മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Wednesday, May 19, 2010

ബൂലോകത്തെ “മദ” പാടുകള്‍

ഇത്തിരി ദൈവ നിഷേധിയായി നടക്കുന്ന എന്റെ കുട്ടിക്കാലത്ത് സന്ധ്യാസമയമായാല്‍ അമ്മച്ചി പറയുമായിരുന്നു ഒപ്പം വന്ന് “കുരിശ് വരയ്ക്കാന്‍” അത് കേള്‍ക്കുമ്പോഴെ ഞാന്‍ “പിശാച് കുരിശ് കണ്ടപോലെയാവും”.അങ്ങിനെയുള്ള ഒരു സന്ധ്യസമയത്താണ് ഞാന്‍ അമ്മച്ചിയോട് ചോദിച്ചത്, “അമ്മച്ചി.... എന്നെ പേപ്പട്ടി കടിച്ച് ഞാന്‍ മരിച്ചാല്‍ അമ്മച്ചി എന്റെ ചിത്രം ഇവിടെ വയ്ക്കുമോ, അതോ ആ പേപ്പട്ടിയുടെ ചിത്രം ഇവിടെ വയ്ക്കുമോ? അതിനു അമ്മച്ചി പറഞ്ഞ ഉത്തരം ഞാന്‍ എഴുതുന്നില്ല. പിന്നെ എപ്പോഴോ ഞങ്ങള്‍ സന്തോഷമായിട്ടിരുന്ന സമയത്ത് വീണ്ടും ഞാന്‍ ഈ ചോദ്യം അമ്മച്ചിയോട് ചോദിച്ചപ്പോള്‍ അമ്മച്ചി ഉത്തരം പറഞ്ഞത്.....“നിന്റെ ഫോട്ടോ വയ്ക്കും, അല്ലാ‍തെ ആരാ പേപ്പട്ടിയുടെ ചിത്രം വയ്ക്കുക“ എന്നാണ്.......അപ്പോള്‍ ഞാന്‍ തിരിച്ച് ചോദിച്ചു......അങ്ങിനെയാണെങ്കില്‍ എന്തിനാണ് ക്രിസ്ത്യാനികള്‍ കുരിശ് വീട്ടില്‍ വയ്ക്കുന്നത്, കുരിശില്‍ കിടന്ന്, കുരിശ് കാരണമല്ലേ യേശുക്രിസ്തു മരിച്ചത്, അപ്പോള്‍ അത് പേപ്പട്ടിയുടെ ചിത്രം വയ്ക്കുന്നതിനു തുല്യമല്ലേയെന്ന് ചോദിച്ചപ്പോള്‍ ഒരു നിമിഷം അമ്മ ആലോചിച്ച്, അമ്മച്ചിയുടെ കയ്യിലുണ്ടായിരുന്ന ബൈബിളില്‍ സുക്ഷിച്ച് വച്ചിരുന്ന മരിച്ചുപോയ എന്റെ ചാച്ചന്റെ ചിത്രം എടുത്ത് എന്റെ നേരെ നീട്ടിയിട്ട് ചോദിച്ചു......ഈ ഫോട്ടോയിലേക്ക് കാര്‍ക്കിച്ച് തുപ്പാന്‍, ഞാന്‍ അതിനു വിസമ്മതിച്ചപ്പോള്‍......ഇതിനെ നിങ്ങള്‍ ഈശ്വരനിഷേധികള്‍ക്ക് വെറും കടലാസായും കാണാം കാരണം അടിസ്ഥാനപരമായി അത് വെറും ഒരു കടലാസാണ്......നീ അങ്ങിനെ കാണുന്നില്ല എന്നത്‌, ഞാന്‍ വിശ്വസിക്കുന്നത് പോലെ ആ ചിത്രത്തില്‍ നീ നിന്റെ മരിച്ചുപോയ ചാച്ചനെ കാണുന്നുവെന്നതിനാലാണ്......ഇതു തന്നെയാണ് പ്രാര്‍ത്ഥനകളിലും, വ്യത്യസ്ഥരൂപത്തിലുള്ള മതവിശ്വാസത്തിലും, എന്തിന് ഹിന്ദുക്കള്‍ കല്ലിനെയും മരത്തിനെയും പൂജിക്കുന്നതും എല്ലാം....എല്ലാത്തിലും ഈശ്വരനെ കാണുക. എല്ലാ മനുഷ്യരിലും ഈശ്വരനെ കാണുക അപ്പോള്‍ ഇത്തരം പൊട്ടത്തരങ്ങള്‍ ചോദിക്കാന്‍ തോന്നുകയില്ല എന്നു പറഞ്ഞു.....പുള്ളിക്കാരി എന്നുമുള്ളപോലെ ഒറ്റയ്ക്ക് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി....

