ഞങ്ങളുടെ കുടുംബത്തില്‍ നിന്നും ആദ്യമായി രക്തത്തിന് ചെഞ്ചോര നിറം കൂടിയുണ്ടെന്ന് മൊട്ട തിരിച്ചറിഞ്ഞു. അത് കുടുംബത്തില്‍ മനസ്സിലാക്കികൊടുത്തതിനാല്‍ ആദ്യമായി കുടുംബത്തില്‍ ഞാന്‍ പിന്തിരിപ്പനായി. പിന്നെ അതൊരു തുടര്‍കഥയാവുകയായിരുന്നു.

എല്ലു കളഞ്ഞ SSC യുമായി KSRTC യുടെ മൂവാറ്റുപുഴ ഫാസ്റ്റില്‍ ഞാന്‍ കരുവാരക്കുണ്ടില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ബസ്സിറങ്ങി. മാലാഖയുടെ വിശുദ്ധിയും, ഒരു മാടപ്രാവിന്റെ ഹൃദയമുള്ള (പണ്ട് അങ്ങിനെയായിരുന്നുവെന്ന് ചരിത്രം പറഞ്ഞിരുന്നു) മൊട്ടയെ പത്താം ക്ലാസ് കഴിഞ്ഞ് ഒരു പട്ടക്കാരനാക്കണമെന്ന് എന്റെ അമ്മച്ചി ആഗ്രഹിച്ചിരുന്നത് മാത്രമല്ല പള്ളിക്കാരുമായി ചേര്‍ന്ന് കോട്ടയത്തെ തിയൊളൊജിക്കല്‍ സെമിനാരില്‍ ചേര്‍ക്കാനുള്ള അച്ചാരവും വാങ്ങിയിരുന്നു. പണ്ടത് എന്നൊടും സൂചിപ്പിച്ചിരുന്നു. അന്നൊക്കെ മാതൃഹൃദയം വേദനിക്കണ്ടയെന്നു കരുതി അതിന് മറുപടി അന്നൊന്നും നല്‍കിയിരുന്നില്ല, മറുപടി ഒരു ചിരിയിലൊതുക്കി. കാര്യത്തോടു അടുത്തപ്പോള്‍ മൊട്ട കാലു മാറി. ചോരക്ക് കമ്മ്യുണിസ്റ്റ് ചെഞ്ചോര നിറം കണ്ട ഞാന്‍ പള്ളിയിലെ പാതിരി വന്ന് സെമിനാരിയുടെ കാര്യം പറഞ്ഞപ്പോള്‍ ഉത്തരത്തിന് പകരം “മൊട്ട പട്ടക്കാരനായി സഭ മൊത്തം കേട് വരണോ?” എന്ന ചോദ്യമാണ് പറഞ്ഞത്, ആ കന്നന്തരം പിടിക്കാതെ പള്ളിക്കും ഞാന്‍ പിന്തിരിപ്പനായി.

തലത്തിരിഞ്ഞ മൊട്ടയെ തല നേരെയാക്കാന്‍ അമ്മച്ചിയും എന്റെ ചേട്ടനും ഒത്തിരി ശ്രമിച്ചു, ശരിയാവാതെ വന്നപ്പോള്‍ ചുങ്കത്തറ മാര്‍ തോമ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ക്കനായി തീരുമാനിച്ചു, ആ പാവങ്ങള്‍ കരുതിയത് ഏതെങ്കിലും പുണ്യവാന്റെ പേരിലൊരു കോളേജുണ്ടെങ്കില്‍ അവിടെ ദൈവവചനമാണ് കൂടുതലും പഠിപ്പിക്കുക എന്നായിരിക്കും, അതും എതിര്‍ത്തപ്പോള്‍ അവസാനം എന്റെ ഇഷ്ടത്തിന് മഞ്ചേരി NSS കോളേജില്‍ ഞാന്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. Second Group എടുക്കണമെന്ന് ഉടമ്പടിയോടെ.

അങ്ങിനെയിരിക്കെ, കേരളത്തില്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ വന്നു. കരുവാരക്കുണ്ട്‌ പഞ്ചായത്തിലെ ഞങ്ങളുടെ വാര്‍ഡ്‌ ലീഗിന്റെ പച്ചക്കോട്ടയായിരുന്നു. പുതിയാപ്ലനെക്കാള്‍ ബീവിമാരു ഞങ്ങളുടെ വാര്‍ഡില്‍ കൂടിയതിനാല്‍ അതൊരു വനിത വാര്‍ഡായി മാറി. മെമ്പറാവാന്‍ ഒത്തിരി ലീഗിന്റെ കുണ്ടാന്മാരു കുപ്പായം തുന്നിയിരുന്നു. അവരുടെ തലക്കിടിത്തീയായിട്ടാണു വനിതാവാര്‍ഡിന്റെ വാര്‍ത്ത വന്നത്‌. ഈമാനും, ദീനിബോധവുമുള്ള ഒരു മുസ്ലിം പെണ്ണും ലീഗിന്റെ സ്ഥാനാര്‍ഥിയായി മുന്നോട്ട്‌ വരാനുണ്ടായിരുന്നില്ല. യു.ഡി.ഫ്‌ കൂലംകഷമായി ആലോചിച്ചു, കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാവായിരുന്ന എന്റെ ചേട്ടനും ആ ആലോചനയില്‍ ഉണ്ടായിരുന്നു.അങ്ങിനെ ആലോചനയുടെ അവസാനം നിരപ്പേല്‍കുടിലില്‍ മേരി ജോണ്‍‌, അതായത്‌ എന്റെ അമ്മച്ചി സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെട്ടു. കുടുംബയോഗത്തില്‍ ചര്‍ച്ച നടന്നപ്പോള്‍ മൊട്ട അമ്മച്ചിയുടെ സ്ഥാനാര്‍ഥിത്വം എതിര്‍ത്തു. കാരണം പണ്ടത്തെ രണ്ടാം ക്ലാസ്‌ വീദ്യാഭ്യാസം മാത്രമുള്ള മേരി ജോണ്‍ ഒരിക്കലും ജനങ്ങളുടെ കാര്യവും, വാര്‍ഡിന്റെ കാര്യവും പഞ്ചായത്ത് യോഗത്തില്‍ ഉന്നയിച്ച്, ഒരു നല്ല മെന്‍പറാവാന്‍ കഴിയില്ല എന്നുള്ളത് കൊണ്ടും; മക്കളും (ഞങ്ങളുടെ ചാച്ചന്‍ 1983-ല്‍ ഒരപകടത്തില്‍ നേരത്തെ മരിച്ചിരുന്നു), അടുക്കളയും; മനോരമ, മംഗളം വാരികയിലെ നോവലും, പള്ളിയുമല്ലാതെ അമ്മച്ചിക്കു മറ്റൊരു ലോകവും, അറിവും, ജീവിതമുണ്ടായിരുന്നില്ലാത്തതിനാലുമായിരുന്നു ഞാന്‍ സ്ഥാനാര്‍ഥിത്വം എതിര്‍ത്തത്. ഇന്ത്യാവിഷനും, ഏഷ്യാനെറ്റും ഇല്ലാത്തതിനാല്‍ എന്റെ വിപ്ലവം ഒന്‍പതാം വാര്‍ഡില്‍ മാത്രം ഒതുങ്ങി. സ്ഥാനാര്‍ഥിത്വം എതിര്‍ത്തതിലുടെ വീട്ടില്‍ ഞാന്‍ വീണ്ടും പിന്തിരിപ്പനായി. പക്ഷെ ജനാധിപത്യത്തില്‍ ഭൂരിപക്ഷം വിജയിക്കുന്നത്‌ പോലെ അമ്മച്ചിയുടെ സ്ഥാനാര്‍ഥിത്വം എന്റെ ചേട്ടനും അനിയത്തിയും കൂടി വിജയിപ്പിച്ചെടുത്തു. പിന്തിരിപ്പനായ എന്റെ മേല്‍ ഒരു വിജയവും. ചന്തു പറഞ്ഞത് പോലെ മോട്ടക്ക് തോല്‍ക്കാന്‍ വീണ്ടും കഥകള്‍ ബാക്കി.

