മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Saturday, December 25, 2010

6 - ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. പൊങ്ങുമ്മൂടന്‍)

പ്രിയപ്പെട്ട കൂട്ടുകാരേ, 


ബൂലോകര്‍ക്ക് ഈ വര്‍ഷത്തെ ക്രിസ്തുമസ് സമ്മാനമായി “നട്ടപ്പിരാന്തന്‍.കോം” തരുന്നത് നിങ്ങളുടെയെല്ലാം പ്രിയപ്പെട്ട ബ്ലോഗറായ പോങ്ങുമ്മൂടന്റെ ബ്ലാക്ക് & വൈറ്റ് അഭിമുഖമാണ്. 


ഒരു പക്ഷേ വേഴാമ്പല്‍ മഴയെ പ്രതീക്ഷിച്ചിരിക്കുന്നതുപോലെ, ബൂലോകര്‍ പ്രതീക്ഷിച്ചിരിക്കുന്നതാണ് പോങ്ങുമ്മൂടന്റെ പുതിയൊരു പോസ്റ്റ് ‍. അത്തരമെരു വികാരം  ശ്രീ. പോങ്ങുമ്മൂടന്‍ സൃഷ്ടിച്ചെടുത്തത് കേവലം ഗിമ്മിക്കുളിലൂടെയല്ല മറിച്ച് അനുഗ്രഹീതമായ രചനാവൈഭവത്തിലൂടെയാണ്. പോങ്ങുമ്മൂടന്‍ എഴുതിയതെല്ലാം കഥയാണെന്ന് ഞാന്‍ പറയില്ല. ഇത് എവിടെയെക്കൊക്കെ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന, പോങ്ങുമ്മൂടന്റെ തന്നെ ജീവിതമാണ്. കഥയേയും കഥാപാത്രങ്ങളെയും കാല്പനികതയില്‍ നിന്ന് യാഥാര്‍ഥ്യങ്ങളിലേക്ക് കൊണ്ടുവരികയെന്നത് വളരെ പ്രയാസമുള്ള രചനാരീതിയാണ്, ആ രീതിയില്‍ നോക്കുമ്പോഴാണ് പോങ്ങുവിന്റെ കഥകളും ലേഖനങ്ങളും നമ്മളെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും, ഒപ്പം നമ്മള്‍ പൊങ്ങുവിനോട് കലഹിച്ചതും. പോങ്ങുമ്മൂടന്റെ രചനകളെല്ലാം മനോഹരമാണെന്നുമാത്രമല്ല ഒപ്പം ജീവിതത്തിന്റെ ചൂടും ചൂരും നിറഞ്ഞവയുമാണ്.    


ഇത്തരമൊരു അഭിമുഖത്തിന് ഞാന്‍ മുന്‍കൈ എടുത്തതുതന്നെ പോങ്ങുമ്മൂടനെ ബൂലോകത്തേയ്ക്ക് മടക്കികൊണ്ടുവരികയെന്ന ബൂലോകരുടെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ വേണ്ടിയാണ്.  അതിന് ശ്രീ. സജിമാര്‍ക്കോസും അദ്ദേഹത്തിന്റെതായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അത് വിജയം കണ്ടുവെന്ന് നിങ്ങളെ അറിയിക്കാന്‍ വളരെ സന്തോഷമുണ്ട്.  പോങ്ങുമ്മൂടന്‍ മനോഹരമായ ഒരു കഥയുടെ രചനയിലാണ്. അത് കഥയെന്നോ ജീവിതമെന്നോ വായനക്കാര്‍ തീരുമാനിക്കട്ടെ.  കഥയോ അതിന്റെ സസ്പേന്‍സോ പറയുന്നില്ല. എങ്കിലും ഹരിയെ ബൂലോകത്തേയ്ക്ക് ഒരു കഥ എഴുതിച്ച് ബൂലോകത്തേയ്ക്ക് തിര്‍ച്ചുകൊണ്ടുവരാന്‍ സാധിച്ചതില്‍ അതീവസന്തോഷമുണ്ട്. അതിന്റെ നന്ദിയും കടപ്പാടും കൂടുതല്‍ അര്‍ഹിക്കുന്നത് ശ്രീ. സജി മാര്‍ക്കോസ് ആയിരിക്കും.



ഇതാ നിങ്ങളുടെ പോങ്ങ്സ് നിങ്ങളുടെ മുമ്പില്‍ മനസ്സ് തുറക്കുന്നു. നിങ്ങള്‍ക്ക് ചോദിക്കാനുള്ളത് കമന്റിലൂടെ ചോദിക്കുക. പോങ്ങുവിന്റെ സമയവും സാഹചര്യവുമനുസരിച്ച് അതിന് തീര്‍ച്ചയായും മറുപടിയെഴുതുന്നതായിരിക്കും. 


എങ്കിലും ഒന്ന് സത്യമാണ്..... പോസ്റ്റിലൂടെ കാണുന്നതല്ല ഒരു യഥാര്‍ത്ഥ ബ്ലോഗറും അയാളുടെ ജീവിതവും.


1-വിവാഹിതനായ ഒരു വ്യക്തി, ആദ്യം നീതിപുലര്‍ത്തേണ്ടത് തന്നെ ആശ്രയിക്കുന്ന സ്വന്തം ഭാര്യയോടും തനിക്ക് ജനിച്ച കുട്ടികളോടുമാണ്. ജീവിതത്തില്‍, കുടുംബത്തില്‍ നീതിപുലര്‍ത്തുന്നുവെന്നുപറമ്പോള്‍ മൂല്യബോധത്തോടെ സമൂഹത്തോടും സ്വന്തം രാജ്യത്തോടും നീതിപുലര്‍ത്തുന്നുവെന്നാണര്‍ത്ഥം. മേല്‍പ്പറഞ്ഞവിധം സ്വന്തം ജീവിതത്തോട് എത്രത്തോളം നീതിപുലര്‍ത്തുന്നുണ്ട്?
“ വിവാഹിതനായ ഒരു വ്യക്തി, ആദ്യം നീതിപുലര്‍ത്തേണ്ടത് തന്നെ ആശ്രയിക്കുന്ന   സ്വന്തം ഭാര്യയോടും തനിക്ക് ജനിച്ച കുട്ടികളോടുമാണ് !!“ അങ്ങനെയെങ്കില്‍ ഒരു അവിവാഹിതന്‍ ആരോടാവും നീതി പുലര്‍ത്തേണ്ടതെന്ന തലതിരിഞ്ഞ ചിന്തയോടെയാണ്  'സ്വന്തം ജീവിതത്തോട് എത്രത്തോളം നീതിപുലര്‍ത്തുന്നുണ്ട്? '  എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ തേടുന്നത്. ഒരുവന്‍ സ്വന്തം ജീവിതത്തോടും ആശ്രയിന്നതോ അല്ലാത്തവളോ ആയ ഭാര്യയോടും തന്റെ മക്കളോടും നീതിപുലര്‍ത്തുന്നുവെങ്കില്‍ അവന്‍ സമൂഹത്തോടും രാജ്യത്തോടും നീതിപുലര്‍ത്തുന്നവനാവുമെന്ന് ഞാന്‍ കരുതുന്നില്ല. ‘എന്റേതായ‘ ഒന്നിനോട് ഞാന്‍ നീതി പുലര്‍ത്താം താങ്കളുടേതായ ഒന്നിനോട് താങ്കളും നീതി പുലര്‍ത്തൂ... അപ്പോള്‍ നമുക്കെല്ലാം ആവശ്യത്തിന് നീതിയായി എന്ന ചിന്ത നന്നല്ല. ഞാന്‍ എന്റെ വീടും തൊടിയും വൃത്തിയാക്കുന്നു. എനിക്കും എന്റെ കുടുംബത്തിനും നല്ല  ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നു . മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നു.  എന്റെ അയല്‍ക്കാരനും അതൊക്കെ ചെയ്യുന്നു. അവന്റെ അയല്‍ക്കാരനും അങ്ങനെ തന്നെ. അതൊരു നല്ല തുടര്‍ച്ചയാണ്. നമ്മുടെ രാജ്യത്തിന്റെ പൊതുവായ വികസനത്തിനും മാലിന്യമുക്തമായ ഒരു ജീവിതാന്തരീക്ഷത്തിനും വൃത്തിയ്ക്കും ആ ചിന്ത ഉപകരിയ്ക്കും. നീതിയുടെ കാര്യത്തില്‍ ‘എന്റെ സ്വന്തം’ എന്നതില്‍ തുടങ്ങി മേല്‍‌പ്പോട്ടുള്ള വളര്‍ച്ച ഒരര്‍ത്ഥത്തില്‍ അനീതിയാണ്. പ്രപഞ്ചത്തില്‍  തുടങ്ങി എന്നില്‍ അവസാനിക്കുന്ന വിധം കീഴ്പ്പോട്ടുള്ള വളര്‍ച്ചയാണ് നീതി എന്ന മഹത്തായ ആശയത്തിന് ഗുണകരമാവുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ‘എന്റെ‘ എന്ന വാക്ക് സ്വാര്‍ത്ഥതയുടെ പര്യായമാണ്. സ്വാര്‍ത്ഥതയുള്ളിടത്ത് നീതിയ്ക്ക് പുലരാനാവില്ല. എന്നിലെ നീതി ഏറ്റവും അവസാനം അനുഭവിക്കേണ്ട വ്യക്തിയാണ് ഞാന്‍. അതാണ് നീതി. അല്ലേ?
ഒറ്റ വരിയില്‍ -  നീതിബോധമുള്ള ഒരു പൌരനാണ് ഞാനെന്ന് പറയുമ്പോള്‍ എന്റെ മനസ്സാക്ഷി എന്നെനോക്കി കൊഞ്ഞനം കുത്തുന്നില്ല - എന്ന് പറയാം. ഞാന്‍ എന്തിനോടും നീതി പുലര്‍ത്താന്‍ ശ്രമിക്കുന്ന / ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് . അതില്‍ പലപ്പോഴും വിജയിക്കാറുണ്ട്. സ്വാഭാവികമായും ഒരു ശരാശരി മനുഷ്യന്‍ എന്ന നിലയില്‍ ചില സന്ദര്‍ഭങ്ങളില്‍ വീഴ്ച പറ്റാറുമുണ്ട്.
2.  ഭാര്യമാരുടെ കടുത്ത ഈശ്വരവിശ്വാസം ഒരു പുരുഷന്റെ ജീവിതത്തില്‍ പോസിറ്റിവായോ അല്ലെങ്കില്‍ നെഗറ്റീവ് ആയോ ബാധിക്കുമോ? എന്താണ് പോങ്ങവിന്റെ ജീവിതാനുഭവം?