പിന്നീട് എപ്പോഴോ ഭാര്യയുമായി....ദൈവത്തിന്റെ കാര്യം പറഞ്ഞു തര്‍ക്കിച്ചപ്പോള്‍ പുള്ളിക്കാരി പറഞ്ഞത്, ഈശ്വരവിശ്വാസം യുക്തിവച്ച് അളക്കാവുന്നതല്ല, അത് ആത്മീയമായ സുഖത്തിനുള്ളതാണെന്നാണ് പറഞ്ഞത്, അതിനാല്‍ പകല്‍ നക്ഷത്രങ്ങളെ കാണുന്നില്ല എന്നു കരുതി നക്ഷത്രങ്ങള്‍ ഇല്ലായെന്ന് വാദിക്കരുത്, അത് തന്നെയാണ് ഈശ്വരവിശ്വാസവും, അതിന് രാത്രിയാവുന്ന ജീവിത സന്ദര്‍ഭങ്ങളില്‍ നമ്മുക്ക് ഈശ്വരനെ കാണാം....

ഇതെല്ലാം ഇവിടെ പറയാന്‍ കാരണം, രണ്ടു ഗ്രൂപ്പുകള്‍ അതായത്, ക്രിസ്ത്യാനികളും, മുസ്ലിങ്ങളുമായ ഒരു കൂട്ടം നല്ല ബ്ലോഗര്‍മ്മാര്‍, ബൂലോകത്തില്‍ വി.ഖുറാനാണോ, അതോ വി. ബൈബിളാണോ മൂല്യവത്തായത്, രണ്ടിലും ഏതാണ് സത്യം എന്ന് അളക്കാന്‍ ശ്രമിക്കുന്ന കാഴ്ചയില്‍ നിന്നാണ് ഈ പോസ്റ്റ് ഇടുന്നത്, ഈ “മദ സംവാദത്തിലെ” ഏറ്റവും രസകരമായ കാര്യം എന്താണെന്ന് വച്ചാല്‍ രണ്ടുപേരും അളക്കാന്‍ ഉപയോഗിക്കുന്ന മീഡിയം, ഈ ലോകത്ത് എല്ലാവരിലും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്, പക്ഷെ ഒരാള്‍ അളക്കാന്‍ കൊണ്ടുവന്നത് ലിറ്ററും, മറ്റേയാള്‍ അളക്കാന്‍ കൊണ്ടുവന്നത് സ്കയിലും ആണ്. എന്നിട്ട് രണ്ടു പേരും മത്സരിച്ച് അളന്നിട്ട് പറയുകയാണ്.......നിന്റെ അളവ് തെറ്റാണ്......എന്റെ അളവാണ് ശരിയെന്ന്, അതുപോലെ മറിച്ചും...... ജീവിതകാലം മുഴുവന്‍ ഇവര്‍ അളന്നാലും, സമയം ചിലവഴിച്ചാലും ഇവരുടെ മനസ്സില്‍ ഒരിക്കലും തോന്നില്ല ഒരേ തോത് വച്ച് അവരുടെ വിശ്വാസ സംഹിതയെ പരസ്പരം അളക്കാന്‍.

