മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Saturday, December 25, 2010

6 - ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. പൊങ്ങുമ്മൂടന്‍)

പ്രിയപ്പെട്ട കൂട്ടുകാരേ, 


ബൂലോകര്‍ക്ക് ഈ വര്‍ഷത്തെ ക്രിസ്തുമസ് സമ്മാനമായി “നട്ടപ്പിരാന്തന്‍.കോം” തരുന്നത് നിങ്ങളുടെയെല്ലാം പ്രിയപ്പെട്ട ബ്ലോഗറായ പോങ്ങുമ്മൂടന്റെ ബ്ലാക്ക് & വൈറ്റ് അഭിമുഖമാണ്. 


ഒരു പക്ഷേ വേഴാമ്പല്‍ മഴയെ പ്രതീക്ഷിച്ചിരിക്കുന്നതുപോലെ, ബൂലോകര്‍ പ്രതീക്ഷിച്ചിരിക്കുന്നതാണ് പോങ്ങുമ്മൂടന്റെ പുതിയൊരു പോസ്റ്റ് ‍. അത്തരമെരു വികാരം  ശ്രീ. പോങ്ങുമ്മൂടന്‍ സൃഷ്ടിച്ചെടുത്തത് കേവലം ഗിമ്മിക്കുളിലൂടെയല്ല മറിച്ച് അനുഗ്രഹീതമായ രചനാവൈഭവത്തിലൂടെയാണ്. പോങ്ങുമ്മൂടന്‍ എഴുതിയതെല്ലാം കഥയാണെന്ന് ഞാന്‍ പറയില്ല. ഇത് എവിടെയെക്കൊക്കെ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന, പോങ്ങുമ്മൂടന്റെ തന്നെ ജീവിതമാണ്. കഥയേയും കഥാപാത്രങ്ങളെയും കാല്പനികതയില്‍ നിന്ന് യാഥാര്‍ഥ്യങ്ങളിലേക്ക് കൊണ്ടുവരികയെന്നത് വളരെ പ്രയാസമുള്ള രചനാരീതിയാണ്, ആ രീതിയില്‍ നോക്കുമ്പോഴാണ് പോങ്ങുവിന്റെ കഥകളും ലേഖനങ്ങളും നമ്മളെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും, ഒപ്പം നമ്മള്‍ പൊങ്ങുവിനോട് കലഹിച്ചതും. പോങ്ങുമ്മൂടന്റെ രചനകളെല്ലാം മനോഹരമാണെന്നുമാത്രമല്ല ഒപ്പം ജീവിതത്തിന്റെ ചൂടും ചൂരും നിറഞ്ഞവയുമാണ്.    


ഇത്തരമൊരു അഭിമുഖത്തിന് ഞാന്‍ മുന്‍കൈ എടുത്തതുതന്നെ പോങ്ങുമ്മൂടനെ ബൂലോകത്തേയ്ക്ക് മടക്കികൊണ്ടുവരികയെന്ന ബൂലോകരുടെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ വേണ്ടിയാണ്.  അതിന് ശ്രീ. സജിമാര്‍ക്കോസും അദ്ദേഹത്തിന്റെതായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അത് വിജയം കണ്ടുവെന്ന് നിങ്ങളെ അറിയിക്കാന്‍ വളരെ സന്തോഷമുണ്ട്.  പോങ്ങുമ്മൂടന്‍ മനോഹരമായ ഒരു കഥയുടെ രചനയിലാണ്. അത് കഥയെന്നോ ജീവിതമെന്നോ വായനക്കാര്‍ തീരുമാനിക്കട്ടെ.  കഥയോ അതിന്റെ സസ്പേന്‍സോ പറയുന്നില്ല. എങ്കിലും ഹരിയെ ബൂലോകത്തേയ്ക്ക് ഒരു കഥ എഴുതിച്ച് ബൂലോകത്തേയ്ക്ക് തിര്‍ച്ചുകൊണ്ടുവരാന്‍ സാധിച്ചതില്‍ അതീവസന്തോഷമുണ്ട്. അതിന്റെ നന്ദിയും കടപ്പാടും കൂടുതല്‍ അര്‍ഹിക്കുന്നത് ശ്രീ. സജി മാര്‍ക്കോസ് ആയിരിക്കും.



ഇതാ നിങ്ങളുടെ പോങ്ങ്സ് നിങ്ങളുടെ മുമ്പില്‍ മനസ്സ് തുറക്കുന്നു. നിങ്ങള്‍ക്ക് ചോദിക്കാനുള്ളത് കമന്റിലൂടെ ചോദിക്കുക. പോങ്ങുവിന്റെ സമയവും സാഹചര്യവുമനുസരിച്ച് അതിന് തീര്‍ച്ചയായും മറുപടിയെഴുതുന്നതായിരിക്കും. 


എങ്കിലും ഒന്ന് സത്യമാണ്..... പോസ്റ്റിലൂടെ കാണുന്നതല്ല ഒരു യഥാര്‍ത്ഥ ബ്ലോഗറും അയാളുടെ ജീവിതവും.


1-വിവാഹിതനായ ഒരു വ്യക്തി, ആദ്യം നീതിപുലര്‍ത്തേണ്ടത് തന്നെ ആശ്രയിക്കുന്ന സ്വന്തം ഭാര്യയോടും തനിക്ക് ജനിച്ച കുട്ടികളോടുമാണ്. ജീവിതത്തില്‍, കുടുംബത്തില്‍ നീതിപുലര്‍ത്തുന്നുവെന്നുപറമ്പോള്‍ മൂല്യബോധത്തോടെ സമൂഹത്തോടും സ്വന്തം രാജ്യത്തോടും നീതിപുലര്‍ത്തുന്നുവെന്നാണര്‍ത്ഥം. മേല്‍പ്പറഞ്ഞവിധം സ്വന്തം ജീവിതത്തോട് എത്രത്തോളം നീതിപുലര്‍ത്തുന്നുണ്ട്?
“ വിവാഹിതനായ ഒരു വ്യക്തി, ആദ്യം നീതിപുലര്‍ത്തേണ്ടത് തന്നെ ആശ്രയിക്കുന്ന   സ്വന്തം ഭാര്യയോടും തനിക്ക് ജനിച്ച കുട്ടികളോടുമാണ് !!“ അങ്ങനെയെങ്കില്‍ ഒരു അവിവാഹിതന്‍ ആരോടാവും നീതി പുലര്‍ത്തേണ്ടതെന്ന തലതിരിഞ്ഞ ചിന്തയോടെയാണ്  'സ്വന്തം ജീവിതത്തോട് എത്രത്തോളം നീതിപുലര്‍ത്തുന്നുണ്ട്? '  എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ തേടുന്നത്. ഒരുവന്‍ സ്വന്തം ജീവിതത്തോടും ആശ്രയിന്നതോ അല്ലാത്തവളോ ആയ ഭാര്യയോടും തന്റെ മക്കളോടും നീതിപുലര്‍ത്തുന്നുവെങ്കില്‍ അവന്‍ സമൂഹത്തോടും രാജ്യത്തോടും നീതിപുലര്‍ത്തുന്നവനാവുമെന്ന് ഞാന്‍ കരുതുന്നില്ല. ‘എന്റേതായ‘ ഒന്നിനോട് ഞാന്‍ നീതി പുലര്‍ത്താം താങ്കളുടേതായ ഒന്നിനോട് താങ്കളും നീതി പുലര്‍ത്തൂ... അപ്പോള്‍ നമുക്കെല്ലാം ആവശ്യത്തിന് നീതിയായി എന്ന ചിന്ത നന്നല്ല. ഞാന്‍ എന്റെ വീടും തൊടിയും വൃത്തിയാക്കുന്നു. എനിക്കും എന്റെ കുടുംബത്തിനും നല്ല  ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നു . മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നു.  എന്റെ അയല്‍ക്കാരനും അതൊക്കെ ചെയ്യുന്നു. അവന്റെ അയല്‍ക്കാരനും അങ്ങനെ തന്നെ. അതൊരു നല്ല തുടര്‍ച്ചയാണ്. നമ്മുടെ രാജ്യത്തിന്റെ പൊതുവായ വികസനത്തിനും മാലിന്യമുക്തമായ ഒരു ജീവിതാന്തരീക്ഷത്തിനും വൃത്തിയ്ക്കും ആ ചിന്ത ഉപകരിയ്ക്കും. നീതിയുടെ കാര്യത്തില്‍ ‘എന്റെ സ്വന്തം’ എന്നതില്‍ തുടങ്ങി മേല്‍‌പ്പോട്ടുള്ള വളര്‍ച്ച ഒരര്‍ത്ഥത്തില്‍ അനീതിയാണ്. പ്രപഞ്ചത്തില്‍  തുടങ്ങി എന്നില്‍ അവസാനിക്കുന്ന വിധം കീഴ്പ്പോട്ടുള്ള വളര്‍ച്ചയാണ് നീതി എന്ന മഹത്തായ ആശയത്തിന് ഗുണകരമാവുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ‘എന്റെ‘ എന്ന വാക്ക് സ്വാര്‍ത്ഥതയുടെ പര്യായമാണ്. സ്വാര്‍ത്ഥതയുള്ളിടത്ത് നീതിയ്ക്ക് പുലരാനാവില്ല. എന്നിലെ നീതി ഏറ്റവും അവസാനം അനുഭവിക്കേണ്ട വ്യക്തിയാണ് ഞാന്‍. അതാണ് നീതി. അല്ലേ?
ഒറ്റ വരിയില്‍ -  നീതിബോധമുള്ള ഒരു പൌരനാണ് ഞാനെന്ന് പറയുമ്പോള്‍ എന്റെ മനസ്സാക്ഷി എന്നെനോക്കി കൊഞ്ഞനം കുത്തുന്നില്ല - എന്ന് പറയാം. ഞാന്‍ എന്തിനോടും നീതി പുലര്‍ത്താന്‍ ശ്രമിക്കുന്ന / ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് . അതില്‍ പലപ്പോഴും വിജയിക്കാറുണ്ട്. സ്വാഭാവികമായും ഒരു ശരാശരി മനുഷ്യന്‍ എന്ന നിലയില്‍ ചില സന്ദര്‍ഭങ്ങളില്‍ വീഴ്ച പറ്റാറുമുണ്ട്.
2.  ഭാര്യമാരുടെ കടുത്ത ഈശ്വരവിശ്വാസം ഒരു പുരുഷന്റെ ജീവിതത്തില്‍ പോസിറ്റിവായോ അല്ലെങ്കില്‍ നെഗറ്റീവ് ആയോ ബാധിക്കുമോ? എന്താണ് പോങ്ങവിന്റെ ജീവിതാനുഭവം?

ഈശ്വരവിശ്വാസം ഒരു വിശ്വാസിയെ സംബന്ധിച്ച് ആശ്വാസകരമാണ്. എന്റെ ഭാര്യ  ഒരു  കടുത്ത വിശ്വാസി ആയിരുന്നു. മൊട്ടേട്ടന്‍ ശ്രദ്ധിച്ചോ? പ്രയോഗം ഭൂതകാലത്തിലാണ് !! - ഈശ്വരന്റെ കാര്യം പറയുമ്പോള്‍ ഭൂതത്തിനെന്തുകാര്യമെന്നാണോ ചിന്ത? മൊട്ടത്തല വിയര്‍പ്പിക്കേണ്ട - അവള്‍ ഇന്ന് ഒരു ഈശ്വരവിശ്വാസി ആകുന്നില്ല എന്നതാണ് അര്‍ത്ഥം. സന്മാര്‍ഗിയും നന്മയുടെ വിളനിലവുമായ ഒരു ഭര്‍ത്താവിനെ ലഭിക്കണമേ എന്ന് അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് പഴമക്കാര്‍ പറഞ്ഞറിഞ്ഞത്. എന്നിട്ടോ, ദൈവം അവള്‍ക്കായി നല്‍കിയത് എന്നെയും!!!  അതുകൊണ്ട് തന്നെ ഇപ്പോള്‍ ഈശ്വരനെക്കുറിച്ച് കേട്ടാല്‍ വി.എസിനെ കണ്ട പിണറായിയുടെ ഭാവമാണ് അവളുടെ മുഖത്ത് ! സ്വഭാവികമായും നിലവില്‍ എന്റെ ഭാര്യ ഈശ്വരവിശ്വാസി അല്ലാത്തതിനാല്‍ വിശ്വാസമോ അവിശ്വാസമോ ഒരുതരത്തിലും ബാധിക്കുന്നില്ല.                                 
3. വിവാഹം കഴിഞ്ഞുള്ള പ്രണയത്തെപറ്റി പോങ്ങുമ്മൂടന്‍ എഴുതിയത് വളരെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണല്ലോ. ശരാശരി മലയാളികള്‍ ആഗ്രഹിക്കുന്നതും എന്നാല്‍  രഹസ്യമാക്കി വയ്ക്കുന്നതും അല്ലേ വിവാഹ ശേഷമുള്ള പ്രണയം?  വ്യക്തിപരമായ അഭിപ്രായവും അനുഭവങ്ങളും പങ്കുവയ്ക്കാമോ?