ഈശ്വരവിശ്വാസം ഒരു വിശ്വാസിയെ സംബന്ധിച്ച് ആശ്വാസകരമാണ്. എന്റെ ഭാര്യ  ഒരു  കടുത്ത വിശ്വാസി ആയിരുന്നു. മൊട്ടേട്ടന്‍ ശ്രദ്ധിച്ചോ? പ്രയോഗം ഭൂതകാലത്തിലാണ് !! - ഈശ്വരന്റെ കാര്യം പറയുമ്പോള്‍ ഭൂതത്തിനെന്തുകാര്യമെന്നാണോ ചിന്ത? മൊട്ടത്തല വിയര്‍പ്പിക്കേണ്ട - അവള്‍ ഇന്ന് ഒരു ഈശ്വരവിശ്വാസി ആകുന്നില്ല എന്നതാണ് അര്‍ത്ഥം. സന്മാര്‍ഗിയും നന്മയുടെ വിളനിലവുമായ ഒരു ഭര്‍ത്താവിനെ ലഭിക്കണമേ എന്ന് അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് പഴമക്കാര്‍ പറഞ്ഞറിഞ്ഞത്. എന്നിട്ടോ, ദൈവം അവള്‍ക്കായി നല്‍കിയത് എന്നെയും!!!  അതുകൊണ്ട് തന്നെ ഇപ്പോള്‍ ഈശ്വരനെക്കുറിച്ച് കേട്ടാല്‍ വി.എസിനെ കണ്ട പിണറായിയുടെ ഭാവമാണ് അവളുടെ മുഖത്ത് ! സ്വഭാവികമായും നിലവില്‍ എന്റെ ഭാര്യ ഈശ്വരവിശ്വാസി അല്ലാത്തതിനാല്‍ വിശ്വാസമോ അവിശ്വാസമോ ഒരുതരത്തിലും ബാധിക്കുന്നില്ല.                                 
3. വിവാഹം കഴിഞ്ഞുള്ള പ്രണയത്തെപറ്റി പോങ്ങുമ്മൂടന്‍ എഴുതിയത് വളരെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണല്ലോ. ശരാശരി മലയാളികള്‍ ആഗ്രഹിക്കുന്നതും എന്നാല്‍  രഹസ്യമാക്കി വയ്ക്കുന്നതും അല്ലേ വിവാഹ ശേഷമുള്ള പ്രണയം?  വ്യക്തിപരമായ അഭിപ്രായവും അനുഭവങ്ങളും പങ്കുവയ്ക്കാമോ?

ഒരുവന് പ്രണയം  എന്തിനോടും തോന്നാം. ഇവിടെ സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള പ്രണയത്തെയാണല്ലോ മൊട്ടേട്ടന്‍ ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ വിവാഹത്തിനു മുന്‍പും വിവാഹത്തിനു ശേഷവും എന്നൊക്കെയുള്ള വേര്‍തിരുവുകള്‍  പ്രണയത്തിന് നല്‍കണമോ?
പങ്കുവയ്ക്കാന്‍ മാത്രമുള്ള അനുഭവങ്ങളില്ലെങ്കിലും ഞാന്‍ ശക്തമായ പ്രണയബോധമുള്ള ഒരാളാണ്. ഒരു കാമുകനാവുക എന്നത് എന്റെ ഏറ്റവും വലിയ ജീവിതാഭിലാഷങ്ങളില്‍ ഒന്നായിരുന്നു എന്ന് പറയാന്‍ തക്ക തൊലിക്കട്ടി ഇന്നെനിക്കുണ്ട്.  ചെറുപ്പകാലത്ത് പലരോടും പ്രണയം തോന്നിയിട്ടുണ്ട്. തുറന്നു പറയാനുള്ള ധൈര്യം അന്നുണ്ടായിരുന്നില്ല എന്നതുകൊണ്ട് എന്റെ പ്രണയം കാമുകിമാര്‍ അറിയാതെ പോയി. പറയാതെ അറിഞ്ഞവര്‍ അറിഞ്ഞഭാവം നടിക്കാതെയും പോയി. (അവര്‍ക്ക് സംഭിച്ച നഷ്ടത്തെയോര്‍ത്ത് ഇന്നും ഞാന്‍ വ്യസനിയ്ക്കുന്നു.) ഒരുവന് കാമുകനാവന്‍ മനസ്സില്‍ പ്രണയമുണ്ടായാല്‍ മാത്രം പോരല്ലോ. ആ പ്രണയം സ്വീകരിക്കാനും തിരിച്ച് നല്‍കാനും ഒരു കാമുകികൂടി വേണ്ട. അക്കാലത്ത് നാട്ടിന്‍ പുറത്തുള്ള ഒരുപെണ്‍കുട്ടി പോലും എന്നില്‍ ഒരു കാമുകനുവേണ്ട രൂപഗുണമോ സ്വഭാവമഹിമയോ കണ്ടില്ല. അതുകൊണ്ടുതന്നെ രവീണ ഠണ്ടനെയും മമത കുല്‍ക്കര്‍ണിയെയും മഡോണയെയും അശ്വിനി നച്ചപ്പയെയും സ്റ്റെഫിഗ്രാഫിനെയും എന്തിന് ബേനസീര്‍ ഭൂട്ടോയെയും വരെ പ്രണയിച്ച് ഞാന്‍ അവറ്റകളോട് പകപോക്കി.
വിവാഹശേഷമുള്ള പ്രണയത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ തന്നെയാണ് ‘ഒരു പ്രണയം ബഹുവിധം’ എന്ന പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. അതില്‍ക്കൂടുതലൊന്നും പറയാനില്ല. പിന്നെ, എന്റെ വ്യക്തിപരമായ പ്രണയാനുഭവങ്ങളെക്കുറിച്ച് മൊട്ടേട്ടന്‍ ചോദിച്ചു. അനുഭവങ്ങളില്ല. അനുഭവമുണ്ട്. ലഹരിയെ ഞാന്‍ പ്രണയിക്കുന്നു എന്ന് പറയാന്‍ എനിക്ക് സാധിക്കും. കാരണം മദ്യത്തിന് എന്നെ മാന്തിപ്പറിക്കാന്‍ നഖങ്ങളില്ല. നിലാവിന്റെ കാമുകനാണെന്ന് ഞാനെന്നു പറയാനും എനിക്ക് ധൈര്യമുണ്ട്. എന്തുകൊണ്ടെന്നാല്‍ പരിഭവിച്ച് കടിയ്ക്കാന്‍ നിലാവിന് പല്ലുകളില്ലല്ലോ. പല്ലും നഖവുമുള്ള കാമുകി ഉള്ളവന്‍ തന്റെ പ്രണയത്തെക്കുറിച്ച് പറയുന്നത് ആരോഗ്യകരമല്ല. ഒന്നു പറയാം. പ്രണയം മഹത്തായ ഒരു അനുഭവമാണ്. പ്രണയം അശ്ലീലമല്ല. സദാചാരവിരുദ്ധമല്ല. അത് തീര്‍ത്തും സ്വകാര്യവും നിറയെ സത്യസന്ധതയും ആത്മാര്‍ത്ഥതയും  ആവശ്യപ്പെടുന്ന പവിത്രമായ ഒന്നാണ്. എല്ലാവര്‍ക്കുമുണ്ടാവട്ടെ പ്രണയം. എനിക്കും !!. :)
4- പാലാക്കാരനായ ഹരി എങ്ങിനെ തിരുവനന്തപുരം പോങ്ങുമ്മൂടന്‍ ആയി?