വളരെ അടുത്തകാലത്ത് മാത്രം ബൂലോകത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു പ്രതിഭാസമാണ് മത സംവാദം. ശ്രീ. കാട്ടിപ്പരുത്തിയെന്ന പ്രശസ്ത ബ്ലോഗര്‍ തന്റെ ബ്ലോഗിലൂടെ പ്രസിദ്ധികരിച്ച “ആദ്യപാപമോ, ആദ്യ പാഠമോ” എന്ന ക്രിസ്ത്യന്‍-മുസ്ലീം സംവാദമാണ് ഈ പോസ്റ്റിനു ആധാരമായിട്ടുള്ളത്. ഇത്തരം സംവാദങ്ങള്‍ ഇതു ബൂലോകത്തില്‍ ആദ്യമാണെങ്കിലും, ബൂലോകത്തിനു വെളിയില്‍ ഇതു പുതിയ ഇടപാട് അല്ല. ശ്രീ. സക്കീര്‍ നായിക്, ശ്രീ. എം. എം. അക്ക്ബര്‍ തുടങ്ങിയവര്‍ കുറെ കാലങ്ങളായി നടത്തുന്ന സംവാദ പ്രക്രിയയുടെ ബൂലോക പതിപ്പുകളാണ് ഇവയെല്ലാം‍. അതുപോലെ പണ്ട് ഒരു പാസ്റ്റര്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണപതാകയെ പറ്റി പ്രസംഗിച്ചത് ഇന്റര്‍നെറ്റില്‍ വളരെ കുപ്രസിദ്ധമാണ്. ഇത്തരം പ്രസംഗം; ജീവിതവും, കലയും, ഉപജീവനവും ആക്കിയവര്‍ നടത്തിയതും, പ്രസ്തുത പഴകിയതും അവിടെ നിന്നും പഠിച്ചതും ബൂലോകത്തില്‍ വിളമ്പുമ്പോള്‍ അതിനു എന്തു തരം ചലനങ്ങളാണ് ഉണ്ടാക്കാന്‍ കഴിഞ്ഞത് എന്നു ചിന്തിക്കുന്നത് ഉചിതമായിരിക്കും.

മത പ്രചരണം വിശ്വാസിയുടെ അവകാശമാണ് .യഥാര്‍ഥസത്യത്തെ കണ്ടെത്താനുള്ള അന്വേഷണമെന്ന നിലയില്‍ മതങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍ തത്വത്തില്‍ തെറ്റല്ല താനും.

ക്രിസ്ത്യനികളും, മുസ്ലിങ്ങളും...... അപൂര്‍വ്വമായി ചില ഹിന്ദുവിശ്വാസികളും...... ജപമണിമാലകള്‍ വിരലിലൂടെ ചലിപ്പിച്ച് പ്രാര്‍ത്ഥിക്കുന്നത് കാണാം.....എന്റെ പ്രണയകാലത്ത് ഒരു ദിവസം എന്റെ പ്രണയിനിയും പിന്നീട് എന്റെ ഭാര്യയുമായ സിമിയുടെ കയ്യിലും ഇത്തരം ഒരു കൊന്തയിരിക്കുന്നത് കണ്ട്, ഇതിന്റെ ഉദ്ദേശ്യം എന്താണെന്ന് ചോദിച്ചപ്പോള്‍.... പുള്ളിക്കാരി പറഞ്ഞത് ന്യായവിധിയുടെ സമയത്ത് നമ്മുടെ എല്ലാ അവയവങ്ങളോടും ചോദിക്കുമത്രേ ദൈവത്തിനു വേണ്ടി നീ എന്തു ചെയ്തുവെന്ന്.....ആ സമയത്ത് വിരലും നാവും പറയുമത്രേ അതുപയോഗിച്ച് ദൈവനാമം സ്തുതിച്ച കാര്യം അല്ലെങ്കില്‍ ദൈവത്തെ സ്തുതിക്കാത്ത അവയവത്തെയെല്ലാം ദൈവം തന്റെ ന്യായവിധി സമയത്ത് വേദനിപ്പിക്കുമത്രേ.ഞാന്‍ അപ്പോള്‍ അവളുടെ കണ്ണില്‍ നോക്കി......പിന്നെ ഒരു പൊട്ടിച്ചിരിയായിരുന്നു..........അതിലെ ഇന്നര്‍മീനിംഗ് മനസ്സിലാക്കാന്‍ പുള്ളിക്കാരി അത്ര ട്യൂബ് ലൈറ്റ് അല്ലായിരുന്നു.