അതിനു പ്രതികാരമായി ഏല്‍.ഡി.ഫ്‌ സ്ഥാനാര്‍ഥിയുടെ പ്രചരണത്തിനു സഹായിക്കുകയും, പോസ്റ്റ് എഴുതികൊടുക്കുകയും ചെയ്ത്‌ എന്റെ വിപ്ലവം ഞാന്‍ നടത്തിക്കൊണ്ടിരുന്നു. ഈ പരിപാടിയെല്ലാം കഴിഞ്ഞ് ഒരു ദിവസം വീട്ടില്‍ ചെന്നപ്പോഴുണ്ട്, വാര്‍ഡിലെ വീരാംഗനയായ പൂതംക്കോടന്‍ ആയിഷാത്തയും എന്റെ അമ്മച്ചിയും സംസാരിക്കുന്നു. എന്റെ നടപടികള്‍ പറഞ്ഞ് അമ്മച്ചി കരയുന്നുമുണ്ട്. ജീവിതത്തില്‍ ആരെയും നേരിടാം പക്ഷെ പൂതംക്കോടന്‍ ആയിച്ചാത്തനെ നേരിടാന്‍ ആര്‍ക്കുമാവില്ലായിരുന്നു നാട്ടില്‍. (പുള്ളിക്കാരത്തിയുടെ വീരചരിതങ്ങള്‍ പിന്നീട് ബ്ലൊഗില്‍ എഴുതാം) എന്നെ കണ്ടപാടെ ആയിച്ചാത്ത ആരംഭിച്ചു “ എട സാജു...അന്നെണ്ടാക്കി പെറ്റ്ങ്ങാണ്ട് ബളര്‍ത്തിയ നേരത്തിന്, അന്റമ്മക്ക് ഒരു തെങ്ങ്ത്തജ്ജ് കുയിച്ച് ബച്ചികണെങ്കില് അയിന്റെ തേങ്ങേങ്കിലും കീ‍ട്ടീന്നു. കള്ള ഹിമാറെ എന്ത്‌ത്ത് പണ്യാജ്ജ് കാട്ടിങ്ങാണ്ട് നടക്കണത്. നാണെല്ലെ അണക്ക് അന്റെ അമ്മണ്ടാക്ക്യ ചോറ് ബയിജ്ജ്ങ്ങാട്ട് ഓള്ക്ക് എതിര്യാട്ട് നടക്കാനായിങ്ങാണ്ട്. റബ്ബിലാ‍ലമീനായ തന്‍പുരാനാണ സത്യം അന്റമ്മച്ചിനെ ഞങ്ങള് ജയിപ്പിച്ചും, അന്റെ മുന്‍പിക്കുടെ ജയിപ്പിച്ചുങ്ങാട്ട് ഞങ്ങള് നടത്തിച്ചും, അപ്പോ അന്റെ ആ ഇളിച്ച മോന്ത ഇച്ചൊന്ന് കാണണെരുന്ന് ” അതിന് മറുപടി പറഞ്ഞാല്‍ അതിലും കൂടുതല്‍ കേള്‍ക്കു എന്നറിയാമെന്നതിനാല്‍ കമാന്നൊരക്ഷരം പറയാതെ ഞാന്‍ വീട്ടില്‍ കേറി, പാത്രത്തിനു മുന്നിലിരുന്ന്. വേണമെങ്കില്‍ തിന്നിട്ട് പോയ്‌ക്കോ എന്ന മട്ടില്‍ അനിയത്തി ഭക്ഷണമെല്ലാം എറിഞ്ഞിട്ട് തന്നു. നക്കിയിട്ട് പോന്നു, അതാണു ശരിക്കും ഉണ്ടായത്.

വോട്ടെടുപ്പ് കഴിഞ്ഞു, ഫലം വന്നു......ആയിച്ചാത്താന്റെ വാക്ക് അച്ചട്ട്....913-ല്‍ 744 വോട്ട് ഭൂരിപക്ഷത്തില്‍ മേരി ജോണ്‍ വിജയിച്ചു. കരുവാരക്കുണ്ടിന്റെ ലിംകാ ബുക്കില്‍ ആരും തകര്‍ത്തിട്ടില്ല ആ റിക്കാര്‍ഡ് (ലീഗിന്റെ ശക്തി മനസ്സിലായില്ലെ). പിന്തിരിപ്പനായ എന്റെ മേല്‍ വീട്ടുകാര്‍ക്ക് ഒരു വിജയവും. പറഞ്ഞ പോലെ മോട്ടക്ക് തോല്‍ക്കാന്‍ വീണ്ടും കഥകള്‍ ബാക്കി.