അച്ഛന്‍, അമ്മ, മുത്തശ്ശി, അനുജന്‍ എന്നിവരെല്ലാം ഇപ്പോഴും പാലായിലാണ് .  ഞാന്‍ 12 വര്‍ഷത്തോളമായി  തിരുവനന്തപുരത്ത് പോങ്ങുമ്മൂട് എന്ന സ്ഥലത്ത് താമസിക്കുന്നു. എനിക്കിവിടെ ഒരു പോറ്റമ്മയുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ എന്നെ പോറ്റുന്ന ഒരു അമ്മ. അവരെ സംരക്ഷിക്കേണ്ട ചുമതല എനിയ്ക്കാണെങ്കിലും എന്നെ സംരക്ഷിയ്ക്കാനുള്ള (ദൌര്‍)ഭാഗ്യമാണ് ആ അമ്മയ്ക്കുണ്ടായത്. 10 വയസ്സുള്ളപ്പോള്‍ എന്റെ അനുജന്‍ ബ്രെയിന്‍ ട്യൂമര്‍ പേഷ്യന്റ് ആയി. തിരുവനന്തപുരം ശ്രീചിത്തിരയില്‍ ആയിരുന്നു ചികിത്സകള്‍. ഏതാനും വര്‍ഷങ്ങള്‍ ചികിത്സാര്‍ത്ഥം ഹോസ്പിറ്റലില്‍ കഴിയേണ്ടി വന്നു. ആ കാലം എല്ലാ സഹായങ്ങളും ചെയ്തുതന്നിരുന്നത് പോങ്ങുമ്മൂടുള്ള ഈ അമ്മയും അവരുടെ ഭര്‍ത്താവും എന്റെ അച്ഛന്റെ ആത്മമിത്രവുമായിരുന്ന കൃഷ്ണന്‍ മാമനുമായിരുന്നു. അവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. റിട്ടയര്‍ ചെയ്ത് 2 വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം മരിച്ചു. മരണശേഷം അമ്മയ്ക്ക് കുറച്ചുകാലം തനിച്ചു താമസിയ്ക്കേണ്ടി വന്നു. അതിനിടയില്‍ ഒരിയ്ക്കല്‍ ഒരാഴ്ച എന്നെ അവരുടെ കൂടെ നിര്‍ത്തുമോ എന്ന് അവര്‍ അച്ഛനോട് ചോദിച്ചു. അങ്ങനെ ഒരാഴ്ച കൂട്ടിനായി ഞാന്‍ തിരുവനന്തപുരത്തെത്തി. വാത്സല്യവും സ്വാര്‍ത്ഥതയും സമം ചേര്‍ത്ത സ്നേഹത്തില്‍ നത്തോലിയും അയലയും ചാളയും നെയ്മീനും  മാറിമാറി പൊരിച്ചു തന്നും  ആസാദിലെ മട്ടന്‍ കറിയും ചിക്കന്‍ കറിയും പൊറോട്ടയും വാങ്ങിത്തന്നും അമ്മയെ നോക്കാത്ത സഹോദരങ്ങളുടെ മക്കള്‍ പഠിച്ചു വലിയ നിലയിലെത്തിയ പൊങ്ങച്ച കഥകള്‍ പറഞ്ഞു തന്നും എം.ജി യൂണിവേഴ്സിറ്റിയില്‍ നിന്നും മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി കേരള യൂണിവേഴ്സിറ്റിയിലെയ്ക്ക് എന്നെ പറിച്ചു നട്ടും അമ്മ  ‘ഒരാഴ്ച’ കഴിയാതെ നോക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ഞാന്‍ പോങ്ങുമ്മൂടനുമായി.  വേണ്ടിയിരുന്നില്ല എന്ന ഭാവം അമ്മയുടെ മുഖത്ത് ഇടയ്ക്കൊക്കെ വിരിയാറുണ്ടോ എന്തോ? 
5- താങ്കള്‍ക്ക് ജീവിതാഭിമുഖ്യമുള്ള നല്ല സുഹൃത്തുക്കളുടെ അഭാവം ഇല്ലേ?

ആത്മമിത്രങ്ങളൊക്കെ നാട്ടിലായിരുന്നു. ഇവിടെ ചില സ്നേഹിതരൊക്കെയുണ്ട്. അവര്‍ക്ക്  ജീവിതാഭിമുഖ്യമൊക്കെ ഉണ്ടോ എന്ന് അറിയില്ല. ജീവിതാഭിമുഖ്യമുള്ള സ്നേഹിതരുണ്ടാവുന്നത് ഭാഗ്യമാണ്. ചങ്ങാത്തത്തെ നിലനിര്‍ത്തിക്കൊണ്ട് പോവാന്‍ കഴിയാത്ത ഒരുവന് എന്തൂണ്ടായിട്ടെന്താണ്? ഞാന്‍ അങ്ങനെ ഒരുവനാണെന്ന് തോന്നുന്നു. അടുത്ത മിത്രങ്ങളെ പോലും അതിവേഗം ശത്രുക്കളാക്കാന്‍ കഴിയുന്ന അപൂര്‍വ്വ സിദ്ധിയ്ക്ക് ഉടമയാണ് ഞാന്‍.
6- അവനവന്റെ മൂല്യം തിരിച്ചറിയാനാവാതെ പോകുന്നത് ദൗര്‍ഭാഗ്യകരം തന്നെ. പോങ്ങുമ്മൂടന്‍ അങ്ങിനെയൊരാള്‍ ആണെന്നു പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയുമോ?

അങ്ങനെയൊരാളാണ് ഞാനെങ്കില്‍ അത് തീര്‍ച്ചയായും ദൌര്‍ഭാഗ്യകരം തന്നെയാണ്. സ്വന്തം മൂല്യം തിരിച്ചറിയുന്നവന്‍ ജീവിതവിജയത്തിലേയ്ക്കുള്ള പടവുകള്‍ പാതി  താണ്ടിക്കഴിഞ്ഞവനാണല്ലോ. മരിക്കാന്‍ കിടക്കുമ്പോള്‍ ഒരു വിജയിയുടെ ഹുങ്ക് എന്റെ മുഖത്ത് വിരിയണമെന്ന് ഞാന്‍ വാശി പിടിച്ചിട്ടില്ല. അതുകൊണ്ടാവും എന്റെ മൂല്യങ്ങളെക്കുറിച്ച് ഞാന്‍ ബോധവാനാവാതെ പോവുന്നത്. ആ ബോധം വ്യക്തിപരമായി എനിക്ക് ഗുണം ചെയ്യുന്നതല്ല എന്ന ബോധവും എന്നിലുണ്ട് എന്നതാണ് സത്യം. വിരോധാഭാസവും!!
7- പോങ്ങുവിനു സന്തോഷം തരുന്ന പ്രവൃത്തികള്‍ എന്തൊക്കെയാണ് ?  

ചിലസമയങ്ങളില്‍ കടുത്ത നിരാശപോലും എന്നെ സന്തോഷിപ്പിക്കാറുണ്ട്. കൂട്ടുകൂടി മദ്യപിക്കുന്നതായിരുന്നു കുറച്ചുകാലത്തെ സന്തോഷം.  എന്നെ സഹിക്കാന്‍ കഴിയുന്ന ‘ഇര’കളോട് സംസാരിക്കുന്നതും സിനിമ കാണുന്നതും മകനോടൊത്ത് കളിക്കുന്നതും വായിക്കുന്നതും എഴുതുന്നതും ഭാര്യയുടെ പരിഭവങ്ങള്‍ക്ക് ചെവി കൊടുക്കുന്നതും അമ്മയുടെ ചീത്ത കേള്‍ക്കുന്നതും സന്തോഷം നല്‍കാറുണ്ട്. ഇലകള്‍ പോലും ഉറങ്ങുന്ന വെളുപ്പാന്‍ കാലത്ത് സിറ്റ്‌ഔട്ടില്‍ ഒറ്റയ്ക്കിരുന്ന് എന്നോടുതന്നെ തര്‍ക്കത്തിലേര്‍പ്പെടുമ്പോഴും ഞാന്‍ സന്തോഷിക്കുന്നു. വിവാഹിതനെങ്കിലും കൌമാരകാലത്ത് പഠിച്ച സ്വയംഭോഗം ഇന്നും മറന്നിട്ടില്ലെന്ന അറിവും എനിക്ക് സന്തോഷം നല്‍കുന്ന കാര്യംതന്നെ. ജീവിക്കാനറിയാത്തവന്‍ എന്ന് പ്രിയപ്പെട്ടവര്‍ ആത്മാര്‍ത്ഥതയോടെ പരിഭവിക്കുമ്പോഴും ജീവിക്കാന്‍ പഠിയ്ക്കാത്തത് എത്ര നന്നായി എന്ന ചിന്തയും മനസ്സില്‍ ആഹ്ലാദം നിറയ്ക്കാറുണ്ട്. ഞാന്‍ എഴുതുന്ന പോസ്റ്റുകള്‍ വായിക്കാനുള്ള സഹനശക്തി ഇപ്പോഴും പലരിലും ഉണ്ടെന്ന അറിവ് തരുന്ന സന്തോഷവും ചെറുതല്ല. 
8-എപ്പോഴാണ് എഴുതുന്നത്? മുന്നൊരുക്കങ്ങള്‍ എന്തെങ്കിലും ഉണ്ടോ? എഴുതുന്നതു, ഭാര്യ വായിച്ചു നോക്കാറുണ്ടോ?

നേരവും കാലവും എഴുത്തിനെ സ്വാധീനിച്ചിട്ടില്ല. ഏതെങ്കിലും ഒരു വിഷയം കണ്ടെത്തി അതിന്മേല്‍ കാര്യമായ പഠനം നടത്തി അടുക്കും ചിട്ടയോടും എഴുതുന്ന ഒരാളല്ല ഞാന്‍. മനസ്സില്‍ തോന്നുന്നത് അതേ പോലെ പകര്‍ത്തുന്നു. എഴുതുന്നവ രണ്ടാമതൊന്നുകൂടി വായിച്ച്, വേണ്ട തിരുത്തലുകള്‍ നടത്തി സാവധാനം വായനക്കാര്‍ക്ക് വിളമ്പുന്ന പക്വമതിയല്ല ഞാന്‍. ഞാന്‍ എഴുതിയ അപൂര്‍വ്വം ചില പോസ്റ്റുകളും ബ്ലോഗനയില്‍ വന്ന ഏതാനും കുറിപ്പുകളും ഭാര്യ വായിച്ചിട്ടുണ്ട്. എന്റെ എഴുത്തില്‍ അവള്‍ക്ക് കാര്യമായ മതിപ്പൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. എന്നെ ഒരു എഴുത്തുകാരനായി അവള്‍ക്ക് കാണാനുമാവില്ല. കാരണം അവളുടെ മനസ്സിലുള്ള എഴുത്തുകാര്‍ നല്ല കഷണ്ടിയും അല്ലെങ്കില്‍ വീതിയേറിയ നെറ്റിയും പിന്നെ മെല്ലിച്ച ശരീരപ്രകൃതക്കാരുമാണ്. മുടിഞ്ഞ മുടിയും ഒടുക്കത്തെ തടിയുമുള്ള എന്നില്‍ ഒരു എഴുത്തുകാരനുണ്ടെന്ന് പറഞ്ഞാല്‍ അവള്‍ ചിലപ്പോള്‍ ചിരിച്ചേക്കും.