ഇത് പറയാന്‍ കാരണം.......ക്രിസ്ത്യാനികളിലെ കരിമാസ്റ്റിക്ക് പ്രസ്ഥാനക്കാരും, മുസ്ലിം മതപ്രസംഗകരും എല്ലാം ഇത്തരം പ്രസംഗങ്ങള്‍ നടത്തുന്നത്, ദൈവവിളിയായി കണ്ടും.....അല്ലെങ്കില്‍ സുന്നത്തായും കണ്ടായിരിക്കും...അതിനുള്ള പ്രതിഫലം അവര്‍ക്ക് പരലോകത്തില്‍ കിട്ടുമായിരിക്കും

പക്ഷേ, പ്രയോഗത്തില്‍ മിക്കപ്പോഴും തെറ്റിപ്പോകുന്ന പ്രവര്‍ത്തിയാണ് മത സംവാദങ്ങള്‍. സംവാദങ്ങള്‍ ആരോഗ്യപരമായി ആരംഭിച്ചു, അനാരോഗ്യപരമായി അവസാനിപ്പിക്കേണ്ടി വരുന്നു കാഴ്ചയാണ് കണ്മുപിലുള്ളത്. തോറ്റവര്‍ സ്വന്തം മാളത്തിലേയ്ക്കും സ്തുതിപാഠകരുടെയും ഇടയിലേക്കു പിന്‍‌വലിഞ്ഞിട്ട് ശകാരവും ശാപവും നിലവിളിയും നടത്തുകയുമാണ്, പുറത്ത് എന്ന പോലെ ബൂലോകത്തിലും നടക്കുന്നത്. വേണ്ടത്ര ഫലപ്രദമായി പ്രതിരോധം ഉയര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍, എതിരാളിയെ അവഗണിക്കുന്നതും അവസാനത്തെ അടവായിരിക്കാം.

പക്ഷേ, ഇത്തരം ചര്‍ച്ചകള്‍ മതപരമായ ചേരിതിരിവു ബൂലോകത്തിലേയ്ക്കു കൊണ്ടു വരുന്നതിനു ഇടയാക്കിയിട്ടുണ്ടെന്നതാണ് ഞാന്‍ ബലമായി വിശ്വസിക്കുന്ന വസ്തുത. ഒരു തര്‍ക്കം വിജയിക്കുമ്പോള്‍ ഒരു എതിരാളി (ശത്രു ) സൃഷ്ടിക്കപ്പെടുന്നു. അല്ലാതെ പരാജയപ്പെട്ടന്‍, വിജയിച്ചവന്റെ തത്വശാസ്ത്രത്തെ പിന്തുടരാറില്ല. ആ നിലയില്‍, സത്യ പ്രചരണമാണ് ഉദ്ദേശമെങ്കില്‍, സംവാദം പരാജയപ്പെട്ട ഒരു ഉപാധിയാണെന്നു സത്യം എന്റെ പ്രിയപ്പെട്ട സംവാദകര്‍ മറന്നു പോകുന്നു.

പിന്നെ എന്തായിരിക്കാം അറിഞ്ഞോ അറിയാതെയോ ഈ സംവാദങ്ങള്‍ ബൂലോകത്തിനു നേടിത്തരുന്നത്?