വേഗം വിപ്ലവം വരുത്താനായി മഞ്ചേരി കോടതിയില്‍ വക്കീലായിട്ടിരിക്കുന്ന അയല്‍ക്കാരന്‍ സോമേട്ടന്റെ പ്രേരണയില്‍ ഡിഫിയില്‍ അംഗമായി, ഒപ്പം സി.പി.യെമ്മിന്റെ അണിയറപ്രവര്‍ത്തകനുമായി. പക്ഷെ അടുത്തെങ്ങും വിപ്ലവത്തിന്റെ ഒരു ലാഞ്ചന പോലും കാണാനായിട്ട് കഴിയുന്നില്ല. മനസ്സില് ഉരുത്തിരിയുന്ന ചോദ്യത്തിന് കറക്ട് ഉത്തരം കിട്ടിയിരുന്നില്ല. പാര്‍ട്ടിക്ലാസില്‍ നിന്നും കിട്ടിയ ഉത്തരങ്ങള്‍ സോമേട്ടന്‍ പറഞ്ഞുതരുമായിരുന്നു സോമേട്ടന്റെ “ചിന്ത” ശേഖരത്തില്‍ തപ്പിയിട്ടും പലതിനും ഉത്തരം കിട്ടിയില്ല. ആയിടക്കാണ് സി.പി.എമ്മിന്റെ ജീവിക്കുന്ന ദൈവമായ ഇ.എം.എസ്സ്, ഗാന്ധിജിയേയും അന്നത്തെ പുലിയും, ഇന്നത്തെ മാന്‍ കുട്ടിയുമായ മദനിയുമായുള്ള നിക്കാഹ് കഴിപ്പിച്ചത്. അത് ചോദ്യം ചെയ്തതിന് പാര്‍ട്ടിക്ലാസ്സില്‍ സ്ഥിരം വരാനായി സേമേട്ടന്റെ ഇടയലേഖനം. (അത്തരം എന്റെ എല്ലാ ചോദ്യത്തിന്റെയും ശരിക്കുള്ള ഉത്തരം കിട്ടിയത് 1991 –ല്‍ സന്ദേശം എന്ന സിനിമയില്‍ ബോബി കൊട്ടാരക്കരയുടെ ചോദ്യത്തിന് ശങ്കരാടിയുടെ “കുമാര പിള്ള” പറഞ്ഞ “പ്രതിക്രിയാവാദികളും, ബൂര്‍ഷ്വാസികളും, തമ്മിലുള്ള അന്തര്‍ധാരയില്‍, അതായത് റാഡിക്കലായുള്ള ഒരു മാറ്റമല്ല ഉദ്ദേശിച്ചത്” എന്നുള്ള ഉത്തരം കേട്ടതോടെയാണ്.) വിപ്ലവം സി.പി.എമ്മിലുടെ ഒരിക്കലും വരില്ലെന്ന് ഗണിച്ച മൊട്ട, പതുക്കെ ഇത്തിരി കൂടി ചുവപ്പനായ, സി.പി.ഐ. (എം.ഏല്‍) റെഡ് ഫ്ലാഗ്ഗില്‍ ചേര്‍ന്ന്,. അതിന്റെ യുവജനവേദിയുടെ സജീവ പ്രവര്‍ത്തകനായി, മഞ്ചേരി കോളെജില്‍ കെ.എസ്.യു വിന്റെ പറമ്പന്‍ റഷീദിന്റെയും, എസ്.എഫ്.ഐ യുടെ അടി പേടിച്ച് ആണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍ മാത്രമായിരുന്നു ഞങ്ങളുടെ പോസ്റ്റര്‍ പ്രചാരണം. (ഏങ്ങിനെയുണ്ട് മൊട്ടയുടെ ധൈര്യം). NCC പരേഡിനു വരുന്ന സമയത്തായിരുന്ന്, പിന്നെയുള്ള പ്രചാരണം. അനില്‍, ഹംസ(ഷെര്‍ലേക്ക് ഹോംസ്), സാജു…ഇതായിരുന്നു….മൂന്ന് വിപ്ലവസഖാക്കള്‍. (എന്തൊരു മതമൈത്രി വിപ്ലവപാര്‍ട്ടിയിലും.)

വിപ്ലവം തോക്കിന്‍ കുഴലീലൂടെ വരുമെന്ന് കരുതി, പ്രീഡിഗ്രിക്ക് NCC-ക്ക് ചേര്‍ന്ന് തോക്ക് പിടിക്കാനും, വെടിവെയ്ക്കാനും പഠിച്ചിരുന്നു. 303 കൊണ്ട് വെടിവെയ്ക്കുന്ന സമയത്തു തോക്കിന്റെ പാത്തി കൈപലയില്‍ വന്നിടിക്കുന്ന ന്യുട്ടന്‍ കണ്ടുപിടിച്ച ആ മൂന്നാം നിയമമായിരുന്നു ഇത്തിരി വേദനാജനകം. പക്ഷെ ആരുടെയും ഉപദേശപ്രകാരമല്ലാതെ തന്നെ ഞങ്ങള്‍ കുത്തക സാധനങ്ങള്‍ എല്ലാം പടേ ഉപേക്ഷിച്ചു, എല്ലാം തനി നാടന്‍ മാത്രം ഉപയോഗിച്ചു തുടങ്ങി.Second Group ആയതിനാല്‍ ക്ലാസിലും, പ്രാക്ടിക്കല്‍ ക്ലാസിലും കയറാതെ ചുറ്റിയടിച്ചു അധികം നടക്കാനും പറ്റില്ലായിരുന്നു. കുത്തകവിരുദ്ധ പ്രചരണത്തിനായി സഖാക്കളുടെ കയ്യില്‍ പൈസയൊന്നും അധികമില്ലായിരുന്നു. വീട്ടില്‍ നല്ല പേരായിരുന്നതിനാല്‍ 1.50 പൈസയായിരുന്നു, അമ്മച്ചിയാവുന്ന IMF ന്റെ കയ്യില്‍ നിന്നും കിട്ടിയിരുന്നത്. 60 പൈസ മഞ്ചേരിവരെ പോവാനും 60 പൈസ വരാനും, 30 പൈസയാണു ദിവസനീക്കിയിരിപ്പു, ഇതു തന്നെയായിരുന്ന് മറ്റു സഖാക്കളുടെയും സ്ഥിതി. അങ്ങിനെയിരിക്കെ “available secretariate” മഞ്ചേരി കോളെജിലെ കശുമാവിന്‍ത്തോപ്പില്‍ കൂടിക്കൊണ്ടിരിക്കുപ്പോള്‍, ന്യൂട്ടന്റെ ആപ്പിളിനു പകരം, കശുവണ്ടിയായി ഞങ്ങളുടെ മുന്‍പില്‍ വന്നു വീണത്, ഹംസയാണു അതിന്റെ ഫിനാന്‍ഷ്യല്‍ വാല്യൂ മനസ്സിലാക്കിയത്. പിന്നെ ഗ്രഹണിപിടിച്ച കുട്ടികള്‍ ചക്കക്കുട്ടാന്‍ കണ്ട പോലെ ഒരു പൂന്ത് വിളയാടല്‍ ആയിരുന്നു കശുമാവിന്‍ത്തോപ്പില്‍ . NCC യുടെ വസ്ത്രം കൊണ്ടുവന്ന കൂടില്‍ അണ്ടി നിറച്ച്, മഞ്ചേരി പിക്നിക്ക് ബാറിന്റെ മുന്‍പിലുണ്ടായിരുന്ന ബീരാങ്കാക്കയുടെ കടയില്‍ കൊടുത്ത് 100 രൂപക്ക് അടുത്ത് കിട്ടി. കട്ട അണ്ടിയാണ്ടെന്നറിഞ്ഞ് ബീരാങ്ക മറ്റോരു വഴികൂടി ഞങ്ങള്‍ക്ക് പറഞ്ഞ് തന്നു. മഞ്ചേരി ഗവ. ആശുപത്രിയില്‍ , ആവശ്യക്കാര്‍ക്ക് രക്തം കൊടുക്കുക. 200 രുപ പുള്ളിവാങ്ങിതരും, 50 രൂപ പുള്ളിക്ക് കമ്മീഷന്‍. അന്നു തന്നെ മൂന്നു പേരും രക്തം വിറ്റ് 200 രൂപക്കു സ്വന്തകാരനായി.പിന്നിടൊരിക്കലും പൈസക്ക് ഞങ്ങള്‍ക്ക് മുട്ട് വന്നിട്ടില്ല. പൈസ കൂടിയപ്പോള്‍, ഇടക്കു മട്ടന്‍ ബിരിയാണി അടിച്ചു തുടങ്ങി, എവിടെയോ ഒരു ബൂര്‍ഷ്വാസിയുടെ ബീജം ഞാനറിയാതെ ഉണ്ടാകുന്നുവെന്ന് ഞാനറിഞ്ഞിരുന്നില്ല.