9-ധാരാളം ഫോണ്‍ കോളുകളും സൌഹൃദങ്ങളും തേടിയെത്താറുണ്ടെങ്കിലും എന്തുകൊണ്ടോ പോങ്ങുമ്മൂടന്‍ അവയോടെല്ലാം പുറം തിരുഞ്ഞു നില്‍ക്കുന്നുവെന്ന പരാതി കേള്‍ക്കുന്നു. എന്താണ് പ്രശ്നം? ഹരി ഫോണ്‍ എടുക്കില്ല എന്നോരു പരാതി ബൂലോകത്ത് പല കൂട്ടുകാരും എന്നോട് പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് വേണ്ടിയുള്ള ഒരു ചോദ്യമാണിത്.
തീര്‍ച്ചയായും അത് സത്യമാണ്. വലിയൊരു മര്യാദകേടും. ക്ഷമിക്കുക. എന്റെ മനസ്സ്  എന്നോട് തീരെ  സഹകരിക്കാതെ ഇരിക്കുന്ന സമയങ്ങളിലാണ് പലപ്പോഴും കോളുകള്‍ വരിക. ആ സമയം ഫോണ്‍ എടുക്കാന്‍ തോന്നാറില്ല. വിളിക്കുന്നവരോടുള്ള സ്നേഹക്കുറവല്ല കാരണം. പഴയ നമ്പര്‍ നഷ്ടപ്പെട്ടു. 9605472565 എന്ന നമ്പറില്‍ ഇനി മേല്‍ എന്നെ കിട്ടും. ദയവായി ആര്‍ക്കും പരിഭവം തോന്നരുത്.
10-മലയാളത്തില്‍ പോങ്ങുമ്മൂടനു ഒരു ഇടം ഇണ്ടെന്നു മുഖ്യധാരാ മാധ്യമങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. ബ്ലൊഗനയില്‍ വരുന്ന സൃഷ്ടികള്‍ തന്നെ ഉദാഹരണം. എങ്കിലും പോങ്ങുമ്മൂടന്‍ അകാരണമായി  ഉള്‍‌വലിഞ്ഞു നില്‍ക്കുന്നു.  ഗൗരവമുള്ള സാഹിത്യപ്രവര്‍ത്തനത്തില്‍ മുന്നോട്ടു വരുവാന്‍ എന്താണ് തടസ്സം?

മലയാള സാഹിത്യലോകത്ത് എനിക്കെന്തു സ്ഥാനം?!! ബ്ലോഗനയില്‍ അഞ്ചാറ്‌ പ്രാവശ്യം എന്റെ കുറിപ്പുകള്‍ വന്നിരുന്നു. അത് വ്യക്തിപരമായി സന്തോഷകരം തന്നെ. കഴിവിനേക്കാള്‍ പൂതികൊണ്ട് എഴുതുന്ന ഒരുവനാണ് ഞാന്‍. മാതൃഭൂമി നല്‍കിയ പ്രോത്സാഹനം കടപ്പാടോടെ ഞാന്‍ ഓര്‍ക്കുകയും ചെയ്യുന്നു. ഞാന്‍ നല്ല എഴുത്തുകാരനല്ല. പക്ഷേ നല്ല വായനക്കാരനാണ്. നല്ല വായനക്കാരന്‍ എന്ന നിലയില്‍ എന്നിലെ എഴുത്തുകാരനെ അംഗീകരിക്കാന്‍ എനിക്കാവുന്നില്ല. എന്നേക്കാള്‍ എത്രയോ പ്രതിഭയുള്ള എഴുത്തുകാര്‍ ബൂലോകത്തുണ്ട്. സാഹിത്യപ്രവര്‍ത്തനത്തെ ഗൌരവമായി അവരൊക്കെ കാണട്ടെ. പട്ടി കുരച്ചാല്‍ പടി തുറക്കില്ലല്ലോ.
11-ശ്രീ.ഗായത്രി അശോകേട്ടനും, പോങ്ങുമ്മൂടനും  തമ്മിലുള്ള സൌഹൃദം എങ്ങിനെയാണുണ്ടായത്?

ഗായത്രി അശോകേട്ടനുമായുള്ള  ചങ്ങാത്തം എന്റെ സ്വകാര്യമായ അഭിമാനമാണ്. ഓര്‍ക്കൂട്ട് വഴി ലഭിച്ച ബന്ധമാണത്. കഴിഞ്ഞ 2 വര്‍ഷങ്ങളായി ദിവസം കുറഞ്ഞത്  3 മണിക്കൂറെങ്കിലും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു. .  സിനിമയെക്കുറിച്ച് ഇത്ര ആധികാരികമായ അറിവുള്ള ഒരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. അടൂര്‍ സാറിനോടൊപ്പം ഒരു പകല്‍ ചിലവഴിക്കാനും അദ്ദേഹത്തോടൊപ്പം ഉച്ചയൂണുകഴിക്കാനും ഒക്കെ സാധിച്ചത് അശോകേട്ടന്‍ കാരണമാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ന് അശോകേട്ടന് എന്നോട് പഴയ സൌഹൃദമില്ല. എന്നാല്‍ പരസ്പരമുള്ള സ്നേഹം അതുപോലെയുണ്ട്. സൌഹൃദത്തില്‍ കുറവു വന്നിട്ടുണ്ടെങ്കില്‍ കുറ്റം എന്റേതുമാത്രമാണ്.
12- “ല”ഹരിയില്‍ നിന്നും ഭക്ത”ഹരി”യിലേക്കുള്ള മാറ്റം ആഗ്രഹിച്ചിട്ടുണ്ടോ. അതിനായി ശ്രമിക്കാറുണ്ടോ?

ഇല്ല. ആഗ്രഹിച്ചിട്ടില്ല. ലഹരി ഈശ്വരനാണ്. സുരപാനം പ്രാര്‍ത്ഥനയും. ആ അര്‍ത്ഥത്തിലാണ് ഞാന്‍ ഭക്തഹരിയാവുന്നത്. ഈശ്വരന്‍ എന്ന  സങ്കല്പം സത്യമെങ്കില്‍ ആ ഈശ്വരന്‍ എന്റെ സ്നേഹിതന്‍ മാത്രമാണ്. എനിക്ക് ഭയം കൂടാതെ സമീപിക്കാനാവുന്ന എന്റെ ആത്മമിത്രം. എനിക്ക് ധൈര്യപൂര്‍വ്വം അസഭ്യം പോലും വിളിക്കാനാവുന്ന എന്റെ ചങ്ങാതി.
13-നല്ലത് ഉപദേശിക്കുന്നവരും ഹരിയുടെ ഉയര്‍ച്ച ആഗ്രഹിക്കുന്നവരുമായ നല്ല സുഹൃത്തുകള്‍ ഉണ്ടെന്നുകരുതുക.(കരുതുകയെന്നല്ല. അങ്ങിനെ അനേകമാളുകള്‍ ഉണ്ട്) അവരോട് എന്തൊക്കെ മാറ്റങ്ങള്‍ക്കായിരിക്കും ഉപദേശം തേടുക. 

ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ ഒരുപാട്  മാറേണ്ടതുണ്ടെന്ന ബോധ്യം എനിയ്ക്കുണ്ട്. എന്നെ സ്നേഹിക്കുന്ന, എന്റെ ഉയര്‍ച്ച ആഗ്രഹിക്കുന്ന ഒരുപാട് സ്നേഹിതരുണ്ടെന്ന കാര്യം മോട്ടേട്ടന്‍ പറയുമ്പോള്‍  അതെന്നെസന്തോഷിപ്പിക്കുന്നു. എന്ത് ഉപദേശമാണ് ഞാനവരോട് ചോദിക്കുക? ഒന്നേയുള്ളു. എനിക്കൊരു നല്ല മനുഷ്യനാവണം. എന്താണ് വഴി?
14- ഹരിയ്ക്ക് നല്ല സൌന്ദര്യബോധമുണ്ടെങ്കിലും, സ്വന്തം ശരീരസൌന്ദര്യത്തെ അത്ര ഗൌനിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരു പുരുഷന്റെ ഗ്രൂമിംഗ് വളരെ പ്രധാനപ്പെട്ടതാണ് എന്ന് തോന്നിയിട്ടുണ്ടോ? ശാശീരം പോലെ തന്നെ ശരീരഭാഷയും വളരെ
പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞാല്‍ അത് സമ്മതിക്കുമോ?


ഞാന്‍ രാവിലെയും വൈകിട്ടും പല്ലു തേയ്ക്കാറുണ്ട്. രണ്ടു നേരം കുളിക്കുകയും ചെയ്യും. ശരീരവൃത്തിയ്ക്ക് പ്രാധാന്യം നല്‍കുന്നുവെങ്കിലും ഞാന്‍ മറ്റു കാര്യങ്ങള്‍ അത്രകണ്ട് ശ്രദ്ധിയ്ക്കാറില്ല. ഉപജീവനമാര്‍ഗത്തിനായി ഞാന്‍ ചെയ്യുന്ന ജോലിയ്ക്ക് ശരീരസൌന്ദര്യം ആവശ്യമില്ല എന്നതുകൊണ്ടാവാം അത്രകണ്ട് അക്കാര്യം ഞാന്‍ ശ്രദ്ധിയ്ക്കാതെ പോയത്. ഭക്ഷണത്തോടുള്ള പ്രണയവും വ്യായാമത്തോടുള്ള പിണക്കവും എന്റെ ശരീരത്തെ യാതൊരു നാണവുമില്ലാതെ നാല് വശത്തേയ്ക്കും വളരാന്‍ പ്രേരിപ്പിയ്ക്കുന്നുണ്ട്. ശ്രദ്ധിയ്ക്കാം. മെച്ചപ്പെടാന്‍ ശ്രമിയ്ക്കാം.
15- പണ്ട് ഒരു കൃത്യമായ കാലയളവില്‍ പോസ്റ്റുകള്‍ ഇട്ടിരുന്ന പോങ്ങുമ്മൂടന്‍ ഇപ്പോള്‍ പോസ്റ്റുകള്‍ ഇടുന്നേയില്ല. എന്താണ് അതിനു കാരണം?

തീര്‍ച്ചയായും ആശയദാരിദ്ര്യമല്ല, മടിയാണ് കാരണം. എന്തിന് എന്ന തോന്നല്‍ വല്ലാതെ ബാധിച്ചു. ആ തോന്നലിനെ നിഷ്കരുണം ഞാന്‍ കൊന്നുതള്ളാം.
16- പോങ്ങുമ്മൂടന്റെ രാഷ്ടീയനിലപാട് എന്താണ്. പലപ്പോഴും എനിക്ക് പോങ്ങുമ്മൂടന്റെ  പോസ്റ്റുകളിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത് ഹരി പുലര്‍ത്തുന്ന ഇടതുപക്ഷനിലപാടുകള്‍ തന്നെയാണ്. രാഷ്ടീയബോധമുള്ള ഒരു കേരളീയന്‍ എന്ന നിലയില്‍ പാര്‍ട്ടിയെ എങ്ങനെ നോക്കിക്കാണുന്നു.