ഒരുവന് പ്രണയം  എന്തിനോടും തോന്നാം. ഇവിടെ സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള പ്രണയത്തെയാണല്ലോ മൊട്ടേട്ടന്‍ ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ വിവാഹത്തിനു മുന്‍പും വിവാഹത്തിനു ശേഷവും എന്നൊക്കെയുള്ള വേര്‍തിരുവുകള്‍  പ്രണയത്തിന് നല്‍കണമോ?
പങ്കുവയ്ക്കാന്‍ മാത്രമുള്ള അനുഭവങ്ങളില്ലെങ്കിലും ഞാന്‍ ശക്തമായ പ്രണയബോധമുള്ള ഒരാളാണ്. ഒരു കാമുകനാവുക എന്നത് എന്റെ ഏറ്റവും വലിയ ജീവിതാഭിലാഷങ്ങളില്‍ ഒന്നായിരുന്നു എന്ന് പറയാന്‍ തക്ക തൊലിക്കട്ടി ഇന്നെനിക്കുണ്ട്.  ചെറുപ്പകാലത്ത് പലരോടും പ്രണയം തോന്നിയിട്ടുണ്ട്. തുറന്നു പറയാനുള്ള ധൈര്യം അന്നുണ്ടായിരുന്നില്ല എന്നതുകൊണ്ട് എന്റെ പ്രണയം കാമുകിമാര്‍ അറിയാതെ പോയി. പറയാതെ അറിഞ്ഞവര്‍ അറിഞ്ഞഭാവം നടിക്കാതെയും പോയി. (അവര്‍ക്ക് സംഭിച്ച നഷ്ടത്തെയോര്‍ത്ത് ഇന്നും ഞാന്‍ വ്യസനിയ്ക്കുന്നു.) ഒരുവന് കാമുകനാവന്‍ മനസ്സില്‍ പ്രണയമുണ്ടായാല്‍ മാത്രം പോരല്ലോ. ആ പ്രണയം സ്വീകരിക്കാനും തിരിച്ച് നല്‍കാനും ഒരു കാമുകികൂടി വേണ്ട. അക്കാലത്ത് നാട്ടിന്‍ പുറത്തുള്ള ഒരുപെണ്‍കുട്ടി പോലും എന്നില്‍ ഒരു കാമുകനുവേണ്ട രൂപഗുണമോ സ്വഭാവമഹിമയോ കണ്ടില്ല. അതുകൊണ്ടുതന്നെ രവീണ ഠണ്ടനെയും മമത കുല്‍ക്കര്‍ണിയെയും മഡോണയെയും അശ്വിനി നച്ചപ്പയെയും സ്റ്റെഫിഗ്രാഫിനെയും എന്തിന് ബേനസീര്‍ ഭൂട്ടോയെയും വരെ പ്രണയിച്ച് ഞാന്‍ അവറ്റകളോട് പകപോക്കി.
വിവാഹശേഷമുള്ള പ്രണയത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ തന്നെയാണ് ‘ഒരു പ്രണയം ബഹുവിധം’ എന്ന പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. അതില്‍ക്കൂടുതലൊന്നും പറയാനില്ല. പിന്നെ, എന്റെ വ്യക്തിപരമായ പ്രണയാനുഭവങ്ങളെക്കുറിച്ച് മൊട്ടേട്ടന്‍ ചോദിച്ചു. അനുഭവങ്ങളില്ല. അനുഭവമുണ്ട്. ലഹരിയെ ഞാന്‍ പ്രണയിക്കുന്നു എന്ന് പറയാന്‍ എനിക്ക് സാധിക്കും. കാരണം മദ്യത്തിന് എന്നെ മാന്തിപ്പറിക്കാന്‍ നഖങ്ങളില്ല. നിലാവിന്റെ കാമുകനാണെന്ന് ഞാനെന്നു പറയാനും എനിക്ക് ധൈര്യമുണ്ട്. എന്തുകൊണ്ടെന്നാല്‍ പരിഭവിച്ച് കടിയ്ക്കാന്‍ നിലാവിന് പല്ലുകളില്ലല്ലോ. പല്ലും നഖവുമുള്ള കാമുകി ഉള്ളവന്‍ തന്റെ പ്രണയത്തെക്കുറിച്ച് പറയുന്നത് ആരോഗ്യകരമല്ല. ഒന്നു പറയാം. പ്രണയം മഹത്തായ ഒരു അനുഭവമാണ്. പ്രണയം അശ്ലീലമല്ല. സദാചാരവിരുദ്ധമല്ല. അത് തീര്‍ത്തും സ്വകാര്യവും നിറയെ സത്യസന്ധതയും ആത്മാര്‍ത്ഥതയും  ആവശ്യപ്പെടുന്ന പവിത്രമായ ഒന്നാണ്. എല്ലാവര്‍ക്കുമുണ്ടാവട്ടെ പ്രണയം. എനിക്കും !!. :)
4- പാലാക്കാരനായ ഹരി എങ്ങിനെ തിരുവനന്തപുരം പോങ്ങുമ്മൂടന്‍ ആയി?

അച്ഛന്‍, അമ്മ, മുത്തശ്ശി, അനുജന്‍ എന്നിവരെല്ലാം ഇപ്പോഴും പാലായിലാണ് .  ഞാന്‍ 12 വര്‍ഷത്തോളമായി  തിരുവനന്തപുരത്ത് പോങ്ങുമ്മൂട് എന്ന സ്ഥലത്ത് താമസിക്കുന്നു. എനിക്കിവിടെ ഒരു പോറ്റമ്മയുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ എന്നെ പോറ്റുന്ന ഒരു അമ്മ. അവരെ സംരക്ഷിക്കേണ്ട ചുമതല എനിയ്ക്കാണെങ്കിലും എന്നെ സംരക്ഷിയ്ക്കാനുള്ള (ദൌര്‍)ഭാഗ്യമാണ് ആ അമ്മയ്ക്കുണ്ടായത്. 10 വയസ്സുള്ളപ്പോള്‍ എന്റെ അനുജന്‍ ബ്രെയിന്‍ ട്യൂമര്‍ പേഷ്യന്റ് ആയി. തിരുവനന്തപുരം ശ്രീചിത്തിരയില്‍ ആയിരുന്നു ചികിത്സകള്‍. ഏതാനും വര്‍ഷങ്ങള്‍ ചികിത്സാര്‍ത്ഥം ഹോസ്പിറ്റലില്‍ കഴിയേണ്ടി വന്നു. ആ കാലം എല്ലാ സഹായങ്ങളും ചെയ്തുതന്നിരുന്നത് പോങ്ങുമ്മൂടുള്ള ഈ അമ്മയും അവരുടെ ഭര്‍ത്താവും എന്റെ അച്ഛന്റെ ആത്മമിത്രവുമായിരുന്ന കൃഷ്ണന്‍ മാമനുമായിരുന്നു. അവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. റിട്ടയര്‍ ചെയ്ത് 2 വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം മരിച്ചു. മരണശേഷം അമ്മയ്ക്ക് കുറച്ചുകാലം തനിച്ചു താമസിയ്ക്കേണ്ടി വന്നു. അതിനിടയില്‍ ഒരിയ്ക്കല്‍ ഒരാഴ്ച എന്നെ അവരുടെ കൂടെ നിര്‍ത്തുമോ എന്ന് അവര്‍ അച്ഛനോട് ചോദിച്ചു. അങ്ങനെ ഒരാഴ്ച കൂട്ടിനായി ഞാന്‍ തിരുവനന്തപുരത്തെത്തി. വാത്സല്യവും സ്വാര്‍ത്ഥതയും സമം ചേര്‍ത്ത സ്നേഹത്തില്‍ നത്തോലിയും അയലയും ചാളയും നെയ്മീനും  മാറിമാറി പൊരിച്ചു തന്നും  ആസാദിലെ മട്ടന്‍ കറിയും ചിക്കന്‍ കറിയും പൊറോട്ടയും വാങ്ങിത്തന്നും അമ്മയെ നോക്കാത്ത സഹോദരങ്ങളുടെ മക്കള്‍ പഠിച്ചു വലിയ നിലയിലെത്തിയ പൊങ്ങച്ച കഥകള്‍ പറഞ്ഞു തന്നും എം.ജി യൂണിവേഴ്സിറ്റിയില്‍ നിന്നും മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി കേരള യൂണിവേഴ്സിറ്റിയിലെയ്ക്ക് എന്നെ പറിച്ചു നട്ടും അമ്മ  ‘ഒരാഴ്ച’ കഴിയാതെ നോക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ഞാന്‍ പോങ്ങുമ്മൂടനുമായി.  വേണ്ടിയിരുന്നില്ല എന്ന ഭാവം അമ്മയുടെ മുഖത്ത് ഇടയ്ക്കൊക്കെ വിരിയാറുണ്ടോ എന്തോ? 
5- താങ്കള്‍ക്ക് ജീവിതാഭിമുഖ്യമുള്ള നല്ല സുഹൃത്തുക്കളുടെ അഭാവം ഇല്ലേ?

ആത്മമിത്രങ്ങളൊക്കെ നാട്ടിലായിരുന്നു. ഇവിടെ ചില സ്നേഹിതരൊക്കെയുണ്ട്. അവര്‍ക്ക്  ജീവിതാഭിമുഖ്യമൊക്കെ ഉണ്ടോ എന്ന് അറിയില്ല. ജീവിതാഭിമുഖ്യമുള്ള സ്നേഹിതരുണ്ടാവുന്നത് ഭാഗ്യമാണ്. ചങ്ങാത്തത്തെ നിലനിര്‍ത്തിക്കൊണ്ട് പോവാന്‍ കഴിയാത്ത ഒരുവന് എന്തൂണ്ടായിട്ടെന്താണ്? ഞാന്‍ അങ്ങനെ ഒരുവനാണെന്ന് തോന്നുന്നു. അടുത്ത മിത്രങ്ങളെ പോലും അതിവേഗം ശത്രുക്കളാക്കാന്‍ കഴിയുന്ന അപൂര്‍വ്വ സിദ്ധിയ്ക്ക് ഉടമയാണ് ഞാന്‍.
6- അവനവന്റെ മൂല്യം തിരിച്ചറിയാനാവാതെ പോകുന്നത് ദൗര്‍ഭാഗ്യകരം തന്നെ. പോങ്ങുമ്മൂടന്‍ അങ്ങിനെയൊരാള്‍ ആണെന്നു പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയുമോ?

അങ്ങനെയൊരാളാണ് ഞാനെങ്കില്‍ അത് തീര്‍ച്ചയായും ദൌര്‍ഭാഗ്യകരം തന്നെയാണ്. സ്വന്തം മൂല്യം തിരിച്ചറിയുന്നവന്‍ ജീവിതവിജയത്തിലേയ്ക്കുള്ള പടവുകള്‍ പാതി  താണ്ടിക്കഴിഞ്ഞവനാണല്ലോ. മരിക്കാന്‍ കിടക്കുമ്പോള്‍ ഒരു വിജയിയുടെ ഹുങ്ക് എന്റെ മുഖത്ത് വിരിയണമെന്ന് ഞാന്‍ വാശി പിടിച്ചിട്ടില്ല. അതുകൊണ്ടാവും എന്റെ മൂല്യങ്ങളെക്കുറിച്ച് ഞാന്‍ ബോധവാനാവാതെ പോവുന്നത്. ആ ബോധം വ്യക്തിപരമായി എനിക്ക് ഗുണം ചെയ്യുന്നതല്ല എന്ന ബോധവും എന്നിലുണ്ട് എന്നതാണ് സത്യം. വിരോധാഭാസവും!!
7- പോങ്ങുവിനു സന്തോഷം തരുന്ന പ്രവൃത്തികള്‍ എന്തൊക്കെയാണ് ?  

ചിലസമയങ്ങളില്‍ കടുത്ത നിരാശപോലും എന്നെ സന്തോഷിപ്പിക്കാറുണ്ട്. കൂട്ടുകൂടി മദ്യപിക്കുന്നതായിരുന്നു കുറച്ചുകാലത്തെ സന്തോഷം.  എന്നെ സഹിക്കാന്‍ കഴിയുന്ന ‘ഇര’കളോട് സംസാരിക്കുന്നതും സിനിമ കാണുന്നതും മകനോടൊത്ത് കളിക്കുന്നതും വായിക്കുന്നതും എഴുതുന്നതും ഭാര്യയുടെ പരിഭവങ്ങള്‍ക്ക് ചെവി കൊടുക്കുന്നതും അമ്മയുടെ ചീത്ത കേള്‍ക്കുന്നതും സന്തോഷം നല്‍കാറുണ്ട്. ഇലകള്‍ പോലും ഉറങ്ങുന്ന വെളുപ്പാന്‍ കാലത്ത് സിറ്റ്‌ഔട്ടില്‍ ഒറ്റയ്ക്കിരുന്ന് എന്നോടുതന്നെ തര്‍ക്കത്തിലേര്‍പ്പെടുമ്പോഴും ഞാന്‍ സന്തോഷിക്കുന്നു. വിവാഹിതനെങ്കിലും കൌമാരകാലത്ത് പഠിച്ച സ്വയംഭോഗം ഇന്നും മറന്നിട്ടില്ലെന്ന അറിവും എനിക്ക് സന്തോഷം നല്‍കുന്ന കാര്യംതന്നെ. ജീവിക്കാനറിയാത്തവന്‍ എന്ന് പ്രിയപ്പെട്ടവര്‍ ആത്മാര്‍ത്ഥതയോടെ പരിഭവിക്കുമ്പോഴും ജീവിക്കാന്‍ പഠിയ്ക്കാത്തത് എത്ര നന്നായി എന്ന ചിന്തയും മനസ്സില്‍ ആഹ്ലാദം നിറയ്ക്കാറുണ്ട്. ഞാന്‍ എഴുതുന്ന പോസ്റ്റുകള്‍ വായിക്കാനുള്ള സഹനശക്തി ഇപ്പോഴും പലരിലും ഉണ്ടെന്ന അറിവ് തരുന്ന സന്തോഷവും ചെറുതല്ല. 
8-എപ്പോഴാണ് എഴുതുന്നത്? മുന്നൊരുക്കങ്ങള്‍ എന്തെങ്കിലും ഉണ്ടോ? എഴുതുന്നതു, ഭാര്യ വായിച്ചു നോക്കാറുണ്ടോ?

നേരവും കാലവും എഴുത്തിനെ സ്വാധീനിച്ചിട്ടില്ല. ഏതെങ്കിലും ഒരു വിഷയം കണ്ടെത്തി അതിന്മേല്‍ കാര്യമായ പഠനം നടത്തി അടുക്കും ചിട്ടയോടും എഴുതുന്ന ഒരാളല്ല ഞാന്‍. മനസ്സില്‍ തോന്നുന്നത് അതേ പോലെ പകര്‍ത്തുന്നു. എഴുതുന്നവ രണ്ടാമതൊന്നുകൂടി വായിച്ച്, വേണ്ട തിരുത്തലുകള്‍ നടത്തി സാവധാനം വായനക്കാര്‍ക്ക് വിളമ്പുന്ന പക്വമതിയല്ല ഞാന്‍. ഞാന്‍ എഴുതിയ അപൂര്‍വ്വം ചില പോസ്റ്റുകളും ബ്ലോഗനയില്‍ വന്ന ഏതാനും കുറിപ്പുകളും ഭാര്യ വായിച്ചിട്ടുണ്ട്. എന്റെ എഴുത്തില്‍ അവള്‍ക്ക് കാര്യമായ മതിപ്പൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. എന്നെ ഒരു എഴുത്തുകാരനായി അവള്‍ക്ക് കാണാനുമാവില്ല. കാരണം അവളുടെ മനസ്സിലുള്ള എഴുത്തുകാര്‍ നല്ല കഷണ്ടിയും അല്ലെങ്കില്‍ വീതിയേറിയ നെറ്റിയും പിന്നെ മെല്ലിച്ച ശരീരപ്രകൃതക്കാരുമാണ്. മുടിഞ്ഞ മുടിയും ഒടുക്കത്തെ തടിയുമുള്ള എന്നില്‍ ഒരു എഴുത്തുകാരനുണ്ടെന്ന് പറഞ്ഞാല്‍ അവള്‍ ചിലപ്പോള്‍ ചിരിച്ചേക്കും.