അങ്ങിനെയിരിക്കെ, ‘ഗാട്ട് കരാര്‍” ഇന്ത്യന്‍ രാഷ് ട്രീയത്തെ പിടിച്ചു കുലുക്കുന്നു, “available secretariate” വീണ്ടും കൂടിയാലൊചിക്കുന്നു ഗാട്ടിനെതിരെ. DYFI, SFI, AIYF, SIO തുടങ്ങിയവരും ഗാട്ടിനെതിരെ രംഗത്ത് വന്നു. ഗാട്ടിനെതിരെ എഴുതി എം.പി.വീരേന്ദ്രകുമാര്‍ എന്നൊരു വീരന്‍, കേരളത്തില്‍ വെട്ടിത്തിളങ്ങി. ഇതിനിടയില്‍ ഞങ്ങളുടെ നേതാവായ പെരിന്തല്‍മണ്ണയിലുള്ള പ്രതാപന്‍, വന്ന് പുല്‍പ്പള്ളിയില്‍ പാര്‍ട്ടിയുടെ കുത്തകകള്‍ക്കെതിരെയും, ഗാട്ട് കരാറിനെതിരെയും ഒരു ക്യാമ്പ്, ഉണ്ടെന്നും നിങ്ങള്‍ മൂന്നു പേരും അതില്‍ പങ്കെടുക്കണമെന്ന് പറഞ്ഞു. പറഞ്ഞ തീയ്യതി കേട്ട് മൂവരും ഞെട്ടി. PDC പരീക്ഷ തുടങ്ങുന്ന ദിവസം. ഒഴിവ് കഴിവ് പറഞ്ഞേങ്കിലും ഒന്നു വിലപ്പോയില്ല. പുള്ളികാരന്റെ മസ്തിക്കപ്രഷാളനത്തില്‍ ഞങ്ങളുടെ മെഡുല ഒബ്ലാങ്കേറ്റ തരിച്ചു, മാത്രമല്ല ഞങ്ങള്‍ വിപ്ലവത്തിന്റെ വീരയോദ്ധാക്കളായി, പരീക്ഷ ഉപേഷിച്ചു ക്യാമ്പിനു പോവാന്‍ തീരുമാനിച്ചു. കശുവണ്ടിപെറുക്കിയും, ഒരു കുപ്പി ചെഞ്ചോരയും വിറ്റും, ചെലവിനുള്ള കാശുണ്ടാക്കി.കൂട്ടിനു ആരീല്ലെങ്കിലും പോവണമെന്നും, കോഴിക്കോടു ബസ്സ് സ്ന്റാറ്റില്‍ വച്ച് കാണാമെന്ന് പറഞ്ഞ് എല്ലാവരും പിരിഞ്ഞ്. ആ സമയത്ത് മൊബൈല്‍ ഇല്ലാതിരുന്നതിനാല്‍ 20 പൈസയുടെ കാര്‍ഡില്‍ ആയിരുന്ന് പിന്നീട് സഖാക്കളുടെ “ന്യൂസ് ടെലികാസ്റ്റിംഗ്”

ക്യാമ്പിനു പോവാന്‍ ഞാന്‍ എല്ലാം തയ്യാറാക്കി വച്ചു. എന്റെ പ്രിയപ്പെട്ട രാധാസ് സോപ്പ്, K.P. നമ്പൂതിരീസ് ദന്തധാവനചൂര്‍ണം, തോര്‍ത്ത് മുണ്ട്, എന്നിങ്ങനെയുള്ള കുത്തകകള്‍ അല്ലാത്ത അനുസാരികള്‍ എടുത്ത് വീട്ടില്‍ നിന്നും, പരീക്ഷക്കു “കംപയിന്റ് ക്ലാസ്” ഉണ്ടെന്ന് പറഞ്ഞ് വിപ്ലവനേതാക്കളെ ഓര്‍മ്മിച്ച് പടിയിറങ്ങി.