യാതൊരു നാണവുമില്ലാതെ പറയാം, ‘ഇപ്പോഴും‘ ഞാനൊരു ഇടതുപക്ഷ അനുഭാവി തന്നെയാണ്. എന്റെ പല പോസ്റ്റുകളിലും ഇടതുപക്ഷത്തിനെതിരായി എഴുതേണ്ടി വന്നിട്ടുണ്ട്. ആ പക്ഷത്തോടുള്ള എന്റെ ആത്മാര്‍ത്ഥത തന്നെയാണ് അങ്ങനെ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. സത്യത്തില്‍ പോരായ്മകള്‍ സംഭവിച്ചത് ഇടതുപക്ഷത്തിന് മാത്രമാണോ?. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും മൂല്യച്യുതി സംഭവിച്ചിരിക്കുന്നു. ഒപ്പം ക‌മ്യൂണിസ്റ്റ് പാര്‍ട്ടിയിലും എന്നേ പറയേണ്ടു. അത് പുതിയ കാലത്തിന്റെ ദുരന്തമാണ്.  ഞാന്‍ ജോലിനോക്കിയിരുന്ന സ്ഥാപനത്തിന്റെ ഏതാണ്ട്  അടുത്തായാണ് ഡി.സി.സിയുടെ ആസ്ഥാനം. കഴിഞ്ഞദിവസം അതിനുമുന്നിലുള്ള റോഡ് അരയന്നങ്ങളെപ്പോലെ തോന്നിച്ച ശുഭ്രവസ്ത്രധാരികളും മധ്യവയസ്കരുമായ ഒരുപറ്റം ‘യുവാക്കളെ‘ക്കൊണ്ടും നിരവധി വാഹനങ്ങളാലും നിറഞ്ഞിരുന്നു . യൂത്ത് കോണ്‍ഗ്രസിന്റെ ഇലക്ഷനാണ് നടക്കുന്നത്. അതുവഴി കടന്നുപോവുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത് കോണ്‍ഗ്രസ്സ് ആസ്ഥാനത്തിനു മുന്നിലായി പാര്‍ക്ക് ചെയ്തിരുന്ന 20 ലക്ഷത്തിനുമേല്‍ വിലവരുന്ന വെള്ള നിറത്തിലുള്ള ഒരു ടൊയോട്ട ഫോര്‍ച്ച്യൂണറിലായിരുന്നു. എനിക്കറിയാം അതിന്റെ ഉടമയെ. അത് പോങ്ങുമ്മൂടിനടുത്തുള്ള ചേന്തി എന്ന പ്രദേശത്തെ കുപ്രസിദ്ധ ഗുണ്ടയുടെ വാഹനമാണ്. ആള് നടേശമുതലാളിയുടെ വലം കൈയ്യും യൂത്തന്മാരുടെ ആളുമാണ്. അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും. പാരമ്പര്യമായി ധനികകുടുംബത്തില്‍ പെട്ട ആളോ, ഉന്നത വിദ്യാഭ്യാസമോ ഉയര്‍ന്ന ജോലിയോ ഒന്നുമില്ലാത്ത ഒരു പാവം ഗുണ്ട എങ്ങനെ 20 ലക്ഷത്തിനുമേലുള്ള വാഹനം വാങ്ങുന്നു?  ഇത്തരം സാമൂഹ്യവിരുദ്ധരുമായി കൈകോര്‍ത്തുകൊണ്ടല്ല ഒരു പാര്‍ട്ടിയും പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിയ്ക്കേണ്ടത്. സംഭവിച്ചുപോയ(?) പിഴവുകളും നയപരമായ പാളിച്ചകളും തിരുത്തി ശക്തമായ തിരിച്ചുവരവ് ഇടതുപക്ഷവും നടത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ആഗ്രഹിക്കുന്നു. 
17- എനിക്ക് തിരുവനന്തപുരത്തുള്ള ചില സൌഹൃദങ്ങളില്‍ നിന്നും കിട്ടിയ ചില വിവരങ്ങള്‍ അനുസരിച്ച് ഇനി പോങ്ങുമ്മൂടന്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളെ വിമര്‍ശിക്കരുത് എന്നു ഞാന്‍ അറിയിച്ചിരുന്നു. എന്നിരുന്നാലും പിന്നീട് ആരുടെയെങ്കിലും ഭീഷണി വന്നിരുന്നോ?

ഭീഷണി വന്നിരുന്നു. ഭയവും തോന്നിയിരുന്നു. അതുകൊണ്ട് തന്നെയാണ് തുടര്‍ന്ന് അത്തരം വിഷയങ്ങള്‍ എഴുതാതിരുന്നത്.
18- മനസമാധാനത്തോടെ ഉറങ്ങാന്‍ കഴിയാറുണ്ടോ? അങ്ങിനെ ഉറങ്ങാന്‍ കഴിയുക എന്നത് ആ വ്യക്തിയുടെ മഹാഭാഗ്യമാണെന്ന് തോന്നാറുണ്ടോ? അനുഭവം വിവരിക്കാമോ?

മോഷണം, വ്യഭിചാരം, തട്ടിപ്പ്, വെട്ടിപ്പ്, തീവ്രവാദപ്രവര്‍ത്തനം - ഇല്ല. ഒന്നുമില്ല. സമാധാനമായി ഉറങ്ങാന്‍ കഴിയാറുണ്ട്.

19- ഒരു സ്ത്രീ ഭാര്യയാവുമ്പോള്‍, അവര്‍ക്ക് വേണ്ട മൂന്ന് ഗുണങ്ങള്‍ എന്തൊക്കെയാവണമെന്നാണ് പൊങ്ങുമ്മൂടന്റെ നിലപാട്. ഭാര്യമാര്‍ സ്വന്തം ഭര്‍ത്താവിന്റെ സ്നേഹത്തില്‍ സെല്‍ഫിഷ് ആവുന്നതില്‍ തെറ്റുണ്ടോ?


ഉ:  1. ഒരു സ്ത്രീ ഭാര്യയാവുമ്പോള്‍  ഉറപ്പുവരുത്തേണ്ട ഏറ്റവും പ്രധാനകാര്യം മിനിമം അവള്‍
      ഒരു സ്ത്രീയെങ്കിലും ആവണമെന്നതാണ്.
2.   ദാമ്പത്യജീവിതത്തില്‍ കണ്ട സ്വപ്നങ്ങളുടെ അവശിഷ്ടം തേടാതിരിക്കുക. (പുരുഷനും 
      സ്ത്രീയ്ക്കും ബാധകം)
3.   ഒരിക്കലും കരിയാത്ത വേദനയില്ലാത്ത വ്രണമാണ് ദാമ്പത്യമെന്ന ബോധം പുലര്‍ത്തുക.                 
(പുരുഷനും   സ്ത്രീയ്ക്കും ബാധകം) -  സ്വാര്‍ത്ഥത പുലര്‍ത്തുന്നതില്‍ തെറ്റില്ല. എങ്കിലും അതൊഴിവാക്കിയാല്‍ ജീവിതം കൂടുതല്‍ സുന്ദരമാക്കാമെന്ന് തോന്നുന്നു.
20- ബ്ലോഗിലെ സൌഹൃദങ്ങള്‍ മൂല്യവത്താണെന്ന് തോന്നാറുണ്ടോ?

തീര്‍ച്ചയായും. എനിക്ക് ലഭിച്ച നല്ല സുഹൃത്തുക്കളില്‍ പലരും ബ്ലോഗില്‍ നിന്നാണ്. ധാരാളം സ്നേഹിതരുണ്ട് ആ ലിസ്റ്റില്‍. ആരുടെയും പേരെടുത്ത് പറയുന്നില്ല. ഒരുമിച്ച് പഠിച്ചവരേക്കാളും കളിച്ച് വളര്‍ന്നവരേക്കാളും സ്നേഹവും സഹായവും പിന്തുണയും പരിഗണനയും ആത്മാര്‍ത്ഥതയും ബ്ലോഗിലെ സ്നേഹിതരില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും നന്ദി.
21- സജിയച്ചായനെക്കുറിച്ച് മനോഹരമായ ഒരു പോസ്റ്റ് പോങ്ങുമ്മൂടന്‍ എഴുതിയിരുന്നു. അത് ബ്ലോഗനയിലും വന്നിരുന്നു. അത്തരം വ്യക്തിത്വങ്ങളുടെ പോസിറ്റീവ് എനര്‍ജി പോങ്ങുമ്മൂടന്റെ ജീവിതത്തെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

സജിച്ചേട്ടനോടൊത്ത് ചിലവഴിച്ച നിമിഷങ്ങള്‍ നല്‍കിയത് മഹത്തായ അനുഭവമാണ്. മാതൃകയാക്കാന്‍ കഴിയുന്ന ഒരു വ്യക്തിത്വം. അദ്ദേഹം എനിയ്ക്ക് ചങ്ങാതി മാത്രമല്ല സഹോദരതുല്യനായ ഒരു വ്യക്തികൂടിയാണ്. ഹൃദയം നിറയെ സ്നേഹവും മനസ്സ് നിറയെ മനസ്സാക്ഷിയുമുള്ള പ്രതിഭാശാലിയായ ഒരു മനുഷ്യന്‍. അദ്ദേഹവുമായുള്ള ചങ്ങാത്തം എന്റെ ഭാഗ്യമാണ്.
22- പോങ്ങുമ്മൂടന്‍ സ്വയം തിരുത്തലുകള്‍ എന്തൊക്കെയാണ് ജീവിതത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്? ഭയം എത്രത്തോളം ജീവിതത്തില്‍ സ്വാധിനിക്കുന്നുണ്ട്.?