വലിയ മത-വിഭാഗീയ ചിന്താഗതി ഇല്ലായിരുന്ന വിശ്വാസികളെ കൂടുതല്‍ സ്വന്ത മതത്തേക്കുറിച്ചു ബോധവാന്മാര്‍ ആക്കുവാന്‍ കഴിഞ്ഞു എന്നതു ഒരു നേട്ടമായി കരുതാം. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ ഫോളോവേര്‍സിനെയും അവരുടെ കമെന്റും നോക്കിയാല്‍ ഇതു ബോധ്യമാവും. പക്ഷേ അതോടൊപ്പം അന്യ മതങ്ങളോടു ഒരു അസഹ്ഷ്ണുതാപരമായ വിയോജിപ്പ്, അറിയാതെ കുത്തിവയ്ക്കപ്പെടുന്നുണ്ട്. അല്പാല്പമായി പേപ്പട്ടിവിഷം കുത്തിവച്ച് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച്,സാക്ഷാല്‍ പേപ്പട്ടി വിഷം ഏല്‍ക്കാതാകുന്നതുപോലെ, ഈ വിഷം ക്രമേണ ഡോസുകൂടി ചിലരയെങ്കിലും മതതീവ്രവാദികളാക്കുന്നുവെങ്കില്‍ അല്‍ഭുതപ്പെടാനില്ല. അല്ലെങ്കില്‍ അത്തരം മതവിശ്വാസങ്ങളെ പാടെ നിരാകരിക്കാനും, പ്രസ്തുത വിശ്വാസസമൂഹത്തെ ഒരു ലേബലില്‍ ഒതുക്കാനും, ഒളിഞ്ഞും തെളിഞ്ഞും അതിനെ ആക്രമിക്കാനും ഒരു ജനസമൂഹം പതുക്കെപതുക്കെ ഉയര്‍ന്നുവരുന്നുവെന്നത് വളരെ വേദനാജനകവും, അത്യന്തം ഭീതിതവുമാണ്. ഇപ്പോള്‍ അടുത്ത് നടന്ന ബീലീവേഴ്സ് ചര്‍ച്ച് നടത്തുന്ന സ്ക്കൂളില്‍ നിന്നും മുഖം മറയുക്കുന്ന തട്ടമിട്ടെന്ന കാരണം പറഞ്ഞു പുറത്താക്കിയതും, ഏതെങ്കിലും ഒരു മുസ്ലിം നാമധാരി പ്രതിലോമകരമായ പ്രവര്‍ത്തനത്തിനു അറസ്റ്റില്‍ ആയാല്‍ ആ വ്യക്തിയെ ചില പ്രത്യേക വസ്ത്രം ധരിപ്പിച്ച് മാധ്യമങ്ങളിലൂടെ കാണിക്കുന്നതും ഇന്ന് സര്‍വ്വസാധാരണമായി കാണാവുന്നതാണ്. ഇത് ഒരു മതത്തെ ലേബല്‍ ചെയ്യുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.

ബൂലോകം ഈ തെറ്റിനു സാക്ഷിയായിക്കൊണ്ടിരിക്കുന്നു. സ്വതന്ത്രമായി ഒരു പോസ്റ്റിനു പ്രതികരിക്കുക്കുവാന്‍ കഴിയാത്ത നിലയിലേക്കു കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. മതത്തിന്റെ അടിസ്ഥനത്തില്‍ ബൂലോകം വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന് നു.


ജീവിതത്തിന്റെ സമസ്ഥമേഖലയിലുമെന്ന പോലെ ഇത് ഒരു അനിവാര്യമായ പരിണാമമായിരിക്കാം.