ഫസീലയുടെ 8x2 മാതിരിയുള്ള ഓട്ടം കൊണ്ട് മഞ്ചേരിയില്‍ എത്തിയപ്പോള്‍, ഒത്തിരി വൈകി. ഹംസ മാത്രമുണ്ട് സ്റ്റാന്റില്‍, അനിലിനെ കാണാനില്ല. ചിലപ്പോള്‍ നേരെ കോഴിക്കോടിനു പോവുമെന്നു പറഞ്ഞിരുന്നതിനാല്‍ അവനെ കാത്തുനിന്നില്ല. കോഴിക്കോട് KSRTC Bus Stand ലും ആരെയും കാണാനില്ല. പിന്നെ കിട്ടിയ ബസ്സിനു പുല്‍പ്പള്ളിക്ക് വിട്ടടിച്ചു. പുല്‍പ്പള്ളിയില്‍ എത്തിയപ്പോഴെക്കും വൈകുന്നേരമായി, ചൊദിച്ചു പിടിച്ചു, പാലാകാരനായ തൊട്ടിപ്ലാവില്‍ ദേവസ്യയുടെ തോട്ടത്തില്‍ എത്തി. പണ്ട് ആറാം ക്ലാസില്‍ പഠിച്ച പദ്യം ഓര്‍മ്മ വന്നു. “മാവും പിലാവും, പുളിയും കവുങ്ങും……….” ഒപ്പം കുരുമുളക്, കാപ്പി, എന്നിവയുടെ ഒരുഗ്രന്‍ തോട്ടം. ഞങ്ങള്‍ വിപ്ലവകാരികളുടെ കണ്ണില്‍ ഒരു പെറ്റി ബൂര്‍ഷ്വാ തന്നെ. പക്ഷെ സ്ഥലത്തെത്തിയപ്പോള്‍, പ്രതാപന്‍ ചേട്ടനുമില്ല, അനിലുമില്ല, കരിംകാലികള്‍ ചതിച്ചിരിക്കുന്നു. പ്രതാപനോടായിരുന്നു കൂടുതല്‍ ദേഷ്യം.

ദേവസ്യാ ചേട്ടന്റെ തോട്ടത്തിലെ കാവല്‍ക്കാരനായിരുന്ന കരുണന്‍ ആയിരുന്നു താമസവും ഭക്ഷണവും ഒരുക്കിയിരുന്നത്. കുരുമുളക് പറിക്കാനും, കാപ്പിക്കുരു പറിക്കാനുമായി ആളുകള്‍ വരുമ്പോള്‍ താമസിക്കാനായിട്ടുള്ള മുറികളിള്‍ ഓരൊരുത്തരായി സ്ഥാനം പിടിച്ചു, രാത്രി 9 മണിയായപ്പോഴെക്കും 5-6 ആളുകളുടെ ഒരു കൂട്ടവുമെത്തി, രാത്രി ഓരൊരുത്തരായി പരിചയപ്പെടുത്തി, ഞങ്ങളുടെ കാര്യങ്ങള്‍ അറിഞ്ഞ മറ്റു അംഗങ്ങള്‍ ഞങ്ങളെ പറ്റി നല്ലത് പറഞ്ഞത് കേട്ടു ഞാനും ഹംസയും ഒന്നു പൊങ്ങി(തീര്‍ത്തും മനുഷ്യസഹജം). വണ്ടിക്കുലി മുതലായി അതു കേട്ടപ്പോള്‍.ബത്തേരിക്കാരന്‍ പീറ്റര്‍ ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചതും, ക്ലാസ് എടുക്കുന്നതും. രാത്രി പുള്ളിയുടെ ക്ലാസ് തുടങ്ങി, ഗാട്ടിനെക്കുറിച്ചും കുത്തകകളുടെ കടന്നുകയറ്റവും അത് ഇന്ത്യന്‍ കര്‍ഷകരില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളും പുള്ളി പറഞ്ഞു. കാര്യം ശരി.. ചില ചോദ്യങ്ങള്‍ക്ക് പുള്ളിയില്‍ നിന്നും ശങ്കരാടിയുടെ “പ്രതിക്രിയാവാദി” ഉത്തരമാണു കിട്ടുക. തീര്‍ത്തും ഒരു ബുദ്ധിജീവി ജാട, പീറ്ററിന്റെ ജാഡ അത്രക്കു ഞങ്ങള്‍ക്ക് പിടിച്ചില്ല, എല്ലാം അറിയാമെന്ന ഒരു വിചാരവും, ഹംസയുടെ “ഷെര്‍ലേക്ക് ഹോംസ്” പ്രവര്‍ത്തിച്ച്, ഓരൊ കാര്യങ്ങള്‍ പുള്ളിയെ പറ്റി പറയാന്‍ തുടങ്ങി്, എതിര്‍ക്കുമെങ്കിലും ഹംസ വിശദമായി മനസിലാക്കി തരുന്ന സമയത്ത് ഡോക്ടര്‍ വാട്സനെ പോലെ ഞാന്‍ അത്ഭുതമെടുമായിരുന്നു. അത്ഭുതകരമായിരുന്നു, ഹംസയുടെ നീരീക്ഷണശക്തി. ആളുകള്‍ക്ക് ഉറക്കം വരാന്‍ തുടങ്ങിയതിനാന്‍ പീറ്ററിന്റെ ക്ലാസ് നിറുത്തി. രാവിലെ കൂടുതല്‍ പേര്‍ വരുമെന്നും, ക്യാമ്പ് ഉഷാറാവുമെന്നും കരുണേട്ടന്‍ പറഞ്ഞതിനാല്‍ എല്ലാവരും കിട്ടിയ സ്ഥലത്ത് ഉറങ്ങാന്‍ കിടന്നു. പ്രഭാതകൃത്യങ്ങള്‍ക്കും, കുളിക്കാനും അടുത്ത് കൂടെ ഒഴുക്കുന്ന ചോലയില്‍ പോയാല്‍ മതിയെന്നും പുള്ളിക്കാരന്‍ പറഞ്ഞു തന്നു. എന്നിലെ വിപ്ലവകാരിയുടെ അവസാനരാത്രിയാണു അതെന്നു അറിയാതെ എപ്പോഴോ ഞാനും ഉറങ്ങി.