9-ധാരാളം ഫോണ്‍ കോളുകളും സൌഹൃദങ്ങളും തേടിയെത്താറുണ്ടെങ്കിലും എന്തുകൊണ്ടോ പോങ്ങുമ്മൂടന്‍ അവയോടെല്ലാം പുറം തിരുഞ്ഞു നില്‍ക്കുന്നുവെന്ന പരാതി കേള്‍ക്കുന്നു. എന്താണ് പ്രശ്നം? ഹരി ഫോണ്‍ എടുക്കില്ല എന്നോരു പരാതി ബൂലോകത്ത് പല കൂട്ടുകാരും എന്നോട് പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് വേണ്ടിയുള്ള ഒരു ചോദ്യമാണിത്.
തീര്‍ച്ചയായും അത് സത്യമാണ്. വലിയൊരു മര്യാദകേടും. ക്ഷമിക്കുക. എന്റെ മനസ്സ്  എന്നോട് തീരെ  സഹകരിക്കാതെ ഇരിക്കുന്ന സമയങ്ങളിലാണ് പലപ്പോഴും കോളുകള്‍ വരിക. ആ സമയം ഫോണ്‍ എടുക്കാന്‍ തോന്നാറില്ല. വിളിക്കുന്നവരോടുള്ള സ്നേഹക്കുറവല്ല കാരണം. പഴയ നമ്പര്‍ നഷ്ടപ്പെട്ടു. 9605472565 എന്ന നമ്പറില്‍ ഇനി മേല്‍ എന്നെ കിട്ടും. ദയവായി ആര്‍ക്കും പരിഭവം തോന്നരുത്.
10-മലയാളത്തില്‍ പോങ്ങുമ്മൂടനു ഒരു ഇടം ഇണ്ടെന്നു മുഖ്യധാരാ മാധ്യമങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. ബ്ലൊഗനയില്‍ വരുന്ന സൃഷ്ടികള്‍ തന്നെ ഉദാഹരണം. എങ്കിലും പോങ്ങുമ്മൂടന്‍ അകാരണമായി  ഉള്‍‌വലിഞ്ഞു നില്‍ക്കുന്നു.  ഗൗരവമുള്ള സാഹിത്യപ്രവര്‍ത്തനത്തില്‍ മുന്നോട്ടു വരുവാന്‍ എന്താണ് തടസ്സം?

മലയാള സാഹിത്യലോകത്ത് എനിക്കെന്തു സ്ഥാനം?!! ബ്ലോഗനയില്‍ അഞ്ചാറ്‌ പ്രാവശ്യം എന്റെ കുറിപ്പുകള്‍ വന്നിരുന്നു. അത് വ്യക്തിപരമായി സന്തോഷകരം തന്നെ. കഴിവിനേക്കാള്‍ പൂതികൊണ്ട് എഴുതുന്ന ഒരുവനാണ് ഞാന്‍. മാതൃഭൂമി നല്‍കിയ പ്രോത്സാഹനം കടപ്പാടോടെ ഞാന്‍ ഓര്‍ക്കുകയും ചെയ്യുന്നു. ഞാന്‍ നല്ല എഴുത്തുകാരനല്ല. പക്ഷേ നല്ല വായനക്കാരനാണ്. നല്ല വായനക്കാരന്‍ എന്ന നിലയില്‍ എന്നിലെ എഴുത്തുകാരനെ അംഗീകരിക്കാന്‍ എനിക്കാവുന്നില്ല. എന്നേക്കാള്‍ എത്രയോ പ്രതിഭയുള്ള എഴുത്തുകാര്‍ ബൂലോകത്തുണ്ട്. സാഹിത്യപ്രവര്‍ത്തനത്തെ ഗൌരവമായി അവരൊക്കെ കാണട്ടെ. പട്ടി കുരച്ചാല്‍ പടി തുറക്കില്ലല്ലോ.
11-ശ്രീ.ഗായത്രി അശോകേട്ടനും, പോങ്ങുമ്മൂടനും  തമ്മിലുള്ള സൌഹൃദം എങ്ങിനെയാണുണ്ടായത്?

ഗായത്രി അശോകേട്ടനുമായുള്ള  ചങ്ങാത്തം എന്റെ സ്വകാര്യമായ അഭിമാനമാണ്. ഓര്‍ക്കൂട്ട് വഴി ലഭിച്ച ബന്ധമാണത്. കഴിഞ്ഞ 2 വര്‍ഷങ്ങളായി ദിവസം കുറഞ്ഞത്  3 മണിക്കൂറെങ്കിലും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു. .  സിനിമയെക്കുറിച്ച് ഇത്ര ആധികാരികമായ അറിവുള്ള ഒരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. അടൂര്‍ സാറിനോടൊപ്പം ഒരു പകല്‍ ചിലവഴിക്കാനും അദ്ദേഹത്തോടൊപ്പം ഉച്ചയൂണുകഴിക്കാനും ഒക്കെ സാധിച്ചത് അശോകേട്ടന്‍ കാരണമാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ന് അശോകേട്ടന് എന്നോട് പഴയ സൌഹൃദമില്ല. എന്നാല്‍ പരസ്പരമുള്ള സ്നേഹം അതുപോലെയുണ്ട്. സൌഹൃദത്തില്‍ കുറവു വന്നിട്ടുണ്ടെങ്കില്‍ കുറ്റം എന്റേതുമാത്രമാണ്.
12- “ല”ഹരിയില്‍ നിന്നും ഭക്ത”ഹരി”യിലേക്കുള്ള മാറ്റം ആഗ്രഹിച്ചിട്ടുണ്ടോ. അതിനായി ശ്രമിക്കാറുണ്ടോ?

ഇല്ല. ആഗ്രഹിച്ചിട്ടില്ല. ലഹരി ഈശ്വരനാണ്. സുരപാനം പ്രാര്‍ത്ഥനയും. ആ അര്‍ത്ഥത്തിലാണ് ഞാന്‍ ഭക്തഹരിയാവുന്നത്. ഈശ്വരന്‍ എന്ന  സങ്കല്പം സത്യമെങ്കില്‍ ആ ഈശ്വരന്‍ എന്റെ സ്നേഹിതന്‍ മാത്രമാണ്. എനിക്ക് ഭയം കൂടാതെ സമീപിക്കാനാവുന്ന എന്റെ ആത്മമിത്രം. എനിക്ക് ധൈര്യപൂര്‍വ്വം അസഭ്യം പോലും വിളിക്കാനാവുന്ന എന്റെ ചങ്ങാതി.
13-നല്ലത് ഉപദേശിക്കുന്നവരും ഹരിയുടെ ഉയര്‍ച്ച ആഗ്രഹിക്കുന്നവരുമായ നല്ല സുഹൃത്തുകള്‍ ഉണ്ടെന്നുകരുതുക.(കരുതുകയെന്നല്ല. അങ്ങിനെ അനേകമാളുകള്‍ ഉണ്ട്) അവരോട് എന്തൊക്കെ മാറ്റങ്ങള്‍ക്കായിരിക്കും ഉപദേശം തേടുക. 

ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ ഒരുപാട്  മാറേണ്ടതുണ്ടെന്ന ബോധ്യം എനിയ്ക്കുണ്ട്. എന്നെ സ്നേഹിക്കുന്ന, എന്റെ ഉയര്‍ച്ച ആഗ്രഹിക്കുന്ന ഒരുപാട് സ്നേഹിതരുണ്ടെന്ന കാര്യം മോട്ടേട്ടന്‍ പറയുമ്പോള്‍  അതെന്നെസന്തോഷിപ്പിക്കുന്നു. എന്ത് ഉപദേശമാണ് ഞാനവരോട് ചോദിക്കുക? ഒന്നേയുള്ളു. എനിക്കൊരു നല്ല മനുഷ്യനാവണം. എന്താണ് വഴി?
14- ഹരിയ്ക്ക് നല്ല സൌന്ദര്യബോധമുണ്ടെങ്കിലും, സ്വന്തം ശരീരസൌന്ദര്യത്തെ അത്ര ഗൌനിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരു പുരുഷന്റെ ഗ്രൂമിംഗ് വളരെ പ്രധാനപ്പെട്ടതാണ് എന്ന് തോന്നിയിട്ടുണ്ടോ? ശാശീരം പോലെ തന്നെ ശരീരഭാഷയും വളരെ
പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞാല്‍ അത് സമ്മതിക്കുമോ?


ഞാന്‍ രാവിലെയും വൈകിട്ടും പല്ലു തേയ്ക്കാറുണ്ട്. രണ്ടു നേരം കുളിക്കുകയും ചെയ്യും. ശരീരവൃത്തിയ്ക്ക് പ്രാധാന്യം നല്‍കുന്നുവെങ്കിലും ഞാന്‍ മറ്റു കാര്യങ്ങള്‍ അത്രകണ്ട് ശ്രദ്ധിയ്ക്കാറില്ല. ഉപജീവനമാര്‍ഗത്തിനായി ഞാന്‍ ചെയ്യുന്ന ജോലിയ്ക്ക് ശരീരസൌന്ദര്യം ആവശ്യമില്ല എന്നതുകൊണ്ടാവാം അത്രകണ്ട് അക്കാര്യം ഞാന്‍ ശ്രദ്ധിയ്ക്കാതെ പോയത്. ഭക്ഷണത്തോടുള്ള പ്രണയവും വ്യായാമത്തോടുള്ള പിണക്കവും എന്റെ ശരീരത്തെ യാതൊരു നാണവുമില്ലാതെ നാല് വശത്തേയ്ക്കും വളരാന്‍ പ്രേരിപ്പിയ്ക്കുന്നുണ്ട്. ശ്രദ്ധിയ്ക്കാം. മെച്ചപ്പെടാന്‍ ശ്രമിയ്ക്കാം.
15- പണ്ട് ഒരു കൃത്യമായ കാലയളവില്‍ പോസ്റ്റുകള്‍ ഇട്ടിരുന്ന പോങ്ങുമ്മൂടന്‍ ഇപ്പോള്‍ പോസ്റ്റുകള്‍ ഇടുന്നേയില്ല. എന്താണ് അതിനു കാരണം?

തീര്‍ച്ചയായും ആശയദാരിദ്ര്യമല്ല, മടിയാണ് കാരണം. എന്തിന് എന്ന തോന്നല്‍ വല്ലാതെ ബാധിച്ചു. ആ തോന്നലിനെ നിഷ്കരുണം ഞാന്‍ കൊന്നുതള്ളാം.
16- പോങ്ങുമ്മൂടന്റെ രാഷ്ടീയനിലപാട് എന്താണ്. പലപ്പോഴും എനിക്ക് പോങ്ങുമ്മൂടന്റെ  പോസ്റ്റുകളിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത് ഹരി പുലര്‍ത്തുന്ന ഇടതുപക്ഷനിലപാടുകള്‍ തന്നെയാണ്. രാഷ്ടീയബോധമുള്ള ഒരു കേരളീയന്‍ എന്ന നിലയില്‍ പാര്‍ട്ടിയെ എങ്ങനെ നോക്കിക്കാണുന്നു.

യാതൊരു നാണവുമില്ലാതെ പറയാം, ‘ഇപ്പോഴും‘ ഞാനൊരു ഇടതുപക്ഷ അനുഭാവി തന്നെയാണ്. എന്റെ പല പോസ്റ്റുകളിലും ഇടതുപക്ഷത്തിനെതിരായി എഴുതേണ്ടി വന്നിട്ടുണ്ട്. ആ പക്ഷത്തോടുള്ള എന്റെ ആത്മാര്‍ത്ഥത തന്നെയാണ് അങ്ങനെ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. സത്യത്തില്‍ പോരായ്മകള്‍ സംഭവിച്ചത് ഇടതുപക്ഷത്തിന് മാത്രമാണോ?. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും മൂല്യച്യുതി സംഭവിച്ചിരിക്കുന്നു. ഒപ്പം ക‌മ്യൂണിസ്റ്റ് പാര്‍ട്ടിയിലും എന്നേ പറയേണ്ടു. അത് പുതിയ കാലത്തിന്റെ ദുരന്തമാണ്.  ഞാന്‍ ജോലിനോക്കിയിരുന്ന സ്ഥാപനത്തിന്റെ ഏതാണ്ട്  അടുത്തായാണ് ഡി.സി.സിയുടെ ആസ്ഥാനം. കഴിഞ്ഞദിവസം അതിനുമുന്നിലുള്ള റോഡ് അരയന്നങ്ങളെപ്പോലെ തോന്നിച്ച ശുഭ്രവസ്ത്രധാരികളും മധ്യവയസ്കരുമായ ഒരുപറ്റം ‘യുവാക്കളെ‘ക്കൊണ്ടും നിരവധി വാഹനങ്ങളാലും നിറഞ്ഞിരുന്നു . യൂത്ത് കോണ്‍ഗ്രസിന്റെ ഇലക്ഷനാണ് നടക്കുന്നത്. അതുവഴി കടന്നുപോവുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത് കോണ്‍ഗ്രസ്സ് ആസ്ഥാനത്തിനു മുന്നിലായി പാര്‍ക്ക് ചെയ്തിരുന്ന 20 ലക്ഷത്തിനുമേല്‍ വിലവരുന്ന വെള്ള നിറത്തിലുള്ള ഒരു ടൊയോട്ട ഫോര്‍ച്ച്യൂണറിലായിരുന്നു. എനിക്കറിയാം അതിന്റെ ഉടമയെ. അത് പോങ്ങുമ്മൂടിനടുത്തുള്ള ചേന്തി എന്ന പ്രദേശത്തെ കുപ്രസിദ്ധ ഗുണ്ടയുടെ വാഹനമാണ്. ആള് നടേശമുതലാളിയുടെ വലം കൈയ്യും യൂത്തന്മാരുടെ ആളുമാണ്. അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും. പാരമ്പര്യമായി ധനികകുടുംബത്തില്‍ പെട്ട ആളോ, ഉന്നത വിദ്യാഭ്യാസമോ ഉയര്‍ന്ന ജോലിയോ ഒന്നുമില്ലാത്ത ഒരു പാവം ഗുണ്ട എങ്ങനെ 20 ലക്ഷത്തിനുമേലുള്ള വാഹനം വാങ്ങുന്നു?  ഇത്തരം സാമൂഹ്യവിരുദ്ധരുമായി കൈകോര്‍ത്തുകൊണ്ടല്ല ഒരു പാര്‍ട്ടിയും പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിയ്ക്കേണ്ടത്. സംഭവിച്ചുപോയ(?) പിഴവുകളും നയപരമായ പാളിച്ചകളും തിരുത്തി ശക്തമായ തിരിച്ചുവരവ് ഇടതുപക്ഷവും നടത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ആഗ്രഹിക്കുന്നു. 
17- എനിക്ക് തിരുവനന്തപുരത്തുള്ള ചില സൌഹൃദങ്ങളില്‍ നിന്നും കിട്ടിയ ചില വിവരങ്ങള്‍ അനുസരിച്ച് ഇനി പോങ്ങുമ്മൂടന്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളെ വിമര്‍ശിക്കരുത് എന്നു ഞാന്‍ അറിയിച്ചിരുന്നു. എന്നിരുന്നാലും പിന്നീട് ആരുടെയെങ്കിലും ഭീഷണി വന്നിരുന്നോ?