എന്റെ ജീവിതത്തതില്‍ തിരുത്തുവാനുള്ളവയാണ് കൂടുതല്‍. തിരുത്തലുകള്‍ക്കായി ശ്രമിക്കുന്നു. പാമ്പ്, പട്ടി, പ്രേതം, പോലീസ്, പിണറായി ഇവയോടൊക്കെയാണ് ഭയം. ഇവയിലൊരു ഭയവും വെറും ഭയം മാത്രമായല്ലാതെ  ജീവിതത്തെ സ്വാധീനിക്കുന്നില്ല. 
23- ഒരു കുഞ്ഞു വളര്‍ന്നുവരുന്നതും, അവന്‍ ജീവിതമൂല്യങ്ങള്‍ പഠിച്ചുവരുന്നതും സ്വന്തം മാതാപിതാക്കളില്‍ നിന്നും, ആ കുഞ്ഞിന്റെ ജീവിത ചുറ്റുപാടില്‍ നിന്നുമാണ്. “ദൈവികി” നോട് എത്രത്തോളം നിങ്ങള്‍ നീതിപുലര്‍ത്തുണ്ട്?

100 ശതമാനവും നീതി പുലര്‍ത്തുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. സമൂഹത്തിന് ഉപകരിക്കുന്ന നല്ലൊരു മനുഷ്യനാക്കി ഞാനവനെ വളര്‍ത്താന്‍ ശ്രമിയ്ക്കും. എനിക്ക് ആയുസ്സുണ്ടെങ്കില്‍.  
24- കുടുംബജീവിതത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ വഴക്ക് സാധാരണമാണ്. നിങ്ങള്‍ തമ്മില്‍ വല്ല വഴക്കുമുണ്ടെങ്കില്‍ അത് ആ രാത്രിയില്‍ തന്നെ പരിഹരിക്കാന്‍ ശ്രമിക്കാറുണ്ടോ?

ഞാന്‍ വഴക്കിടാറില്ല. എന്നാല്‍ എന്നോട് വഴക്കിനുവരാന്‍ അവളെ പ്രേരിപ്പിയ്ക്കുന്ന കാരണങ്ങള്‍ ഞാന്‍ നിത്യവും സൃഷ്ടിയ്ക്കാറുണ്ട്. പരിഭവങ്ങളില്‍ നിന്നുണ്ടാവുന്ന വഴക്കുകള്‍ക്ക് ഒരു ദാമ്പത്യജീവിതത്തെ തകര്‍ക്കാന്‍ തക്ക ശക്തിയില്ലാത്തതിനാല്‍ ആ രാത്രി തന്നെ അത് പരിഹരിക്കണമെന്ന വാശി ഞാന്‍ കാണിക്കാറില്ല. 
25- എനിക്ക് ബൂലോകത്ത് രണ്ട് പേരോടാണ് കടപ്പാട്. ഒന്ന് സുനില്‍ പണിക്കരോടും പിന്നെ പോങ്ങുവിനോടും. സുനില്‍ പണിക്കര്‍ എനിക്ക് മൊട്ടത്തലയില്‍ എന്റെ രൂപഭാവം പതിച്ചുനല്‍കി. പോങ്ങ്സ് എന്നെ ബൂലോകത്തേക്ക് കൈ പിടിച്ച് കൊണ്ടുവന്നു. എവിടെയൊ പതറി നില്‍ക്കുന്ന പോങ്ങ്സിനെ വീണ്ടും ബൂലോകത്തേയ്ക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. നൂറ് കണക്കിന് ബ്ലോഗേഴ്സിന്റെ ആവശ്യമാണ് ഞാന്‍ പറയുന്നത്. സമ്മതിച്ചോ?

ആദ്യമായി ചേട്ടനെ മൊട്ടേട്ടാ എന്നു വിളിച്ചതും ഞാനല്ലേ?  മറക്കരുത്. :) പിന്നെ, എന്നോടുള്ള കടപ്പാട് മേപ്പടിയുള്ള 24 ചോദ്യങ്ങളില്‍ നിന്നും എനിയ്ക്ക് മനസ്സിലായി. :)


തീര്‍ച്ചയായും ഞാന്‍ ബ്ലോഗില്‍ സജീവമാകും മൊട്ടേട്ടാ. അടുത്ത പോസ്റ്റ് ഉടന്‍ തന്നെ കുറിയ്ക്കും. നന്ദി. 


30 comments:

saju john said...

എന്റെ ക്രിസ്തുമസ് സമ്മാനം

Manoraj said...

പൊങ്സ് & നട്ട്സ് : സത്യത്തില്‍ ഈ അഭിമുഖം പ്രതീക്ഷിച്ചിരിപ്പായിരുന്നു. എന്തുകൊണ്ട് എഴുതുന്നില്ല, ഇനി എഴുത്ത് വീണ്ടും തുടങ്ങുമോ എന്നൊക്കെ അറിയാന്‍ ആകാംഷയുണ്ടായിരുന്നു. ഒപ്പം, നട്ട്സിന്റെ ചോദ്യങ്ങള്‍ എന്തൊക്കെയാവുമെന്നറിയുവാനുള്ള ആകാംഷയും. ഒരു കാര്യത്തില്‍ സന്തോഷം. വീണ്ടും സജീവമാകാന്‍ പോങ്സ് തീരുമാനിച്ചതില്‍. അതിന് നട്ട്സും അച്ചായനും നിമിത്തമായി എന്ന് കേള്‍ക്കുന്നതില്‍. അപ്പോള്‍ എത്രയും വേഗം എഴുതികൊണ്ടിരിക്കുന്ന കഥ പ്രസിദ്ധീകരിക്കുമെന്ന് കരുതട്ടെ.

മത്താപ്പ് said...

"എങ്കിലും ഒന്ന് സത്യമാണ്..... പോസ്റ്റിലൂടെ കാണുന്നതല്ല ഒരു യഥാര്‍ത്ഥ ബ്ലോഗറും അവരുടെ ജീവിതവും. "

എല്ലാ അഭിമുഖങ്ങളെയും പോലെ തന്നെ, നല്ല നിലവാരം പുലര്‍ത്തുന്നു....
ആശംസകള്‍....


off: please consider striking off that mobile number, may cause flooding....

kARNOr(കാര്‍ന്നോര്) said...

നല്ല നിലവാരം പുലർത്തുന്ന ചോദ്യങ്ങളും അതിനൊക്കെ കരളെടുത്തു കാണിച്ചുള്ള ഉത്തരങ്ങളും. നമ്മുടെ പോങ്ങ്സിന് ഇങ്ങനെയേ പറയാൻ പറ്റൂ. അതാണു ശരിയും. പോങ്ങ്സ് വീണ്ടും പേനയെടുക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.. ഒരു ന്യൂ ഇയർ ഗിഫ്റ്റായി പ്രതീക്ഷിക്കാമോ?..

കാഡ് ഉപയോക്താവ് said...

"നട്ടപ്പിരാന്തുകള്‍ റൂട്ട് മാറ്റുന്നു.................
ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ക്കും ഉപകാരപ്രദമായ രീതിയില്‍......"

വീണ്ടും റൂട്ട് മാറ്റിയോ?

ഈ റൂട്ട് മാറ്റം ഇഷ്ടമായി.

വിജി പിണറായി said...

ഹാവൂ...! തീര്‍ന്നു...!! :)

നട്‌സ് പോസ്റ്റ് ഇടാന്‍ എടുത്തതിനേക്കാള്‍ കൂടുതല്‍ സമയം ഞാന്‍ തിരുത്തുകള്‍ കമന്റാന്‍ എടുത്തുകാണുമെന്നു തോന്നുന്നു. ഇങ്ങനെയാണെങ്കില്‍ മാഷ് ചൂരലുമായി അങ്ങോട്ട് വരേണ്ടി വരുമേ! :)

വിജി പിണറായി said...

തിരുത്തലുകള്‍ മാത്രം പോരല്ലോ? അതുകൊണ്ട് പോസ്റ്റിനെപ്പറ്റി പറയാം. (രണ്ടുപേരെയും അധികം പരിചയമില്ലാത്തതുകൊണ്ട് കൂടുതലൊന്നും പറയാനില്ല എന്നത് വേറെ കാര്യം!)

‘അഭിമുഖം’ എന്ന നിലയില്‍ നല്ല നിലവാരം പുലര്‍ത്തിയിട്ടുണ്ട് - ചോദ്യങ്ങളും ഉത്തരങ്ങളും. (ചോദ്യങ്ങളെ അപേക്ഷിച്ച്) ഉത്തരങ്ങളാണ് കൂടുതല്‍ നന്നായത് എന്നു പറഞ്ഞാല്‍ അഭിമുഖകാരന്‍ പരിഭവിക്കില്ല എന്നു കരുതട്ടെ. :)

പിന്നെ മൊബൈല്‍ നമ്പര്‍ ഒഴിവാക്കാമായിരുന്നു. നമ്പര്‍ വെളിപ്പെടുത്തിയ ഭാഗം ഒഴിവാക്കി, ‘നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്രസിദ്ധീകരിക്കുന്നില്ല’ എന്നോ മറ്റോ പറയാമായിരുന്നു. വിളിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് നമ്പറിനു വേണ്ടി നട്‌സുമായി ബന്ധപ്പെട്ടാല്‍ മതിയല്ലോ?

kARNOr(കാര്‍ന്നോര്) said...