രാവിലെ ഹംസയും, ഞാനും, വിശാലമായ തോട്ടത്തില്‍ രാവിലെ ചില കാപ്പിചെടികള്‍ക്ക് ജൈവവളം ഇട്ടിട്ട്, (ഇന്നത്തെ ആളുകളെ പറ്റിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് “ജൈവ”ത്തിന്റെ പേരിലാണല്ലോ). കുളിക്കാനും പല്ല് തേക്കാനുമായി, രാധാസ് സോപ്പും, കെ.പി.നമ്പൂതിരീസ് പല്‍പ്പൊടിയും എടുത്ത് അടുത്തുള്ള ചോലയില്‍ കുളിക്കാല്‍ പോയി. ചെന്നപ്പോള്‍ പീറ്ററും, ചിലരും ചോലയില്‍ ഉണ്ട്. അവിടെ കണ്ട കാഴ്ച എന്നിലെ വിപ്ലവകാരിക്കു ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നു. സഖാവ് പീറ്റര്‍ രാത്രി മുഴുവന്‍ കുത്തകള്‍ക്ക് എതിരെ പറഞ്ഞിട്ട് രാവിലെ ഭൂലോക കുത്തകയായ “കോള്‍ഗേറ്റ്” പേസ്റ്റ് ഉപയൊഗിച്ച് പല്ലു തേക്കുന്നു. നമ്മളിവിടെ നമ്പൂരീസുമായി നടക്കുന്നു. ജീവിതത്തില്‍ ആദ്യമായി നാവില്‍ സരസ്വതി വിളയാടി, “ഏത് അമ്മയുടെ യോനിയിലെ (പര്യായപദം നിങ്ങളുടെ ഇഷ്ടം) പരിപാടിയാടാ കാണിക്കുന്നത്, കുത്തകയെ എതിര്‍ത്ത് പറയുക, എന്നിട്ട് കുത്തക സാധനം ഉപയോഗിക്കുക. നിന്നെപോലുള്ള നേതാക്കളാണു ഏത് പ്രസ്ഥാനത്തിന്റെയും പുഴുക്കുത്തുകള്‍” ഇതും പറഞ്ഞ് കയ്യിലിരുന്ന പല്‍പ്പൊടി അവന്റെ മുഖത്തേക്കു വലിച്ചെറിഞ്ഞ് ഞാനും ഹംസയും തിരിച്ചുനടന്നു, ചന്തിപോലും കഴുകാതെ. പോരുന്ന പോക്കില്‍ ഹംസപറഞ്ഞു, “ഇപ്പന്തായി, രാത്രിക്ക് ഞാന്‍ പറഞ്ഞ മാതിരിയായില്ലേ…ഓന്റെ ഒരു ഒലക്കമലത്തെരു കുത്തകവിരുദ്ധം”.എല്ലാം മതിയാക്കി, തിരിച്ച് പോവാനായി ഞങ്ങള്‍ തീരുമാനിച്ചു, കരുണേട്ടനോട് കാര്യങ്ങള്‍ പറഞ്ഞു, പുള്ളി ഒന്നും മിണ്ടിയില്ല. ഞങ്ങള്‍ തിരിച്ചുപോവുന്നത് വരെ പീറ്റര്‍ എത്തിയിരുന്നില്ല. ആ ക്യാമ്പ് തുടര്‍ന്നോയെന്ന് ഇന്നുമറിയില്ല. തിരിച്ചു കോഴിക്കേടിനു ബസ്സിനു പോരുമ്പോള്‍ വീണ്ടും സരസ്വതി വിളയാടി ഞാന്‍ പറഞ്ഞു “ഇനിയൊരു സ്മശ്രുവിന്റെ (വാക്കിനു കടപ്പാട്, ഒ.വി.വിജയന്റെ ധര്‍മ്മപുരാ‍ണം) പരിപാടിക്കും ഞാനില്ല, സ്വന്തം വിശ്വാസത്തിലായിരിക്കും ഞാനിനി ജീവിക്കുക” അതിനു ഹംസയുടെ ഫിലോസഫിക്ക് മറുപടി ഇന്നും എനിക്കു മറക്കാറായിട്ടില്ല “നമ്മള്‍ ഇന്നു എന്തായിരിക്കുന്നുവോ, അത് ഇന്നലെകളുടെ തിരഞ്ഞെടുപ്പിന്റെ ഫലമാണു”.

തിരിച്ചു വീട്ടില്‍ വന്നിട്ട്, ഉറക്കവും വരുന്നില്ല. പരീക്ഷ എങ്ങിനെ നേരിടും എന്നതിനെ കൂറിച്ചു ഒരു എത്തും പിടുത്തവുമില്ല. പിന്നീടുള്ള വിഷയങ്ങള്‍ എഴുതി, പ്രാക്ടിക്കലും ചെയ്തു. സബ്ജക്ട് എഴുതാത്തതിനാല്‍ തോല്‍ക്കുമെന്നു ഉറപ്പായിരുന്നു. തോറ്റ് ചെന്നാല്‍, വീട്ടില്‍ എന്താണുണ്ടാവുക എന്നറിയില്ലത്തതിന്റെ ഒരു ശങ്ക വേറെ. വെറുതയല്ല കുട്ടികള്‍ പേടിച്ചു ആത്മഹത്യ ചെയ്യുന്നത്. റിസള്‍ട്ട് വന്നു. “ഫുള്‍ വാഷവുട്ട്“ ജീവിതത്തിലെ ആദ്യത്തെ പരീക്ഷ തോല്‍വി. ഫലം, വീട്ടില്‍ നിന്നും അമ്മച്ചിയും ചേട്ടായിയും എന്റെ പുസ്തകങ്ങള്‍ മൊത്തമെടുത്ത് വായുവില്‍ അമ്മാനമാടി, ഒപ്പമെന്റെ മൂലധനവും, അവസാനമെല്ലാം മുറ്റത്തുള്ള ചെന്തെങ്ങിന്റെ ചുവട്ടില്‍ പറന്നിറങ്ങി. Nut പോയ അണ്ണാനെ പോലെ, വീട്ടില്‍ നിന്നും വീടിനു മുമ്പിലുള്ള പഞ്ചായത്ത് റോഡിലേക്കിറങ്ങി, വീട്ടിലെ കോലാഹലങ്ങള്‍ അറിഞ്ഞ് സോമേട്ടന്‍ വന്നു, വന്നപാടെ ആദ്യമെരു ആപ്പെനിക്ക് “സാജു, നമ്മുടെ എം.വി. രാഘവന്‍ സി.എം.പി എന്നോരു പുതിയ പാര്‍ട്ടിയുണ്ടാക്കിയിട്ടുണ്ട്. ഒന്നു പോയി നോക്കാന്‍ പാടില്ലായിരുന്നോ?” ദയനീയമായി എന്നൊന്നും പറയാന്‍ പറ്റില്ല, അതിലും ദയനീയമായി ഞാന്‍ സോമേട്ടനെ നോക്കി, മറുത്തൊന്നും പറയാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ല. സാരമില്ല അടുത്ത സെപ്തപറില്‍ എല്ലാം എഴുതിയെടുക്കാന്‍ പറഞ്ഞു പുള്ളിപോയി…..