ഭീഷണി വന്നിരുന്നു. ഭയവും തോന്നിയിരുന്നു. അതുകൊണ്ട് തന്നെയാണ് തുടര്‍ന്ന് അത്തരം വിഷയങ്ങള്‍ എഴുതാതിരുന്നത്.
18- മനസമാധാനത്തോടെ ഉറങ്ങാന്‍ കഴിയാറുണ്ടോ? അങ്ങിനെ ഉറങ്ങാന്‍ കഴിയുക എന്നത് ആ വ്യക്തിയുടെ മഹാഭാഗ്യമാണെന്ന് തോന്നാറുണ്ടോ? അനുഭവം വിവരിക്കാമോ?

മോഷണം, വ്യഭിചാരം, തട്ടിപ്പ്, വെട്ടിപ്പ്, തീവ്രവാദപ്രവര്‍ത്തനം - ഇല്ല. ഒന്നുമില്ല. സമാധാനമായി ഉറങ്ങാന്‍ കഴിയാറുണ്ട്.

19- ഒരു സ്ത്രീ ഭാര്യയാവുമ്പോള്‍, അവര്‍ക്ക് വേണ്ട മൂന്ന് ഗുണങ്ങള്‍ എന്തൊക്കെയാവണമെന്നാണ് പൊങ്ങുമ്മൂടന്റെ നിലപാട്. ഭാര്യമാര്‍ സ്വന്തം ഭര്‍ത്താവിന്റെ സ്നേഹത്തില്‍ സെല്‍ഫിഷ് ആവുന്നതില്‍ തെറ്റുണ്ടോ?


ഉ:  1. ഒരു സ്ത്രീ ഭാര്യയാവുമ്പോള്‍  ഉറപ്പുവരുത്തേണ്ട ഏറ്റവും പ്രധാനകാര്യം മിനിമം അവള്‍
      ഒരു സ്ത്രീയെങ്കിലും ആവണമെന്നതാണ്.
2.   ദാമ്പത്യജീവിതത്തില്‍ കണ്ട സ്വപ്നങ്ങളുടെ അവശിഷ്ടം തേടാതിരിക്കുക. (പുരുഷനും 
      സ്ത്രീയ്ക്കും ബാധകം)
3.   ഒരിക്കലും കരിയാത്ത വേദനയില്ലാത്ത വ്രണമാണ് ദാമ്പത്യമെന്ന ബോധം പുലര്‍ത്തുക.                 
(പുരുഷനും   സ്ത്രീയ്ക്കും ബാധകം) -  സ്വാര്‍ത്ഥത പുലര്‍ത്തുന്നതില്‍ തെറ്റില്ല. എങ്കിലും അതൊഴിവാക്കിയാല്‍ ജീവിതം കൂടുതല്‍ സുന്ദരമാക്കാമെന്ന് തോന്നുന്നു.
20- ബ്ലോഗിലെ സൌഹൃദങ്ങള്‍ മൂല്യവത്താണെന്ന് തോന്നാറുണ്ടോ?

തീര്‍ച്ചയായും. എനിക്ക് ലഭിച്ച നല്ല സുഹൃത്തുക്കളില്‍ പലരും ബ്ലോഗില്‍ നിന്നാണ്. ധാരാളം സ്നേഹിതരുണ്ട് ആ ലിസ്റ്റില്‍. ആരുടെയും പേരെടുത്ത് പറയുന്നില്ല. ഒരുമിച്ച് പഠിച്ചവരേക്കാളും കളിച്ച് വളര്‍ന്നവരേക്കാളും സ്നേഹവും സഹായവും പിന്തുണയും പരിഗണനയും ആത്മാര്‍ത്ഥതയും ബ്ലോഗിലെ സ്നേഹിതരില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും നന്ദി.
21- സജിയച്ചായനെക്കുറിച്ച് മനോഹരമായ ഒരു പോസ്റ്റ് പോങ്ങുമ്മൂടന്‍ എഴുതിയിരുന്നു. അത് ബ്ലോഗനയിലും വന്നിരുന്നു. അത്തരം വ്യക്തിത്വങ്ങളുടെ പോസിറ്റീവ് എനര്‍ജി പോങ്ങുമ്മൂടന്റെ ജീവിതത്തെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

സജിച്ചേട്ടനോടൊത്ത് ചിലവഴിച്ച നിമിഷങ്ങള്‍ നല്‍കിയത് മഹത്തായ അനുഭവമാണ്. മാതൃകയാക്കാന്‍ കഴിയുന്ന ഒരു വ്യക്തിത്വം. അദ്ദേഹം എനിയ്ക്ക് ചങ്ങാതി മാത്രമല്ല സഹോദരതുല്യനായ ഒരു വ്യക്തികൂടിയാണ്. ഹൃദയം നിറയെ സ്നേഹവും മനസ്സ് നിറയെ മനസ്സാക്ഷിയുമുള്ള പ്രതിഭാശാലിയായ ഒരു മനുഷ്യന്‍. അദ്ദേഹവുമായുള്ള ചങ്ങാത്തം എന്റെ ഭാഗ്യമാണ്.
22- പോങ്ങുമ്മൂടന്‍ സ്വയം തിരുത്തലുകള്‍ എന്തൊക്കെയാണ് ജീവിതത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്? ഭയം എത്രത്തോളം ജീവിതത്തില്‍ സ്വാധിനിക്കുന്നുണ്ട്.?

എന്റെ ജീവിതത്തതില്‍ തിരുത്തുവാനുള്ളവയാണ് കൂടുതല്‍. തിരുത്തലുകള്‍ക്കായി ശ്രമിക്കുന്നു. പാമ്പ്, പട്ടി, പ്രേതം, പോലീസ്, പിണറായി ഇവയോടൊക്കെയാണ് ഭയം. ഇവയിലൊരു ഭയവും വെറും ഭയം മാത്രമായല്ലാതെ  ജീവിതത്തെ സ്വാധീനിക്കുന്നില്ല. 
23- ഒരു കുഞ്ഞു വളര്‍ന്നുവരുന്നതും, അവന്‍ ജീവിതമൂല്യങ്ങള്‍ പഠിച്ചുവരുന്നതും സ്വന്തം മാതാപിതാക്കളില്‍ നിന്നും, ആ കുഞ്ഞിന്റെ ജീവിത ചുറ്റുപാടില്‍ നിന്നുമാണ്. “ദൈവികി” നോട് എത്രത്തോളം നിങ്ങള്‍ നീതിപുലര്‍ത്തുണ്ട്?

100 ശതമാനവും നീതി പുലര്‍ത്തുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. സമൂഹത്തിന് ഉപകരിക്കുന്ന നല്ലൊരു മനുഷ്യനാക്കി ഞാനവനെ വളര്‍ത്താന്‍ ശ്രമിയ്ക്കും. എനിക്ക് ആയുസ്സുണ്ടെങ്കില്‍.  
24- കുടുംബജീവിതത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ വഴക്ക് സാധാരണമാണ്. നിങ്ങള്‍ തമ്മില്‍ വല്ല വഴക്കുമുണ്ടെങ്കില്‍ അത് ആ രാത്രിയില്‍ തന്നെ പരിഹരിക്കാന്‍ ശ്രമിക്കാറുണ്ടോ?

ഞാന്‍ വഴക്കിടാറില്ല. എന്നാല്‍ എന്നോട് വഴക്കിനുവരാന്‍ അവളെ പ്രേരിപ്പിയ്ക്കുന്ന കാരണങ്ങള്‍ ഞാന്‍ നിത്യവും സൃഷ്ടിയ്ക്കാറുണ്ട്. പരിഭവങ്ങളില്‍ നിന്നുണ്ടാവുന്ന വഴക്കുകള്‍ക്ക് ഒരു ദാമ്പത്യജീവിതത്തെ തകര്‍ക്കാന്‍ തക്ക ശക്തിയില്ലാത്തതിനാല്‍ ആ രാത്രി തന്നെ അത് പരിഹരിക്കണമെന്ന വാശി ഞാന്‍ കാണിക്കാറില്ല. 
25- എനിക്ക് ബൂലോകത്ത് രണ്ട് പേരോടാണ് കടപ്പാട്. ഒന്ന് സുനില്‍ പണിക്കരോടും പിന്നെ പോങ്ങുവിനോടും. സുനില്‍ പണിക്കര്‍ എനിക്ക് മൊട്ടത്തലയില്‍ എന്റെ രൂപഭാവം പതിച്ചുനല്‍കി. പോങ്ങ്സ് എന്നെ ബൂലോകത്തേക്ക് കൈ പിടിച്ച് കൊണ്ടുവന്നു. എവിടെയൊ പതറി നില്‍ക്കുന്ന പോങ്ങ്സിനെ വീണ്ടും ബൂലോകത്തേയ്ക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. നൂറ് കണക്കിന് ബ്ലോഗേഴ്സിന്റെ ആവശ്യമാണ് ഞാന്‍ പറയുന്നത്. സമ്മതിച്ചോ?

ആദ്യമായി ചേട്ടനെ മൊട്ടേട്ടാ എന്നു വിളിച്ചതും ഞാനല്ലേ?  മറക്കരുത്. :) പിന്നെ, എന്നോടുള്ള കടപ്പാട് മേപ്പടിയുള്ള 24 ചോദ്യങ്ങളില്‍ നിന്നും എനിയ്ക്ക് മനസ്സിലായി. :)


തീര്‍ച്ചയായും ഞാന്‍ ബ്ലോഗില്‍ സജീവമാകും മൊട്ടേട്ടാ. അടുത്ത പോസ്റ്റ് ഉടന്‍ തന്നെ കുറിയ്ക്കും. നന്ദി. 


Thursday, December 16, 2010

......മുലയുടെ അവകാശികള്‍.......


എന്റെ ജനനത്താലമ്മയ്ക്ക് കിട്ടിയതാണ്

പാല്‍ ചുരത്തും രണ്ട് മുലകള്‍
പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയെന്‍

കുഞ്ഞുശരീരമണച്ച് പുല്‍കി
ജീവന്റെ തുള്ളിയായെന്‍ 

നാവിലാദ്യമെത്തിയതമ്മതന്‍ മുലപ്പാല്‍.

എന്റെ ശരീരമാദ്യമറിഞ്ഞമ്മതന്‍ 

മുലകളെങ്ങിനെയന്യമായി
പുലര്‍ച്ചേ എനിക്കിന്ന് അമ്മതന്‍

മുലകളെങ്ങിനെയന്യമായി.
അറിയുന്നു ഞാനിന്നൊരാത്മ-

ബന്ധത്തിന്‍ തകര്‍ച്ചതന്‍ തുടക്കം.

ഇന്നമ്മതന്‍ മുലകളില്‍ ചെന്നിനായകം 

പുരട്ടിയെന്‍ മുലകുടി മാറ്റിയതച്ഛനതേകുന്നുവമ്മ 
സ്നേഹത്തോടെ നറുതേന്‍ പുരട്ടി.

ആരാണവകാശികള്‍ അമ്മതന്‍ മുലയ്ക്ക് 

ഞാനോ...എന്റെയച്ഛനോ?

Thursday, December 09, 2010

5 - ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. നിരക്ഷരന്‍)

ഇടക്കാലത്ത് ചില തിരക്കുകളാലും, ഒപ്പം ആഗ്രഹിച്ച ചില അഭിമുഖങ്ങള്‍ കിട്ടാത്തതിനാലും , അതിലേറെ എന്റെ മടി കാരണവും മുടങ്ങിപ്പോയ “ബ്ലാക്ക് & വൈറ്റ് അഭിമുഖം” വീണ്ടും ആരംഭിക്കുകയാണ്. 

യാതൊരു തരത്തിലുമുള്ള പരിചയപ്പെടുത്തലുകളും ആവിശ്യമില്ലാത്ത ശ്രീ. മനോജ് രവീന്ദ്രന്‍ എന്ന ബൂലോകത്തെ പ്രശസ്തനായ ബ്ലോഗര്‍ നിരക്ഷരനാണ് ഇപ്രാവിശ്യം അഭിമുഖത്തില്‍ വരുന്നത്. 

ഒരു വ്യക്തിയെന്ന നിലയില്‍ നിരക്ഷരനോട് എനിക്ക് ആദരവും ഒപ്പം അതിലേറെ അസൂയമാണെനിക്ക് തോന്നുന്നത്. സഹജീവികളോടും ഒപ്പം താന്‍ ജീവിക്കുന്ന ഭൂമിയോടും കാണിക്കുന്ന കരുതലും സഹാനുഭുതിയുമാണ് എനിക്ക് നിരക്ഷരനില്‍ ആദരവുണ്ടാക്കുന്നത്, എന്നാല്‍ മറിച്ച് അസൂയയുളവാക്കുന്നത്, അദ്ദേഹത്തിന്റെ സൌഹൃദത്തിന്റെ വ്യാപ്തിയും, അതിലൂടെ അനുഭവിക്കുന്ന ഊഷ്മളതയും ആലോചിച്ചിട്ടാണ്. നിരക്ഷരന്റെ കൂടെ ഒരു യാത്രയില്‍  സഹയാത്രികനാകാന്‍ ആഗ്രഹിക്കാത്ത ബ്ലോഗേഴ്സ് വളരെ കുറവായിരിക്കും. ഒരു പക്ഷെ നിരക്ഷരന്‍ എഴുതുന്ന യാത്രക്കുറിപ്പുകള്‍ വായിച്ച് അവര്‍ സ്വയം നിരക്ഷരന്‍ ആവുന്നുമുണ്ടാവാം. 

നിരക്ഷരന്‍ മനസ്സില്‍ ആഗ്രഹിക്കുന്ന കൂടുതല്‍ യാത്രകളും, കര്‍ത്തവ്യങ്ങളും,  ഒപ്പം സന്തോഷപ്രദമായ ഒരു ജീവിതവും കൈവരാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്.  

1. നിരക്ഷരനും മുഴുപ്പിലോങ്ങോട്ടുകാരിയും ഒപ്പം നേഹയും. കുടുംബത്തെക്കുറിച്ച് അല്പം. നേഹയ്ക്കുമാത്രമുള്ളതായിരിക്കുമോ ഈ അച്ഛനും, അമ്മയും.?
തെ.  മുഴുപ്പിലോങ്ങോട്ടുകാരിയല്ല..മുഴങ്ങോടിക്കാരി. അവര്‍ ജനിച്ച സ്ഥലമെന്ന നിലയ്ക്ക് പാസ്സ്പ്പോര്‍ട്ടില്‍ വരെ ആ സ്ഥലപ്പേരുണ്ട്. പക്ഷെ അവരാ സ്ഥലം കണ്ടിട്ടുപോലുമില്ല. അതില്‍ ഒരു കളിയാക്കലിനുള്ള സ്കോപ്പ് ഉണ്ടല്ലോ ? അതാണ് ഞാന്‍ ആ പേര് എഴുത്തിലൊക്കെ സൂചിപ്പിക്കുന്നത്. 