വളരെ പേഴ്സണലായിട്ടു പറേവാ.. പിണറായി മാഷേ, മൊട്ടേട്ടൻ ഈ തിരുത്തലുകൾ ഉൾക്കൊള്ളുമായിരിക്കും.. പക്ഷെ.... കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാണ്ടാക്കരുത്. അദ്ദേഹം എഴുതിയത് എനിയ്ക്കും താങ്കൾക്കും മനസ്സിലായി. അഭിമുഖത്തിന്റെ യഥാർത്ഥഭാഷ സംസാരഭാഷ തന്നെയാണെന്നാണ് എന്റെ വിശ്വാസം. അവിടെ വ്യാകരണത്തിന്റെയും അക്ഷരത്തിന്റെയും പേരിൽ ബലം പിടിക്കണോ? മിക്കവാറും ബ്ലോഗുകളുടെ ഭാഷയും അതു തന്നെ. വാക്കും വാചകവും തിരിച്ചുള്ള പോസ്റ്റുമോർട്ടം ഒരു ബുക്ക് ഇറക്കുമ്പോൾ പോരേ? താൻ ഇത്രയും തെറ്റുകളോടെയാണോ താൻ ഒരു പോസ്റ്റിട്ടത് എന്ന ചിന്ത പുതിയ പോസ്റ്റുകൾ ഇറക്കുന്നതിൽ നിന്നും അദ്ദേഹത്തെ പിന്നോട്ടുവലിക്കരുത്. അല്ലെങ്കിൽ ഒരു പേഴ്സണൽ ഈമെയിലായി അയച്ചുകൊടുക്കുക. അതല്ലേ അഭികാമ്യം?നല്ല ഒരു ബ്ലോഗറും വിമർശന കമന്റുകൾ ഡിലീറ്റില്ലല്ലോ. ഈ മാധ്യമത്തെ അച്ചടിമാധ്യമത്തിൽ നിന്നും വേറിട്ടുകാണുക. ( വീലായാലും ഫീലാവല്ലെ)

മൊട്ടേട്ടാ.. മാഷുപറഞ്ഞപോലെ സംഗതി പോരാ, പല സ്ഥലത്തും ടെമ്പോ പോയി ഓട്ടോ ആയി. അടുത്ത പെർഫോമൻസ് കുറേ കൂടി ശ്രദ്ധിയ്ക്കണം. തൽക്കാലം 10ഇൽ 10 മാർക്കേ തരാൻ നിവൃത്തിയുള്ളു.

saju john said...

പ്രിയപ്പെട്ട കാര്‍ന്നോരെ....

കമന്റിന് നന്ദി....

ശ്രീ. വിജിയെ കാര്‍ന്നോര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. വിജിയുടെ തിരുത്തലുകള്‍ ഭാഷാപരമായ എന്റെ വൈകല്യങ്ങളെ അകറ്റുന്നതില്‍ വളരെ സഹായിക്കുന്നുണ്ട്. മാത്രമല്ല അത്തരം തിരുത്തലുകള്‍ ഞാന്‍ സഹര്‍ഷം സ്വാഗതം ചെയ്യുമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുമുണ്ട്. ആ സ്നേഹത്തിന്റെയും, വിശ്വാസത്തിന്റെയും പുറത്താണ് അദ്ദേഹം എന്റെ പോസ്റ്റില്‍ കാണുന്ന ഭാഷാപരവും, ഗ്രാമാറ്റിക്കലുമായ തിരുത്തലുകള്‍ നടത്തുന്നത്.

ആ തിരുത്തലുകള്‍ എന്നെപൊലെ അത് മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടുമല്ലോ. ഏതിലേയും നന്മകള്‍ നമ്മുക്ക് എടുക്കാം, അത് വിമര്‍ശനമായാലും

വിജിയും, കാര്‍ന്നോരും കാണിച്ച സ്നേഹത്തിന് ഒത്തിരി നന്ദി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അഭിമുഖം നന്നായിരിക്കുന്നു...പോ‌ങ്ങ്‌സും ഇതോടെ “നന്നാവും” എന്ന് കരുതാം...

ആശംസകള്‍

kARNOr(കാര്‍ന്നോര്) said...

ങാ ഹാ.. അപ്പം ഞാൻ പ്രതിയായോ.. എന്നാ ഞാനും ഒരു തിരുത്തൽ‌വാദിയാവാം. ഉദാഹരണമായി - “ആ തിരുത്തലുകള്‍ എന്നെപൊലെ അത് മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടുമല്ലോ. “ എന്ന ലാസ്റ്റ് കമന്റിലേ “അത്” ആവശ്യമില്ല. ആ “അത്” “ആ തിരുത്തലുകള്”ടെ ആവർത്തനം മാത്രമാണ്. (കാർന്നോരോടാ കളി!) മുൻപു തന്ന 10 ഇൽ നിന്നും ഒരു മാർക്ക് കുറയ്ക്കുന്നു. (ഹല്ല പിന്നെ!) (വിജി സാറേ, കാർന്നോര് എന്നൊരു വിളിപ്പേർ സ്വീകരിച്ചെങ്കിലും എന്നെ അഴീക്കോടിന്റെയും തിലകന്റെയും കൂട്ടത്തിൽ പെടുത്തരുതേ.. കൊടുകൈ. ഇനി നമ്മൾ തമ്മിൽ ഒടക്കു വേണ്ട -(അപ്പം മുൻപേ ഒടക്കൊണ്ടാരുന്നോ? ആ..))

വിജി പിണറായി said...

കാര്‍ന്നോരേ... ഇത് അഭിമുഖമാണെന്നും സംസാരഭാഷ കടന്നു വരാമെന്നും ഓര്‍ക്കാതെയല്ല ഞാന്‍ ‘തിരുത്തല്‍ വാദി’യായത്. പേരിന് ‘അഭിമുഖ’മാണെങ്കിലും ചോദ്യങ്ങള്‍ നേരത്തേ എഴുതിത്തയ്യാറാക്കിയവയാണല്ലോ? അപ്പോള്‍ അല്പം ശ്രദ്ധിച്ചാല്‍ തെറ്റുകള്‍ ഒഴിവാക്കാന്‍ തീര്‍ച്ചയായും കഴിയും. (നേരിട്ട് സംസാരിച്ചത് ‘record’ ചെയ്ത് അതേപടി പ്രസിദ്ധീകരിക്കുകയായിരുന്നെങ്കില്‍ കാര്യം വേറെ.) പോങ്ങുമ്മൂടന്റെ മറുപടികളില്‍ അത്തരം തെറ്റുകള്‍ മിക്കവാറും ഇല്ല എന്നതും ശ്രദ്ധിക്കാം. എഴുതിത്തയ്യാറാക്കിയ ചോദ്യങ്ങളില്‍ത്തന്നെ ഭാഷാപരമായ തെറ്റുകള്‍ കടന്നു വരുന്നു എന്നത് ചോദ്യകര്‍ത്താവ് എഴുത്തില്‍ (ചോദ്യമെഴുത്തില്‍ മാത്രമല്ല) കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നതിന്റെ സൂചനയാണ്. ചോദ്യങ്ങള്‍ എഴുതുന്നതില്‍ തെറ്റു വരുത്തിയ ആള്‍ മറ്റു കാര്യങ്ങള്‍ എഴുതുമ്പോഴും സമാനമായ തെറ്റുകള്‍ വരുത്താന്‍ സാധ്യതയുണ്ടല്ലോ?

ചുരുക്കിപ്പറഞ്ഞാല്‍ ഇവിടെ ഞാന്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയത് ഈ പോസ്റ്റിലെ വാക്യങ്ങളെ കീറിമുറിച്ച് കൊന്നു കൊലവിളിക്കാനല്ല, മറിച്ച് ഇത്തരം തെറ്റുകള്‍ എഴുത്തില്‍ കടന്നു വരുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്ന് സൂചിപ്പിക്കാനാണ്. താങ്കള്‍ പറഞ്ഞതു പോലെ പേഴ്‌സണല്‍ മെയില്‍ ആയി അയക്കാമെന്നു തന്നെയായിരുന്നു ആദ്യം കരുതിയത്. (ടൈപ്പ് ചെയ്തത് മെയിലില്‍ത്തന്നെയായിരുന്നു.) പിന്നെ ഭാഷാപരമായ പിശകുകള്‍ ചൂണ്ടിക്കാട്ടുന്നത് സമാനമായ തെറ്റുകള്‍ വരുത്താനിടയുള്ള വായനക്കാര്‍ക്കും പ്രയോജനപ്പെടുമല്ലോ എന്നു തോന്നിയതുകൊണ്ടാണ് കമന്റാക്കിയത്. (കൂടെ ഒരല്പം ‘സ്വാര്‍ഥത’യും... മറ്റൊരാളുടെ തെറ്റുകള്‍ ഒരു പരസ്യ വേദിയില്‍ ചൂണ്ടിക്കാട്ടാന്‍ ശ്രമിക്കുമ്പോള്‍ സമാനമായ തെറ്റുകള്‍ സ്വയം വരുത്താതിരിക്കാന്‍ സ്വാഭാവികമായും കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുമല്ലോ!)

വിജി പിണറായി said...

'കാര്‍ന്നോരു'ടെ തിരുത്തും ശരിയാണ്. ‘അത്’ എന്നത് ആവര്‍ത്തനം തന്നെയാണ്. നട്സിന്റെ ആ കമന്റ് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. അവിടെ വേറെ ചില ചെറു തിരുത്തുകള്‍ക്കു കൂടി ‘സ്കോപ്പ്’ ഉണ്ട്.

‘കാര്‍ന്നോരെ’ വിളിക്കുന്നത് ‘കാര്‍ന്നോരെ’ എന്നല്ല, ‘കാര്‍ന്നോരേ’ എന്നു തന്നെ വേണം!
‘ഭാഷാപരമായ എന്റെ വൈകല്യങ്ങളെ അകറ്റുന്നതില്‍...’ ‘ഭാഷാപരമായ ഞാന്‍’? ‘എന്റെ വൈകല്യങ്ങള്‍’ എന്നത് ഒന്നിച്ചു തന്നെ വരണം എന്നു കരുതിയാവാം അങ്ങനെ എഴുതിയത്. പക്ഷേ ‘ഭാഷാപരമായ എന്റെ’ എന്നായപ്പോള്‍ ‘ഭാഷാപരം’ എന്ന വിശേഷണം ‘വൈകല്യങ്ങള്‍’ക്ക് അല്ല, ‘എനിക്ക്’ ആണ് ചേരുക എന്ന് ശ്രദ്ധിച്ചില്ല! ‘എന്റെ ഭാഷാപരമായ വൈകല്യങ്ങള്‍...’ എന്നാക്കാം.