പണ്ടേ ദുര്‍ബല, ഇപ്പോള്‍ ഗര്‍ഭിണി എന്ന പോലെയായി വീട്ടിലെ എന്റെ അവസ്ഥ, വളരെ പരിതാപകരമായിരുന്നു, ഒരു ചില്ലികാശിനും ഗതിയില്ല, വീട്ടില്‍ നിന്നും പൈസയോ, റബ്ബര്‍ ഷീറ്റോ കക്കാന്‍ മനസ്സനുവദിച്ചില്ല.എപ്പോഴോ ഒരു നല്ല അവസരം കിട്ടിയപ്പോള്‍ ഞാന്‍ അമ്മച്ചിയോട് സെപ്തപറില്‍ പരീക്ഷയെഴുതണം, ഫീസ്സ് കെട്ടാന്‍ പൈസ ചോദിച്ചപ്പോള്‍, “രണ്ട് വര്‍ഷം പഠിച്ചിട്ട് ജയിച്ചിട്ടില്ല, പിന്നെയാണു എല്ലാം സെപ്തപറില്‍ എഴുതി ജയിക്കാന്‍ പോവുന്നത്, നീ പഠിച്ചതോക്കെ മതി” അതിനു തിരിച്ചു മറുപടി പറയാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ല.

വീടിനു മുമ്പിലുള്ള പഞ്ചായത്ത് റോഡിലേ മതിലായി പിന്നെയെന്റെ ഇരിപ്പു മുഴുവന്‍, കൊടിച്ചി പട്ടിയെ പോലെ നക്കാന്‍ മാത്രം വീട്ടില്‍ പോവും, അങ്ങിനെയിരിക്കെയാണ് ഒരു ദിവസം “അരിപ്പൊര്യേ………മലര്‍പ്പൊര്യേ…..” എന്ന് വിളിച്ച് ഒരു തമിഴന്‍ അതുവഴി വന്നത്. എന്റെ അടുത്ത് വന്നപ്പോള്‍ പുള്ളിക്കാരന്റെ വിളി ഉച്ചത്തിലായി, അതൊരു കളിയാക്കലായിട്ടാണു എനിക്ക് തോന്നിയത്. പുള്ളിക്കാരന്റെ “അരിപ്പൊര്യേ………മലര്‍പ്പൊര്യേ “ എന്ന വിളിയും, ഹോണിന്റെ “പ്പോ…..പ്പോ…” ഒച്ചയും കേട്ടപ്പോള്‍ കുട്ടികള്‍ റോഡിലേക്കു ഓടിയിറങ്ങി, അപ്പോഴാണു ഞാന്‍ ശ്രദ്ധിച്ചത്, മൂന്നാം ക്ലാസില്‍ പഠിക്കുന്ന റൂബീന ഒരു 5-6 മനോരമ വീക്കിലിയുമായി പൊരിക്കാരന്റെ അടുത്തെക്കു ഓടുന്നു. റുബീന അത് കൊടുത്ത്, പകരം അരിപ്പൊരി വാങ്ങുന്നു. ഒരു തരം “ബാര്‍ട്ടര്‍” സമ്പ്രദായം. പെട്ടെന്നാണു ആര്‍ക്കിമിഡീസ് “യൂറേക്ക” എന്നു പറഞ്ഞ് തുണിയില്ലാതെ ചാടിയെഴുന്നേറ്റത് പോലെ, എന്റെ മനസ്സിലും “യൂറേക്ക” തോന്നിയതും ഞാന്‍ തുണിയുടുത്ത് തുള്ളിച്ചാടിയതും. കാരണം വീട്ടില്‍ വാങ്ങുന്ന മനോരമ പത്രവും, അമ്മച്ചി വാങ്ങുന്ന മനോരമ, മംഗളം വീക്കിലികളും വീട്ടില്‍ അട്ടിയട്ടിയായി സൂക്ഷിച്ചിരിക്കുന്നതും അതിന്റെ ഫിനാന്‍ഷ്യല്‍ വാല്യു റുബീനക്കുട്ടി മനസ്സിലാക്കി തന്നതും. സാധാരണ പത്രവും, വീക്കിലിയും ഒത്തിരിയാവുമ്പോള്‍ പൂതംക്കോടന്‍ ആയിഷാത്തക്ക് അമ്മച്ചി കൊടുക്കലാണു പതിവു, അടുത്ത ഞായറാഴ്ച അമ്മച്ചിയും അനിയത്തിയും പള്ളിയില്‍ പോയ തരം നോക്കി, പത്രവും വീക്കിലികളും കെട്ടി, ഞങ്ങള്‍ പലചരക്ക് സാധനങ്ങള്‍ വാ‍ങ്ങിയിരുന്ന കാസിമിന്റെ കടയിലേക്കു ഞാന്‍ വിട്ടടിച്ചു. ചേട്ടമ്മാരോടത്തെ സാജു പത്രം തൂക്കി വില്‍ക്കാന്‍ പോവുന്നത് കണ്ട് ആളുകള്‍ക്ക് ഒരു അതിശയം, അഞ്ചുപൈസ കയ്യിലില്ലാത്ത എന്റെ പോള്ളലുണ്ടോ അവരറിയുന്നു. കടക്കാരന്‍ കാസിമിനും അത്ഭുതം, കൂടുതലോന്നും ചോദിക്കാനോ പറയിക്കാനോ നില്കാതെ കിട്ടിയ പത്ത് നാല്പത് രൂപയും വാങ്ങി പോന്നു. ഒത്തിരി നാളുകള്‍ക്ക് ശേഷം ഇത്തിരി മണികിലുക്കം.

അനിയത്തി പേപ്പറും, വീക്കിലിയും കാണാനില്ലാത്ത കാര്യം വന്നപ്പോഴെ അമ്മച്ചിയെ അറിയിച്ചു, എന്നും കിട്ടാറുള്ള ഡോസിനെക്കാള്‍ ഇത്തിരി ഡോസ് കൂടിയ ചീത്തപറയല്‍. സ്വന്തമായി പൈസയുണ്ടാക്കാനുള്ള ചിന്തയായി പിന്നെ. അതിനാല്‍ രാവിലെഴുന്നേറ്റ് അടുത്തുള്ള ഞങ്ങളുടെ കവുങ്ങിന്‍ തോട്ടത്തില്‍ പോവും, വീണുകിടക്കുന്ന അടയ്ക്ക, രാവിലെ വന്നു, ചെറുമിമാര്‍ പെറുക്കുന്നതിനു മുമ്പ് ഞാന്‍ പോയി പെറുക്കും, അടയ്ക്കക്ക് നല്ല വിലയുള്ള സമയം...അങ്ങിനെയും പോക്കറ്റില്‍ മണികിലുങ്ങി. അടയ്കാപെറുക്കി ജീവിക്കുന്ന ചെറുമിമാരുടെ വരുമാനത്തില്‍ കയ്യിട്ട് വാരി ഞാന്‍ ജീവിതത്തില്‍ ആദ്യമായി ഒരു ബൂര്‍ഷ്വയായി.