നിരക്ഷരന്‍ എന്നാല്‍ ...നിറയെ അക്ഷരങ്ങള്‍ക്കും, ഒരുപാട് നല്ല നല്ല എഴുത്തുകാര്‍ക്കും ഇടയില്‍ എഴുത്തിന്റെ മാസ്മരിക വശങ്ങള്‍ ഒന്നുമറിയാത്ത ഒരാള്‍ എന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. പലതരം ഒച്ചകള്‍ക്കും ബഹളങ്ങള്‍ക്കും ഇടയില്‍ നിശബ്ദത ആഗ്രഹിക്കുന്ന ഒരാളെന്നും വേണമെങ്കില്‍ പറയാം. നേഹയ്ക്ക് മാത്രമുള്ളതായിരിക്കുമോ ഈ അച്ഛനും അമ്മയും എന്ന ചോദ്യത്തിന് ഞങ്ങള്‍ക്കിനി കൂടുതല്‍ സന്താനങ്ങള്‍ ഉണ്ടാകില്ലേ /വേണ്ടേ  എന്നൊക്കെ കൂടെ അര്‍ത്ഥമുണ്ടോ ? അതോ മറ്റെന്തെങ്കിലുമാണോ ഉദ്ദേശിക്കുന്നത് ? എന്തായാലും നേഹയ്ക്ക് ഞങ്ങളല്ലാതെ വേറൊരു അച്ഛനും അമ്മയും ഉണ്ടാകാനുള്ള സാദ്ധ്യത ഇനിയില്ല :)
2. മനുഷ്യന്‍ സമ്പത്തിന്റെ കാര്യത്തില്‍ ഒത്തിരിയൊത്തിരി സ്വാര്‍ത്ഥനായിപോവുന്നുവെന്ന് ലോകം നിലവിളിക്കുമ്പോഴും, ബില്‍ഗേറ്റ്സും മറ്റും തന്റെ സ്വത്തിന്റെ 50% ചാരിറ്റിയ്ക്കായി മാറ്റിവയ്ക്കുന്നു. അണ്ണാര്‍ക്കണ്ണനും തന്നാലായത് എന്ന നിലയില്‍ നിരക്ഷരനും, നിരക്ഷരന്റെതായ കര്‍ത്തവ്യങ്ങള്‍ സമാനമനസ്ക്കരായ ഒത്തിരി കൂട്ടുകാരുമായി ചേര്‍ന്ന് ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു.ലൌകികസുഖങ്ങളില്‍ നിന്നും വ്യത്യസ്തമായ എന്തുതരം അനുഭൂതിയാണ് സഹായം സ്വീകരിക്കുന്ന ആളുകളുടെ വിടര്‍ന്ന ചിരിയില്‍ നിന്നും നിരക്ഷരന് കിട്ടുന്നത്?
നട്ടപ്രാന്തന്‍ കാണുന്ന നിരക്ഷരന്റെ പ്രവര്‍ത്തനങ്ങള്‍ ബൂലോകത്തേയും ഇന്റര്‍നെറ്റിലേയും സുഹൃത്തുക്കളുമായി ചേര്‍ന്നുള്ളതാണ്. അതില്‍ നിരക്ഷരന് മാത്രമായി അവകാശപ്പെടാന്‍ ഒന്നുമില്ല. കൊല്ലത്തില്‍ 6 മാസം ജോലിയൊന്നും ചെയ്യാത്ത ഒരാളായതുകൊണ്ട് ബൂലോക-ഇന്റര്‍നെറ്റ്  സുഹൃത്തുക്കള്‍ക്ക് വേണ്ടി അല്‍പ്പം സമയം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കുന്നു എന്ന് മാത്രം. അതിനായി നിരക്ഷരന്‍ ചിലവഴിക്കുന്ന സാമ്പത്തികം അവരാരും ചിലവാക്കുന്നതിന്റെ അടുത്ത് പോലും വരില്ല.  (ബില്‍ ഗേറ്റ്സിന് ഇവിടെന്ത് കാര്യം ? :) :)
എറണാകുളത്ത് മുരുകന്‍ എന്നൊരു ഓട്ടോറിക്ഷാ ഡ്രൈവറുണ്ട്. തെരുവിലെ കുട്ടികളുടെ ഉന്നമനത്തിനായി അഹോരാത്രം കഷ്ടപ്പെടുന്ന ഒരാളാണ് മുരുകള്‍. കിട്ടുന്ന പണത്തില്‍ ഭൂരിഭാഗവും കുട്ടികള്‍ക്കായി ചിലവാക്കുന്ന ഒരു ചെറുപ്പക്കാരന്‍. ഒരിക്കല്‍ വനിതയില്‍ വന്ന ഒരു ലേഖനത്തിലൂടെയാണ് മുരുകനെപ്പറ്റി ഞാന്‍ മനസ്സിലാക്കുന്നത്. പിന്നീട് ഒന്നുരണ്ടുപ്രാവശ്യം വിളിച്ച് സംസാരിച്ചിട്ടുമുണ്ട്. തെരുവുകുട്ടികളുടെ കാര്യത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനായി ഒരു പുസ്തകം തന്നെ സ്വന്തമായി മുരുകന്‍ എഴുതിയിട്ടുണ്ട്. പക്ഷെ അത് പ്രിന്റ് ചെയ്ത് ഇറക്കാനുള്ള പണം ആ സാധുവിന്റെ കൈയ്യില്‍ ഇല്ല. ഈയടുത്ത് ഞാന്‍ പരിചയപ്പെട്ട വയനാട്ടുകാരനായ കുഞ്ഞഹമ്മദിക്കയും ഇതുപോലെ താഴേക്കിടയില്‍ നിന്നുകൊണ്ടുതന്നെ മുഴുവന്‍ സമയവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരാണ്. ബില്‍ ഗേറ്റ്‌സ്, നിരക്ഷരന്‍ എന്നീ പേരുകള്‍ മുരുകന്റേയും കുഞ്ഞഹമ്മദിക്കയുടേയും കൂടെ  ചേര്‍ത്ത് പറയാന്‍ പോലും യോഗ്യതയില്ലാത്തതാണ്.


 ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ക്കേ ചെയ്യുന്നതാണ്. അന്ന് മുതല്‍ ബ്ലോഗ് ലോകത്ത് വരുന്നതുവരെ അതിനൊക്കെ ഒരു രഹസ്യസ്വഭാവം ഉണ്ടായിരുന്നു. ഇപ്പോള്‍ അതില്ല എന്ന വ്യത്യാസം മാത്രം. അതുകൊണ്ടുതന്നെ അന്ന് കിട്ടിയിരുന്ന സന്തോഷവും ചാരിതാര്‍ത്ഥ്യവും ഇപ്പോള്‍ കിട്ടുന്നില്ല. വിമര്‍ശനങ്ങള്‍ തന്നെയാണ് പ്രധാന കാരണം. ഇത്തരം കാര്യങ്ങള്‍ക്ക് ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുത് എന്ന രീതി തന്നെയാണ് നല്ലത്.  
3. സ്വന്തം രാഷ്ട്രീയവും, മതപരവുമായ അസ്ഥിത്വവും തുറന്നു പറയുന്നതില്‍ നിരക്ഷരന്‍ ഓടിയൊളിക്കുന്നുവെന്ന വിമര്‍ശനത്തെ എങ്ങിനെ കാണുന്നു?.
അതൊരു ശരിയായ വിമര്‍ശനമാണ്. രാഷ്ട്രീയവും മതപരവുമായ കാര്യങ്ങള്‍ എത്ര നേരം വേണമെങ്കിലും സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ്.  പക്ഷെ അത്തരം സംസാരങ്ങള്‍ നല്ല രീതിയില്‍ അല്ലെങ്കില്‍ സമാനമായ രീതിയില്‍ മനസ്സിലാക്കാനും ചര്‍ച്ച ചെയ്യാനും പോന്ന വ്യക്തികള്‍ കുറവാണ് ഇന്നത്തെ സമൂഹത്തില്‍. എന്റെ മതമാണ് മികച്ചത്, എന്റെ പാര്‍ട്ടിയാണ് മികച്ചത് എന്ന്  ബാലിശമായി സംസാരിക്കുന്നവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലല്ലോ ? സ്വാഭാവികമായും ഇത്തരം ചര്‍ച്ചകള്‍  സ്പര്‍ദ്ധയിലേക്ക് എത്തിച്ചേരുന്ന കാഴ്ച്ചയാണ് ചുറ്റുമൊക്കെ കാണുന്നത്.  ഇക്കാര്യത്തില്‍ ഈയിടെ ബ്ലോഗര്‍ സജി മാര്‍ക്കോസ് പറഞ്ഞ ഒരു വരി ഒരു മഹത് വചനമായിത്തന്നെയാണ് ഞാന്‍ കാണുന്നത്. “ തീരെ സമയമില്ല വഴക്കുണ്ടാക്കി നടക്കാന്‍. വേറെ എന്തൊക്കെ നല്ല കാര്യങ്ങള്‍ കിടക്കുന്നു. അതില്‍ ശ്രദ്ധ ചെലുത്താമല്ലോ ? ”