പകരം....നേരത്തെ പറഞ്ഞ അളവുകോല്‍ കൊണ്ട് സ്വന്തം സമൂഹത്തിലെ അനാചാരങ്ങളെയും, അന്ധവിശ്വാസങ്ങളെയും തൂത്തെറിയുകയല്ലേ വേണ്ടത്. സെമറ്റിക്ക് മതങ്ങളായ ക്രിസ്ത്യാനിറ്റിയും, മുസ്ലിം സമൂഹവും ഈ കേരളത്തില്‍ നല്ല വേരോട്ടമുണ്ടാവാന്‍ ഈ നാട് ഭരിച്ചിരുന്ന അന്ത്യന്തം സഹിഷ്ണുതയുള്ള ഭരണാ‍ദികാരികള്‍, അത്തരം ഇതര വിശ്വാസ കൂട്ടായ്മകള്‍ക്ക് പള്ളികള്‍ പണിയാനും, പള്ളിക്കൂടം പണിയാനും എല്ലാ അനുവാദവും കൊടുത്തിരുന്നു. ആദ്യകാലത്ത് ക്രിസ്ത്യന്‍, മുസ്ലിം മതവിശ്വാസത്തില്‍ ഇല്ലാതിരുന്ന ജാതിവേര്‍തിരിവും, തൊട്ടുകൂടായ്മയും വലിയൊരു വിഭാഗം ജനവിഭാഗത്തെ ആ സെമറ്റിക്ക് മതങ്ങളിലേക്ക് അടുപ്പിച്ചുവെന്നത് ഒരു സത്യമാണ്. അതൊന്നും ഇന്ന് കാണുന്ന ഡോള്‍ബി സിസ്റ്റത്തില്‍ അലയടിച്ചുയരുന്ന കരിമാസ്റ്റിക്ക് വചനശിശ്രൂഷകളിലൂടെയോ, അല്ലെങ്കില്‍ മുട്ടിനു മുട്ടിനു നടക്കുന്ന മതസംവാദത്തിലൂടേയോ അല്ല....മറിച്ച്.......തന്റെ മുമ്പില്‍ തുറന്ന് കാണുന്ന പച്ചയായ മനുഷ്യന്‍ കാണിക്കുന്ന സ്നേഹവാത്സല്യത്തിലൂടെയും, അവര്‍ പുലര്‍ത്തിയിരുന്ന ജീവിതത്തിലെ സത്യസന്ധതയിലൂടെയുമായിരുന്നു അവര്‍ ഹിന്ദു സമൂഹത്തില്‍ നിന്നും ഇത്തരം സെമറ്റിക്ക് മതങ്ങളിലേക്ക് വന്നത്.....പിന്നിടത്........പാലിനും......അമേരിക്കയില്‍ പോവാനുള്ള വിസയ്ക്കുമായി മാറിയെന്നത് ഒരു ദുരന്ത സത്യം.