അടയ്കാപെറുക്കലൊന്നും ദിവസചിലവിനുള്ള വരുമാനത്തിനപ്പുറം, ഒരു നീക്കിയിരിപ്പുണ്ടാക്കിയിരുന്നില്ല. പിന്നെ അതിനുള്ള ചിന്തയായി, അങ്ങിനെയാണു വീട്ടുപറമ്പിലെ 200 റബ്ബര്‍ സ്വന്തം വെട്ടാനുള്ള ഒരു തീരുമാനത്തിലെത്തിയത്. പക്ഷെ ആദ്യം റബ്ബറുവെട്ട് പഠിക്കണമല്ലോ, അതിനായി വീട്ടില്‍ റബ്ബറുവെട്ടുന്ന അബ്ദുക്കാക്കന്റെ കൂടെ പുള്ളിവെട്ടുന്നത് നോക്കി നടന്നു, മുസ്ല്യാരു മുസ്സയബ്ബ് ഓതിപഠിപ്പിക്കുന്നത് പോലെ പുള്ളിക്കാരന്‍ റബ്ബറുവെട്ടുന്നതിന്റെ തിയറിയും ടെക്നിക്കും പറഞ്ഞുതന്നു. എന്റെ മനസ്സിലെ ഗൂഡതന്ത്രമൊന്നും പുള്ളിക്കാരനു അറിയുമായിരുന്നില്ല. പുള്ളി പഠിപ്പിച്ച തിയറി ഞാന്‍ വീണുകിടക്കുന്ന ഒരു റബ്ബര്‍ മരത്തില്‍ പരീക്ഷിച്ചു.....ഒരാഴ്ചകൊണ്ട് മരത്തില്‍ കൊള്ളിക്കാതെ റബ്ബര്‍ വെട്ടാന്‍ പഠിച്ചു. ഒരു ദിവസം ഇത് അമ്മച്ചി വന്നു കണ്ടിട്ട്, “നിനക്കിനി പഠിച്ചില്ലെങ്കിലും റബ്ബര്‍ വെട്ടി ജീവിക്കാമല്ലൊ”. എന്നിട്ട് ഒരു ഫിലൊമിന സ്റ്റൈല്‍ ചിരിയും.

അങ്ങിനെ അടുത്ത ദിവസം, ഞാനെന്റെ “മാഗ്നകാര്‍ട്ട” വീട്ടിലവതരിപ്പിച്ചു. അടുത്ത ആഴ്ചമുതല്അബ്ദുകാക്കയ്ക് പകരം ഞാന്‍ റബ്ബര്‍ വെട്ടും, പുള്ളിക്ക് കൊടുക്കുന്ന കൂലി ഞാനെടുക്കും, പിന്നെ ഒട്ടുപാലിന്റെ വില്പനയും എനിക്കായിരിക്കും, ആദ്യം ഒന്നും അമ്മച്ചിയും ചേട്ടനും സമ്മതിച്ചില്ല, കാരണം ഇങ്ങനെ ഒത്തിരി വീട്ടില്‍ റബ്ബറുവെട്ടിയായിരുന്നു 5 പെണ്‍ക്കുട്ടികളുള്ള പുള്ളിക്കാരന്‍ ജീവിച്ചിരുന്നത്. പിന്നെ എന്റെ ചില ഭീഷണികള്‍ക്ക് വഴങ്ങി അവരതിനു സമ്മതിച്ചു. അബ്ദുക്കാക്കയൊട് കാര്യം പറഞ്ഞപ്പോള്‍, പുള്ളി മറുത്തോന്നും പറഞ്ഞില്ല. അവാര്‍ഡ് സിനിമയിലെ ഒരു ചിരി മാത്രം പുള്ളിക്കാരന്‍ ചിരിച്ചു.

പിറ്റേ ദിവസം പുലര്‍ച്ചേയെഴുന്നേറ്റ് റബ്ബര്‍ വെട്ടു തുടങ്ങി, അബ്ദുക്ക വെട്ടിയാല്‍ കിട്ടുന്ന അത്ര പാല് കിട്ടണേ എന്ന പ്രാര്‍ത്ഥനയൊടെ, (വിപ്ലവ മനസ്സില്‍ പ്രാര്‍ത്ഥനയൊക്കെ വന്നു തുടങ്ങി) അല്ലെങ്കില്‍ എന്റെ റബ്ബര്‍ വെട്ടു അധികകാലം നീണ്ടുനില്‍ക്കില്ല എന്നെനിക്കറിയാം.

അന്നു അബ്ദുക്ക രാവിലെ വെട്ടാന്‍ പോവുന്ന പോക്കില്‍ എന്റെ റബ്ബര്‍വെട്ട് കാണാന്‍ വന്നു.പോവുന്നപ്പോക്കില്‍ വളരെ വേദനയോടെ അബ്ദുക്ക പറഞ്ഞു “ ജ്ജ് ഒരു കമ്മ്യൂണിസ്റ്റാണെന്നു പറഞ്ഞുങ്കാട്ട്, ഇന്നെപ്പോലുള്ള തൊയ്‌ലാളിന്റെ വയറ്റത്തറ്റടിക്കണ ഒരസ്സല് പെറ്റി ബൂര്‍സ്സെനിജ്ജ്”.

അറം പറ്റിയ പോലെ, അവിടെനിന്നും തുടങ്ങിയതാണു മൊട്ടയെന്ന എന്നിലെ പെറ്റി ബൂര്‍ഷ്വയുടെ തുടക്കം.

വാല്‍കഷ്ണം, “അബ്ദുക്കയുടെ നിലവിളി പടച്ചോന്‍ കേട്ടോ എന്നറിയില്ല, ഒരു മാസം കഴിഞ്ഞപ്പോള്‍ ആഞ്ഞടിച്ച് വന്ന ഒരു കാറ്റില്‍ ഞങ്ങളുടെ റബ്ബര്‍ മൊത്തം….വീണിതല്ലോ കിടക്കുന്നു ധരണിയില്‍ വെളുത്ത പാലുമൊലിപ്പിച്ചയ്യോ ശിവ:…ശിവ:“