ഓടിയൊളിക്കുന്നതല്ല, ഒഴിവായി നില്‍ക്കുന്നതാണ്. ഈ രണ്ട് വിഷയത്തിലും വ്യക്തമായ കാഴ്ച്ചപ്പാടുകള്‍ ഉള്ള ഒരാളാണ് ഞാന്‍.  മതപരമായ അസ്ഥിത്വം വേണമെങ്കില്‍ ഇപ്പോള്‍ വ്യക്തമാക്കാം. ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. പക്ഷെ കൃത്യമായി അമ്പലത്തില്‍ പോകുകയോ പ്രാര്‍ത്ഥനകളില്‍ മുഴുകുകയോ പതിവില്ല. ശാന്തതയും നിശബ്ദതയും ഉള്ള എല്ലാ മതസ്ഥരുടേയും ദേവായലങ്ങളില്‍ നിശബ്ദമായി ഇരുന്ന് നോക്കിയിട്ടുണ്ട്. എല്ലായിടത്തുനിന്നും കിട്ടിയത് ഒരേ തരത്തിലുള്ള ശാന്തതയും സമാധാനവും തന്നെയായിരുന്നു. ഒച്ചപ്പാടും ബഹളവും ഉള്ള ഒരു ദേവാലയത്തിലും മരുന്നിന് പോലും ദൈവമില്ല, അവിടൊക്കെ പോകുന്നത് വീഗാലാന്റില്‍ പോകുന്നതുപോലെ ഒരു പ്രക്രിയ മാത്രമാണെന്നും ഞാന്‍ വിശ്വസിക്കുന്നു.
രാഷ്ട്രീയവും മതവും വളരെ ഡെലിക്കേറ്റായിട്ടുള്ള 2 വിഷയങ്ങളാണ്. പ്രതിപക്ഷ ബഹുമാനത്തൊടെ, സഹിഷ്ണുതയോടെ, ഈ രണ്ട് വിഷയവും സംസാരിക്കാനും കൈകാര്യം ചെയ്യാനും കഴിവുള്ളവര്‍ വളരെ കുറവാണ് നമുക്കിടയില്‍ /ജനങ്ങള്‍ക്കിടയില്‍‍. അവരവര്‍ വിശ്വസിക്കുന്ന/പിന്തുടരുന്ന  മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും പിഴവുകളെപ്പോലും  പിന്താങ്ങുന്ന തരത്തിലാണ് ബഹുഭൂരിപക്ഷത്തിന്റേയും സംസാരവും പ്രവര്‍ത്തനങ്ങളും. ഈ പ്രവണത ശത്രുത ഉണ്ടാക്കാന്‍ മാത്രമേ ഉപകരിക്കൂ. ഈ 2 വിഷയങ്ങള്‍ സംസാരിക്കാതിരുന്നിട്ടും ആവശ്യത്തിലധികം ശത്രുക്കള്‍ ഇപ്പോള്‍ത്തന്നെ എനിക്കുണ്ട്. ശത്രുത സമ്പാദിക്കാനല്ല ഞാനിവിടെ കിടന്ന് കറങ്ങുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ ശത്രുക്കളെ ഉണ്ടാക്കാതിരിക്കാനായി ഈ വിഷയങ്ങള്‍ സംസാരിക്കാതെ നില്‍ക്കുന്നു എന്ന് മാത്രം.  വിമര്‍ശകരുടെ ഭാഗത്ത് നിന്ന് നോക്കിയാല്‍ ഓടിയൊളിക്കുന്നതായി തന്നെ തോന്നാം. അതിനെ തെറ്റ് പറയാനാവില്ല. ഒരു ഒളിച്ചോട്ടം കൊണ്ട് ബൂലോകത്തും ഭൂലോകത്തും കുറച്ചെങ്കിലും സ്വസ്ഥതയും സമാധാനവും എന്റെ വകയായി സംഭാവന ചെയ്യാനാകുമെങ്കില്‍ ആ ഒളിച്ചോട്ടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. 
4. ഭൂലോകത്തിന്റെ ഏതോ കോണിലിരുന്ന രണ്ട് വ്യക്തികളായ നിരക്ഷരനും,സജി അച്ചായനും ബൂലോകയാത്രകളില്‍ ഒന്നിക്കാനുണ്ടായ സാഹചര്യവും, ഒപ്പം നിങ്ങളെ യോജിപ്പിക്കുന്ന കെമിസ്ടിയും എന്താണ്?
ഭൂലോകത്തിന്റെ ഏത് ഭാഗത്ത് ജീവിച്ചാലും,  സമാന മനസ്സുകള്‍ തമ്മില്‍ തിരിച്ചറിയാന്‍ അധികം കാലതാമസം ഉണ്ടായെന്ന് വരില്ല. അച്ചായനെ ഞാന്‍ ആദ്യമായി കാണുന്നത് 2008 ലെ ചെറായി ബ്ലോഗ് മീറ്റില്‍ വെച്ചാണ്. അതിന് മുന്‍പ് അദ്ദേഹവുമായി ഫോണില്‍ ആദ്യമായി സംസാരിക്കുന്നതും ചെറായിലുള്ള മറ്റൊരു ബ്ലോഗ് സുഹൃത്തിന്റെ വീട്ടില്‍ വെച്ച് ആ വ്യക്തിയുടെ ഫോണിലൂടെയാണ്. രസതന്ത്രം അപ്പോള്‍ത്തന്നെ ആരംഭിച്ചുകഴിഞ്ഞിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ബഹറിനില്‍ വെച്ചും അദ്ദേഹവുമായി പല പ്രാവശ്യം കാണാനിടയായി.  അന്ന് ഒരാഴ്ച്ചയോളം ബഹറിനിലെ ഓരോ മുക്കിലും മൂലയിലും അച്ചായനുമായി കറങ്ങിനടക്കാന്‍ അവസരമുണ്ടായി. പിന്നീട്  നാട്ടില്‍ ‘പെരിയാറിന്റെ ഉത്ഭവം തേടി’ ഒരു വലിയ ട്രെക്കിങ്ങ്  പ്ലാന്‍ ചെയ്തെങ്കിലും, ചില സാങ്കേതിക കാരണങ്ങളാല്‍ അത്  ചെയ്യാനായില്ല. അതിന് പകരമായി മറ്റൊരു വ്യത്യസ്തമായ യാത്ര ചെയ്യണമെന്നുണ്ടായിരുന്നു. ഇക്കഴിഞ്ഞ മാസം ഞങ്ങള്‍ ഒരുമിച്ച് നാട്ടിലെത്തി അങ്ങനൊരു യാത്ര ചെയ്യുകയുണ്ടായി. രസതന്ത്രം നന്നായി വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ടെന്നുള്ളതിനേക്കാള്‍ അച്ചായനുമായി യാത്ര ചെയ്യുമ്പോള്‍ മാത്തമാറ്റിക്‍സും എക്കണോമിക്സും നല്ല രീതിയില്‍ തന്നെ പോകുന്നുണ്ടെന്നാണ് എന്റെ അനുഭവം.  ബഹറിനില്‍ കറങ്ങിനടന്നതിന്റെ എല്ലാ ചിലവുകളും അച്ചായനാണ് വഹിച്ചത്. സ്ഥിരമായി അച്ചായനെ ‘വഹിക്കാ‘മല്ലോ എന്ന ദുഷ്‌ചിന്തയും കൂടെ എന്റെ മനസ്സില്‍ ഉണ്ടെന്ന് അദ്ദേഹത്തിന് ഇതുവരെ പിടികിട്ടിയിട്ടില്ലെന്ന് തോന്നുന്നു. 
5. ഒരു വ്യക്തിയെന്ന നിലയില്‍ മാതൃകാപരമാ‍യതും ഒപ്പം സാമൂഹികപ്രതിബദ്ധതയുമുള്ള ഒരു മനുഷ്യനാവാന്‍ നിരക്ഷരന്റെ അച്ഛനും അമ്മയും എത്രത്തോളം ജീവിതത്തില്‍ സ്വാധിനിച്ചിട്ടുണ്ട്?
അച്ഛനും അമ്മയും അദ്ധ്യാപകരായിരുന്നു. അദ്ധ്യാപകര്‍ സാമൂഹ്യപ്രതിബദ്ധത വളരെ കൂടുതലുള്ള അല്ലെങ്കില്‍ വളരെ കൂടുതല്‍ കാണിക്കേണ്ട ഒരു വിഭാഗം  ആള്‍ക്കാരാണ്. തീര്‍ച്ചയായും അവരുടെ ജീവിതരീതികള്‍ തന്നെയാണ് ഞാനും പിന്തുടര്‍ന്നിട്ടുള്ളത്.
6. കുറ്റബോധം കൊണ്ട് സ്വന്തം ഭാര്യയുടെ മാറില്‍ ചാരി കരഞ്ഞ സംഭവങ്ങള്‍ ഉണ്ടോ ? അതുപോലെ സ്വന്തം ഭാര്യയില്‍ അഭിമാനം കൊണ്ട നിമിഷങ്ങള്‍  പറയാമോ?
ഒരുപാടുണ്ടായിട്ടുണ്ട്. അത്തരം സിറ്റ്വേഷനുകള്‍ അവര്‍ കൈകാര്യം ചെയ്യുന്ന രീതി തന്നെ അഭിമാനം കൊള്ളാന്‍ പോന്നതാണ്. എല്ലാം അക്കമിട്ട് പറയണമെങ്കില്‍ ഈ ഇന്റര്‍വ്യൂ 125 കാണ്ഡങ്ങള്‍ എങ്കിലും ആക്കി മാറ്റുന്നതായിരിക്കും അഭികാമ്യം :)
7. നിരക്ഷരന്‍ ഒരു മതവിശ്വാസിയാണോ അതോ ആത്മിയവാദിയാണോ ? വിശദികരിക്കാമോ?
ഞാനങ്ങനെ ‘ഒരു‘ മതത്തില്‍ മാത്രം വിശ്വസിക്കുന്ന ആളല്ല. എല്ലാം മതങ്ങളിലും വിശ്വസിക്കുന്നു. മതങ്ങള്‍ മനുഷ്യന്റെ നന്മയ്ക്ക് ഉതകാതെ സമൂഹത്തിന്റെ നാശത്തിനായി വര്‍ത്തിക്കുന്ന ഒരു തലത്തിലേക്ക് കൂപ്പുകുത്തി, നിലവാരത്തകര്‍ച്ച നേരിടുന്ന ഈ കാലഘട്ടത്തില്‍ എല്ലാ മതങ്ങളിലും ഉള്ള വിശ്വാസം കുറഞ്ഞിട്ടുണ്ടെന്നതാണ് സത്യം.
ആത്മീയത എന്നത് എന്താണെന്ന് ആദ്യം നിരക്ഷരനായ എനിക്ക് പറഞ്ഞ് തരേണ്ടി വരും ആ ചോദ്യത്തിന് ഉത്തരം തരണമെങ്കില്‍. ഒന്നുമാത്രം പറയാം. ഈശ്വരന്‍ എന്ന് എല്ലാവരും പറയുന്ന ഒരു സംഭവമുണ്ടല്ലോ ? അതിനെ ‘പ്രകൃതി‘ എന്ന് മറ്റൊരു പേരിട്ട് ഞാനും വിശ്വസിക്കുന്നുണ്ട്.  മഴ എങ്ങനെ പെയ്യുന്നു? ഇടിവെട്ടുന്നത് എങ്ങനെ ? ഋതുക്കള്‍ മാറി വരുന്നത് എങ്ങനെ ? കാറ്റടിക്കുന്നത് എങ്ങനെ ? ഭൂകമ്പകളും, സുനാമികളും ഉണ്ടാകുന്നത് എങ്ങനെ ? ബിഗ് ബാങ്ങ് ഉണ്ടായത് എങ്ങനെ ? ഇപ്പറഞ്ഞ എല്ലാ കാര്യങ്ങള്‍ക്കും ശാസ്ത്രീയമായ വിശദീകരണം നമുക്കുണ്ട്. ഈ ഭൂമിക്കും അതുള്‍ക്കൊള്ളുന്ന സൌരയൂധത്തിനും അപ്പുറം പിന്നേയും അനേകമനേകം കാര്യങ്ങള്‍ നമ്മള്‍ക്കറിയാം. ഇതിന്റെയൊക്കെ ശാസ്ത്രീയവശങ്ങള്‍ / വിശദീകരണങ്ങള്‍ നിലനില്‍ക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോള്‍ത്തന്നെ ഇതിന്റെയെല്ലാം നിയന്ത്രണം പ്രകൃതിയിലാണെന്നാണ് എന്റെ കാഴ്ച്ചപ്പാട്. ദൈവത്തിന്റെ, നേരിട്ട് കാണാനാവുന്ന ഓരോരോ നീക്കങ്ങളാണ് കാറ്റും മഴയും വെയിലും വസന്തവും സുനാമിയും ഉരുള്‍പൊട്ടലും ഇടിമിന്നലുമൊക്കെ. ഏതോ ഒരു സൂപ്പര്‍ പവര്‍ ഇതൊക്കെയും നിയന്ത്രിക്കുന്നുണ്ട്. ആ പവറിനെ ദൈവമെന്ന് /പ്രകൃതിയെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഒരു മരം വെട്ടുമ്പോളോ ഒരു മല ഇടിക്കപ്പെടുമ്പോഴോ വിലപിക്കാത്തവന് ഏതെങ്കിലും ഒരു ആരാധനാലയം തകര്‍ക്കപ്പെടുമ്പോള്‍ വികാരം കൊള്ളാന്‍ അവകാശമില്ലെന്ന് ഞാന്‍ പറയും.  എന്റെ മതവിശ്വാസവും ആത്മീയതയും ഇപ്പറഞ്ഞ വരികളില്‍ എവിടെയെങ്കിലും ഒളിഞ്ഞിരുപ്പുണ്ടെങ്കില്‍ താങ്കള്‍ക്കത് വ്യാഖ്യാനിച്ചെടുക്കാം. ഇതില്‍ക്കൂടുതല്‍ വിശദീകരിക്കാനുള്ള അക്ഷരാഭ്യാസം എനിക്കില്ല. 
8. ബ്ലോഗിംഗ് ജീവിതത്തില്‍ കൊണ്ടുവന്നുതന്ന അനേകായിരം സൌഹൃദത്തെ എങ്ങിനെ വിലയിരുത്തുന്നു?
ഒരു സ്വപ്നം പോലെ മനോഹരമാണത്. സ്കൂള്‍,  കോളേജ് , ജോലി തലങ്ങളില്‍ നിന്നെല്ലാം കിട്ടിയിട്ടുള്ള സൌഹൃദങ്ങള്‍ പലതും ആ കാലഘട്ടങ്ങള്‍ കഴിയുന്നതോടെ കുറഞ്ഞ് വരുകയും പലതും നഷ്ടപ്പെടുകയുമാണ് ഉണ്ടാകുന്നത്. ബ്ലോഗിങ്ങില്‍ / ഇന്റര്‍നെറ്റില്‍ നിന്ന് കിട്ടിയിട്ടുള്ള പല സുഹൃത്തുക്കളേയും നേരില്‍ കണ്ടിട്ടുപോലുമില്ല. എന്നിരുന്നാലും ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ കഴിയുന്ന ഇവരെയൊക്കെ എന്നെങ്കിലും നേരില്‍ കാണാമെന്നുള്ള പ്രതീക്ഷയ്ക്ക് ഒരു മധുരസ്വപ്നത്തിന്റെ സുഖമുണ്ട്. ചില രാജ്യങ്ങളില്‍ / സ്ഥലങ്ങളില്‍ യാത്ര പോകേണ്ടി വന്നപ്പോള്‍ അവിടെയൊക്കെയുള്ള ഇതുവരെ കാണാത്ത സുഹൃത്തുക്കള്‍, എല്ലാ സൌകര്യങ്ങളും ഒരുക്കിത്തന്ന് കൂടെ നിന്നതുപോലുള്ള അനുഭവങ്ങള്‍ വളരെ ഹൃദ്യമാണ്, മനസ്സില്‍ തട്ടുന്നതാണ്. എത്രയോ രാജ്യങ്ങളിലേക്ക് ഇവരില്‍ പലരില്‍ നിന്നും യാത്രാക്ഷണം കിട്ടിയിരിക്കുന്നു! ബ്ലോഗിങ്ങ് ജീവിതം തുടങ്ങിയില്ലായിരുന്നെങ്കില്‍ നഷ്ടപ്പെടുമായിരുന്ന അനുഭവങ്ങളാണ് അതൊക്കെ. ഈ സൌഹൃദങ്ങളുടെയൊക്കെ ഊഷ്മളത അനിര്‍വ്വചനീയമാണ്.  