മറ്റൊരു കാര്യം: ‘നന്മകള്‍ നമുക്ക് എടുക്കാം’ എന്നതിനു ശേഷമുള്ളതൊഴികെ മറ്റു ‘കോമ’കള്‍ ഒന്നും ആവശ്യമില്ല.

കാര്‍ന്നോരേ... കൈ തന്നിരിക്കുന്നു. ‘ഒടക്കാന്‍’ ഞാനില്ല!

വിജി പിണറായി said...

ഒരെണ്ണം കൂടി: ‘എന്റെ പോസ്റ്റില്‍ കാണുന്ന ഭാഷാപരവും, ഗ്രാമാറ്റിക്കലുമായ തിരുത്തലുകള്‍...’ പിശകിയല്ലോ! ‘പോസ്റ്റില്‍ കാണുന്നത്’ ‘തിരുത്തലുകള്‍’ അല്ലല്ലോ? ‘കാണുന്ന’ എന്ന വാക്ക് ഒഴിവാക്കിയാല്‍ കുറച്ച് ശരിയാകും. പോസ്റ്റില്‍ ഞാന്‍ തിരുത്തലുകള്‍ നടത്തുന്നില്ല എന്നു കൂടി ഓര്‍ത്താല്‍ ‘എന്റെ പോസ്റ്റില്‍ ഭാഷാപരവും ഗ്രാമാറ്റിക്കലുമായ തിരുത്തലുകള് നിര്‍ദേശിക്കുന്നത്’ എന്നോ ‘എന്റെ പോസ്റ്റില്‍ കാണുന്ന ഭാഷാപരവും ഗ്രാമാറ്റിക്കലുമായ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്’ എന്നോ ശരിയായി എഴുതാം.

(‘ഗ്രാമാറ്റിക്കലുമായ’ എന്നതിനു പകരം ‘വ്യാകരണപരവുമായ’ എന്നതാണ് കൂടുതല്‍ ഭംഗി.)

ഓഫ്: ഇങ്ങനെ തുടര്‍ച്ചയായി തിരുത്തുകള്‍ നിര്‍ദേശിക്കുന്ന എന്നെ മൊട്ടേട്ടനും കാര്‍ന്നോരുമൊക്കെ ചേര്‍ന്ന് ഓടിക്കരുത്!

shaji.k said...

ഞാന്‍ പോങ്ങുമൂടനെ അധികം വായിച്ചിട്ടില്ല. അഭിമുഖം ഇഷ്ടപ്പെട്ടു,ആശംസകള്‍ .
വിജിയുടെ തിരുത്തലുകള്‍ എന്നപോലുള്ള വായനക്കാരന് ഗുണപ്രദമാണ്. :)

jayanEvoor said...

താങ്ക്സ് എ ലോട്ട് നട്ട്‌സ്!
കം ബാക്ക് പോങ്ങ്‌സ്!!
ലവ് യു ബോത്ത്!

saju john said...

പ്രിയപ്പെട്ട വിജി,

വിജി കണ്ടെത്തിയ ഭാഷപരവും വ്യകരണപരവുമായ തെറ്റുകള്‍ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുകയും അതനുസരിച്ച് പോസ്റ്റില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുമുണ്ട്. ആയതിനാല്‍ വിജിയിട്ട കമന്റുകള്‍ ഇനി പോസ്റ്റില്‍ കമന്റായി കിടക്കുന്നത് അഭംഗിയായതിനാല്‍ ഞാന്‍ നീക്കം ചെയ്യുന്നു.

വിജി പിണറായി said...

തെറ്റുകള്‍ തിരുത്തിയെന്നു പറഞ്ഞ് ഇട്ട കമന്റിലും തിരുത്ത് വേണ്ടിവരുമല്ലോ നട്‌സേ...! (ഇനിയും ഇവിടെ കമന്റ് ഇട്ട് ‘പേടിപ്പിക്കു’ന്നില്ല. മെയില്‍ കാണുക.)

ഒരു യാത്രികന്‍ said...

നല്ല രസകരമായ അഭിമുഖം....പൊങ്ങുവിന്റെ സൃഷ്ടിക്കായി കാത്തിരിക്കുന്നു.....സസ്നേഹം

വീകെ said...

ആശംസകൾ....

Kalavallabhan said...

ഏട്ടനും അനിയനും കൂടിയുള്ള ചോദ്യവും ഉത്തരവും നന്നായിട്ടുണ്ട്.
പുതിയ പോസ്റ്റ് ഞങ്ങൾക്കുള്ള പുതുവത്സര സമ്മനമാക്കുമല്ലോ ?
ആശംസകൾ

Unknown said...

അഭിനന്ദനങ്ങള്‍ നട്സ്!! വളരെ സീരിയസ്സായി ഞാന്‍ വായിച്ചിരുന്ന ഒരു ബ്ലോഗ്‌ ആണ് പൊങ്ങ്സിന്റെത്. എന്നെസ്സെസിനു എതിരെ എഴുതിയതടക്കം പല പോസ്റ്റുകളും പല തവണ വായിച്ചിട്ടുണ്ട്. പുള്ളി വീണ്ടും സജീവമാകും എന്നറിയുന്നതില്‍ നിറഞ്ഞ സന്തോഷം!!

ആശംസകള്‍!!

കനല്‍ said...

നട്ടേട്ടനും പോങ്ങേട്ടനും ആശംസകള്‍!!!

പോങ്ങേട്ടന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് നട്ടേട്ടന്റെ അഭിമുഖം കാരണമാകുന്നെങ്കില്‍, അതിനും ആശംസകള്‍!!

Unknown said...

ആ പതിനേഴാമത്തെ ചോദ്യവും ഉത്തരവും വായിക്കുമ്പോള്‍ ഒരു ഉള്‍ഭയം!!

Unknown said...

അഭിമുഖം നന്നായിരുന്നു, പൊങ്ങ്സിന്റെ ഉത്തരങ്ങള്‍ ബഹുജോറ്!

nandakumar said...

അഭിമുഖം ഇപ്പോഴാണ് വായിച്ചത്. ചോദ്യങ്ങളും സത്യസന്ധമായ ഉത്തരങ്ങളും നന്നായിട്ടുണ്ട്. പരസ്പരം പറഞ്ഞതുപോലെ പോങ്ങു തുടര്‍ച്ചയായ എഴുത്തിലേക്ക് മടങ്ങിവരുമെന്ന് പ്രത്യാശിക്കട്ടെ.

(ആനക്ക് ആനയുടെ വലുപ്പം അറിയില്ലെന്ന് പറഞ്ഞപോലെയാണ് പോങ്ങുവിന്റെ കാര്യം. തന്റെ പ്രതിഭയും കഴിവും തിരിച്ചറിയാതിരിക്കുന്നതാണ് പോങ്ങുവിന്റെ പരാജയം. നിരവധി വായനക്കാര്‍ പോങ്ങുവിന്റെ എഴുത്തിനെ കാത്തിരിക്കുന്നത് ഇപ്പോഴെങ്കിലും മനസ്സിലാക്കുമെന്ന് കരുതുന്നു)

ആളവന്‍താന്‍ said...

ചോദ്യങ്ങളും ഉത്തരങ്ങളും നന്നായി തന്നെ തോന്നി. ആദ്യ കമന്റില്‍ നട്സ്‌ വായനക്കാര്‍ക്ക് നല്‍കിയ ആ ഓഫര്‍ ആരും ഉപയോഗിച്ച് കാണാത്തതിനാല്‍ ഞാന്‍ ഒരു ചെറിയ ചോദ്യം പോങ്ങേട്ടനോട് ചോദിക്കുന്നു.
ചോ: ഒരു നല്ല മനുഷ്യനാവാന്‍ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞ ശ്രീ ഹരി പാല എന്ന പോങ്ങുമ്മൂടന് ദൈവം നേരിട്ട് ഒരു അവസരം തരുന്നു. ഒപ്പം മുന്നില്‍ രണ്ടു നിര്‍ദേശങ്ങളും. രണ്ടും താങ്കളെ എത്തിക്കുന്നത് നല്ല മനുഷ്യന്‍ എന്ന പദവിയിലേക്കും. ഒന്ന്- കുടുംബം ഉപേക്ഷിച്ചു പൂര്‍ണ്ണമായും ലഹരിയില്‍ അഭയം തേടുക. രണ്ട് - ലഹരി ഉപേക്ഷിച്ചു പൂര്‍ണ്ണമായും കുടുംബത്തില്‍ അഭയം തേടുക. താങ്കള്‍ എന്ത് സ്വീകരിക്കും?
അത്ഭുതം എന്ന് പറയട്ടെ,!! ഈ ചോദ്യം ടൈപ്പ് ചെയ്യുമ്പോള്‍ എന്നെ ദേ പൊങ്ങ്സ് വിളിച്ചു. എന്നെ കാത്തു പുള്ളി മെഡിക്കല്‍കോളേജിനു പുറത്തു വെയ്റ്റ് ചെയ്യുന്നു. ഈ ചോദ്യം ഞാന്‍ നേരിട്ട് പുള്ളിയോട് ആദ്യം ചോദിക്കും. എന്നിട്ട് അദ്ദേഹം ഇവിടെ കമന്റിയില്ലെങ്കില്‍ ഞാന്‍ തന്നെ ഉത്തരവും തരാം.


ഓ.ടോ: എനിക്ക് മുകളില്‍ കമന്റിയ ഊശാന്‍ താടിക്ക് അങ്ങനെ പറയാന്‍ വോയിസ്‌ ഇല്ല. അതോ ഊശാന്റെ എഴുത്ത് വീണ്ടും തുടങ്ങാനും മൊട്ട ചേട്ടന്‍ തന്നെ ഇന്റര്‍വ്യൂ എടുക്കണോ...?

സജി said...

അപ്പോള്‍ പറഞ്ഞപോലെ പോങ്ങുമ്മൂടന്‍ പോസ്റ്റുമായി എത്തി!
നന്ദി- പോങ്സ്, നന്ദി.
ഇതാ ഇവിടെ ..
http://pongummoodan.blogspot.com/2011/01/blog-post.html

African Mallu said...

:-)

OSMS said...

http://jesternithin.blogspot.com/

Ithu ente blog aanu
Kandittu comment iduka