പക്ഷെ ഹിന്ദു സമൂഹത്തിലെക്കാളും കൊടിയ ജാതി വ്യവസ്ഥയാണ് കേരളത്തിലെ ക്രിസ്ത്യാനികളിലും, മുസ്ലിം വിഭാഗത്തിലും ഇന്ന് കാണുന്നത്. മതം മാറിയ പുലയന്‍ ഇന്നും സുറിയാനിക്രിസ്ത്യാനിക്ക് “പെലക്കിളി” വര്‍ഗ്ഗമാണ്. അത്തരം അടിസ്ഥാനവര്‍ഗത്തില്‍ നിന്നും ഒരു പുരോഹിതനെയും നമ്മുക്ക് കേരളത്തിലെ പള്ളികളില്‍ കാണാന്‍ കഴിയില്ല. കത്തോലിക്കന് കത്തോലിക്ക പെണ്ണ് ‍, യാക്കോബായക്കാരിക്ക്, യാക്കോബായക്കാര്‍ ചെറുക്കന്‍, ഓര്‍ത്തോഡോക്സ് കാരന് അതില്‍ നിന്നും തന്നെ....ക്നാനായക്കാരന്‍ അവന്റെ ശുദ്ധരക്തത്തില്‍ നിന്നും കല്ല്യാണം കഴിക്കണം അല്ലെങ്കില്‍ സഭയില്‍ നിന്നും പുറത്ത്, പെന്തക്കോസ്ത് വിശ്വാസത്തില്‍ ഒരാള്‍ വന്നാല്‍ അയാള്‍ വീണ്ടും “രക്ഷിക്കപ്പെടണം” അതിന് ശേഷം......നമ്മുക്ക് വായിക്കാം ചില പത്രപരസ്യങ്ങള്‍ “രക്ഷിക്കപ്പെട്ട നായര്‍ യുവാവിന് രക്ഷിക്കപ്പെട്ട നായര്‍ യുവതിയില്‍ നിന്നും വിവാഹലോചന ക്ഷണിക്കുന്നു”. വി. മുഹമ്മദിന്റെ (സ) പ്രവര്‍ത്തികളെ വി.ഖുറാന്‍ മുന്‍ നിറുത്തി അന്നത്തെ ജീവിത യാഥാര്‍ത്യങ്ങളെ മനസ്സിലാക്കാതെ വിമര്‍ശിക്കുന്നവര്‍ക്ക്.....സ്വന്തം വിശ്വാസസമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ എന്തുകൊണ്ട് നിശബ്ദരാ‍വുന്നു.

കേരളത്തില്‍ അതിലേറെ ഭീകരമായ നടക്കുന്ന ഒന്നാണ് മുസ്ലിം വിഭാഗത്തിലെ അവസ്ഥാന്തങ്ങള്‍, ഷാഫി, അനഫി എന്ന് പറഞ്ഞ് നിന്നിരുന്ന ആ സമൂഹം ഇന്ന്.......ജമായത്തെ ഇസ്ലാമി, മുജാഹിദ് (രണ്ടു തരം) സുന്നികള്‍ (രണ്ടു തരം), ത്വരിക്കത്ത്, ഇത്യാദി വിഭാഗങ്ങളായി വിഘടിച്ച് നില്‍ക്കുന്നു, കവലപ്രസംഗത്തിലൂടെ ഒരാള്‍ ഒരാള്‍ക്ക് മറുപടി പറയുന്നു. എന്നിട്ടിപ്പോള്‍......ജമായത്ത് ഇസ്ലാമിക്കാരന്‍ വിവാഹം കഴിക്കാന്‍.....ജി,ഐ..ഓ പ്രവര്‍ത്തകയെ തന്നെ കാംക്ഷിക്കുന്നു. ഏ.കെ സുന്നിയും, ഇ.കെ സുന്നിയും.....അരിവാള്‍ സുന്നിയും, ലീഗ് സുന്നിയും എന്ന് അറിയപ്പെടുന്നു. മദ്രസകള്‍ക്ക് വേണ്ടി വെട്ടുന്നു, കൊല്ലുന്നു. പരിശുദ്ധമായ നിക്കാഹ് ചടങ്ങ്, തങ്ങളുടെ വിശ്വാസസംഹിതയ്ക്ക് എതിരാണെന്ന് കണ്ട്, സുന്നിവിഭാഗത്തില്‍ പെട്ട വധുവിന്റെ വീട്ടില്‍, മുജാഹിദുകാരനായ വരന്റെ വീട്ടുക്കാര്‍ ബഹളമുണ്ടാക്കുക. ഒരു മുസ്ലിം കിഡ്നി വേണമെന്ന് കേരളത്തിലെ ഒരു പ്രസിദ്ധപത്രത്തില്‍ പരസ്യം വന്നതും ഇതുമായി കൂട്ടിവായിക്കാവുന്നതാണ്.