9. മനോജ് രവീന്ദ്രന്‍ എന്ന വ്യക്തി, നിരക്ഷരന്‍ എന്ന ബ്ലോഗറെ എങ്ങിനെ നോക്കിക്കാണുന്നു? മനോജ് രവീന്ദ്രനില്ലാതത എന്തൊക്കെ ഗുണങ്ങാളാണ് നിരക്ഷരനുള്ളത്.?
മനോജ് രവീന്ദ്രന്‍ എന്ന വ്യക്തി ക്ഷിപ്രകോപിയാണ്, അല്‍പ്പനാണ്, അസൂയാലുവാണ്, അഹങ്കാരിയാണ്. അയാള്‍ക്ക് വിദ്യാഭ്യാസമുണ്ടായിരിക്കാം. പക്ഷെ ഒരു മനുഷ്യനുണ്ടാകേണ്ട മറ്റ് പല നല്ല ഗുണങ്ങളും അയാള്‍ക്കില്ല. അക്ഷരാഭ്യാസമില്ലെങ്കിലും നിരക്ഷരന് അയാളുടെ കോപം മനോജ് രവീന്ദ്രനേക്കാള്‍ നന്നായി നിയന്ത്രിക്കാനാകുന്നുണ്ട്.
ഉദാഹരണത്തിന്റെ ഒരു ബ്ലോഗ് പോസ്റ്റില്‍ കമന്റിടുന്ന കാര്യമെടുക്കാം. മനോജ് രവീന്ദ്രന്‍ എന്നയാള്‍ ബ്ലോഗ് ലോകത്തിന് വെളിയിലാണല്ലോ ? മേല്‍പ്പറഞ്ഞ ബ്ലോഗ് പോസ്റ്റ്, ബ്ലോഗനയില്‍ വന്നെന്ന് കരുതുക. അത് എഴുതിയ ആള്‍ മനോജ് രവീന്ദ്രന്റെ മുന്നില്‍ ഇരിക്കുന്നെന്നും മനോജ് രവീന്ദ്രനെ ആ പോസ്റ്റ് പ്രകോപിപ്പിച്ചെന്നും കരുതുക.  ഉള്ളില്‍ തോന്നിയ കാര്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ഒരു നിയന്ത്രണവുമില്ലാതെ എഴുത്തുകാരന്റെ മുഖത്തടിച്ചതുപോലെ വിളിച്ച് പറഞ്ഞ് അദ്ദേഹത്തേയും പ്രകോപിപ്പിച്ചെന്ന് വരും, മനോജ് രവീന്ദ്രന്‍ എന്ന വ്യക്തി.   
ഇതേ പോസ്റ്റ് ബ്ലോഗില്‍ ഓണ്‍ലൈന്‍ ആയി വായിച്ച് ഇതേ വികാരത്തോടെ ഒരു കമന്റ് പോസ്റ്റ് ചെയ്യാന്‍ നിരക്ഷരനാകില്ല. അങ്ങനൊരു കമന്റ് എഴുതി വരുമ്പോഴേക്കും നിരക്ഷരന്‍ എന്ന ബ്ലോഗര്‍ മനസ്സിലാക്കിയിരിക്കും അത് പബ്ലിഷ് ചെയ്യാന്‍ പാടില്ലാത്തതാണെന്ന്. ചുരുക്കിപ്പറഞ്ഞാല്‍ ഓണ്‍ലൈനും, നേര്‍ക്ക് നേരും തമ്മിലുള്ള എല്ലാ വ്യത്യാസങ്ങളും മനോജ് രവീന്ദ്രനും, നിരക്ഷരനും തമ്മില്‍ കണ്ടെന്ന് വരാം.
10. ബ്ലോഗില്‍ നിരക്ഷരന്‍ പുലര്‍ത്തുന്ന സ്ത്രീസൌഹൃദത്തെ ഭാര്യ എങ്ങിനെ നോക്കിക്കാണുന്നു. സ്വകാര്യതകള്‍ ബ്ലോഗ് അപഹരിക്കുന്നുവെന്ന് ഭാര്യയ്ക്ക് തോന്നിയിട്ടുണ്ടോ?
ബ്ലോഗില്‍ നിന്നുള്ള വളരെ അടുത്ത സ്ത്രീ സുഹൃത്തുക്കളെയൊക്കെ ഭാര്യയ്ക്കറിയാം. അതില്‍ പലരും ഇതിനകം അവരുടേയും സുഹൃത്തുക്കളായി മാറിയിട്ടുമുണ്ട്. മറ്റ് സ്ത്രീ സുഹൃത്തുക്കളെ എന്തെങ്കിലും ആവശ്യം വരുന്ന സമയത്ത് അപ്പപ്പോള്‍ പരിചയപ്പെടുത്താറുണ്ട്. ഇവരെയൊക്കെ എന്റെ ഭാര്യ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് ... ഞാന്‍ തന്നെ ഇവരില്‍ പലരേയും കണ്ടിട്ടില്ല. പിന്നെങ്ങിനാ എന്റെ ഭാര്യ നോക്കിക്കാണുന്നത് ? :) :)
സ്വകാര്യത അപഹരിച്ചെന്ന് തോന്നുന്നില്ല, പക്ഷെ അവര്‍ക്കായി കൊടുക്കേണ്ട സമയം കൂടെ ബ്ലോഗ് അപഹരിച്ചെന്ന് പരാതിയുണ്ട്. ഒഴിവുദിവസങ്ങള്‍ തള്ളിനീക്കാനായിട്ടാണ് ബ്ലോഗിങ്ങ് തുടങ്ങിയത് തന്നെ. അതിപ്പോള്‍ ഒഴിവില്ലാത്ത സമയത്തേക്ക് കൂടെ കടന്നിട്ടുണ്ടെന്ന പരാതി കഴമ്പുള്ളതാണ്. നിവൃത്തിയില്ലാത്തതുകൊണ്ട് സഹിച്ചുപോകുന്നതാകാനേ തരമുള്ളൂ :)
11. നിരക്ഷരന്‍ ഇഷ്ടപ്പെടുന്ന കേരളത്തിലെ രാഷ്ടീയ നേതാക്കള്‍ ആരൊക്കെ, അതിനുള്ള കാരണങ്ങള്‍?
മണ്‍മറഞ്ഞ് പോയവരില്‍ എ.കെ.ജി.  സ്വയം സഹകരിച്ച് നല്ല നിലയില്‍  എന്ന ഒരു സ്ഥാപനം (കോഫി ഹൌസ്) നടത്തി കുറേയേറേ അണികള്‍ക്ക് / ജനങ്ങള്‍ക്ക് ജീവിതമാര്‍ഗ്ഗം ഉണ്ടാക്കാന്‍ സഹായിച്ചതുകൊണ്ടും കോഫി ഹൌസിലെ മസാല ദോശയും കോള്‍ഡ് കോഫിയും ഇഷ്ടമായതുകൊണ്ടാണ് എ.കെ.ജി.യോട്  ഈ ഇഷ്ടം. അതുപോലെ മറ്റേതെങ്കിലും രാഷ്ട്രീയ നേതാവ് തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി ഒരു സ്ഥാപനം ഉണ്ടാക്കിയിട്ടുണ്ടോ ആവോ ? (ഞാന്‍ നിരക്ഷരനാണെന്ന് അറിയാമല്ലോ ?) മണ്‍‌മറഞ്ഞ് പോയവരില്‍ മറ്റൊരു വ്യക്തി ഇ.കെ. നായനാരാണ്. കൊച്ചുകുട്ടികളെപ്പോലെയുള്ള  പെരുമാറ്റവും സംസാരവും അതിലെ നര്‍മ്മവുമാണ് അദ്ദേഹത്തോട് ഇഷ്ടം തോന്നിക്കുന്നത്. നേരിട്ട് എനിക്ക് സഹായങ്ങള്‍ തന്നിട്ടുള്ള എല്ലാ രാഷ്ട്രീയക്കാരേയും എനിക്കിഷ്ടം തന്നെയാണ്. മുല്ലപ്പള്ളി രാമചന്ദ്രനും, ഒരു ബ്ലോഗര്‍ കൂടെയായ ലതികാ സുഭാഷും, അവരുടെ ഭര്‍ത്താവ് കെ.ആര്‍. സുഭാഷുമൊക്കെ അക്കൂട്ടത്തില്‍ പെടും.
12. ‘സേവ് മുല്ലപ്പെരിയാര്‍ ഡാം” എന്ന പ്രഖ്യാപിതലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നിരക്ഷരനും സംഘവും, ആ മൂവ്മെന്റിന്റെ ഇന്നത്തെ അവസ്ഥയൊന്ന് വിവരിക്കാമോ?
‘സേവ് മുല്ലപ്പെരിയാര്‍ ഡാം‘ അല്ല,  ‘സേവ് കേരള‘യാണ് ശരി. മുല്ലപ്പെരിയാര്‍ ഡാമിന്റെ കാലാവധി കഴിഞ്ഞു. അതിനെ രക്ഷപ്പെടുത്താന്‍ ഇനി ആര്‍ക്കുമാവില്ല. നിരക്ഷരനും കൂട്ടരും അങ്ങനെ പ്രത്യേകിച്ചൊരു ലക്ഷ്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഡാം പൊട്ടിവരുന്ന മലവെള്ളപ്പാച്ചിലില്‍ കുറേനേരം ഒഴുകി നടക്കുകയോ, പിന്നീട്  വെള്ളം കുടിച്ച് ചത്ത് മലക്കുകയോ, നേരിട്ട് അറബിക്കടലില്‍ ലയിക്കുകയോ ചെയ്യുന്നതിനിടയില്‍ കിട്ടുന്ന അവസാന നിമിഷങ്ങളില്‍ ഈ വെള്ളം എവിടന്ന് വന്നു? എങ്ങനെ വന്നു എന്നാലോചിച്ച് സമ്പൂര്‍ണ്ണ സാക്ഷരരായ മലയാളികള്‍ തലപുണ്ണാക്കാന്‍ ഇടവരരുത് എന്ന ഒറ്റ ആഗ്രഹമേ ഇപ്പോള്‍ ഉള്ളൂ. അതിനായി മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റി കിട്ടാവുന്ന അത്രയും പത്രക്കുറിപ്പുകള്‍ ഒരു ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്ന എന്നതൊഴിച്ചാല്‍ മറ്റൊന്നും ചെയ്യുന്നുമില്ല.
ഇതില്‍ക്കൂടുതലൊക്കെ ചെയ്യാന്‍ കഴിയും. പക്ഷെ ഒരാള്‍ക്ക് ഒറ്റയ്ക്ക് സാധിക്കില്ല. ഇടുക്കിയില്‍ ചപ്പാത്ത് എന്ന ഗ്രാമത്തില്‍ ഒരിക്കല്‍ ഞങ്ങള്‍ പോയിരുന്നു. ഡാം പൊട്ടിയാല്‍ ആദ്യം വെള്ളത്തിനടിയിലാകുന്ന ഗ്രാമങ്ങളില്‍ ഒന്നാണത്. അവിടെ ഒരു വര്‍ഷത്തിലധികമായി നടത്തിവരുന്ന ഒരു സമരപ്പന്തലുണ്ട്. ആ സമരത്തിന്റെ നേതാക്കളെ നേരില്‍ക്കണ്ടപ്പോള്‍ അവരുടെ കൈവശം ഉള്ള എല്ലാ രേഖകളും ബ്ലോഗില്‍ പോസ്റ്റ് ചെയ്യാനായി തരാമെന്ന് പറഞ്ഞു. പത്രക്കുറിപ്പുകളാണ് അധികവും. അതെല്ലാം സ്ക്കാന്‍ ചെയ്ത് എടുക്കാനുള്ള ചിലവിനുള്ള പണം വരെ കൊടുത്തിട്ടാണ് ഞങ്ങളവിടന്ന് പോന്നത്. ഒരു വര്‍ഷത്തിലധികം കഴിഞ്ഞിട്ടും അതൊന്നും ഞങ്ങള്‍ക്ക് കിട്ടിയില്ല. അതൊക്കെ കിട്ടിയാലും ഡാം പൊട്ടില്ല എന്ന് ഉറപ്പൊന്നുമില്ലല്ലോ ?  പക്ഷെ, ചരിത്രരേഖകള്‍ ആകാന്‍ പോന്ന രേഖകളാണത്. ഡാം പൊട്ടി കേരളം തന്നെ ഇല്ലാതായാലും ഇന്റര്‍നെറ്റ് ഒലിച്ച് പോകില്ലല്ലോ ? ഈ ബ്ലോഗും അവിടെ കിടക്കുന്ന രേഖകളും കാലത്തിനപ്പുറത്തേക്ക് കടന്ന് ചെന്നെന്നിരിക്കും. ചപ്പാത്തില്‍ ഉള്ളവര്‍ക്ക് ഒരു തരം നിസ്സംഗതയാണിപ്പോള്‍ എന്നുവേണം മനസ്സിലാക്കാന്‍.
കേരളത്തിലുള്ള മാദ്ധ്യമങ്ങള്‍ അടക്കമുള്ള മറ്റ് ജനങ്ങള്‍ക്കാകട്ടെ മുല്ലപ്പെരിയാര്‍ ഇഷ്യൂ എന്താണെന്ന് പോലും ശരിക്കും അറിയില്ല. മാദ്ധ്യമങ്ങള്‍ പറയുന്നതൊക്കെ കേട്ടിരിക്കാന്‍ ബഹുരസമാണ്. 99 കൊല്ലം, 999 മാസം എന്നൊക്കെയാണ് പല പ്രിന്റ് / ദൃശ്യമാദ്ധ്യമങ്ങളിലും കേള്‍ക്കുന്നതും കാണുന്നതും. 999 കൊല്ലത്തേക്കാണ് മുല്ലപ്പെരിയാര്‍ കരാറിന്റെ കാലാവധിയെന്ന് പോലും പല മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും അറിയില്ല. അവരാണല്ലോ ജനങ്ങളിലേക്ക് ഈ വിവരമൊക്കെ എത്തിക്കേണ്ടത് ?!
കുറെ മുന്‍പ് ഒരു വിശിഷ്ട വ്യക്തിയെ നേരില്‍ കണ്ട്  ‘സേവ് കേരള’ ബ്ലോഗില്‍ ഇടാനായി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു ആര്‍ട്ടിക്കിള്‍ എഴുതി തരാനാകുമോ എന്ന് അന്വേഷിച്ചു. സ്വന്തമായി 3ല്‍ അധികം പുസ്തകമൊക്കെ പബ്ലിഷ് ചെയ്തിട്ടുള്ള ഒരു മുന്‍ കോളേജ് അദ്ധ്യാപകന്‍ കൂടെയാണ് അദ്ദേഹം. എന്നിട്ടും, എന്താണ് മുല്ലപ്പെരിയാര്‍ വിഷയമെന്ന്, എനിക്കറിയുന്നപോലെ വള്ളിപുള്ളി വിടാതെ അദ്ദേഹത്തിന് പറഞ്ഞ് കൊടുക്കേണ്ടി വന്നു. അദ്ദേഹത്തിന് ഈ വിഷയത്തെപ്പറ്റി ഒന്നും അറിയില്ലെന്ന് തുറന്ന് പറഞ്ഞു. ഇപ്പറഞ്ഞതില്‍ നിന്ന് കേരളത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങളുടെ കാര്യം ഊഹിക്കാവുന്നതാണല്ലോ ? കരാര്‍ തീരാന്‍ ഇനിയും 800 കൊല്ലത്തിലധികം സമയമുണ്ട്. പറ്റുമെങ്കില്‍ ഇതൊരു പാഠ്യവിഷയമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കട്ടെ. നിരക്ഷരനും കൂട്ടരും ചെയ്യുന്നതൊക്കെ ജലരേഖകളാണെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ സ്വന്തം സംതൃപ്തിക്കായി മാത്രമാണിപ്പോള്‍ ഇതൊക്കെ ചെയ്തുപോകുന്നത്.
13.  നിരക്ഷരന്‍ ഒത്തിരി യാത്രകള്‍ ചെയ്യുകയും, നാനാമതസ്ഥരായ ഒത്തിരി കൂട്ടുകാര്‍ ഉള്ള വ്യക്തിയുമാണെന്നറിയാം, അതിനാല്‍ തന്നെ സമൂഹത്തില്‍ ആരോപിക്കപ്പെടുന്ന രോഗാതുരമായ വര്‍ഗീയ ചേരിതിരുവുകള്‍ എത്രത്തോളം സത്യമെന്ന് വിശ്വസിക്കുന്നു?
വര്‍ഗ്ഗീയമായ ചേരിതിരിവുകള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. പക്ഷെ ഇക്കാലത്ത് അത് വളരെ വളരെക്കൂടുതലാണ്. അത് സത്യമല്ലെന്ന് വിശ്വസിക്കാതിരിക്കാന്‍ ഒരു തെളിവുകളും ഇല്ലെന്ന് മാത്രമല്ല, സത്യമാണെന്നുള്ളത് തളര്‍ന്ന് വീല്‍ചെയറില്‍ ഇരിക്കുന്ന ഒരാള്‍ക്ക് പോലും മനസ്സിലാക്കാന്‍ പറ്റുന്ന അവസ്ഥയാണുള്ളത്. അതിനായി അത്രയധികം യാത്ര ചെയ്ത് ബസ്സ് കാശ് കളയണമെന്നൊന്നും ഇല്ല.
14. മദ്യപാനമെന്ന ദു:ശീലത്തെ എങ്ങിനെ കാണുന്നു?
മദ്യപാനം എന്നത് ഒരു ശീലം എന്നേ എന്റെ കാര്യത്തിലാണെങ്കില്‍ ഞാന്‍ പറയൂ. അതിനെ ദുശ്ശീലമെന്ന് പറയണമെങ്കില്‍ ഒരാള്‍ എങ്ങനെ മദ്യപിക്കുന്നു ? എന്തിന് മദ്യപിക്കുന്നു എന്നതൊക്കെ കണക്കിലെടുക്കണം.  ഒരു ഉദാഹരണം പറയാം. പല പാശ്ചാത്യരാജ്യങ്ങളിലും അവിടത്തെ കൊടിയ തണുപ്പുകാരണം ശരീരത്തിന്റെ ചൂട് ചിലനിര്‍ത്താനായി മദ്യം ഉപയോഗിക്കാറുണ്ട്. അതില്‍ നിന്ന് കാര്യമായ ലഹരിയൊന്നും കിട്ടില്ല. ശരീരോഷ്മാവ് അല്‍പ്പം വര്‍ദ്ധിപ്പിക്കാന്‍ ഒരു മാര്‍ഗ്ഗം, അത്രതന്നെ. ആ രാജ്യങ്ങളിലൊക്കെ അല്‍പ്പസ്വല്‍പ്പം മദ്യപിച്ച് വാഹനങ്ങളും ഓടിക്കാം. രക്തത്തിലെ മദ്യത്തിന്റെ തോത് ക്ലിപ്തപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രം. (മദ്യത്തിന്റെ തോത് നമ്മുടെ നാട്ടിലും ബാധകമാണെന്ന് തോന്നുന്നു. ഉറപ്പില്ല.) 
ഞാന്‍ വളരെ ശാസ്ത്രീയമായ രീതിയില്‍ മദ്യപിക്കുന്ന ആളാണ്. ഭക്ഷണം കഴിഞ്ഞതിന് ശേഷം മദ്യത്തിന്റെ രുചി ആസ്വദിച്ച്, അതിന്റെ തരിപ്പ് അറിഞ്ഞ് സ്വബോധം നഷ്ടപ്പെടാത്ത വിധത്തില്‍ 1 അല്ലെങ്കില്‍ 2 പെഗ്ഗ് മാത്രമേ കഴിക്കാറുള്ളൂ. മാസത്തില്‍ 3 അല്ലെങ്കില്‍ 4 പ്രാവശ്യമാണ് മദ്യപിക്കാറ്. ചിലപ്പോള്‍ മാസങ്ങളോളം മദ്യപിക്കാറില്ല. ഇസ്ലാമിക് രാജ്യങ്ങളില്‍ പോയാല്‍ മദ്യപിക്കാറില്ല. മദ്യപിച്ച് ഡ്രൈവ് ചെയ്യാറില്ല. മദ്യപാനത്തെ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല, മദ്യപിക്കാത്തവര്‍ക്ക് മദ്യപാനികള്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ ബഹുമാനം കൊടുക്കാറുമുണ്ട്.
മദ്യം ഇല്ലാതെ ഒരു നേരം അല്ലെങ്കില്‍ ഒരു ദിവസം പിടിച്ച് നില്‍ക്കാനാവില്ല, ഒരു കുപ്പി പൊട്ടിച്ചാല്‍ അന്നുതന്നെ അത് മുഴുവനും കുടിച്ച് തീര്‍ത്തേ പറ്റൂ എന്ന അവസ്ഥ ഒരാള്‍ക്ക് വരുന്ന നിമിഷം തുടങ്ങി മദ്യപാനം ഒരു ദു:ശ്ശീലമായെന്ന് ഞാന്‍ പറയും.  ഭൂരിഭാഗം മലയാളികളുടേയും മദ്യപാനശീലങ്ങള്‍ ദുശ്ശീലങ്ങള്‍ തന്നെയാണ്. മദ്യത്തിന്റെ രുചി അറിയാനോ അത് ആസ്വദിക്കാനോ അല്ല പലരും മദ്യപിക്കുന്നത്. ഞരമ്പുകള്‍ ഒക്കെ ഒന്ന് അയഞ്ഞ് കഴിയുമ്പോള്‍ ആരെയെങ്കിലും നാല് തെറിവിളിക്കാനും, അത്താഴപ്പട്ടിണിക്കാരായ ഭാര്യയുടെയും മക്കളുടേയും കൂമ്പിടിച്ച് വാട്ടാനുമായുള്ള മദ്യപാനം അപലപനീയമാണ്. 
മദ്യമേഖലയില്‍ ജോലി ചെയ്യുന്ന അത്രയും പേരെ പുനരധിവസിപ്പിച്ച് ഇന്ത്യയൊട്ടാകെ മദ്യം നിരോധിക്കാമെങ്കില്‍, കുറഞ്ഞ പക്ഷം കേരളത്തിലെങ്കിലും ഇപ്രകാരം സമ്പൂര്‍ണ്ണ മദ്യനിരോധനം നടത്താനാകുമെങ്കില്‍ എന്റെ മദ്യപാനശീലം ഈ നിമിഷം ഉപേക്ഷിക്കാനും മദ്യനിരോധനത്തിനായി കീ ജെയ് വിളിക്കാനും എനിക്കാവും, ഞാനുണ്ടാകും.
15. സ്ത്രീകളിലെ ഏത് ക്വാളിറ്റിയാണ് നിരക്ഷരന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത്, അതുപോലെ ഏത് സ്വഭാവമാണ് ഏറ്റവും വെറുക്കുന്നത്?
നല്ല ക്വാളിറ്റി....... പിന്‍ബുദ്ധി തന്നെ. മോശം കാര്യമായിട്ടാണ് പെണ്‍ബുദ്ധി പിന്‍‌ബുദ്ധി എന്ന് പറയാറുള്ളതെങ്കിലും എനിക്കത് ഒരു പോസ്റ്റിറ്റീവായ കാര്യമായിട്ടാണ് തോന്നിയിട്ടുള്ളത്. ഒരു കാര്യത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ എല്ലാ വശങ്ങളും ചിന്തിക്കണമല്ലോ ? അങ്ങനെ നോക്കിയാല്‍ പിന്‍‌ബുദ്ധിയും പ്രയോജനപ്പെടും / ഉപകാരപ്രദമാണ്.  
വെറുക്കുന്ന സ്വഭാവം......... അണിഞ്ഞൊരുങ്ങാന്‍ കൂടുതല്‍ സമയം എടുക്കുന്നത് കാരണം നിശ്ചയിച്ച സമയത്ത് വീട്ടില്‍ നിന്ന് പുറത്തിറങ്ങി ഒരു വഴിക്ക് പോകാന്‍ പറ്റാതെ വരുന്നത്. സ്ത്രീകളില്‍ പലരും ഇക്കാര്യത്തിന് കൂടുതല്‍ സമയം എടുക്കുന്നതുകൊണ്ട് ഇങ്ങനൊരു അവസ്ഥാവിശേഷം പലപ്പോഴും ഉണ്ടായെന്ന് വരും. രാവിലെ 9 മണിക്ക് പോകണമെന്ന് തീരുമാനിച്ചാല്‍ അതിനനുസരിച്ച് നേരത്തേ തന്നെ അണിഞ്ഞൊരുങ്ങുന്നതിന് എനിക്കെതിര്‍പ്പില്ല.
16. മനോജ് രവീന്ദ്രന്‍ വളരെ മൃദുലഹൃദയനാണെന്ന് ഞാന്‍ പറഞ്ഞാല്‍ അത് സമ്മതിച്ചുതരുമോ?
സമ്മതിച്ച് തരില്ല. ഇതിനുത്തരം ചോദ്യം 9ന്റെ ഉത്തരമായി പറഞ്ഞുകഴിഞ്ഞു.
17. ചില മാതാപിതാക്കള്‍ ഒരു കുട്ടി മാത്രമുള്ള ജീവിതം നയിക്കുന്നു. നിരക്ഷരനും അങ്ങിനെ തന്നെ. ഇതിന്റെ ന്യായീകരണമെന്താണ്?
കുട്ടികള്‍ എന്റെ മുന്നില്‍ എന്റെ നോട്ടമെത്തുന്നിടത്ത് വളരണം ഓരോ ദിവസവും എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. എന്റെ ജോലിയുടെ സ്വഭാവം വെച്ച് അത് നടത്താന്‍ എളുപ്പമല്ല. അത് മാത്രമാണ് ഒരു കുട്ടിയുള്ള ജീവിതം നയിക്കുന്നതിന്റെ കാരണം.
18. സൌദി അറേബ്യയില്‍ കുറച്ച് ദിവസം ഉണ്ടായിരുന്നല്ലോ; ആ കാലയളവിനെക്കുറിച്ച് എന്തു പറയുന്നു. സൌദിയെക്കുറിച്ചുള്ള സത്യവും മിഥ്യയും  തിരിച്ചറിയാന്‍ കഴിഞ്ഞോ?
സൌദി എന്നാല്‍ ജയില്‍ എന്ന് പറഞ്ഞ് കേട്ടത് സത്യമാണെന്ന് മനസ്സിലാക്കിയ ദിവസങ്ങള്‍ തന്നെയായിരുന്നു അത്. ജയില്‍ കിടക്കാതെ, ജയിലില്‍ കിടന്നതുപോലെയുള്ള അനുഭവം ഉണ്ടായ ദിവസങ്ങളാണ് അത്.
ഇത് വായിക്കുന്ന, സൌദിയില്‍ സ്ഥിരമായി ജീവിക്കുന്ന സുഹൃത്തുക്കള്‍ എന്നോട് വിയോജിച്ചെന്ന് വരാം. ഒരു സ്ഥലത്ത് കുറേക്കാലം ജീവിക്കുമ്പോള്‍ നമ്മള്‍ അവിടത്തെ കാര്യങ്ങളുമായി പൊരുത്തപ്പെടുന്നത് കൊണ്ട് മാത്രം തോന്നന്നതാണ് അത്. പക്ഷെ ഒരു കാര്യം ഞാന്‍ പറയട്ടെ. എമിഗ്രേഷന്‍ സ്റ്റാമ്പ് പാസ്സ്പോര്‍ട്ടില്‍ അടിച്ച് ഒരു രാജ്യത്ത്  കാല് കുത്തിയതിന് ശേഷം ആ രാജ്യത്തെ നിയമ വ്യവസ്ഥിതിക്ക് അനുസരിച്ച് ജീവിക്കാന്‍ ഓരോ വ്യക്തിയും ബാദ്ധ്യസ്ഥനാണ്. പക്ഷെ എമിഗ്രേഷന്‍ സ്റ്റാമ്പ് അടിക്കാന്‍ മണിക്കൂറുകളോളം ഒരു അഭയാര്‍ത്ഥിയെപ്പോലെ ക്യൂ നില്‍ക്കണമെന്ന് വെച്ചാല്‍, അത് ശുദ്ധ തെമ്മാടിത്തരമാണ്. ആവറേജ് 3 മണിക്കൂറെങ്കിലും ക്യൂ നില്‍ക്കാതെ സൌദിയിലെ മിക്ക എയര്‍പ്പോര്‍ട്ടുകളിലും പാസ്സ്പ്പോര്‍ട്ടില്‍ സ്റ്റാമ്പ് അടിച്ച് കിട്ടില്ല. വെള്ളക്കാരനാണെങ്കില്‍ ക്യൂവില്‍ നിന്ന് മുന്നിലേക്ക് വിളിച്ച് വരുത്ത് സെക്കന്റുകള്‍ക്കകം സ്റ്റാമ്പ് അടിച്ച് കൊടുക്കുകയും ചെയ്യും. ഒരു തരത്തിലും ആര്‍ക്കും ന്യായീകരിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല ഇത്. എമിഗ്രേഷന്‍ ക്യൂവില്‍ നില്‍ക്കുന്ന ഓരോ നിമിഷവും ഒരു കുറ്റവാളിയുടെയോ അഭയാര്‍ത്ഥിയുടേയോ മാനസ്സികാവസ്ഥവായിരുന്നു എനിക്ക്. സൌദിയില്‍ സ്ഥിരമായി ജീവിക്കുന്നവര്‍ ഈ കടമ്പ ഒഴിവാക്കാനായി ബഹറിനില്‍ വിമാനമിറങ്ങി റോഡ് മാര്‍ഗ്ഗം സൌദിയിലേക്ക് പോകുന്നത് പതിവാണ്. ഇങ്ങനെ പോയാല്‍ 30  മിനിറ്റ് കൊണ്ട് എല്ലാ ചടങ്ങുകളും തീര്‍ത്ത് രാജ്യത്തിനകത്ത് കടക്കാനാവും.
സൌദി ജീവിതത്തെപ്പറ്റി കൂടുതല്‍ വിശദമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം എനിക്കിനിയും ആ രാജ്യത്ത് വരേണ്ടി വന്നാല്‍ ഈ പറയുന്നതൊക്കെ എന്നെ മോശമായി ബാധിക്കാതെ നോക്കണമല്ലോ ?
19. പുതിയ സംരംഭങ്ങള്‍, പുതിയ കൂട്ടായ്മകള്‍ എന്തെല്ലാം.
എണ്ണപ്പാടത്തെ ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഒരു പെന്‍ഷന്‍ പദ്ധതി ആസൂത്രണം ചെയ്യണമെന്നുണ്ട്. അത് നടപ്പിലാക്കാനായാലും ഇല്ലെങ്കിലും അധികം താമസിയാതെ റിട്ടയര്‍മെന്റ് ജീവിതത്തിലേക്ക് കടക്കും. കൂട്ടായ്മകളില്‍ നിന്നെല്ലാം പുറത്ത് കടക്കാന്‍ ആഗ്രഹിക്കുന്നു. ഒരു ദിവസത്തില്‍ 24 മണിക്കൂര്‍ തികയുന്നില്ല എന്ന അവസ്ഥ മാറ്റിയെടുക്കാന്‍ വേണ്ടി മാത്രാമാണിത്. ഒരുപാട് വായിക്കണമെന്നും അല്‍പ്പമെങ്കിലും സാക്ഷരനാകണമെന്നുമുള്ള ആഗ്രഹം നടപ്പിലാക്കണമെങ്കില്‍ നിലവിലുള്ള പല കൂട്ടായ്മകളും ഉപേക്ഷിക്കേണ്ടിവരും. 
20. സാജു ജോണിനെ നേരിട്ട് കണ്ടപ്പോള്‍ ആ വ്യക്തി  “നട്ടപ്പിരാന്തന്‍” എന്ന നാമത്തോട് എത്രമാത്രം കൂറ് പുലര്‍ത്തുന്നുവെന്നാണ് തോന്നിയത്? 
നട്ടപ്രാന്തന്‍ എന്ന ആ പേര് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്നുണ്ട് എന്നാണ് മനസ്സിലാക്കാനായത്. ഭ്രാന്തിന്റെ അംശം പോലും ഇല്ലാത്ത, അല്ലെങ്കില്‍ എഴുത്തില്‍ കാണിക്കുന്ന സ്വഭാവത്തിന്റെ ലാഞ്ചനപോലും ഇല്ലാത്ത ഒരു വ്യക്തി, സ്വയം നട്ടപ്രാന്തന്‍ എന്ന് പരിചയപ്പെടുത്തണമെങ്കില്‍ അത്  നല്ല ഒന്നാന്തരം നെല്ലിക്കാത്തളം വെക്കേണ്ട തരത്തിലുള്ള മൂത്തുപോയ നട്ടപ്രാന്തല്ലെങ്കില്‍ പിന്നെ എന്താണ് ? :)