ഇത്തരം ഉച്ചനീചത്വങ്ങള്‍ എല്ലാം പാടേ മറന്നുകൊണ്ട് രണ്ട് വിശ്വാസസംഹിതയില്‍ പെട്ട ചിലയാളുകള്‍ പരസ്പരം അളന്ന് നോക്കുകയാണ് അപരന്റെ വിശ്വാസസംഹിത....... അല്പജ്ഞാനികളായ നിങ്ങള്‍ പറയുന്ന ഓരോ വാക്കും, നിങ്ങള്‍ക്ക് നേരെയുള്ള ബൂമറാങ്ങായി വന്ന് നിങ്ങളുടെ തന്നെ വിശ്വാസപ്രമാണങ്ങളെ വിശ്വാസികള്‍ക്കിടയിലും, മറ്റു ജനതയുടെ മുമ്പിലും നാണം കെടുത്തുകയാണ് ചെയ്യുന്നത്. നിങ്ങള്‍ ഒരു നല്ല മുസ്ലിമായി, അല്ലെങ്കില്‍ ഒരു നല്ല ക്രിസ്ത്യാനിയായി ജീവിച്ച്, പരസ്പരം സ്നേഹിച്ച് കാണിക്കുന്നതാണ് നിങ്ങള്‍ നടത്തുന്ന ഇത്തരം അധരവ്യായമത്തേക്കാള്‍ എത്രയോ പുണ്യകരമായിട്ടുള്ളത്.

മാത്രമല്ല.....അതാണ് നമ്മുടെ മതേതരമായ രാജ്യത്തിനും സമൂഹത്തിനും വളരെ നല്ലത്, അല്ലെങ്കില്‍ സുക്ഷ്മദര്‍ശിനിയൊന്നും വേണ്ട ആ ഭീകരമായ മാറ്റം കേരളത്തെ കാര്‍ന്ന്തിന്നാന്‍ തുടങ്ങിയത് അറിയാന്‍. അതിന് നമ്മുടെ കുട്ടികളിലേക്ക് നോക്കിയാല്‍ മതി...കാരണം

സാജുവിന്റെ കുട്ടി പഠിക്കുന്നത്.........സെന്റ്. മേരീസ് സ്കൂളില്‍,
വിനോദിന്റെ കുട്ടി പഠിക്കുന്നത്............വിശ്വഭാ‍രതി സ്ക്കൂളില്‍
ലത്തിഫിന്റെ കുട്ടി പഠിക്കുന്നത്..............ദാറുള്‍ നജ്ജാത്ത് സ്ക്കൂളില്‍

ഈ കുട്ടികളില്‍ പിഞ്ചുമനസ്സുകളില്‍ പതിയുന്നത് സ്നേഹവും, സഹനവും, മതസഹിഷ്ണുതയുമല്ല.....മറിച്ച് ചിലര്‍ കുത്തിവയ്ക്കുന്ന മതത്തിന്റെ കാളകൂടവിഷമാണ്. അതിനാല്‍......


എന്റെ പ്രിയപ്പെട്ട ബ്ലോഗര്‍ സുഹൃത്തുക്കളെ നിര്‍ത്തുകയല്ലെ ഈ മത സംവാദം...........


അടിക്കുറിപ്പ്:

ഒരു സാഹസത്തിനു കൂടി മുതിരട്ടെ, അപരന്റെ മതത്തിലെ മാലിന്യം മാത്രം കാണുന്നവരെ, നിങ്ങള്‍ ഈ പോസ്റ്റിനു കമന്റരുത്. നിങ്ങള്‍ കുറെ നാളുകളായി ബൂലോകത്തെ വേണ്ടുവോളം മലീമസമാകിയല്ലോ? മറ്റുള്ളവര്‍ എന്തുപറയുന്നു എന്നു നിശബ്ദമായി ഒന്നു ശ്രവിക്കാമോ? ഒരുപക്ഷേ, അതു മത ഗ്രന്ഥങ്ങളിലെ ചത്ത അക്ഷരങ്ങളെക്കാള്‍ നിങ്ങള്‍ക്ക് ഉല്‍ക്കാഴ്ച തന്നേക്കാം!